വാട്ടർ ടാങ്ക് എടുക്കാൻ വെള്ളക്കെട്ടിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
text_fieldsശരൺ പി. എസ്
കോട്ടയം: തിരുവഞ്ചൂരിൽ ഒഴുകിപ്പോയ വാട്ടർ ടാങ്ക് എടുക്കാൻ വെള്ളക്കെട്ടിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പറമ്പുകര ലക്ഷംവീട് കോളനി കണിയാംകുന്നേൽ പാലൂപറമ്പിൽ ശശിയുടെ മകൻ ശരൺ പി. എസ് (35) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. കനത്ത മഴയിൽ ശരണിൻ്റെ വീടും പരിസരവും ദിവസങ്ങളായി വെള്ളത്തിലാണ്. ജലനിരപ്പ് ഉയർന്നതോടെ മുറ്റത്ത് വെച്ചിരുന്ന വാട്ടർ ടാങ്ക് വയലിലേക്ക് ഒഴുകി പോയി. ഇത് എടുക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി പോകുകയായിരുന്നു.
പയർ കൃഷിക്കായി പറമ്പിൽ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറുകളിൽ കുരുങ്ങിയതാണ് വിനയായത്. കയറിനിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഫയർഫോഴ്‌സും കേന്ദ്ര സേനയും തിങ്കളാഴ്ച തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ വീണ്ടും ഫയർ & റസ്‌ക്യൂ ടീം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൂലിപ്പണിക്കാരനായ ശരൺ അവിവാഹിതനാണ്. രാധയാണ് മാതാവ്. ശരത്ത് ഇരട്ട സഹോദരനും, ശശിര, നിഷ എന്നിവർ സഹോദരിമാരുമാണ്.


