Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightവക്കം പി. മുഹമ്മദ്...

വക്കം പി. മുഹമ്മദ് മൈതീൻ: മലയാളത്തിലെ ആദ്യ ഖുർആൻ പരിഭാഷകൻ

text_fields
bookmark_border
വക്കം പി. മുഹമ്മദ് മൈതീൻ: മലയാളത്തിലെ ആദ്യ ഖുർആൻ പരിഭാഷകൻ
cancel

ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന വിശുദ്ധ വേദഗ്രന്ഥമായ ഖുർആന് അനവധി പരിഭാഷകൾ ലഭ്യമായ, ഇപ്പോഴും പുതിയത് തയാറായിക്കൊണ്ടിരിക്കുന്ന പ്രാദേശിക ഭാഷകളിലൊന്ന് മലയാളമായിരിക്കും. നിരവധി സമുദായ സംഘടനകളും പണ്ഡിത കൂട്ടായ്മകളും പ്രസാധനാലയങ്ങളും പിന്തുണ നൽകാനുള്ള വർത്തമാനകാലത്തുനിന്ന് തീർത്തും വ്യത്യസ്തമായ പരിതഃസ്ഥിതിയിൽ ഇൗ ഉദ്യമത്തിനായിറങ്ങിയ ഒരു പണ്ഡിതൻ നമുക്കിടയിലുണ്ടായിരുന്നു -1954ൽ ഖുർആന് സമ്പൂർണ മലയാള പരിഭാഷ പൂർത്തിയാക്കിയ വക്കം പി. മുഹമ്മദ് മൈതീൻ. മലയാളത്തിലെ ആദ്യ ഖുർആൻ പരിഭാഷ, ഹദീസ് വ്യാഖ്യാന ഗ്രന്ഥം എന്നിവ തയാറാക്കിയ അദ്ദേഹത്തിന്റെ 58ാം വിയോഗ വാർഷിക ദിനമാണ് ഇന്ന്.

കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രധാനിയും സാമൂഹിക പരിഷ്കർത്താവും സ്വദേശാഭിമാനി പത്രമുടമയുമായ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ സഹോദരി പാത്തുമ്മാ ബീവിയുടെയും വർത്തകപ്രമാണി ഫക്കീർ മൈതീന്റെയും മകനായി 1899ലാണ് ജനനം. ബാല്യത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടതോടെ മൂത്ത സഹോദരങ്ങളായ മറിയം ബീവി, തിരുവിതാംകൂർ ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഹബീബ് മുഹമ്മദ് എന്നിവരുടെ പരിചരണത്തിലാണ് വളർന്നത്. വക്കം മൗലവിയുടെ ശിഷ്യത്വത്തിലായിരുന്നു ആദ്യകാല അറബി പഠനം.

തിരുവനന്തപുരം ഗവ. ആർട്സ് കോളജിലെ ഇന്റർമീഡിയറ്റ് പഠനം ക്ഷയരോഗ ബാധയെത്തുടർന്ന് മുടങ്ങി. പിന്നീട് സ്വപ്രയത്നത്താൽ ഇംഗ്ലീഷ്, അറബി, മലയാളം ഭാഷകളിൽ അസാമാന്യമായ അവഗാഹവും സംസ്കൃതം, ഉർദു ഭാഷകളിൽ പ്രാവീണ്യവും നേടി.

വക്കം മൗലവി സ്ഥാപിച്ച ഇർശാദ് കമ്മിറ്റിയുടെ സജീവ പ്രവർത്തകനായിരിക്കെ മലബാറിലെ പ്രമുഖ പണ്ഡിതന്മാരും സാമൂഹിക പ്രവർത്തകരുമായി ബന്ധപ്പെട്ടു. കോഴിക്കോട്ടുനിന്നുള്ള ‘ചന്ദ്രിക’, പെരുമ്പാവൂരിൽനിന്നിറങ്ങിയ ‘അൻസാരി’, ഇടവാ സി.എം. പ്രസിെന്റ ‘യുവകേസരി’, വക്കം മൗലവിയുടെ ‘ദീപിക’ എന്നിവയിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയ ലേഖനങ്ങൾ എഴുത്തുകാരൻ എന്ന നിലയിൽ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തു.

