ബാവുൾ സംഗീതം ജീവിതം
text_fieldsശാന്തിപ്രിയ
കേരളത്തിൽ പലർക്കും അപരിചിതമായ ഭൂമികയാണ് ബാവുൾ സംഗീതത്തിന്റേത്. ബംഗാളിന്റെയും ബംഗ്ലാദേശിന്റെയും സംഗീത പാരമ്പര്യത്തിൽനിന്ന് പിറവിയെടുത്ത ബാവുളിനെ ജനപ്രിയമാക്കി മാറ്റുകയാണ് ശാന്തിപ്രിയ. നിരന്തര സാധനയിലൂടെ ആർജിച്ചെടുത്ത താളവും ആസ്വാദനവും നിറഞ്ഞ ശാന്തിയുടെ പാട്ടുവഴികൾ നമ്മെ വിസ്മയിപ്പിക്കുകയാണ്...
ബാവുൾ ഗായകർ അലഞ്ഞുനടക്കുന്ന നാടോടി ഗായകരാണെന്ന് കേട്ടിട്ടുണ്ട്. അവർ പുതിയ ഭൂമികകളിലൂടെ സഞ്ചരിക്കുന്നു. അത് ആത്മാന്വേഷണമാണ്. സന്തോഷമാണ്. മരംകൊണ്ടും കമ്പികൊണ്ടും നിർമിച്ച വാദ്യോപകരണങ്ങൾ മീട്ടി പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ബാവുളുകളുടെ പാട്ടുകൾ അപ്രവചനീയമാണ്. ബാവുൾ ഗായകരുടെ യാത്ര അതിർത്തികൾ കടന്നും സഞ്ചരിക്കുന്നു.
‘കനവിലെ’ വ്യത്യസ്തതയിൽ വളർന്ന, അച്ഛൻ കെ.ജെ. ബേബിയിൽനിന്ന് പകർന്നുകിട്ടിയ പാട്ടിന്റെ താളത്തെ ജീവവായുവാക്കിയ ഒരു പെൺകുട്ടി. പ്രമുഖ ബാവുൾ സംഗീതജ്ഞയായ പാർവതി ബാവുളിന്റെ വഴിയിലൂടെ നടന്ന്, അധികം പരിചിതമല്ലാത്ത ബാവുൾ സംഗീതത്തെ കേരളത്തിലേക്കെത്തിച്ച ശാന്തിപ്രിയ. നിരന്തരമായ സാധനയിലൂടെ ആർജിച്ചെടുത്ത താളവും ആസ്വാദനവും നിറഞ്ഞ ശാന്തിയുടെ പാട്ടുവഴികൾ വിസ്മയിപ്പിക്കുന്നതാണ്.
ബാവുളുകളുടെ ഭൂമിക
കേരളത്തിൽ പലർക്കും അപരിചിതമായ ഒരു ഭൂമികയാണ് ബാവുളിന്റേത്. ബാവുൾ ബംഗാളിന്റെയും ബംഗ്ലാദേശിന്റെയും നാട്ടിൽനിന്നുള്ള ഒരു അവധൂത സംഗീത പാരമ്പര്യമാണ്. ഭാരതത്തിലുടനീളം ‘ഗുരുവാണി’ എന്ന പാട്ടുപാരമ്പര്യങ്ങൾ ഇന്നും വളരെ സജീവമായി നിലനിൽക്കുന്നുണ്ട്. ഗുരുക്കന്മാരുടെ വാക്കുകൾ പാട്ടുകളായി പാടി വരുന്നതാണ് ഗുരുവാണി. അതിൽ ഉൾപ്പെട്ടതാണ് ബാവുൾ സംഗീതവും. ബാവുൾ എന്നാൽ ‘ഭ്രാന്തുള്ളവന്റെ വഴി’. കാറ്റിനെപ്പോലെ അലയുന്നവന്റെ വഴി, ഉള്ളിലെ കാറ്റിനെ ഉപാസന ചെയ്യുന്നവന്റെ വഴി എന്നൊക്കെ അർഥമുണ്ട്.
