അധ്യാപനത്തിലെ ഇളമുറക്കാരന്‍
text_fieldsലിയോ
ബംഗളൂരു: മലയാളം മിഷന്‍ പത്താം തരം തുല്യതക്കായി നടത്തുന്ന സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്സ് ആയ നീലക്കുറിഞ്ഞി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ലിയോ വില്‍സണ്‍ പഞ്ഞിക്കാരന്‍ അധ്യാപനത്തിലേക്ക് കാലെടുത്തുവെക്കുന്നതിന്‍റെ ആദ്യപടിയായി അധ്യാപക പരിശീലനത്തില്‍ പങ്കെടുത്തു.
പതിവ് രീതിയിലുള്ള പരിശീലനം പ്രതീക്ഷിച്ചെത്തിയ തനിക്ക് പരിശീലനം തുടക്കം മുതല്‍ വ്യത്യസ്തമായ അനുഭവം നല്‍കിയെന്ന് ലിയോ പറഞ്ഞു. കാഗദാസ് പുര വിജ്ഞാന്‍ നഗറിലാണ് ലിയോയുടെ കുടുംബം. കണ്ണൂര്‍ ഇരിട്ടി സ്വദേശി വില്‍സണ്‍ തോമസ്, ഐസി ജെയിംസ് ദമ്പതികളുടെ മകനായ വില്‍സണ്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി എൻജിനീയറിങ് പ്രവേശന ഫലം കാത്തിരിക്കുകയാണ്. സഹോദരി ഇസബെല്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മലയാളം മിഷന്‍ ക്ലാസുകളില്‍ പങ്കെടുക്കുമ്പോഴും പുസ്തകത്തിന്‍റെ നിർമാണം അതിലെ ഉള്ളടക്കത്തിന്‍റെ തെരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരുന്നില്ല.
കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍ ,നീലക്കുറിഞ്ഞി എന്നീ കോഴ്സുകളില്‍ അധ്യാപകരുടെ വേറിട്ട പഠന രീതി എന്നും കൌതുകമായിരുന്നു. എന്തുകൊണ്ട് ക്ലാസുകള്‍ ഈ രീതിയില്‍ നടക്കുന്നു എന്ന് അത്ഭുതം തോന്നിയിരുന്നു. പഠിച്ച അറിവുകള്‍ മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കണം എന്നും സാധ്യമായ രീതിയില്‍ ക്ലാസുകള്‍ നടത്തുമെന്നും ലിയോ പറഞ്ഞു.


