‘ഞാൻ എങ്ങനെ ഫലസ്‌തീൻ അനുകൂലി ആയി? ഹമാസിനെ അനുകൂലിക്കുന്നുണ്ടോ?’ -ചോദ്യങ്ങൾക്ക് മറുപടിയുമായി സജി മാർക്കോസ്
text_fieldsകോഴിക്കോട്: ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന അധിനിവേശത്തെ തുറന്നുകാട്ടുന്ന മലയാളി എഴുത്തുകാരൻ സജി മാർക്കോസ്, താൻ എങ്ങനെ ഫലസ്‌തീൻ അനുകൂലി ആയി എന്ന കാര്യം വ്യക്തമാക്കുന്നു. ഒക്ടോബർ 7 ചർച്ച ചെയ്യാത്തത് എന്തുകൊണ്ട്?, അമേരിക്കയും അലൈസും ഭീകര പ്രസ്ഥാനമാനമായി ലിസ്റ്റ് ചെയ്ത ഹമാസിനെ സപ്പോർട്ട് ചെയ്യുന്നുണ്ടോ? ഹമാസിനെ ഇല്ലായ്മ ചെയ്യാനുള്ള സയണിസ്റ്റ് ഭരണകൂടത്തിന്റെ നിലപാട് എങ്ങിനെ കാണുന്നു? എന്താണ് ഫലസ്തീനികളുടെ ആവശ്യം? എന്നീ ചോദ്യങ്ങൾക്കും സജി മാർക്കോസ് ഫേസ്ബുക്കിലൂടെ വിശദമായ മറുപടി നൽകുന്നുണ്ട്. ചോദ്യവും ഉത്തരവും അദ്ദേഹം തന്നെ പറയുന്ന രീതിയിലാണ് കുറിപ്പ്.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
# ഞാൻ എങ്ങനെ ഫലസ്‌തീൻ അനുകൂലി ആയി?
എന്റെ ഫ്ലാറ്റിന്റെ തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്നത് ഒരു ഫലസ്തീനി കവിയാണ്. അദ്ദേഹത്തിന്റെ അച്ഛൻ ജനിച്ചത് വളർന്നതും അഷ്‌കലോനിൽ ആണ്. യു.എൻ പാർട്ടീഷൻ പ്ലാൻ അനുസരിച്ച് അന്ന് അഷ്‌കലോൺ ഫലസ്‌തീൻ ആയിരുന്നു, ഇന്ന് അത് ഇസ്രായേലിൽ ആണ്. അവിടെ ഉണ്ടായിരുന്ന അറബികളെ ആക്രമിച്ചു ഓടിച്ചതാണ്.
അഭയാർഥി ക്യാമ്പിലേക്ക് ഓടിപ്പോയ അദ്ദേഹത്തിന് ക്യാമ്പിൽ വച്ചു ജനിച്ചത് ആണ് ഈ കവി.
ക്യാമ്പിൽ ജനിച്ചു, അവിടെ വളർന്നു, അവിടെ പഠിച്ചു (അതും ദിവസം നാല് മണിക്കൂർ മാത്രം വൈദ്യുതി ഉള്ള സമയത്ത്).
ഇപ്പോൾ അധ്യാപകനായ അദ്ദേഹം പറയുന്ന അനുഭവങ്ങൾ, അദ്ദേഹത്തിന്റെ വീട്ടിൽ വരുന്ന ഫലസ്‌തീൻ സുഹൃത്തുക്കളുടെ അനുഭവങ്ങൾ ഒക്കെ എന്നെ ഫലസ്‌തീൻ അനുകൂല നിലപാട് എടുക്കാൻ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ഹമാസ് അനുകൂലി അല്ല. കൂടാതെ New Israel Historian's എന്നറിയപ്പെടുന്ന Benny Morris, Ilan Pappé, Avi Shlaim, മറ്റനേകം യഹൂദന്മാരും പറയുന്നത് കൂടുതൽ ആധികാരികമായി ഞാൻ കരുതുന്നു. അല്ലാതെ പത്ര വാർത്തകൾ പ്രസിദ്ധീകരിച്ചു വരുന്ന കണക്കുകളും വിവരങ്ങളും മാത്രമല്ല എന്റെ അഭിപ്രായ രൂപീകരണത്തിന്റെ ആധാരം.
# ഒക്ടോബർ 7 ചർച്ച ചെയ്യാത്തത് എന്തുകൊണ്ട്?
ഒക്ടോബർ -7, ആക്രമണമല്ല, പ്രത്യാക്രമണമായിരുന്നു എന്ന് പലവട്ടം എന്റെ പോസ്റ്റുകളിൽ വ്യക്തമാക്കിയിട്ടിട്ടുണ്ട്.