സംഗീതം ജീവിത വഴി
ഞാൻ ബാവുൾ എന്ന പേരാണ് ആദ്യം കേട്ടത്. അമ്മ പറഞ്ഞ കഥകളിലൂടെ പാടി നടക്കുന്ന ബാവുൾ എന്ന സങ്കൽപത്തെ അറിഞ്ഞു. ആദ്യമായി ബംഗ്ലാദേശിയായ അനുഷെ പാടിയതാണ് കേട്ടത്. ശബ്ദംകൊണ്ട് ആകാശത്തെ തൊടാൻ പറ്റുമെന്ന് തിരിച്ചറിഞ്ഞ നിമിഷം. അത്രക്ക് ആഴത്തിലുള്ള ഒന്നിനെയാണ് അറിയാൻ ആഗ്രഹിക്കുന്നത് എന്ന അറിവ് എന്നെയെന്നും ആദ്യ ചുവട് വെക്കുന്ന ഒരാളാക്കുന്നു. അതേ അത്ഭുതവും സന്തോഷവുമാണ് എനിക്ക് ഈ വഴിയിൽ എപ്പോഴും തോന്നാറുള്ളത്. ബാവുൾ പാട്ടുകൾ പാടുക എന്നാൽ അറിവിലേക്ക് തിരിയുക എന്നതുംകൂടി ആയതുകൊണ്ടാണ് ഈ പാട്ടുവഴിയോട് ഇത്രയും ഇഷ്ടം. പിന്നെ പാർവതി ബാവുളിനെ കണ്ടെത്തി. ദീദിയുടെ അടുത്തുനിന്ന് പഠിക്കാൻ തുടങ്ങി.
പാർവതി ബാവുളിന്റെ വഴിയേ...
13 വർഷമായി ഈ പാട്ടുകൾ പഠിക്കാൻ ഇറങ്ങിത്തിരിച്ചിട്ട്. ബാവുൾ പാട്ടുകൾ പഠിക്കണം എന്ന് ഒരുപാട് ആഗ്രഹിച്ച സമയത്താണ് പാർവതി ദീദി കോഴിക്കോട് ഒരു പരിപാടി ചെയ്യുന്നത്. അന്ന് നമ്പർ സംഘടിപ്പിച്ച് ദീദിയെ ഫോൺ ചെയ്തു. പലതവണ ഫോൺ ചെയ്തപ്പോഴും ആരെയും പഠിപ്പിക്കുന്നില്ല എന്നതായിരുന്നു ദീദിയുടെ ഉത്തരം. ഒരു ദിവസം രാവിലെ നെടുമങ്ങാട് വീട്ടിലേക്ക് ചെന്നു. അപ്പോൾ അവിടെ വലിയൊരു കാൻവാസിൽ ദീദി ചിത്രം വരക്കുകയായിരുന്നു. എന്നെ കാണുമ്പോൾ തന്നെ ദീദി പറഞ്ഞുവിടുമെന്നാണ് വിചാരിച്ചത്. പക്ഷേ, കണ്ടപ്പോൾ ദീദി എന്നെ പ്രതീക്ഷിച്ചതു പോലെയുണ്ടായിരുന്നു. അന്നുതന്നെ ദീദി ആദ്യത്തെ പാട്ട് പഠിപ്പിച്ചു തന്നു.
കേരളത്തിലെ ബാവുൾ ഗായിക
ഞാൻ സ്വയം കാണുന്നത് വിസ്ഡം പോയട്രി പാടുന്ന ഒരാളായിട്ടാണ്. ലോകത്തിന്റെ എല്ലായിടത്തും നിന്നുള്ള ഗുരുക്കന്മാരുടെ വാക്കാണ് വിസ്ഡം പോയട്രി. അതിൽ പെടുന്നതാണ് ബാവുൾ. ഇത് ഒരു ജീവിതരീതികൂടിയാണ്. അതിന്റെ ഭാഗമാണ് പാട്ടുകൾ. കബീറിന്റെ, ലാലന്റെ, നാരായണ ഗുരുവിന്റെ, ഗുരു നാനാക്കിന്റെ, അക്ക മഹാദേവിയുടെ, റൂമിയുടെ വാക്കിനെയും അവരുടെ പാട്ടിനെയും പിന്തുടരുന്ന ആളാണ് ഞാൻ. അത് കഴിയുന്നത്ര പാടുകയും പങ്കുവെക്കുകയും ചെയ്യുന്നു.
