വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ ബസ് സ്റ്റാന്‍റിൽ കുഴഞ്ഞു വീണു; വയോധികന് ദാരുണാന്ത്യം
text_fieldsപത്തനംതിട്ട: വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍റിൽ കുഴഞ്ഞു വീണയാൾ മരിച്ചു. ചെറുകോൽ പഞ്ചായത്തിലെ കാട്ടൂർ പേട്ട തെക്കേപാറയിൽ ടി.കെ. യൂസ്ഫാണ് (72) മരിച്ചത്. പുത്തൻ പീടികയിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് നാട്ടുകാരനൊപ്പം ബസിൽ മടങ്ങവെ, ബസ് സ്റ്റാന്‍റിൽ ഇറങ്ങിയശേഷം ശനിയാഴ്ച ഉച്ചക്ക് 2.30ഓടെ കുഴഞ്ഞുവീഴുകയായായിരുന്നു. മറ്റ് യാത്രക്കാരുടെ സഹായത്തോടെ ഉടൻ ഓട്ടോറിക്ഷയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആറുമാസം മുമ്പ് യൂസ്ഫിന്റെ ഭാര്യ സൈനബ ബീവിയും (63) മരണപ്പെട്ടിരുന്നു. ദീർഘകാലം ഗൾഫിലായിരുന്ന യൂസ്ഫ് മടങ്ങിവന്ന ശേഷം കാർഷിക വൃത്തിയിലായിരുന്നു. മക്കൾ: ഷെമീമ (താലൂക്ക് ഓഫീസ്, റാന്നി), ഷാഹിന, ഷെഹീന (ഫാർമസിസ്റ്റ്), ഷെഫീഖ് (ദുബായ് ). മരുമക്കൾ: ഫിറോസ്, ഷിബു, അബ്ദുൽ കരീം, സുമയ്യ. ഖബർ അടക്കം ഞായറാഴ്ച രാവിലെ 9ന് നാരങ്ങാനം നോർത്ത് കെ.എൻ.ടി.പി ഹിദയാത്തുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ.