ഗുരുവായൂർ: മൂന്നര പതിറ്റാണ്ടോളം ‘ആനവണ്ടി’കളിൽ ആനച്ചിത്രങ്ങൾ വരച്ച കണ്ടാണശേരി അഭിലാഷ് ഭവനില്‍ മാധവന്‍കുട്ടി (71) നിര്യാതനായി. കെ.എസ്.ആര്.ടി.സിയില്‍ ആര്‍ട്ടിസ്റ്റ് കം ഫോട്ടോഗ്രഫര്‍ തസ്തികയില്‍ 35 വര്‍ഷം ജോലി ചെയ്തയാളാണ്. കൊല്ലം സ്വദേശിയായ ഇദ്ദേഹം വിരമിച്ച ശേഷം ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയിലാണ് താമസിച്ചിരുന്നത്. കെ.എസ്.ആർ.ടി.സി ബസുകളിൽ ആനയുടെ ചിത്രമുള്ള ചിഹ്നം വരക്കുന്നതിൽ വിദഗ്ധനായിരുന്നു. 1973ല്‍ ഏറ്റുമാനൂര്‍ ഡിപ്പോയിലായിരുന്നു ആദ്യനിയമനം. കോട്ടയം, കൊട്ടാരക്കര, മാവേലിക്കര, അടൂര്‍, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളിലും ജോലി ചെയ്തു. തിരുവനന്തപുരം ആര്‍ട്സ് കോളജില്‍ നിന്നാണ് ഡിപ്ലോമ നേടിയത്. ലളിതകല അക്കാദമിയുടേതടക്കമുള്ള പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആനയെ വരക്കുന്നതിലുള്ള കമ്പം വിരമിച്ച ശേഷവും തുടർന്നു. സ്വന്തം വീട്ടിൽ മരത്തിലുള്ള ആന ശിൽപങ്ങൾ നിർമിക്കുന്നത് ഹോബിയായിരുന്നു. ഭാര്യ: സരള. മക്കള്‍: അഭിലാഷ് (ഡൽഹി), ആശ. മരുമക്കള്‍: സുമ, സുധീരന് (ദുബൈ). സംസ്കാരം വെള്ളിയാഴ്ച.