നിഗൂഢ വശ്യതയുള്ള പാട്ടുകൾ
കബീർ ഒരു ദോഹയിൽ പറയുന്നുണ്ട്. അതെ എന്ന് പറഞ്ഞാൽ അത് സത്യമല്ല. അല്ല എന്ന് പറഞ്ഞാൽ അതും സത്യമല്ല. അതെ, അല്ല ഇതിന്റെ നടുവിലാണ് എന്റെ സാഹിബിന്റെ ദേശം. അത്രക്ക് പറയാൻ ആവാത്തതിനെ കുറിച്ചാണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്, അറിയാൻ ശ്രമിക്കുന്നത്. ബാവുൾ അതുകൊണ്ട് സന്ധ്യാ ഭാഷയിൽ സംസാരിക്കുന്നു. പല നിറമുള്ള ആകാശംപോലെ, ഒരു സർറിയൽ ചിത്രം പോലെയാണ് അതേക്കുറിച്ച് ബാവുൾ പറയാൻ ശ്രമിക്കുന്നത്. കബീർ പാടുന്നിടത്തൊക്കെ സുമിരൻ എന്ന് പറയും. അതായത് ഓർമയുണ്ടാവുക. നമ്മൾ വലുതായ ഒന്നിന്റെ അനുഗ്രഹത്തിലാണെന്ന് ഓർക്കുക കൂടിയാണ് പാടുക എന്നാൽ. മറ്റ് സംഗീതശാഖകൾ ആലാപനശൈലിയിലും ശ്രുതിയിലും ശ്രദ്ധിക്കുമ്പോൾ, ഈ പാട്ടുകൾ അർഥത്തെ ഹൃദയത്തിലേക്കും അതിന്റെ ആഴത്തിലേക്കും എത്തിക്കുന്നു.
ടാഗോറും ബാവുളും
ടാഗോറാണ് തന്റെ വലിയ ആകാശക്കാഴ്ചയിൽ ബാവുൾ പാടുന്നതിനെ ആദ്യമായി തിരിച്ചറിഞ്ഞത്. ബാവുളിലെ അർഥതലങ്ങൾ പല പല അടരുകളായിട്ടാണുള്ളത്. ഈണങ്ങളും ചിന്തകളും ടാഗോറിന്റെ കവിതയെ അത്രയേറെ സ്വാധീനിച്ചിട്ടുണ്ട്. ബംഗാളി നാടോടി സംഗീതത്തിന്റെ ബാവുൾ പാരമ്പര്യം രബീന്ദ്രനാഥ ടാഗോറിനെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ടാഗോർ സ്വന്തം ഗാനങ്ങളിൽ ബാവുൾ സംഗീത ശൈലികൾ ഉൾപ്പെടുത്തുകയും സ്വയം രബീന്ദ്ര ബാവുൾ എന്ന് വിളിക്കുകയും ചെയ്തിരുന്നു. അടുത്ത ജന്മം ഒരു ബാവുൾ ആകണമെന്ന് ടാഗോർ തമാശ പറഞ്ഞത്രേ.
ഏക്താരയാണ് കാതൽ
‘ഏക്താര’ എന്നാൽ ഒറ്റക്കമ്പിയുള്ള വീണ. അത് നാദമാണ്. ഒരേയൊരു വഴി എന്നും ഏക് താരക്ക് അർഥമുണ്ട്. ഏക് താര മനുഷ്യശരീരം പോലെ തന്നെയാണെന്നാണ് സങ്കൽപം. ഏക് താരയുടെ നടുവിൽ നാദമെന്നപോലെ മനുഷ്യനുള്ളിലും ആ നാദം മറഞ്ഞിരിക്കുന്നു. ബാവുളിന്റെ അടയാളമാണിത്. ഈ വഴി തിരഞ്ഞെടുത്തവന്റെ ചിഹ്നമാണ്. നാരദ മുനിയിൽനിന്ന് തുടങ്ങി നാദത്തെ ഉപാസിച്ച് വരുന്ന മുനിമാർ കൈയിലേന്തിയതിനെ സ്മരിച്ചുകൊണ്ട് ബാവുൾ ഏക് താര കൈയിലെടുക്കുന്നു.