ആദ്യം നിർത്തേണ്ടത് ആക്രമണമാണ്. 2023 ഒക്‌ടോബർ 7 വരെ മാത്രം ഇസ്രായേൽ കൊന്നുകളഞ്ഞ ഫലസ്തീൻ കുഞ്ഞുങ്ങൾ സ്ത്രീകൾ സിവിലിയൻസ് എത്ര ആണ് എന്ന് ചർച്ചയാണ് ആദ്യം വേണ്ടത്. അതൊക്കെയാണ് ഒക്ടോബർ -7 ലേക്ക് നയിച്ചത്. അങ്ങിനെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ, മൂന്ന് തലമുറയായി അഭയാർഥി ക്യാമ്പിൽ കഴിയുന്നവർ -ഇവരോടൊക്കെ ഒലിവിലയും വെള്ളരി പ്രാവും കൊണ്ടും പ്രതികരിക്കണം എന്ന് പറയാൻ പറ്റില്ല.
ഇന്നുവരെ ഒക്ടോബർ-7 എന്ന് പറഞ്ഞു വിലപിക്കുന്ന ആരും ആ ദിവസം വരെ കൊല്ലപ്പെട്ടവരെ പറ്റി എങ്കിലും ഒന്നും പറഞ്ഞു കേട്ടിട്ടില്ല. ഒക്ടോബർ 7ലേക്ക് നയിച്ച സാഹചര്യം ചർച്ച ചെയ്തിട്ടില്ല. ഒക്ടോബർ 7വരെ ഇസ്രായേൽ കൊന്നുകളഞ്ഞ ഫലസ്തീനികൾക്ക് ആദ്യം ന്യായം പാലിച്ചു കൊടുക്കട്ടെ! പിന്നെ നോക്കാം ഒക്ടോബർ 7 ന്റെ ന്യായാന്യായങ്ങൾ എന്നതാണ് എന്റെ എന്നത്തേയും ഇന്നത്തേയും സ്റ്റാൻഡ്.
പിന്നെ പലർക്കും യോജിക്കാൻ പറ്റാത്ത എന്റെ നിലപാട് വ്യക്തമാക്കാം :
ഇര, ഒപ്രസർ - ഇവരെ കുറച്ചുകൂടി മൃദുവായ ലെൻസിലൂടെ നോക്കണം. ഒരേ നീതി പാടില്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ. പ്രത്യേകിച്ച് തലമുറകളായി അധിനിവേശത്തിന്റെയും നീതി നിഷേധത്തിന്റെയും കൊലയുടെയും ഇരകളായവരോട്. പെട്ടെന്നുള്ള പ്രകോപനം കൊണ്ട് ഉണ്ടായ ഒരു പ്രശ്നത്തിന്റെ ഇരകളല്ല ഫലസ്തീനികൾ. ഒരു നൂറ്റാണ്ടിലധികമായി നടക്കുന്ന വ്യക്തമായ പദ്ധതിയുടെ ഭാഗമായി നടക്കുന്ന വംശഹത്യയും ഉന്മൂലനവുമാണ് അവർ നേരിടുന്നത്.
നമ്മുടെ കോടതികളിൽ എത്തുന്ന ഒറ്റപ്പെട്ട കേസുകൾ പോലെയല്ല ഇത്. - ഇരു പക്ഷത്തിനു ഒരേ ന്യായം പറ്റില്ല- അത് നീതിയല്ല. (സിംബോളിക് ആയിട്ട് ആണെങ്കിലും, നൂറു സിംഹാസനങ്ങളിലെ വാചകങ്ങൾ പ്രസക്തമാകുന്നത് ഇങ്ങനെയാണ്).
# അമേരിക്കയും അലൈസും ഭീകര പ്രസ്ഥാനമാനമായി ലിസ്റ്റ് ചെയ്ത ഹമാസിനെ സപ്പോർട്ട് ചെയ്യുന്നുണ്ടോ?
അമേരിക്ക പറയുന്നതെന്തും തൊള്ള തൊടാതെ വിഴുങ്ങുന്ന ആളല്ല ഞാൻ. അമേരിക്ക പറയുന്നു എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ സംശയ ദൃഷ്ടിയുടെയേ കാണൂ. അമേരിക്കയുടെ ഫോറിൻ പോളിസി ആണ് സംശയത്തിന്റെ ആധാരം.
അതുപോലെ ഒരു ഓലപ്പടക്കം പോലും ഉണ്ടാക്കാൻ കഴിയാത്ത പല തീവ്രവാദ ഗ്രൂപ്പുകൾക്കും ആധുനിക ആയുധങ്ങൾ എവിടെ നിന്നും കിട്ടുന്നു എന്നും ആലോചിക്കേണ്ടതാണ്.
