ജൂതന് 20 % ഭൂമി നൽകിയാൽ എല്ലാ പ്രശ്നങ്ങളും ഒഴിവാക്കാമായിരുന്നില്ലേ? ഇസ്രായേൽ രൂപീകരിച്ചതെങ്ങനെ? -ചോദ്യങ്ങൾക്ക് ഉത്തരവുമായി സജി മാർക്കോസ്
text_fieldsഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന അധിനിവേശത്തിന്റെ യഥാർഥ ചിത്രവും ചരിത്രവും വിശദീകരിക്കുന്ന കുറിപ്പിന്റെ രണ്ടാംഭാഗവുമായി മലയാളി എഴുത്തുകാരൻ സജി മാർക്കോസ്. ഇസ്രായേൽ- ഫലസ്തീൻ പ്രശ്നത്തിന്റെ തുടക്കം എന്നാണ്, കാരണം എന്തൊക്കെ?, ജൂതന് വെറും 20 % ഭൂമി നൽകിയാൽ ഇന്നുവരെ നീളുന്ന പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നില്ലേ? ബാൽഫർ വിളംബരത്തിലെ ചതി, ആരാണ് ക്രിസ്ത്യൻ സയണിസ്റ്റുകൾ ? അവർക്ക് ഇസ്രായീൽ രൂപീകരണവുമായുള്ള ബന്ധമെന്തായിരുന്നു ? പീൽ കമ്മീഷൻ റിപ്പോർട്ടിന് എന്ത് സംഭവിച്ചു? തുടങ്ങിയ വിഷയങ്ങളാണ് ഇൗ കുറിപ്പിൽ വിശദീകരിക്കുന്നത്. താങ്കൾ ജൂത വിരുദ്ധനാണോ? ഇസ്രായേൽ വിരോധി ആണോ? ഇസ്രായേൽ രാജ്യം നിലനിൽക്കരുത് എന്ന് കരുതുന്നുണ്ടോ? എന്നീ ചോദ്യങ്ങൾക്കും സജി മാർക്കോസ് ഉത്തരം നൽകുന്നുണ്ട്.
താൻ എങ്ങനെ ഫലസ്‌തീൻ അനുകൂലി ആയി എന്ന കാര്യം വ്യക്തമാക്കുന്നതായിരുന്നു നേരത്തെ എഴുതിയ കുറിപ്പ്. ഒക്ടോബർ 7 ചർച്ച ചെയ്യാത്തത് എന്തുകൊണ്ട്?, അമേരിക്കയും അലൈസും ഭീകര പ്രസ്ഥാനമാനമായി ലിസ്റ്റ് ചെയ്ത ഹമാസിനെ സപ്പോർട്ട് ചെയ്യുന്നുണ്ടോ? ഹമാസിനെ ഇല്ലായ്മ ചെയ്യാനുള്ള സയണിസ്റ്റ് ഭരണകൂടത്തിന്റെ നിലപാട് എങ്ങിനെ കാണുന്നു? എന്താണ് ഫലസ്തീനികളുടെ ആവശ്യം? എന്നീ ചോദ്യങ്ങൾക്കും സജി മാർക്കോസ് കഴിഞ്ഞ കുറിപ്പിൽ വിശദമായ മറുപടി നൽകി. (ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
ചോദ്യം: ഇസ്രായേൽ- ഫലസ്തീൻ പ്രശ്നത്തിന്റെ തുടക്കം എന്നാണ്, കാരണം എന്തൊക്കെ ?