ഏക് താരയുടെ രണ്ട് ഭാഗങ്ങൾ ഇഡ, പിംഗള നാഡികളെ സൂചിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും സൂചിപ്പിക്കുന്നു. നടുവിലെ കമ്പി അനാഹതമായ നാദത്തെ സൂചിപ്പിക്കുന്നു. നാദമാണ് ഇവിടെ ഉപാസന ചെയ്യുന്നത്. നാദമാണ് വഴിയാകുന്നത്. ഏക് താര കൂടാതെ ബാവുളിൽ ഉപയോഗിക്കുന്ന മറ്റ് പ്രധാന ഉപകരണങ്ങളിൽ ഒന്നാണ് മണ്ണുകൊണ്ടുള്ള ചെറിയ തബലപോലുള്ള ‘ഡുഗി’. അത് അരയിൽ കെട്ടി ബാവുൾ പാടുന്നു. കാലിൽ കെട്ടുന്ന ചിലങ്കക്ക് ‘നൂപുർ’ എന്ന് പേര്. ‘ദോതാര’യുണ്ട്. അത് നാല് കമ്പിയുള്ള ഉപകരണമാണ്. പിന്നെ ‘ആനന്ദലഹരി, ശ്രീകോൽ’, ബംഗ്ലാദേശിൽ കണ്ടുവരുന്ന ‘സരിന്ദ’ എന്നൊരു ഉപകരണവും ബാവുൾ ഗായകർ ഉപയോഗിക്കാറുണ്ട്.
ആഴമേറിയ ‘മോനേർ മാനുഷ്’
മോനേർ മാനുഷ് എന്നാൽ മാൻ ഓഫ് ദ ഹാർട്ട്. ബാവുൾ പറയും, എന്റെ ഏറ്റവും അടുത്ത് അവൻ വസിക്കുന്നു. എന്നോട് ഏറ്റവും അരികിലായി അവൻ ഇരിക്കുന്നു. എന്നാലും ഞാൻ അവനെ അറിയുന്നില്ല. ഞാൻ ദേശങ്ങളായ ദേശങ്ങളൊക്കെ ചുറ്റി, അവൻ എന്റെയുള്ളിൽ വസിക്കുന്നുണ്ടെന്നാലും ഈ ശരീരഗൃഹം മെനഞ്ഞവനെ ഞാൻ അറിയുകയില്ല. ജീവിച്ചിരിക്കുക എന്നതിനോളം തന്നെ അർഥമാണ് മോനേർ മാനുഷിനെ അറിയുക, അറിയാൻ ആഗ്രഹിക്കുക എന്നത്. ഒരേ പാട്ട് പല സമയത്തും പലരീതിയിലാണ് നമ്മൾ അനുഭവിക്കുക. ചില പാട്ടുകൾ പാടുമ്പോൾ ഇതിൽ എന്ത് അർഥമാണുള്ളതെന്ന് തോന്നും, എന്നാൽ പെെട്ടന്നായിരിക്കും ആ പാട്ട് നമ്മെ വിസ്മയിപ്പിക്കുക.
ബാവുളുകളുടെ ബാവുൾ
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബാവുൾ ഗായകനാണ് ലാലൻ ഫക്കീർ. ‘ബാവുളുകളുടെ ബാവുൾ’ എന്നറിയപ്പെടുന്ന ലാലൻ ഫക്കീർ ബംഗ്ലാദേശിലെ കുഷ്ടിയയിൽ ജീവിച്ചു. മത സങ്കൽപങ്ങൾക്ക് അപ്പുറം മനുഷ്യനെ അറിയാൻ കഴിഞ്ഞ ഒരാളാണ് ലാലൻ. അതിനുവേണ്ടി എന്നും പാടി. ലാലൻ ഷായുടെ പാട്ടുകൾക്ക് അകമേക്കും പുറമേക്കും തൊടാൻ കഴിയുന്ന വ്യാപ്തികൾ അത്രക്ക് വലുതാണ്. ഈ പാട്ടുകൾ ഏതൊരു മനുഷ്യനെയും സംബന്ധിക്കുന്നതാണ്. 1774ൽ ജനിച്ച ലാലൻ ഫക്കീർ ആയിരത്തോളം ബാവുൾ ഗാനങ്ങളാണ് എഴുതി ചിട്ടപ്പെടുത്തിയത്. ഇതിൽ അറുനൂറോളം പാട്ടുകൾ മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്. ഇപ്പോഴും ബാവുൾ ഗായകർ പാടുന്ന പാട്ടുകൾ പലതും ലാലൻ ഫക്കീർ എഴുതിയവയാണ്. ലാലൻ ഫക്കീർ ടാഗോറിനെ ഏറെ സ്വാധീനിച്ച വ്യക്തിയാണ്. ലാലനെ ടാഗോർ വീട്ടിൽ ക്ഷണിച്ച് പാടിച്ചിട്ടുണ്ട്.
