ഉത്തര കന്നഡയിൽ ലോറിയും എം.യുവിയും കൂട്ടിയിടിച്ച് ഏഴ് മരണം
text_fieldsഅപകടത്തില്‍ തകര്‍ന്ന ലോറിയും എം.യുവിയും
ബംഗളൂരു: ഉത്തര കന്നഡയിൽ ലോറിയും എം.യു.വിയും കൂട്ടിയിടിച്ച് ഏഴ് മരണം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. യെല്ലാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേശീയപാത 52-ൽ അറബൈൽ ഘട്ട് സെക്ഷനിലെ ബാലഗാര ക്രോസിന് സമീപം വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം.
ഡ്രൈവർ സഞ്ജയ് അങ്ങാടി (33), ബസവരാജ് (48), അഭിഷേക് മല്ലേഷ് മാടഭവി (28), അക്ഷയ് മർലന്നവർ (26), അഭിഷേക് മല്ലേഷ് മദ്ഭാവി (26), മഞ്ജുനാഥ് ചുളക്കി (32) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ സച്ചിൻ, ശിവരാജ്, ചന്നബസവയ്യ എന്നിവരെ യെല്ലപ്പൂരിലെ പ്രാഥമിക ചികിത്സക്ക് ശേഷം ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.യു.വിയിലെ ഡ്രൈവർ ഉൾപ്പെടെ ഒമ്പത് പേര്‍ ഉണ്ടായിരുന്നു.
ധാർവാഡിൽ നിന്ന് ധർമ്മസ്ഥലയിലേക്കും ചിക്കമഗളൂരുവിലേക്കും വിനോദയാത്രക്ക് എത്തിയിരുന്നതായിരുന്നു സംഘമെന്ന് പൊലീസ് പറഞ്ഞു. അമിത വേഗതയാണ് അപകടത്തിന് കരണമെന്നാണ് പ്രാഥമിക നിഗമനം.
എതിരെ വന്ന ലോറിയുമായി വാഹനം ഇടിക്കുകയായിരുന്നു. അങ്കോളയിലേക്ക് പോകുയാകയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തിൽ എം.യു.വി പൂർണ്ണമായും തകർന്നു. യെല്ലാപൂർ സ്റ്റേഷനിലെ പൊലീസ് സൂപ്രണ്ട് ദീപൻ, ഡെപ്യൂട്ടി കമീഷണർ ലക്ഷ്മി പ്രിയ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ അപകടസ്ഥലം സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി യെല്ലപൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെല്ലാം ധാർവാഡിൽ നിന്നുള്ളവരാണ്. പരിക്കേറ്റ ശിവരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 281, 125(2),106(1) എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