1935ൽ തലശ്ശേരിയിലെ മുസ്‍ലിം ലിറ്ററേച്ചർ സൊസൈറ്റിക്ക് വേണ്ടി കെ.എം. മൗലവി, പി.കെ. മൂസ മൗലവി, എം.സി.സി. അബ്ദുർറഹ്മാൻ മൗലവി എന്നിവർ ചേർന്ന് ഖുർആനിലെ രണ്ടാമധ്യായമായ ‘അൽബഖറ’ വ്യാഖ്യാന സഹിതം മലയാളത്തിൽ പരിഭാഷപ്പെടുത്തിയപ്പോൾ അതിലെ സാഹിത്യപരമായ തെറ്റുകൾ തീർത്തുകൊടുക്കാൻ നിയോഗിച്ചത് വക്കം പി. മുഹമ്മദ് മൈതീൻ, കെ.എം. സീതി, കെ. മുഹമ്മദലി എന്നിവരെയായിരുന്നു.

ഭാഷാ സ്നേഹികൾക്കും വിദ്യാർഥികൾക്കും അറബി വ്യാകരണം അതി ലളിതമായി പഠിക്കാനുതകും വിധം തയാറാക്കിയ ‘അറബി വ്യാകരണ പാഠങ്ങൾ’ 1954ൽ പൂർത്തിയാക്കി. ആ വർഷം ആദ്യ ഭാഗം മാത്രമാണ് പ്രസിദ്ധീകരിച്ചത്. കൈയെഴുത്തുപ്രതികളായി സൂക്ഷിച്ച രണ്ടും മൂന്നും ഭാഗങ്ങൾ കൂടിചേർത്ത് 2016ൽ ഒറ്റപ്പുസ്തകമായി ‘അറബിവ്യാകരണ പാഠങ്ങൾ’ എന്ന പേരിൽ കേരള യൂനിവേഴ്സിറ്റി പുറത്തിറക്കി. ബി.എ അറബിക്കിെന്റ സിലബസിൽ റഫറൻസ് ഗ്രന്ഥമാണിത്.

മ​ജീ​ദ് മ​ര​യ്ക്കാ​ർ, വ​ക്കം മൗ​ല​വി, മു​ട്ടാ​ണി​ശ്ശേ​രി കോ​യ​ക്കു​ട്ടി മൗ​ല​വി

71 വർഷം മുമ്പ് പൂർത്തിയാക്കിയ ഖുർആൻ പരിഭാഷ 2009ൽ മാത്രമാണ് പ്രസിദ്ധീകൃതമായത്. കേരള യൂനിവേഴ്സിറ്റി ‘വിശുദ്ധ ഖുർആൻ ആദ്യ മലയാളപരിഭാഷ’ എന്ന പേരിലാണ് അത് പുറത്തിറക്കിയത്.

ഒട്ടും അനുകൂലമല്ലാത്ത സാമൂഹിക-സാമുദായിക അവസ്ഥകൾക്കും കടുത്ത ആരോഗ്യ വെല്ലുവിളികൾക്കുമിടയിൽ പതറാതെ തികഞ്ഞ നിശ്ചയദാർഢ്യത്തോടെയാണ് അദ്ദേഹം രചനകൾ നിർവഹിച്ചത്. 1950കളിൽ കാഴ്ചശക്തി ക്രമേണ കുറയാൻ തുടങ്ങിയെങ്കിലും രചനകളിലെ ഏറ്റവും വിശിഷ്ടമായ ‘പരിശുദ്ധ ഖുർആൻ’ വിവർത്തനം പൂർണമായും നിർവഹിച്ചത് ഈ കാലത്താണ്. ഒരാൾ ഖുർആൻ ആയത്തുകൾ വായിക്കുമ്പോൾ അദ്ദേഹം പരിഭാഷ പറഞ്ഞുകൊടുക്കുകയും മറ്റൊരാൾ എഴുതുകയും ചെയ്യുന്ന രീതിയിലാണ് ആ ശ്രമകരമായ ദൗത്യം സാധ്യമാക്കിയത്. അതിനു വളരെ മുമ്പ് തയാറാക്കിയ പരിശുദ്ധ ഖുർആൻ 27, 28, 29, 30 എന്നീ ഭാഗങ്ങളും ‘സൂറത്ത് യാസീൻ’, ‘സൂറത്ത് അന്നൂർ’ മുതലായ അധ്യായങ്ങളും 1954ലും 1955ലുമായി പെരുമ്പാവൂർ ഭാരതചന്ദ്രിക പ്രിന്റിങ് ആൻഡ് പബ്ലിഷിങ് ഹൗസ് പ്രസാധകൻ അബ്ദുൽ മജീദ് മരയ്ക്കാർ പ്രസിദ്ധീകരിച്ചിരുന്നു.

