ഇലക്ഷൻ കമീഷൻ സ്വതന്ത്രമല്ലെങ്കിൽ
text_fieldsഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ, വിശേഷിച്ച് കഴിഞ്ഞ വർഷത്തെ മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിൽ, കൃത്രിമം നടന്നിരിക്കാവുന്ന സാധ്യത ചൂണ്ടിക്കാട്ടി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എഴുതിയ ലേഖനവും അതിനു തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ മറുപടിയും ഗൗരവമേറിയ ചർച്ചക്ക് വിഷയമായിരിക്കുന്നു. തെരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ വിശ്വാസ്യതക്ക് ക്ഷതമേൽപിച്ച ചില ഘടകങ്ങൾ എടുത്തുകാട്ടിക്കൊണ്ട് രാഹുൽഗാന്ധി വിരൽചൂണ്ടുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യക്ഷയത്തിലേക്കാണ്. അഞ്ചു ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. അവയിൽ ഒന്നാമത്തേത്, ഇലക്ഷൻ കമീഷന്റെ വിശ്വാസ്യത ഇല്ലാതാക്കിയ മോദി സർക്കാറിന്റെ 2023ലെ നിയമഭേദഗതിയാണ്. തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കുന്നതിന് സാമാന്യം സുതാര്യവും നീതിപൂർവവുമായ സംവിധാനമാണ് അതുവരെ ഉണ്ടായിരുന്നത്. കമീഷണർമാരെ നിശ്ചയിക്കുന്ന സമിതിയിൽ പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷനേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായിരുന്നു അംഗങ്ങൾ. മോദി സർക്കാർ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും പകരം യൂനിയൻ ആഭ്യന്തരമന്ത്രിയെ മൂന്നാം അംഗമാക്കുകയും ചെയ്തതോടെ കമീഷണർമാരെ തെരഞ്ഞെടുക്കുന്നത് സർക്കാറായി മാറി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർതന്നെ അതിന്റെ മേൽനോട്ടക്കാരെ നിശ്ചയിക്കുന്നവരായി മാറിയപ്പോൾ ഇലക്ഷൻ കമീഷന്റെ നിഷ്പക്ഷത ഇല്ലാതായി. അതിന്റെ വിശ്വാസ്യത സംശയാസ്പദമായി. മഹാരാഷ്ട്ര വിധാൻസഭ തെരഞ്ഞെടുപ്പിൽ നിർണായകമായ കൃത്രിമങ്ങൾ നടത്താൻ ഇതു പശ്ചാത്തലമൊരുക്കി. വോട്ടർപട്ടികയിൽ പെട്ടെന്നുണ്ടായ പെരുക്കം അനേകം നിയോജകമണ്ഡലങ്ങളിലെ ഫലം ബി.ജെ.പിക്ക് അനുകൂലമാക്കിയെന്നും ഈ പെരുക്കം അസ്വാഭാവികമാണെന്നും രാഹുൽഗാന്ധി പറയുന്നു. 2019 മുതൽ 2024 വരെയുള്ള അഞ്ചുവർഷങ്ങളിൽ ഉണ്ടായ വർധന, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ അസംബ്ലി തെരഞ്ഞെടുപ്പുവരെയുള്ള അഞ്ചുമാസംകൊണ്ട് ഉണ്ടായി. വോട്ടർപട്ടികയിലെ ഈ അസ്വാഭാവിക വർധനക്ക് സമാനമായി, വോട്ടിങ്ങിനെത്തിയവരുടെ എണ്ണത്തിലും വർധനയുണ്ടായി-പ്രത്യേകിച്ച് വോട്ടിങ്ങിന്റെ ഏറ്റവും അവസാന മണിക്കൂറിൽ. വൈകീട്ട് അഞ്ചിന് വോട്ട് ശതമാനം 58.22 ശതമാനമായിരുന്നു; പിറ്റേന്ന് പുറത്തുവിട്ട വോട്ട് ശതമാനം 66.05 ശതമാനവും. 7.83 ശതമാനത്തിന്റെ (76 ലക്ഷം വോട്ടർമാരുടെ) ഈ ആധിക്യം സംശയമുളവാക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞ മണ്ഡലങ്ങളിലായിരുന്നു ഈ അധിക വോട്ടുകളുടെ കേന്ദ്രീകരണം.
