കുടകിൽ ആനത്താവളത്തിൽ യുവതിക്ക് ദാരുണാന്ത്യം; അപകടം പരസ്പരം ഏറ്റുമുട്ടിയ ആനകളിലൊന്ന് ദേഹത്ത് വീണതിനെ തുടർന്ന്
text_fieldsദുബാരെ ആനത്താവളത്തിൽ ആനകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
കുശാൽനഗർ (മടിക്കേരി): കർണാടക കുടകിലെ വിനോദസഞ്ചാരകേന്ദ്രമായ കുശാൽനഗറിന് സമീപം ദുബാരെയിൽ ആനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിനിയായ ജിന്നു ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ദുബാരെ ആനത്താവളത്തിൽ ആനയെ കുളിപ്പിക്കുന്നത് കണ്ടുനിൽക്കുകയായിരുന്നു യുവതി. ഇതിനിടെ, കാഞ്ചൻ എന്ന ആനയുടെ കൊമ്പ് ദേഹത്ത് തട്ടി മാർത്താണ്ഡ എന്ന ആന പ്രകോപിതനായി. തുടർന്ന് ഇവ രണ്ടും ഏറ്റുമുട്ടിയതോടെ ഒരാന ജിന്നുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതിനടിയിൽ ഞെരിഞ്ഞമർന്ന യുവതി ശ്വാസം കിട്ടാതെയാണ് മരണപ്പെട്ടത്.
ആനകളെ നീക്കിയ ശേഷം ജിന്നുവിന്റെ മൃതദേഹം കുശാൽനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. മലയാളികളടക്കം നിരവധി പേർ ദിനേന എത്തുന്ന സ്ഥലമാണ് ദുബാരെ ആനത്താവളം. ഇവിടെ വിനോദസഞ്ചാരികൾക്ക് ആനസവാരിയും ബോട്ട് യാത്രയും അടക്കമുള്ള സൗകര്യങ്ങൾ ഉണ്ട്. ആനസവാരിക്ക് ഉപയോഗിക്കുന്ന ആനകളാണ് പരസ്പരം ഏറ്റുമുട്ടുകയും യുവതിയുടെ മരണത്തിൽ കലാശിക്കുകയും ചെയ്തത്.