ഹമാസിനെ തീവ്രവാദസംഘനയായി ഐക്യ രാഷ്ട്ര സഭയും ഇന്ത്യയും ലിസ്റ്റ് ചെയ്തിട്ടില്ല. അവർ ഇസ്രായേലിനോടുള്ള ചെറുത്ത് നിൽപ്പ് അല്ലാതെ ലോകത്തിൽ മറ്റൊരിടത്തും ഓപറേറ്റ് ചെയ്യുന്നില്ല. തീവ്രവാദ സംഘടനയും തീവ്രവാദ പ്രവർത്തനവും രണ്ടായിട്ടാണ് ഞാൻ കാണുന്നത്. ഡീ കോളനിസേഷന്റെ ഭാഗമായി ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളും ഏറിയോ കുറഞ്ഞോ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. അതും അപലപിക്കപ്പെടേണ്ടത് തന്നെ. പക്ഷേ, അത് മാത്രം ഫോക്കസ് ചെയ്യപ്പെടുന്നതിനോടും യോജിപ്പില്ല. അത് പരോക്ഷമായിട്ടെങ്കിലും അധിനിവേശക്കാരോടുള്ള ഐക്യപ്പെടൽ ആണ്.
# ഹമാസിനെ ഇല്ലായ്മ ചെയ്യാനുള്ള സയണിസ്റ്റ് ഭരണകൂടത്തിന്റെ നിലപാട് എങ്ങിനെ കാണുന്നു?
ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കേണ്ടത് പാകിസ്താൻ അല്ല. ഇന്ത്യക്കാരാണ്. ഫലസ്തീൻ ആര് ഭരിക്കണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്, ഇസ്രായേൽ അല്ല. ഹമാസ് ഉണ്ടാകുന്നതിനും പതിറ്റാണ്ടുകൾ മുൻപ് ആരംഭിച്ചതാണ് ഇസ്രായേൽ. ഫലസ്‌തീൻ സംഘർഷം (കൃത്യമായി പറഞ്ഞാൽ ഇസ്രായേൽ അധിനിവേശം) ഹമാസ് ഇല്ലാതെ വന്നാലും അത് അവസാനിക്കില്ല. ഫലസ്തീനികളുടെ ന്യായമായ ആവശ്യങ്ങൾ ഹമാസിന്റെ പേര് പറഞ്ഞു വഴി തിരിച്ചു വിടുന്നത് ദുഷ്ട ലാക്കോടെയാണ്. അവസാനത്തെ ഫലസ്തീനി ഇല്ലാതെ ആകുന്നത് വരെ അത് തുടരും. അല്ലെങ്കിൽ അവരുടെ ന്യായമായ ആവശ്യം സാധിച്ചു കിട്ടണം.
# എന്താണ് ഫലസ്തീനികളുടെ ആവശ്യം?
ഇത് 1948ൽ ഫലസ്തീനികൾ പറഞ്ഞതും ഇപ്പോഴും പറയുന്നതും യു.എൻ പൊതുസഭ 194 (1948) പാസാക്കിയിട്ടുള്ളതുമാണ്. അന്ന് ഹമാസ് ഇല്ല എന്ന് കൂടി എന്നോർക്കണം.
ഫലസ്തീനികളുടെ പ്രധാന ആവശ്യം ഇതാണ് (ആർട്ടിക്കിൾ 111): "സ്വന്തം വീടുകളിലേക്ക് മടങ്ങാനും അയൽക്കാരുമായി സമാധാനത്തോടെ ജീവിക്കാനും ആഗ്രഹിക്കുന്ന അഭയാർഥികൾക്ക് എത്രയും വേഗം അതിനുള്ള അനുമതി നൽകണം. തിരിച്ചുവരാൻ ആഗ്രഹിക്കാത്തവരുടെ സ്വത്തിനും സ്വത്തിനുണ്ടായ നഷ്ടത്തിനും നഷ്ടപരിഹാരം നൽകണം’’. ഭാവിയിലുള്ള ഏത് സമാധാന ശ്രമങ്ങളുടെയും മൂലകേന്ദ്രം സ്വന്തം വീടുകളിലേക്ക് മടങ്ങാനുള്ള ഫലസ്തീനികളുടെ അവകാശമാണ്. ഇത് പരിഹരിക്കാതെ ഇസ്രായേൽ - പലസ്തീൻ പ്രശ്നം തീരില്ല- രണ്ടു രാജ്യമായാലും മൂന്ന് രാജ്യമായാലും, ഒറ്റ രാജ്യമായാലും തുടരും.
(ചോദ്യവും ഉത്തരവും ഞാൻ തന്നെ പറയുന്ന പംക്തിയാണ്. പല പോസ്റ്റുകളിലും കമെന്റുകളിലും പറഞ്ഞ കാര്യങ്ങൾ ആണ്, അവർത്തിച്ച് ഉറപ്പിക്കുന്നു എന്ന് മാത്രം)