ചരക്ക് ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
text_fieldsസി.ആർ. ശരത്
അങ്കമാലി: ദേശീയപാതയിൽ അങ്കമാലി ടെൽക്കിന് സമീപം നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൃശൂർ ആറാട്ടുപുഴ ചോളക്കൽ വീട്ടിൽ രാധാകൃഷ്ണന്‍റെ മകൻ സി.ആർ. ശരതാണ് (34) മരിച്ചത്. തിങ്കളാഴ്ച രാത്രി 11.20ഓടെയായിരുന്നു അപകടം. കളമശ്ശേരി ഏലൂർ വ്യവസായ മേഖലയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ശരത് ആറാട്ടുപുഴയിലുള്ള വീട്ടിൽ നിന്ന് ബൈക്കിൽ ജോലിക്ക് പോകുമ്പോൾ അങ്കമാലി-മേയ്ക്കാട് റോഡിലേക്ക് തിരിയുന്ന യു.ടേണിന് സമീപം ദേശീയപാതയരികിൽ പാർക്ക് ചെയ്തിരുന്ന ചരക്ക് ലോറിക്ക് പിന്നിലിടിച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് തലതല്ലി വീണ ശരത് ചോരവാർന്നൊഴുകി അവശനിലയിലായി. ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടെൽക്ക് കവലയിൽ രണ്ടാഴ്ചക്കുള്ളിൽ മൂന്നാമത്തെ അപകടമാണിത്. അമ്മ: ശ്യാമള. ഭാര്യ: അക്ഷയ. ഏക മകൾ: കാർത്തിക (ഒന്നര വയസ്സ്). മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.


