ധന്യ ജീവിതത്തിന്റെ ശുഭപര്യവസാനം
text_fieldsപി.കെ. ജമാൽ
1990ൽ സദ്ദാം ഹുസൈന്റെ ഇറാഖ് കുവൈത്തിനെ പിടിച്ചുവിഴുങ്ങിയ സന്ദർഭം. ലക്ഷക്കണക്കിൽ പ്രവാസി ഇന്ത്യക്കാർ കിട്ടിയ വാഹനങ്ങളിൽ വഹിക്കാവുന്ന സാധനങ്ങളും പരിവാരങ്ങളുമായി ബഗ്ദാദിലേക്കും തുടർന്ന് ജോർഡൻ തലസ്ഥാനമായ അമ്മാനിലേക്കും രക്ഷപ്പെട്ടു സ്വദേശം പുൽകാൻ ഇന്ത്യ ഗവൺമെന്റിന്റെ സഹായത്തിനായി നിലവിളിച്ചുകൊണ്ടിരുന്ന ദിനരാത്രങ്ങൾ. കേന്ദ്രസർക്കാറാവട്ടെ, ഒരപകടത്തെതുടർന്ന് നിർത്തിവെച്ച എയർബസ് ൈഫ്ലറ്റുകൾ ഉപയോഗപ്പെടുത്തി പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചു. അന്ന് കേന്ദ്ര മന്ത്രിസഭാംഗമായിരുന്ന കെ.പി. ഉണ്ണികൃഷ്ണനാണ് അതിന് മുൻകൈയെടുത്തതെന്ന് കൃതജ്ഞതപൂർവം ഓർക്കുന്നു. തങ്ങളുടെ ഉറ്റവർക്കും ഉടയവർക്കും എന്തുപറ്റി, അവരെവിടെയാണ് എന്നറിയാൻ മലയാളി സമൂഹം അങ്ങേയറ്റം ഉത്കണ്ഠയോടെ കേന്ദ്രസർക്കാർ ഓഫിസുകളുമായും സംസ്ഥാന സംവിധാനങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. അന്നാണ്, പ്രവാസി മലയാളികളുടെ ഏക വാർത്തമാധ്യമമായിരുന്ന ‘മാധ്യമം’ പത്രത്തിനായി പ്രവാസി കുടുംബങ്ങൾ പുലർകാലെ അക്ഷമരായി കാത്തിരുന്നത്. സുരക്ഷിതരായി അമ്മാനിലെത്തിയവരുടെ പേരുവിവരങ്ങൾ ‘മാധ്യമം’ ദിനേന പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. ‘മാധ്യമ’ത്തെ അത് ജാഗ്രതയോടെ അറിയിച്ചുകൊണ്ടിരുന്നത് ബഗ്ദാദ് വഴി അമ്മാനിലെത്തിയ കുവൈത്ത് ബ്യൂറോ ചീഫ് പി.കെ. ജമാൽ. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയിൽ ഉദ്യോഗസ്ഥനായിരിക്കെയാണ് ആ മുതിർന്ന മാധ്യമ പ്രവർത്തകൻ പത്രത്തെയും പ്രവാസികളെയും സേവിച്ചുകൊണ്ടിരുന്നത്. ജമാൽ തേടിപ്പിടിച്ചു അയച്ചുകൊണ്ടിരുന്ന പേരുവിവരങ്ങളായിരുന്നു സർക്കാർ ഏജൻസികളുടെ പോലും മുഖ്യാവലംബം. 1971 മുതൽ 77 വരെ ‘ചന്ദ്രിക’ പത്രാധിപസമിതി അംഗമായിരുന്ന ജമാൽ കുവൈത്തിൽനിന്ന് തിരിച്ചെത്തിയ ഹ്രസ്വകാലത്ത് ‘മാധ്യമം’ കോഴിക്കോട് ഡെസ്കിലും സജീവ സാന്നിധ്യമായിരുന്നു.
