ഹജ്ജ് കർമങ്ങൾക്കുശേഷം രണ്ട് മലയാളി തീർഥാടകർ മക്കയിൽ നിര്യാതരായി
text_fieldsഹസൻ കുട്ടി ഹാജി, മൊയ്തുട്ടി
മക്ക: ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാനായി സൗദിയിലെത്തിയ രണ്ട് മലയാളി തീർഥാടകർ മക്കയിൽ മരിച്ചു. കോഴിക്കോട് വടകര സ്വദേശി താഴെ ചന്ദ്രോത്ത് ഹസൻ കുട്ടി ഹാജി (70), മലപ്പുറം കോഴിച്ചെന പെരുമണ്ണ സ്വദേശിയായ പുതിയോടത്ത് മൊയ്തുട്ടി (65) എന്നിവരാണ് മരിച്ചത്. ഇരുവരും ഭാര്യമാർക്കൊപ്പമാണ് എത്തിയത്.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയാണ് ഹസൻ കുട്ടിയെത്തിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ഗ്രൂപ് വഴിയാണ് മലപ്പുറം സ്വദേശി മൊയ്തുട്ടി ഹജ്ജ് നിർവഹിക്കാനെത്തിയത്.
ഹജ്ജ് പൂർത്തിയാക്കിയശേഷം താമസസ്ഥലത്തുവെച്ച് ശാരീരിക അസ്വസ്ഥതയെ തുടർന്ന് മക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.