ഉത്തരം:
ആധുനിക കാലത്തെ പ്രശ്നങ്ങൾക്ക് ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമേയുള്ളൂ. ലീഗ് ഓഫ് നേഷൻസ് (UN ന്റെ മുൻഗാമി) രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഓട്ടോമൻ ഭരണകൂടം അവസാനിച്ചപ്പോൾ ഫലസ്തീനെ സ്വതന്ത്ര ഭരണത്തിലേയ്ക്ക് നയിക്കുന്നതിന് ബ്രിട്ടനെ ചുമതലപ്പെടുത്തി. അതാണ് 1922ലെ മാൻഡേറ്റ് ഓഫ് ഫലസ്തീൻ. ബ്രിട്ടന് കൃത്യമായ ഒരു മാൻഡേറ്റ് (ഉത്തരവാദിത്വം, ചുമതല) ഏൽപ്പിച്ചിരുന്നു. അത് ഫലസ്തീൻ സ്വയം ഭരണത്തിന് പ്രാപ്തിയാക്കുക എന്നതായിരുന്നു, അതുവരെ അവിടുത്തെ അഡ്മിനിസ്ട്രേഷൻ നടത്തുക എന്നതായിരുന്നു.
പക്ഷെ, അതിനു മുൻപേ ബ്രിട്ടൻ യൂറോപ്പിലെയും റഷ്യയിലെയും അമേരിക്കയിലെയും പ്രമുഖരായിരുന്ന ജൂതന്മാർക്ക് ഫലസ്തീനിൽ ഒരു "നാഷണൽ ഹോം" നൽകാം എന്ന് ഉറപ്പു കൊടുക്കുകയും അത് ഒരു വിളംബരമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതാണ് 1917 ലെ ബാൽഫർ വിളംബരം. പക്ഷെ, ബ്രിട്ടൻ നടത്തിയ ബാൽഫർ വിളംബരത്തിനു അന്തർദേശീയ അംഗീകാരമില്ലായിരുന്നു. അതുകൊണ്ട്, ബാൽഫർ വിളംബരം ഒരു ലീഗൽ ഫ്രെയിംവർക്കിനുള്ളിൽ ആക്കുവാൻ ബ്രിട്ടൻ വൻശക്തികളെ സ്വാധീനിച്ച് മാൻഡേറ്റിൽ തിരുകി കയറ്റി. അങ്ങിനെ ഫലസ്തീൻ വിഭജനം ബ്രിട്ടന്റെ നിയമപരമായ ബാധ്യത (Legal Obligation) ആയി മാറി. ഇതായിരുന്നു കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കുതന്ത്രം- ഇന്നും പാലസ്തീനികൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതും ഇതിന്റെ പ്രത്യാഘാതങ്ങൾ ആണ്.
അങ്ങനെ ബാൽഫർ വിളംബരം അപ്രസക്തമാവുകയും അതിന്റെ കണ്ടെന്റുകൾ മാൻഡേറ്റിന്റെ ഭാഗമാവുകയും ചെയ്തു. അതുപ്രകാരം ഫലസ്തീൻ ടെറിട്ടറിയിൽ ജൂതർക്ക് നാഷണൽ ഹോം ലഭിക്കും എന്ന പ്രതീക്ഷയിൽ ഫലസ്തീനിലേക്ക് യൂറോപ്പിലെ അസ്കനാസി ജൂതർ കുടിയേറ്റം തുടങ്ങി. അതിനു ബ്രിട്ടൻ ഒത്താശകൾ ചെയ്തുകൊടുത്തു. കുടിയേറ്റം നടത്തിയ അഷ്കനാസി ജൂതന്മാർക്ക് അറബ് നാടുകളുമായോ പാലസ്തീനുമായോ ഒരു ബന്ധവുമില്ലായിരുന്നു. ഫലസ്തീനിൽ ജീവിച്ചിരുന്ന തനതു മനഷ്യരുടെ (Indigenous People) ഭാഷ, സംസ്ക്കാരം, ആചാരം, മതം, അവിടുത്തെ ഭൂപ്രകൃതി, കൃഷി, ആഘോഷങ്ങൾ ഒന്നും പരിചതമല്ലാത്ത ഒരു കൂട്ടം മനുഷ്യരുടെ അനധികൃതമായ വരവിൽ തദ്ദേശവാസികളായ അറബികളും യഹൂദരും അസ്വസ്ഥരായി. അപ്പോൾ ഫലസ്തീനിൽ ഉണ്ടായിരുന്ന ഏകദേശം 10 % ജൂതർ അറബ് സംസാരിക്കുന്നവരായ തദ്ദേശവാസികൾ ആയിരുന്നു.
