നാലു വയസ്സുകാരിയെ അമ്മ കൊന്ന സംഭവം; ക്രൂരകൃത്യം പുറത്തായത് പൊലീസിന്റെ നിരന്തര ചോദ്യത്തിനൊടുവിൽ
text_fieldsഅല്ലി ഷാജി
അങ്കമാലി: തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ഭർതൃഗൃഹത്തിൽനിന്നിറങ്ങിയ സന്ധ്യ കല്യാണിയെ കൂട്ടിക്കൊണ്ടുപോകാൻ മറ്റക്കുഴി പണിക്കരുപടി അംഗൻവാടിയിലെത്തിയത്. 15 മിനിറ്റ് നേരത്തെ വന്നെങ്കിലും 3.30ന് ശേഷമാണ് കുഞ്ഞിനെ കൈമാറിയത്. ഓട്ടോറിക്ഷയിലാണ് കുഞ്ഞുമായി പോയതെന്ന വിവരം അപ്പോൾതന്നെ അംഗൻവാടി വർക്കർ കുട്ടിയുടെ പിതാവ് സുഭാഷിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഈ വിവരം സുഭാഷ് സന്ധ്യയുടെ വീട്ടിലും യഥാസമയം അറിയിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ പലവട്ടം സുഭാഷും സന്ധ്യയുടെ വീട്ടുകാരുമായി ബന്ധപ്പെട്ട് കൊണ്ടിരുന്നു. അപ്പോഴൊന്നും സന്ധ്യയും കുട്ടിയും എത്തിയിരുന്നില്ല.
കാത്തിരിപ്പിനൊടുവിൽ ഏഴ് മണിയോടെ സന്ധ്യ മാത്രമാണ് കുറുമശ്ശേരിയിലെ വീട്ടിലെത്തിയത്. അലക്ഷ്യമായ വസ്ത്രം ധരിച്ച് അവശനിലയിലായിരുന്നു. കുട്ടി എവിടെ എന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല. കൂടുതൽ സംസാരിക്കാത്ത പ്രകൃതക്കാരിയായ സന്ധ്യ, എന്തൊക്കെ ചോദിച്ചിട്ടും മറുപടി നൽകാതെ തല കുനിച്ച് നിൽക്കുകയായിരുന്നു. അതോടെ സന്ധ്യയുടെ അമ്മ അല്ലിക്ക് പന്തികേട് തോന്നി. ദേഷ്യത്തോടെ കൂടുതൽ വിവരങ്ങൾ ചോദിച്ചു.
അപ്പോൾ ആലുവയിൽ ബസിൽ നിന്നിറങ്ങിയ ശേഷം കല്യാണിയെ കാണാതായി എന്നായിരുന്നു മറുപടി. അതോടെ അല്ലിയുടെ മനസ്സ് തകർന്നു. എങ്കിലും കുട്ടിയെ അപായപ്പെടുത്തിയെന്ന് കരുതിയില്ല. ആലുവ ഭാഗത്ത് കുട്ടി ഒറ്റപ്പെട്ട് പോയിട്ടുണ്ടാകുമെന്നാണ് ധരിച്ചത്. ആലുവയിൽ വച്ച് കുട്ടിയെ കാണാതായ വിവരം അല്ലി സുഭാഷിനെ അറിയിച്ചു. ഉടനെ സുഭാഷ് പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെത്തി പരാതിനൽകി. അപ്പോഴേക്കും വാർത്ത നാടാകെ പരന്നു.
ഈ സമയം സന്ധ്യയുടെ സഹോദരി സൗമ്യയും ഭർത്താവും സംഭവമറിഞ്ഞ് കുറുശ്ശേരിയിലെ വീട്ടിലെത്തിയിരുന്നു. ഇവർ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലും പരാതി നൽകി. അതോടെ ചെങ്ങമനാട് സർക്കിൾ ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിൽ കുറുമശ്ശേരിയിലെ വീട്ടിലെത്തി സന്ധ്യയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്തു.
കുട്ടിയുമായി മൂഴിക്കുളം പാലത്തിലേക്ക് എന്തിന് പോയി എന്ന പൊലീസിന്റെ നിരന്തര ചോദ്യത്തിന് മറുപടി നൽകാനാകാതെ സന്ധ്യ കുടുങ്ങി. അതോടെയാണ് മാനസിക വിഭ്രാന്തി പൂണ്ട സന്ധ്യ പൊട്ടിക്കരഞ്ഞ് ഇരുകൈയും തലയിൽ അടിച്ച് മൂഴിക്കുളം പാലത്തിൽനിന്ന് ചാലക്കുടിപ്പുഴയിൽ അരുമ മകളെ വലിച്ചെറിഞ്ഞ നടുക്കുന്ന ക്രൂരകൃത്യം വെളിപ്പെടുത്തിയത്.