എന്നാൽ, ജേണലിസ്റ്റ് എന്നതിലുപരി കാമ്പുള്ള മതപണ്ഡിതനും എഴുത്തുകാരനും പ്രസംഗകനും സാമൂഹികസേവകനുമായിരുന്നു കഴിഞ്ഞ സിവസം 78ാം വയസ്സിൽ തീർത്തും അവിചാരിതമായി ഈ ലോകത്തോട് വിടപറഞ്ഞ കോഴിക്കോട് വേങ്ങേരിക്കാരൻ പി.കെ. ജമാൽ. സാമ്പ്രദായിക മതപണ്ഡിതന്മാരിൽനിന്ന് വ്യത്യസ്തനായി ആധുനിക ഇസ്ലാമിക ചിന്തകരുമായി അദ്ദേഹം സമ്പർക്കം പുലർത്തുകയും അവരുടെ കൃതികളിൽനിന്ന് പഠനാർഹമായ ഭാഗങ്ങൾ മലയാളികൾക്കു വേണ്ടി മൊഴിമാറ്റം നടത്തുകയും ചെയ്തുവന്നു അന്ത്യനിമിഷങ്ങൾ വരെയും. വശ്യലളിതമായ ശൈലിയിൽ ആനുകാലികങ്ങളിലൂടെ അദ്ദേഹം ഏറെയും അവതരിപ്പിച്ചത് സ്വസ്ഥസുന്ദരമായ കുടുംബജീവിതത്തിന് ഇസ്ലാമിക കാഴ്ചപ്പാടിലൂടെയുള്ള മാർഗദർശനങ്ങളാണ്. വെള്ളിയാഴ്ച മധ്യാഹ്നങ്ങളിൽ മസ്ജിദുകളിൽ പ്രാർഥനക്കെത്തുന്ന വിശ്വാസികളെ മിൻബറുകളിലൂടെ പ്രബുദ്ധരാക്കിക്കൊണ്ടിരുന്ന ജമാൽ യാത്രപറയുമ്പോൾ കാസർകോട്ടെ ഒരു പള്ളിയിലെ ഖത്തീബായിരുന്നു. കുവൈത്ത് മതകാര്യവകുപ്പ് ആ രാജ്യത്തെ മലയാളി മുസ്ലിംകൾക്ക് മലയാളത്തിൽ ജുമുഅ പ്രസംഗം ശ്രദ്ധിക്കാൻ അവസരമൊരുക്കിയത് പി.കെ. ജമാൽ-കെ.എം. അബ്ദുറഹീം കൂട്ടുകെട്ടിന്റെ ശ്രമഫലമായാണെന്ന് ഈയവസരത്തിൽ ഓർക്കാതെവയ്യ. കുവൈത്ത് ഇസ്ലാമിക് അഫയേഴ്സ് വകുപ്പിന്റെ ഡയറക്ടറായിരുന്ന ശൈഖ് നാദിർ അൽ നൂരിയുമായുള്ള ഗാഢബന്ധമാണ് അവർക്കതിന് സഹായകമായിത്തീർന്നത്. കുവൈത്തിലെ ഇസ്ലാമിക പ്രസ്ഥാനമായ ജംഇയ്യതുൽ ഇസ്ലാഹിൽ ഇജ്തിമാഇയുമായി സജീവബന്ധം പുലർത്തിയിരുന്ന ജമാൽ, കേരളത്തിൽനിന്നെത്തുന്ന വിദ്യാഭ്യാസ-സാമൂഹിക സേവന സംരംഭങ്ങളുടെ സാരഥികൾക്കും പ്രതിനിധികൾക്കും ദൗത്യനിർവഹണം സുഗമമാക്കിക്കൊടുക്കാനാണ് അത് ഏറെയും പ്രയോജനപ്പെടുത്തിയത്.
അതേസമയം, കുവൈത്തിൽ കഴിച്ചുകൂട്ടിയ മൂന്നര പതിറ്റാണ്ടുകാലത്ത് കക്ഷി, മത പരിഗണനകൾക്കതീതമായി മലയാളി സംഘടനകളുമായും അവയുടെ സാരഥികളുമായും അഗാധബന്ധം സ്ഥാപിക്കുന്നതിലും പ്രവാസി സമൂഹത്തിന്റെ പൊതുപ്രശ്നങ്ങൾ പരിഹരിക്കുന്നതിലും സജീവ ശ്രദ്ധ പതിപ്പിക്കുന്നതിൽ ജമാൽ ഒട്ടും വിമുഖത കാട്ടിയിരുന്നില്ല. വിവിധ ദൗത്യങ്ങൾക്കായി നിരവധി തവണ കുവൈത്ത് സന്ദർശിക്കേണ്ടിവന്ന ഈ ലേഖകന്റെ നേരിട്ടുള്ള അനുഭവങ്ങളാണ് ഈ വരികൾ കുറിക്കാൻ പ്രചോദനമായത്. എന്നെ സംബന്ധിച്ചേടത്തോളം അഞ്ച് പതിറ്റാണ്ടുകളെങ്കിലും നീണ്ട സുഹൃദ്ബന്ധത്തിനാണ് കഴിഞ്ഞദിവസം തിരശ്ശീല വീണിരിക്കുന്നതെന്നത് വ്യസനകരമാണെങ്കിലും 78 വർഷം നീണ്ട ജീവിതകാലത്തിന്റെ സിംഹഭാഗവും മനുഷ്യനന്മക്കും സാമൂഹിക സേവനത്തിനും സന്തുഷ്ട കുടുംബജീവിതത്തിനുമായി വിനിയോഗിക്കാൻ ദൈവം അവസരം നൽകിയ നല്ലവനായ സുഹൃത്തിനെക്കുറിച്ച സ്മരണകൾ എന്നും മാധുര്യമേറിയതായിരിക്കും.