ഒരു രാജ്യം എന്നതിലുപരി National Home എന്ന ആശയം ക്രമേണ അവരിലേക്കും പ്രസരിപ്പിക്കാൻ കുടിയേറി വന്ന അഷ്കനാസി ജൂതന്മാർക്ക് കഴിഞ്ഞു.
അറബികളെ മാത്രമല്ല അറബ്- ജൂതരെയും അവർ താഴ്ന്ന മനുഷ്യർ ( inferior) ആയിട്ടാണ് കണ്ടിരുന്നത്, ഇപ്പോഴും ഇസ്രായേലിൽ അത് തുടരുന്നു. (കുടിയേറ്റ നിയമപ്രകാരം അറബ് നാടുകളിൽ നിന്നും കുടിയേറിയ അറബ് - ജൂതരുടെ മേൽ ഡി.ഡി.ടി കലക്കിയ വെള്ളം തളിച്ച് ഒരു ദിവസം നിരീക്ഷണത്തിൽ വെക്കുമായിരുന്നു എന്ന് അത് അനുഭവിച്ച അവി ശ്ലയിം എന്ന ജൂതൻ രേഖപ്പെടുത്തിയിട്ടുണ്ട്).
സ്വാഭാവികമായും വർധിച്ച കുടിയേറ്റം, സ്വദേശികളായിരുന്ന അറബ്-ജൂതരുടെ കാലുമാറ്റം എന്നിവ കലാപത്തിലേക്ക് നയിച്ചു. പ്രശ്നങ്ങൾ വർദ്ധിച്ചു വന്നപ്പോൾ അത് പഠിക്കാനും പരിഹാരം നിർദ്ദേശിക്കാനും ബ്രിട്ടൻ 1936 ൽ ലോർഡ് വില്യം പീലിന്റെ നേതൃത്വത്തിൽ ഒരു കമീഷനെ നിയോഗിച്ചു. ഫലസ്തീൻ റോയൽ കമീഷൻ അഥവാ പീൽ കമ്മീഷൻ എന്ന പേരിൽ അറിയപ്പെട്ട പ്രസ്തുത കമീഷൻ നാല് നിർദേങ്ങൾ മുന്നോട്ട് വെച്ചു:
- അറബികൾക്കും ജൂതനും രണ്ടു രാജ്യങ്ങൾ സ്ഥാപിക്കുക (ഫലസ്തീൻ വിഭജിക്കുന്നതിനുള്ള ആദ്യത്തെ എഴുതപ്പെട്ട ഔദ്യോഗിക നിർദ്ദേശം ഇതായിരുന്നു- ഫലസ്തീനികൾ സ്വന്തം നാടിന്റെ വിഭജന പദ്ധതി അറിയുന്നത് അപ്പോഴാണ്)
- 20 % ഭൂമി ജൂതന് നല്കുക.
- ജറുസലേമും ബെത്ലഹേമും ബ്രിട്ടീഷ് ആധിപത്യത്തിൽ നില നിർത്തുക.
- അറബ് രാജ്യം ട്രാൻസ് ജോർഡനോട് (ഇന്നത്തെ ജോർഡൻ എന്ന് പറയാം) ചേരുക.
കൂടെ ഒരു കാര്യം കൂടി പീൽ നിർദേശിച്ചിരുന്നു. ജൂതനു നൽകുന്ന സ്ഥലത്ത് താമസിക്കുന്ന അറബികളെ സമ്മതത്തോടെയോ, അല്ലെങ്കിൽ ബലപ്രയോഗത്തിലൂടെയോ (voluntary if possible, compulsory if necessary എന്നാണ് റിപ്പോർട്ടിലെ പ്രയോഗം) ഒഴിവാക്കുക. ഇത് 1948ൽ നടപ്പായി എന്നത് ഫലസ്തീനികളുടെ ദുര്യോഗം.
ചോദ്യം: ഇതൊരു നല്ല നിർദ്ദേശമല്ലേ? ജൂതന് വെറും 20 % ഭൂമി നൽകിയാൽ ഇന്നുവരെ നീളുന്ന പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നില്ലേ?