ആരോപണങ്ങളോട് ഇലക്ഷൻ കമീഷൻ രൂക്ഷമായി പ്രതികരിച്ചു: ഫലം എതിരാകുമ്പോൾ മാത്രം തെരഞ്ഞെടുപ്പ് സംവിധാനത്തെ ചോദ്യം ചെയ്യുകയാണ്. വോട്ടർമാരുടെ ആധിക്യത്തിന് കമീഷൻ നൽകുന്ന വിശദീകരണം, വോട്ടർമാരെ ബോധവത്കരിക്കാനുള്ള ശ്രമത്തിന്റെ ഫലമാണത് എന്നത്രേ. കമീഷൻ ഒത്തുകളിച്ചെന്ന ആരോപണം തെറ്റാണ്. വോട്ടിങ് രീതികളെല്ലാം സുതാര്യമാണെന്ന് കമീഷൻ ആവർത്തിക്കുന്നു. എല്ലാ ബൂത്തിലും പാർട്ടികളുടെ ഏജന്റുമാർ ഉണ്ടായിരുന്നു. അവരാരും ആരോപണമുന്നയിച്ചിട്ടില്ല. കോൺഗ്രസ് ഉന്നയിച്ച സംശയങ്ങൾക്ക് കഴിഞ്ഞ ഡിസംബറിൽ കമീഷൻ വിശദമായ മറുപടി നൽകിയതാണ്. വാസ്തവത്തിൽ അന്നേ അതു കൂടുതൽ സംശയങ്ങൾ ഉയർത്തുകയാണുണ്ടായത്. മാത്രമല്ല, പിന്നീട് പ്രതിപക്ഷ കക്ഷികൾ വാർത്തസമ്മേളനത്തിൽ ഉയർത്തിയ ചോദ്യങ്ങൾക്കും മറുപടി ഉണ്ടായില്ല. വോട്ടർമാരുടെ വർധന ബോധവത്കരണത്തിന്റെ ഫലമാണെന്നാണല്ലോ വിശദീകരണം. മുമ്പ് അഞ്ചുവർഷംകൊണ്ടുണ്ടായ വർധന മഹാരാഷ്ട്രയിൽ അഞ്ചുമാസം കൊണ്ടുണ്ടായി എന്നത് ന്യായീകരിക്കാൻ അതു പര്യാപ്തമല്ല. വോട്ടുശതമാനക്കണക്കിലെ അസ്വാഭാവികമായ കുതിപ്പിനും വിശദീകരണമില്ല. അഞ്ചുമണിക്കുശേഷം ചില പ്രത്യേക ബൂത്തുകളിൽ കാണപ്പെട്ട വോട്ടർമാരുടെ പ്രവാഹമാണ് മറ്റൊന്ന്. ബൂത്തൊന്നിൽ 600 എന്ന ശരാശരിക്കണക്കിൽ, പത്തുമണിക്കൂറോളം കൂടുതൽ എടുക്കേണ്ടിയിരുന്ന വോട്ടിങ് എങ്ങനെ നേത്തേ തീർന്നു എന്നും അത്രയും വോട്ട് ഏതു തരത്തിലാണ് രേഖപ്പെടുത്തപ്പെട്ടത് എന്നും രാഹുൽ ഗാന്ധി ചോദിച്ചിട്ടുണ്ട്.
കമീഷന്റെ മുൻ വിശദീകരണങ്ങൾ അപര്യാപ്തമാണ് എന്നിടത്താണ് പുതിയ ആരോപണങ്ങളുടെ പ്രാധാന്യം കിടക്കുന്നത്. തന്റെ വാദങ്ങൾക്ക് സർക്കാറിന്റെയൂം കമീഷന്റെയും ഔദ്യോഗിക കണക്കുകളാണ് സ്വീകരിച്ചതെന്ന് രാഹുൽ എടുത്തുപറയുന്നു. മാത്രമല്ല, ഏറ്റവും കൂടുതൽ സുതാര്യത വേണ്ടതായ തെരഞ്ഞെടുപ്പിൽ, ഉള്ള സുതാര്യതയും ഇല്ലാതാക്കുകയാണ് അധികൃതർ ചെയ്യുന്നത്. നിർണായക വിവരങ്ങൾ മറച്ചുവെക്കാൻ സർക്കാർ അസാമാന്യ ശുഷ്കാന്തി കാണിക്കുന്നു. ഹരിയാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സി.സി ടി.വി ദൃശ്യങ്ങളടക്കമുള്ള രേഖകൾ ഒരു പരാതിക്കാരന് നൽകാൻ ഹൈകോടതി ഉത്തരവിട്ടപ്പോൾ അതു തടയാനായി ചട്ടങ്ങൾ തിരക്കിട്ട് മാറ്റുകയാണ് സർക്കാർ ചെയ്തത്. അതു ചെയ്തതാകട്ടെ തെരഞ്ഞെടുപ്പ് കമീഷന്റെ ശിപാർശ പ്രകാരവും. ഒളിക്കാൻ ഒന്നുമില്ലെങ്കിൽ എന്തിനായിരുന്നു ഇത്? സുരക്ഷയും വോട്ടറുടെ സ്വകാര്യതയും ഇതു ന്യായീകരിക്കാൻ ഉന്നയിക്കപ്പെടുന്നുണ്ട്. ഇത്രയും കാലം നിലനിന്ന സുതാര്യത സ്വകാര്യതക്കോ സുരക്ഷക്കോ ഭംഗം വരുത്തിയിട്ടില്ല എന്നിരിക്കെ, ഈ ഒളിപ്പിക്കൽ സംശയമുയർത്തുന്നു. സർക്കാർ സംവിധാനങ്ങളുടെ പക്ഷപാതിത്വത്തിന്റെ ഉദാഹരണങ്ങളും ധാരാളമുണ്ട്. ഡൽഹിയിൽ ന്യൂനപക്ഷ സമുദായക്കാരെ തെരഞ്ഞുപിടിച്ച് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതായും ഉത്തർപ്രദേശിൽ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യാൻ സാധ്യതയുള്ളവരെ പൊലീസ് തടഞ്ഞതായും വോട്ടെടുപ്പ് ദിനങ്ങൾ നിശ്ചയിക്കുന്നതിൽ ബി.ജെ.പിയുടെ താൽപര്യമാണ് പരിഗണിക്കുന്നതെന്നും പരാതിയുണ്ട്. രണ്ടു കാര്യങ്ങൾ ചെയ്തുകൊണ്ടല്ലാതെ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത വീണ്ടെടുക്കാനാകില്ല. ഒന്ന്, ഇലക്ഷൻ കമീഷനെ നിശ്ചയിക്കുന്ന സമിതി സ്വതന്ത്രമാകണം. രണ്ട്, നടപടിക്രമങ്ങളിൽ നഷ്ടപ്പെട്ടുവരുന്ന സുതാര്യത വീണ്ടെടുക്കണം.