കേരളത്തിൽ പാടുമ്പോൾ
കേരളത്തിൽ പാടുമ്പോൾ തീർച്ചയായും ബാവുളിനോടുള്ള സ്നേഹം എനിക്ക് അറിയാൻ കഴിയുന്നുണ്ട്. ഓരോ പാട്ടിന്റെയും അർഥം പറഞ്ഞുകൊണ്ടാണ് ഞാൻ പാടുന്നത്. പാട്ടും അതിന്റെ അർഥവും ആളുകളെ സ്പർശിക്കുന്നുണ്ട്. കേരളത്തിന് അത്രക്ക് ആവശ്യമാണ് ഗുരുവാണിയാകുന്ന ഈ പാട്ടുകൾ എന്നെനിക്ക് തോന്നാറുണ്ട്. അത് കൂടുതലും പാടി കേൾക്കട്ടെ, അതിന്റെ നാദവും അത് തരുന്ന സമാധാനവും എല്ലായിടത്തും പതിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്.
ബാവുളിന്റെ ആത്മീയ അന്വേഷണം തന്നെയാണ് പാട്ടായി പങ്കുവെക്കപ്പെടുന്നത്. അതിൽ സ്വാഭാവികമായും സാമൂഹികമായ തിരുത്തലുകളും നടക്കുന്നു. ബാവുൾ മാത്രമല്ല എല്ലാ ഗുരുവാണിയും അങ്ങനെയാണ്. നാരായണ ഗുരുവും, ബസവണ്ണനും ബുള്ളേ ഷായും ഗുരു നാനാക്കുമൊക്കെ തങ്ങളുടെ നേരായ കാഴ്ചകളാണ് പാട്ടുകളിലൂടെ പറഞ്ഞുവെക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അകം പുറങ്ങളില്ല. ആത്മീയമെന്നും സാമൂഹികമെന്നും ഉള്ള വേർതിരിവുകൾ ഇല്ല. പൂർണമായ കാഴ്ച മാത്രം. അത്രക്ക് വലുതായ സ്നേഹം മാത്രം.
വേഷവും പ്രധാനമാണ്
ബാവുൾ ഗായകർക്ക് പ്രത്യേക വേഷമുണ്ട്. ബാവുൾ പാട്ടുകൾ പാടുന്ന ആളുകൾ പ്രധാനമായിട്ടും ഉപയോഗിക്കുന്ന ഒരു ഒറ്റയുടുപ്പാണ് ‘ഹാൽ’. അത് പലതരം തുണികൾകൊണ്ട് തുന്നിച്ചേർത്ത വർണക്കുപ്പായമാണ്. സൂഫി, വൈഷ്ണവ, ബുദ്ധ സമ്പ്രദായത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ് ബാവുൾ സംഗീതം. ഇന്ത്യയിലെ ബാവുളുകൾ അധികവും ഓറഞ്ച്, ചുവപ്പ് നിറങ്ങളിൽ വർണാഭമായ വസ്ത്രം ധരിക്കുന്നു. അവരുടെ ഒത്തുചേരലിന്റെ രീതിയും വ്യത്യസ്തമാണ്. ബംഗ്ലാദേശിൽ, ബാവുളുകൾ കൂടുതലും വെള്ള നിറത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നത്. ഇത് വിശുദ്ധിയെ പ്രതീകപ്പെടുത്തുന്നു.
