ആകാശ സവാരി കഴിഞ്ഞ് നാല് ആനകൾ ജപ്പാനിൽ ‘പറന്നിറങ്ങി’
text_fieldsബംഗളൂരു: ബന്നാർഘട്ട ദേശീയപാർക്കിലെ നാല് ആനകളെ ജപ്പാനിൽ സുരക്ഷിതമായി ഇറക്കി. സുരേഷ് (എട്ടു വയസ്സ്), ഗൗരി (ഒമ്പത്), ശ്രുതി (ഏഴ്), തുളസി (അഞ്ച്) എന്നീ ആനകളെയാണ് ഇരുമ്പ് കൂടുകളിൽ വിമാനത്തിൽ കയറ്റി ജപ്പാനിലേക്ക് പറത്തിയത്. ദേശീയ മൃഗശാല അതോറിറ്റിയുടെ മൃഗകൈമാറ്റ പദ്ധതി വഴിയാണ് ആനകളുടെ വിദേശയാത്ര.
ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഖത്തർ എയർവേസിന്റെ ബി 777-200 കാർഗോ വിമാനത്തിലായിരുന്നു ആനകളുടെ ആകാശ സവാരി. 20 മണിക്കൂർ ആകാശത്തിലൂടെ പറന്ന് നാലുപേരും ജപ്പാനിലെ ഒസാകയിലുള്ള കൻസായി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. രണ്ട് വെറ്ററിനറി സർജന്മാർ, നാല് ആനകളുടെയും പാപ്പാന്മാർ, സൂപ്പർവൈസർ, ബയോളജിസ്റ്റ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിമാനയാത്രക്കും വിദേശവാസത്തിനും പരിശീലനം നൽകിയശേഷമാണ് ആനകളെ യാത്രയാക്കിയത്. ഇതാദ്യമായാണ് ബന്നാർഘട്ട പാർക്കിൽനിന്ന് ആനകളെ വിദേശത്തയക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ആനകൾക്ക് പകരം നാല് ചെമ്പുലികളും നാല് അമേരിക്കൻ കടുവകളും നാല് അമേരിക്കൻ സിംഹങ്ങളും മൂന്ന് ചിമ്പാൻസികളും എട്ട് കപ്പൂച്ചിൻ കുരങ്ങുകളും ബന്നാർഘട്ടയിലേക്കെത്തും