അതിനിടയിൽ സി.എൻ. അഹമ്മദ് മൗലവിയുടെ ഖുർആൻ പരിഭാഷയുടെ ആദ്യ ഭാഗങ്ങൾ 1957ലും മുട്ടാണിശ്ശേരി കോയാക്കുട്ടി മൗലവിയുടെ പരിഭാഷ 1965ലും പ്രകാശിതമായി. കേരള യൂനിവേഴ്സിറ്റി പ്രസിദ്ധീകരിച്ച വക്കം പി. മുഹമ്മദ് മൈതീൻ സാഹിബിെന്റ ‘വിശുദ്ധ ഖുർആൻ ആദ്യ മലയാള പരിഭാഷക്ക്’ എഴുതിയ അവതാരികയിൽ മുട്ടാണിശ്ശേരി കോയാക്കുട്ടി മൗലവി ഇങ്ങനെ രേഖപ്പെടുത്തി: ‘‘1965ൽ എെന്റ പരിഭാഷ പ്രസിദ്ധീകരിക്കുന്ന കാലത്തിനു വളരെ മുമ്പുതന്നെ അദ്ദേഹം പരിശുദ്ധ ഖുർആന്റെ സമ്പൂർണ പരിഭാഷ പൂർത്തിയാക്കിയിരുന്നെങ്കിലും പ്രസിദ്ധീകരണം സാധിതമാകാത്തതിനു പല കാരണങ്ങളുമുണ്ട്. ഖുർആൻ പരിഭാഷകൻ എന്ന നിലയിൽ അറുപതുകളിൽ ഞാൻ നേരിട്ട അനുഭവങ്ങൾ തന്നെയാണവ. പലതും തുറന്നുപറയാൻ നിവൃത്തിയില്ലാത്തതിൽ ഖേദമുണ്ട്. യാഥാസ്ഥിതിക എതിർപ്പ് മുൻപന്തിയിൽ നിൽക്കുന്നു.’’

ബിസ്മിയുടെ അർഥത്തിൽ ‘പരമകാരുണികൻ’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് വക്കം പി. മുഹമ്മദ് മൈതീൻ സാഹിബാണെന്ന് ചരിത്ര ഗവേഷകനും കലിക്കറ്റ് സർവകലാശാല സി.എച്ച്. ചെയറിലെ റിസർച് ഓഫിസറുമായ അബ്ദുർ റഹ്മാൻ മങ്ങാട് ചൂണ്ടിക്കാട്ടുന്നു: ‘‘ബിസ്മി’യുടെ അർഥം ‘മഹാകാരുണികനും കരുണാനിധിയുമായ അല്ലാഹുവിെന്റ നാമത്തിൽ’ എന്ന് വക്കം മൗലവി അർഥം നൽകിയപ്പോൾ ‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിെന്റ നാമത്തിൽ’ എന്നാണ് മുഹമ്മദ് മൈതീൻ സാഹിബ് അർഥം നൽകിയത്. പിന്നീടുള്ള പരിഭാഷകരെല്ലാം ഇതേ അർഥമാണ് നൽകിയത്.’’

1938ൽ പുറത്തിറങ്ങിയ മുഹമ്മദ് മൈതീന്റ ‘ഇസ്‍ലാം മതതത്വ പ്രദീപം’ എന്ന ഗ്രന്ഥമാണ് മലയാളത്തിലെ ആദ്യ ഹദീസ് പരിഭാഷ. 2015ൽ കോഴിക്കോട് അൽ ഹുദാ ബുക്ക്സ്റ്റാൾ അത് പുനഃപ്രസിദ്ധീകരിച്ചപ്പോൾ അവതാരികയിൽ പ്രമുഖ പണ്ഡിതനും ഖുർആൻ പരിഭാഷകനുമായ ശൈഖ് മുഹമ്മദ് കാരകുന്ന് ഇങ്ങനെ കുറിച്ചിട്ടു: ‘‘കേരളത്തിലെ സാധാരണക്കാർക്ക് പരിശുദ്ധ ഖുർആൻപോലെത്തന്നെ പ്രവാചകചര്യയും അടുത്തറിയാൻ അവസരം ലഭിച്ചിരുന്നില്ല. അതിഗുരുതരമായ ഈ പോരായ്മക്ക് അറുതിവരുത്താൻ ആരംഭംകുറിച്ചത് എത്രമാത്രം മഹത്തരവും മനോഹരവുമായിരിക്കുന്നു! ആ മഹോജ്ജ്വലകൃത്യം നിർവഹിച്ച സമാദരണീയ വ്യക്തിത്വം വക്കം പി. മുഹമ്മദ് മൈതീനാണ്. മലയാള ഭാഷയിലും ലിപിയിലും ആദ്യമായി പരിശുദ്ധ ഖുർആന്റെയും ഹദീസിെന്റയും പരിഭാഷകൾ തയാറാക്കി പ്രസിദ്ധീകരിച്ചത് അദ്ദേഹമാണ്.’’