ഉത്തരം:
ഖാലിസ്ഥാൻ വാദികൾ ഇന്ത്യയുടെ 3.27 % ലാൻഡ് മാത്രമേ ചോദിച്ചിരുന്നുള്ളൂ. അന്ന് അത് നൽകിയിരുന്നെങ്കിൽ, ഒരു പ്രധാനമന്ത്രിയെ നമുക്ക് നഷ്ടമാകുമായിരുന്നില്ലല്ലോ. ഇപ്പോൾ കാനഡയിലും യു കെ യുലുമുള്ള ഖാലിസ്ഥാൻ അനുകൂലികൾ ഉണ്ടാക്കുന്ന തലവേദനകൾ ഒഴിവാകുകയും ചെയ്യുമായിരുന്നില്ലേ എന്നതിന് സമാനമാണ് ഈ ചോദ്യം.
അഷ്‍കനാസി ജൂതർ യൂറോപ്പിൽ നിന്നും കുടിയേറിയവർ ആണ്. പക്ഷെ, ഖാലിസ്ഥാൻ വിഘനവാദികൾ തലമുറകളായി പഞ്ചാബിൽ കഴിഞ്ഞവരായിരുന്നു.
എങ്കിലും ഇന്ത്യ വെട്ടിമുറിക്കാനുള്ളതല്ല എന്നതായിരുന്നു നമ്മുടെ നിലപാട്. ഖാലിസ്ഥാൻ വിഘടനവാദത്തെ നമ്മൾ അടിച്ചമർത്തി. പക്ഷെ, ജൂതരുടെ വിഭജനവാദത്തെ അടിച്ചമർത്താനുള്ള ശേഷിയും ശക്തിയും ഫലസ്തീനികൾക് ഉണ്ടായിരുന്നില്ല. യൂറോപ്പിന്റെയും അമേരിക്കയുടെയും അകമഴിഞ്ഞ സഹായവും ജൂതർക്ക് ഉണ്ടായിരുന്നു. അതിനു ക്രിസ്ത്യൻ സയണിസ്റ്റുകൾ ലോബി ചെയ്യുകയും ചെയ്തു. എതിർപ്പുകൾ ചെറുതും വലുതുമായ കലാപങ്ങളായി അവശേഷിച്ചു.
ചോദ്യം : ആരാണ് ക്രിസ്ത്യൻ സയണിസ്റ്റുകൾ ? അവർക്ക് ഇസ്രായീൽ രൂപീകരണവുമായുള്ള ബന്ധമെന്തായിരുന്നു ?
ഉത്തരം :
വിശുദ്ധ നാട്ടിലേക്കുള്ള ജൂതന്മാരുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നതിനുള്ള പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ അടിത്തറ പാകുന്നതിൽ നിർണായക പങ്ക് വഹിച്ചവരാണ് ക്രിസ്ത്യൻ സയണിസ്റ്റുകൾ. ഫലസ്തീനിലെ ജൂത കുടിയേറ്റത്തിന് ദൈവശാസ്ത്രപരമായ ന്യായീകരണവും രാഷ്ട്രീയ ലോബിയിങ്ങും തയ്യാറാക്കാൻ ക്രിസ്ത്യൻ സയണിസ്റ്റുകൾ സഹായിച്ചു.
ജൂത സയണിസത്തിന് മുമ്പേ ക്രിസ്ത്യൻ സയണിസം എന്ന ആശയമാണ് ഉണ്ടായത്. ബൈബിൾ പ്രവചനങ്ങളിൽ നിന്നുമുള്ള പ്രചോദനം ഉൾക്കൊണ്ട അവർ ജൂത മാതൃരാജ്യത്തെക്കുറിച്ചുള്ള പഴയനിയമ വാഗ്ദാനങ്ങളുടെ നിറവേറൽ ആയി ജൂതരാഷ്ട്രനിർമ്മാണത്തെ കണ്ടു. പ്രധാനമായും പ്രൊട്ടസ്റ്റന്റുകാർക്കിടയിലും പ്രത്യേകിച്ച് ഇവാഞ്ചലിക്കൽ വിശ്വാസികളുടെ ഇടയിലുമാണ് ക്രിസ്ത്യൻ സയണിസം ഉയർന്നുവന്നത്. പ്രത്യേകിച്ച് ബ്രിട്ടനിലും പിന്നീട് അമേരിക്കയിലും.
