പി.കെ. ജമാലിന്റെ നിര്യാണത്തിൽ ഇത്തിഹാദുൽ ഉലമ അനുശോചിച്ചു
text_fieldsകോഴിക്കോട്: പ്രമുഖ പണ്ഡിതനും ഇത്തിഹാദുൽ ഉലമാ കേരള സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ ജമാലിന്റെ നിര്യാണത്തിൽ സംഘടനയുടെ സംസ്ഥാന സമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, വിവർത്തകൻ, പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, സംഘാടകൻ തുടങ്ങിയ നിലകളിൽ നിറഞ്ഞുനിന്ന ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് സമിതി അനുസ്മരിച്ചു. അര നൂറ്റാണ്ടിലധികം കാലം കേരളത്തിലും ഗൾഫ് നാടുകളിലും അദ്ദേഹത്തിന്റെ സേവനങ്ങൾ ലഭ്യമായ മേഖലകൾ നിരവധിയാണ്. കർമ രംഗത്ത് സജീവമായിരുന്ന പി.കെ ജമാലിന്റെ വിയോഗം പെട്ടെന്നായിരുന്നു.
ഇസ്‍ലാമിക പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പണ്ഡിതന്മാരെ സംഘടിപ്പിച്ച്, അവരെ കർമനിരതരാക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് നീങ്ങുന്നതിനിടയിൽ ഉണ്ടായ അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ് സംഘടനയ്ക്ക് വിശേഷിച്ചും കേരളത്തിലെ മുസ്‍ലിം സമുദായത്തിന് പൊതുവിലും ഉണ്ടാക്കിയിട്ടുള്ളത് എന്ന് സംസ്ഥാന സമിതി വിലയിരുത്തി.
പ്രസിഡൻറ് വി.കെ. അലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെ.എ. യൂസുഫ് ഉമരി, ഡോ. കെ. ഇൽയാസ് മൗലവി, എച്ച്. ശഹീർ മൗലവി, സെക്രട്ടറിമാരായ ഡോ. എ.എ. ഹലീം, അബ്ദുല്ലത്തീഫ് കൊടുവള്ളി, സമീർ കാളികാവ്, സമിതി അംഗങ്ങളായ വി.പി. ഷൗക്കത്തലി, അശ്റഫ് കീഴുപറമ്പ്, കെ.കെ. ഫാത്വിമ സുഹ്റ, സി.വി. ജമീല തുടങ്ങിയവർ സംബന്ധിച്ചു.