വാഷിങ്ടണിലെ റസ്റ്റാറന്റിനു സമീപം അജ്ഞാത അക്രമിയുടെ മർദനമേറ്റ ഇന്ത്യൻ വംശജൻ മരിച്ചു
text_fieldsവാഷിങ്ടൺ: വാഷിങ്ടണിലെ റസ്റ്റാറന്റിനു പുറത്ത് ക്രൂരമായ മർദനമേറ്റ നിലയിൽ കണ്ടെത്തിയ ഇന്ത്യൻ വംശജൻ മരിച്ചു. വിർജീനിയയിൽ നിന്നുള്ള വിവേക് തനേജ(41)ആണ് മരിച്ചത്. വാഷിങ്ടണിലെ ജാപ്പനീസ് റസ്റ്റാറന്റിനു സമീപം വിവേകിനെ അക്രമി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിവേകിന്റെ മുഖവും തലയും നിലത്തിട്ട് ഇടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
യു.എസിൽ ഇന്ത്യൻ വംശജർക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ ഏറ്റവും പുതിയതാണിത്. വിവേക് റസ്റ്റാറന്റിൽ നിന്ന് പുറത്തിറങ്ങിയ ഉടനെയാണ് ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോൾ ബോധം നഷ്ടമായ നിലയിലായിരുന്നു തനേജ. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമിയെ കണ്ടെത്താൻ ശ്രമം തുടരുകയാണ് പൊലീസ്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 25,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൈനാമോ ടെക്നോളജീസ് സഹസ്ഥാപകനാണ് വിവേക് തനേജ. യു.എസ് സർക്കാരിന് ടെക്നോളജി സൊല്യുഷൻസും അനലിറ്റിക്സ് പ്രോഡക്റ്റും നൽകുന്ന കമ്പനിയാണ്.
സമീപ കാലത്ത് യു.എസിൽ ഇന്ത്യൻ വംശജർക്കു നേരെയുള്ള ആക്രമണങ്ങൾ വർധിച്ചു വരികയാണ്. കഴിഞ്ഞാഴ്ച, അഞ്ജാതരായ സംഘം ചിക്കാഗോയിൽ വെച്ച് മർദിച്ചതിനെ തുടർന്ന് മൂക്കിൽ നിന്നും വായിൽ നിന്നും രക്തസ്രാവമുണ്ടായ ഇന്ത്യൻ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. സഹായമഭ്യർഥിക്കുന്ന ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മുസാഹിർ അലിയുടെ വിഡിയോ പുറത്തുവന്നിരുന്നു. ഈ വർഷം യു.എസിൽ അഞ്ച് ഇന്ത്യൻ വംശജരായ വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. അതിൽ ചിലരുടെ മരണകാരണം പോലും അറിവായിട്ടില്ല.