സ്കൂട്ടറിൽ സഞ്ചരിക്കവേ മത്സ്യവിൽപനക്കാരൻ കാറിടിച്ച് മരിച്ചു
text_fieldsഅങ്കമാലി: സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ മത്സ്യവിൽപനക്കാരൻ കാറിടിച്ച് മരിച്ചു. പൊയ്ക്കാട്ടുശ്ശേരി മടത്തിപ്പറമ്പിൽ പരേതരായ വേലായുധന്റെയും കുഞ്ഞമ്മിണിയുടേയും മകൻ എം.കെ. വേണുഗോപാലാണ് (വേണു-68) മരിച്ചത്.
ദേശീയപാതയിൽ അത്താണി കാംകോക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെ 5.20ഓടെയായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് തൃപ്പൂണിത്തുറയിലേക്ക് പോവുകയായിരുന്ന മാരുതി ‘ക്സ്പ്രസ് ഷോ’ കാർ വേണുവിന്റെ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് തലതല്ലി വീണ് ചോര വാർന്നൊഴുകി അവശനിലയിലായ വേണുവിനെ കാർ യാത്രികരായ രണ്ട് പേരും ദേശം സി.എ. ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെനിന്ന് മടക്കി.
തുടർന്ന് അങ്കമാലി അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വർഷങ്ങളായി ചെങ്ങമനാട്, പൊയ്ക്കാട്ടുശ്ശേരി മേഖലകളിൽ സ്കൂട്ടറിൽ മത്സ്യ വിൽപന നടത്തി വരികയായിരുന്നു. ചൊവ്വാഴ്ചയും പതിവ് പോലെ ആലുവ മാർക്കറ്റിൽ നിന്ന് വിൽപനക്ക് മത്സ്യമെടുക്കാൻ പോകുമ്പോഴായിരുന്നു ദുരന്തം. ഭാര്യ: കുറുമശ്ശേരി ചെരിയംപറമ്പിൽ കുടുംബാംഗം ഉഷ. മക്കൾ: ലിന, ലിമ (ഇരുവരും ഇരട്ടകൾ), ലിൻഷി. മരുമക്കൾ: അനീഷു, സുരേഷ്, ശ്രീലക്ഷ്മി. സംസ്കാരം നടത്തി.