തോമസ് ബ്രൈറ്റ് മാൻ (1562–1607), ലൂയിസ് വേ (1772–1840), വില്യം ഹെക്ക്‍ലർ (1845–1931) എന്നിവരായിരുന്നു യൂറോപ്പിലെ അറിയപ്പെടുന്ന ക്രിസ്ത്യൻ സയണിസ്റ്റുകൾ. ഇതിൽ വില്യം ഹെക്ക്‍ലർ ജൂത സയനിസത്തിന്റെ പിതാവും സ്ഥാപകനുമായ തിയോഡർ ഹെർസലിന്റെ സുഹൃത്തും ഉപദേശകനുമായിരുന്നു. അതേസമയം അമേരിക്കൻ ക്രിസ്ത്യൻ സയണിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വില്യം യൂജിൻ ബ്ലാക്സ്റ്റോൺ (1841–1935), എന്ന സുവിശേഷകൻ ജൂതരരുടെ ഫലസ്തീൻ കുടിയേറ്റത്തിനും ജൂതരാജ്യ സ്ഥാപനത്തിനും അമേരിക്കൻ ഗവന്മെന്റിനെ നിർബന്ധിച്ചു. അവരുടെയെല്ലാം സ്വാധീനം ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വളരെ നിർണായകമായിരുന്നു.
ഇത് ബാൽഫർ പ്രഖ്യാപനത്തിലേക്ക് നയിച്ചു. അതിനു ആത്മീയവും പ്രത്യയശാസ്ത്രപരവുമായ പിന്തുണ ക്രിസ്ത്യൻ സയണിസ്റ്റുകളിൽ നിന്നും ലഭിച്ചു. ശക്തനായ ക്രിസ്ത്യൻ സയണിസ്റ്റ് ആയ ആർതർ ബാൽഫർ ആണ് കുപ്രസിദ്ധമായ ബാൽഫർ വിളംബരത്തിന്റെ കരട് തയാറാക്കിയത്. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയിഡ് ജോർജ് ഒരു ക്രിസ്ത്യൻ സയണിസ്റ്റ് അനുഭാവി ആയിരുന്നു. ഇതിന്റെ എല്ലാം പിന്നിൽ ബ്രിട്ടന്റെ രാഷ്ട്രീയത്തിൽ സ്വാധീനമുണ്ടായിരുന്ന ഷെയിൻ വീസ്മാൻ (ഇസ്രായേലിന്റെ ആദ്യ പ്രസിഡന്റ് ) ശക്തമായി നിലകൊണ്ടു.
ചോദ്യം : പീൽ കമ്മീഷൻ റിപ്പോർട്ടിന് എന്ത് സംഭവിച്ചു?
ഉത്തരം:
ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രി ആയി പിന്നീട് അധികാരമേറ്റ ബെൻ ഗോറിയോണിന് കമീഷൻ റിപ്പോർട്ട് സ്വീകാര്യമായിരുന്നു. അതായത്, 20% ഭൂമി കിട്ടുന്നതിൽ പോലും ജൂതർ തൃപ്തരായിരുന്നു. പക്ഷെ, ഫലസ്തീനികളുടെയും ചുറ്റുമുള്ള അറബ് പ്രവിശ്യകളിലെ അറബികളുടെയും എതിർപ്പിനെ തുടർന്ന് കമീഷൻ റിപ്പോർട്ട് നടപ്പായില്ല. ഫലസ്തീനികൾക്ക് സ്വന്തം നാട് കുടിയേറ്റക്കാർക്ക് വിഭജിച്ച് നൽകുന്നത് സ്വീകാര്യമായിരുന്നില്ല. കാരണം, ഫലസ്തീനികളുടെ സമ്മതമോ അഭിപ്രായമോ തേടാതെ ഏകപക്ഷീയമായ നിർദ്ദേശങ്ങൾ ആയിരുന്നു പീൽ കമ്മീഷൻ റിപ്പോർട്ട്.