വിഖ്യാത ഇസ്‍ലാമിക പണ്ഡിതനും തത്ത്വചിന്തകനുമായ ഇമാം ഗസ്സാലിയുടെ ‘ഇഹ്‍യാ ഉലൂമിദ്ദീൻ’ എന്ന കൃതിയിലെ ‘അജാഇബുൽ ഖൽബ്’ എന്ന ഭാഗത്തിെന്റ പരിഭാഷ വക്കം പി. മുഹമ്മദ് മൈതീൻ രണ്ടു ഭാഗങ്ങളിലായി ‘ഹൃദയത്തിലെ അത്ഭുതങ്ങൾ’ എന്ന പേരിൽ 1947ൽ പ്രസിദ്ധീകരിച്ചിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രണ്ടു ഭാഗവും ചേർത്ത് ഒറ്റപ്പുസ്തകമായി 2014 ഡിസംബറിൽ പുനഃപ്രസിദ്ധീകരിച്ചു.

അറബി സാഹിത്യകാരനും സഞ്ചാരിയുമായിരുന്ന അമീർ ശകീബ് അർസലാൻ, ഈജിപ്റ്റിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘അൽമനാർ’ മാസികയിൽ ജാവായിലെ ഇമാം ശൈഖ് മുഹമ്മദ് ബിസ്‍യൂനി ഉംറാന്റെ ചോദ്യങ്ങൾക്ക് ഉത്തരമായി എഴുതിയതിെന്റ മലയാള വിവർത്തനമാണ് മുഹമ്മദ് മൈതീൻ 1937ൽ ‘മുസ്‍ലിംകൾ എന്തുകൊണ്ട് പിന്നോക്കത്തിലായി’ എന്ന പേരിലുള്ള ഗ്രന്ഥമായി പുറത്തിറക്കിയത്. ഇത് 1935 സെപ്റ്റംബർ മുതൽ അൽ അമീൻ ൈത്രവാരികയിൽ 22 ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചിരുന്നു. ഇൗ ഗ്രന്ഥത്തിെന്റ ഇംഗ്ലീഷ് പരിഭാഷ പ്രമുഖ പത്രപ്രവർത്തകനും പാകിസ്താനിലെ േഡാൺ പത്രാധിപരുമായിരുന്ന അദ്ദേഹത്തിെന്റ സഹോദരീപുത്രൻ എം.എ. ഷുക്കൂർ 1944ൽ പ്രസിദ്ധീകരിച്ചു.

അക്കാലത്തെ പ്രസിദ്ധ ആനുകാലികങ്ങളിൽ എഴുതിയ ലേഖനങ്ങൾ അബ്ദുർറഹ്മാൻ മങ്ങാട് സമാഹരിച്ച് ‘വക്കം പി. മുഹമ്മദ് മൈതീൻ- തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ’ എന്ന പേരിൽ കോഴിക്കോട് േഗ്രസ് ബുക്സ് മുഖേന 2023ൽ പുസ്തക രൂപത്തിൽ പുറത്തിറക്കി.

പ്രായം അമ്പതുകളിൽതന്നെ കാഴ്ചശക്തി കുറഞ്ഞതിനൊപ്പം ശാരീരികമായ അവശതകളും സംഭവിച്ചത് മലബാർ ഭാഗത്തേക്കുള്ള നിരന്തരയാത്രകൾക്കും പൊതു പ്രവർത്തനങ്ങൾക്കും വിഘാതം സൃഷ്ടിച്ചു. ആദ്യ ഭാര്യയായ മൈമൂൻ ബീവിയുടെ മരണശേഷം ആസിയ ബീവിയെ വിവാഹം കഴിച്ചു. ഇരു പത്നിമാരിലുമായി ആറു മക്കളുണ്ട്. കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ട കാലത്തും സന്ദർശിച്ച് അറിവ് പകർന്നെടുക്കാനും നിത്യേന ആളുകൾ എത്തിയിരുന്നു. 1967 മേയ് 27ന് 68ാം വയസ്സിലായിരുന്നു വിയോഗം. അദ്ദേഹം അക്ഷരത്താൽ കൊളുത്തിവെച്ച വിളക്കുകൾ ഇന്നും തലമുറകൾക്ക് പ്രകാശവും പ്രചോദനവും പകരുന്നു.

(വക്കം പി. മുഹമ്മദ് മൈതീെന്റ മകളാണ് ലേഖിക)

Show Full Article
TAGS:Quran Translation Vakkom P Muhammed Maitheen 
News Summary - Vakkom P. Muhammed Maitheen: The first Quran translator in Malayalam
Next Story