അബ്ദുറഹ്മാൻ വധം: നടുങ്ങി നാടും കുടുംബവും, കണ്ണീരോടെ വിട
text_fieldsകൊല്ലപ്പെട്ട അബ്ദുറഹ്മാന്റെ മയ്യിത്ത് കുത്താൻ മദനി മസ്ജിദിൽ നിന്ന് ആംബുലൻസിൽ കയറ്റാൻ
പുറത്തേക്കെടുക്കുന്നു
മംഗളൂരു: ബണ്ട്വാൾ കൊളത്തമജലുവിൽ ചൊവ്വാഴ്ച അക്രമികൾ വെട്ടിക്കൊന്ന അബ്ദുറഹ്മാന്റെ മയ്യിത്ത് ബുധനാഴ്ച കുരിയാൽ ഗ്രാമത്തിലെ ഇരകൊടി ഖബർസ്ഥാനിൽ ഖബറടക്കി. സേവന സന്നദ്ധനായിരുന്ന യുവാവിന്റെ വിയോഗത്തിൽ വിങ്ങുന്ന മനസ്സോടെ നൂറുക്കണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു.
മംഗളൂരു ദേർളക്കട്ട യേനപ്പോയ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം കഴിഞ്ഞ് ഏറ്റുവാങ്ങിയ മൃതദേഹം ഉള്ളാൾ കുത്താർ മദനി മസ്ജിദിൽ പ്രാഥമിക മതകർമങ്ങൾ നടത്തിയ ശേഷമാണ് ആംബുലൻസിൽ കുരിയാലിലേക്കെടുത്തത്. കനത്ത പൊലീസ് അകമ്പടിയോടെ സഞ്ചരിച്ച ആംബുലൻസിനെ അനേകം വാഹനങ്ങളിൽ നിരവധി പേർ അനുധാവനം ചെയ്തു.

കുത്താർ, തൊക്കോട്ട്, പമ്പുവെൽ വഴി വിലാപയാത്ര ഫറങ്കിപ്പേട്ടയിൽ എത്തിയപ്പോൾ തടിച്ചുകൂടിയ രോഷാകുലരായ ജനക്കൂട്ടം കൊലപാതകത്തിൽ പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാർ ന്യൂനപക്ഷങ്ങൾക്ക് സർക്കാർ സംരക്ഷണം നൽകുന്നില്ലെന്ന് ആക്ഷേപിക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടത്തെ പൊലീസ് ഇടപെട്ട് നിയന്ത്രിച്ചു.

മംഗളൂരു പ്രാന്തത്തിലെ വലിയ വ്യാപാര കേന്ദ്രമായ ബി.സി റോഡിൽ കടകമ്പോളങ്ങൾ ബുധനാഴ്ച അടഞ്ഞു കിടന്നു. മൃതദേഹം വഹിച്ച ആംബുലൻസ് കോൾട്ടമജലു ബെള്ളൂരിലെ വസതിയിൽ എത്തിയപ്പോൾ പിതാവ് അബ്ദുൽഖാദർ, മാതാവ്, സഹോദരി, ഭാര്യ, ബന്ധുക്കൾ എന്നിവരും പൊതുജനങ്ങളും ഈറൻ മിഴികളോടെ അവസാന നോക്കുകണ്ടു.
ഇരകൊടി മസ്ജിദിൽ മയ്യിത്ത് എത്തുമ്പോൾ പള്ളിയും പരിസരവും ജനനിബിഡമായിരുന്നു. മയ്യിത്ത് നമസ്കാരത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.