പയ്യന്നൂർ: ദേശീയപാതക്ക് വേണ്ടി നിര്‍മിക്കുന്ന കലുങ്കിനെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ പോസ്റ്റ് ഓഫിസിന് സമീപത്തെ ബാവു വളപ്പില്‍ റിയാസ് വാബു(34) ആണ് മരിച്ചത്. തളിപ്പറമ്പ് സ്വദേശിയാണ്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
പിലാത്തറ വിളയാങ്കോട് എം.ജി.എം കോളജിലേക്ക് പോകുന്ന ജങ്ഷനില്‍ ഹൈവേ വികസനത്തിന്റെ ഭാഗമായി നിര്‍മിച്ച സര്‍വിസ് റോഡിലായിരുന്നു അപകടം. കലുങ്ക് കോൺക്രീറ്റ് ചെയ്ത ശേഷം ബാക്കി വന്ന കുഴിയിലേക്ക് വീണാണ് അപകടം. ഇതുവഴി വന്ന ഒരു ഇരുചക്ര വാഹന യാത്രക്കാരനാണ് എന്‍ഫീല്‍ഡ് ബുള്ളറ്റ് മറിഞ്ഞുകിടക്കുന്നത് കണ്ട് വാഹനം നിര്‍ത്തി പരിശോധിച്ചത്. ഒരാള്‍ കുഴിയിൽ വെള്ളക്കെട്ടില്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ പരിയാരം പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കുഞ്ഞിമംഗലത്തെ ജാസ്മിനാണ് ഭാര്യ. മക്കള്‍: ഷിയ ഫാത്തിമ, ആയിഷ ജന്ന. തളിപ്പറമ്പിലെ പരേതനായ കാനത്തില്‍ മൊയ്തീന്-ഖദീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ആസാദ് വാബു (യാറ ബോട്ടിക്, തളിപ്പറമ്പ്), നൗഷാദ്, ഇഫ്ത്തിക്കര്‍ (ഹൈവേ സര്‍വിസ് സ്റ്റേഷന്), റൗഫ്, മറിയംബി (പുഷ്പഗിരി), നാദിറ (ചെനയന്നൂര്‍)