വിശാലമാണ് ഈ ലോകം
ബാവുൾ ഗായകർ ഒരേ ഭാഷ പങ്കിടുന്നു. ആത്മാവിൽ അലിഞ്ഞുള്ള ആലാപനമാണത്. ഒരേ പോലുള്ള സാമൂഹിക രീതികളും ഒരേ തരം ആത്മീയ സൗന്ദര്യ മൂല്യങ്ങളും പുലർത്തുന്നു. 16ാം നൂറ്റാണ്ടിൽ ചൈതന്യദേവന്റെ കാലത്താണ് ബാവുളുകൾ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. ബംഗാളി ജനസംഖ്യയുടെ ചെറിയ ഭാഗം മാത്രമേ ബാവുളുകൾ ഉള്ളൂവെങ്കിലും, ബംഗാളി സംസ്കാരത്തിൽ അവരുടെ സ്വാധീനം വളരെ വലുതാണ്. ബാവുളുകൾ ഗ്രാമീണ ബംഗാളിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്.
ബോൾപൂരിനടുത്തുള്ള കെന്ദുലിയിലെ ‘ജോയ്ദേബ് മേള’ ബാവുളുകളുടെ സംഗമമാണ്. എല്ലാ വർഷവും ജനുവരി പകുതിയിലാണ് ഇത് നടക്കുന്നത്. ചെറിയ സ്റ്റേജ് ആയിരിക്കും. പക്ഷേ, നിറയെ ആളുകൾ ഉണ്ടാവും. ഗ്രാമത്തിലെ ആളുകൾ അതിനുവേണ്ടി കാത്തിരിക്കും. രാത്രി മുഴുവനും പാട്ടുകൾ ഉണ്ടാവും. ബാവുൾ ഒരു സമൂഹമാണ്. ഉപാധികളില്ലാത്ത, പരസ്പര സ്നേഹത്താൽ ബന്ധിക്കപ്പെട്ട ബാവുൾ സമൂഹം സങ്കുചിതമായ എല്ലാ ചിന്തകൾക്കും അതീതമാണ്. സമർപ്പണവും സൗഹാർദവും ത്യാഗസന്നദ്ധതയുമുള്ള ഒരു വ്യക്തിക്ക് മാത്രമേ ഒരു ബാവുൾ ആകാൻ സാധിക്കൂ എന്ന് അവർ വിശ്വസിക്കുന്നു. മധ്യകാല ഇന്ത്യയിലെ ഭക്തികാവ്യ പാരമ്പര്യത്തിന്റെ തുടർച്ചകൂടിയാണ് ഈ പാട്ടുകൾ.
‘കനവി’നെ കുറിച്ച്
കനവിലാണ് കുട്ടിക്കാലം. അവിടെ വളരാനായത് കാടിനോട്, പ്രകൃതിയോട്, പാട്ടിനോട്, നൃത്തത്തിനോടൊക്കെ വളരെ അടുപ്പത്തോടെ ജീവിക്കാൻ അവസരം തന്നു. അവിടെ ഒരുപാട് യാത്രക്കാർ വന്നുപോയിരുന്നു. അതുകൊണ്ട് സങ്കൽപത്തിലെ ലോകം ഒത്തിരി വലുതായിരുന്നു. ഒപ്പം പാട്ടുമായിട്ട് പലയിടങ്ങളിൽ യാത്ര ചെയ്യുമായിരുന്നു. അങ്ങനെ ഒരുപാട് ആളുകളെ കണ്ടു, നാട് കണ്ടു. നമ്മൾ വളർന്നയിടം തീർച്ചയായിട്ടും നമ്മളെ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായിരിക്കും. കുട്ടിക്കാലം മുതൽ എനിക്ക് അപ്പയുടെ കൂടെ തുറന്ന് പാടുന്നത് എന്നും സന്തോഷമുള്ള കാര്യമായിരുന്നു. കുടുംബം ശരിക്കും വിശാലമാണ്. എല്ലായിടത്തും അത്രയേറെ സ്നേഹപൂർവം ഒന്നായിരിക്കുന്നവരാണ്.