ഇന്ത്യ വിഭജനത്തിൽ ആ അപമര്യാദ ബ്രിട്ടൻ കാണിച്ചില്ല. ഗാന്ധിജിയെ ഇന്ത്യ വിഭജനത്തിന് സമ്മതിപ്പിക്കാൻ മൗണ്ട് ബാറ്റൺ അവസാന ദിവസം വരെ ശ്രമിച്ചത് ചരിത്രം. പിന്നീട് പിറന്ന പാകിസ്താന്റെയും ഇന്ത്യയുടെയും നേതാക്കന്മാരെ സമ്മതിപ്പിച്ചാണ് ആണ് ഇന്ത്യ വിഭജിച്ചത്. ഫലസ്തീനിൽ അതുണ്ടായില്ല.
അതിലൊക്കെയുപരി, കുടിയേറ്റക്കാർക്കുവേണ്ടി മുന്നോട്ട് വച്ച അറബ് തദ്ദേശവാസികളെ കുടിയൊഴിപ്പിക്കൽ ഫലസ്തീനികൾക്ക് ഒട്ടും സമ്മതമല്ലായിരുന്നു.
ചോദ്യം : ഇടയ്ക്ക് ഒരു ചോദ്യം, താങ്കൾ ജൂത വിരുദ്ധനാണോ? ഇസ്രായേൽ വിരോധി ആണോ? ഇസ്രായേൽ രാജ്യം നിലനിൽക്കരുത് എന്ന് കരുതുന്നുണ്ടോ?
ഉത്തരം :
ഒരിക്കലുമല്ല. ഇസ്രായേൽ എന്നൊരു രാജ്യം ഇന്ന് ഉണ്ട്, അത് ഇല്ലാതെ ആകാൻ പോകുന്നില്ല, ഇന്ന് കാണുന്ന പല ജൂതരും അവിടെ ജനിച്ചവരാണ്. അവർക്ക് അത് മാതൃദേശമാണ്. ജൂതർ മറ്റു വംശക്കാർ പോലെ ഒരു കൂട്ടം സാധാരണ മനുഷ്യരാണ്. അടിസ്ഥാനപരമായി ഒരു വ്യത്യാസവുമില്ല. അതെ സമയം അവർ ആരാലും തിരഞ്ഞെടുക്കപ്പെട്ടവരുമല്ല (chosen people അല്ല). ആരുടെ എങ്കിലും മത ഗ്രന്തത്തിലോ മിത്തുകളിലോ അങ്ങിനെ ഉണ്ടെങ്കിൽ അവർക്ക് വിശ്വസിക്കാം, മറ്റുള്ളവരുടെ മേൽ അധിനിവേശം നടത്തുന്നതിനുള്ള പ്രത്യേക അധികാരമായി കരുതരുത് എന്ന് മാത്രം.
അതെസമയം സയണിസം ആപൽക്കരമായ, മനുഷ്യ വിരുദ്ധമായ നാസി ഐഡിയോളജിയേക്കാൾ അപകടകരമായ ഒരു ഐഡിയോളജി ആണ്.
ഞാൻ ഒരു ആന്റി സയണിസ്റ്റ് ആണ്. അതുകൊണ്ട്, ഒരു സയണിസ്റ്റ് രാജ്യമായി ഇസ്രായേൽ നിലനിൽക്കുന്നത് ലോകത്തിനും പ്രത്യേകാൽ അറബികൾക്കും അപകടമാണ്. സയണിസ്റ്റ് ഇസ്രായേൽ അപകടമാണ്. സയണിസം അല്ലെങ്കിൽ ഇസ്രായേലിലെ ഭരണക്രമം എന്തായാലും ( രാജഭരണമോ, ജനാധിപത്യമൊ, മറ്റെന്തെങ്കിലുമോ ) എനിക്ക് ഒരു അഭിപ്രായവുമില്ല. It is their choice
(തുടരും ...)