എഴുകോൺ കൽച്ചിറ പള്ളിയിലെ മോഷണം; മോഷ്ടാവ് പിടിയിൽ
text_fieldsബിജു ജോർജ്
കൊട്ടാരക്കര: എഴുകോൺ കൽച്ചിറ പള്ളിയിലെ മോഷണ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. കൊറ്റങ്കര ആലുംമൂട്ടിൽ ബിൻസി ഭവനത്തിൽ ബിജു ജോർജ് (56 -വെട്ടുകിളി) ആണ് എഴുകോൺ പൊലീസിന്റെ പിടിയിലായത്. മാർച്ച് 23നാണ് എഴുകോൺ കൽച്ചിറ പള്ളി കുത്തിത്തുറന്ന് ഓഫിസിലുണ്ടായിരുന്ന 20000 രൂപയുടെ മൊബൈൽ ഫോണും, 30000 രൂപയും, രണ്ടു ഗ്രാമിന്റെ സ്വർണ ലോക്കറ്റും കവർന്നത്.
കേസെടുത്ത എഴുകോൺ പൊലീസ് സമീപ പ്രദേശങ്ങളിലെ ഇരുന്നൂറോളം സി.സി ടി.വി കാമറകൾ പരിശോധിച്ച് പ്രതിയുടെ വീഡിയോ ശേഖരിച്ചു. അന്വേഷണത്തിൽ സമാനമായ 30 ഓളം മോഷണക്കേസുകളിൽ പ്രതിയായ ആളാണ് ഇവിടെയും മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിൽ നെയ്യാറ്റിൻകര സബ് ജയിലിൽ നിന്നിറങ്ങിയ ബിജു ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടി പള്ളികൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ മോഷണം നടത്തുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ സുധീഷ് കുമാറിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ എസ്. നിതീഷ്, ജോൺസൺ, എസ്.സി.പി.ഒ വിനോദ്, സി.പി.ഒമാരായ കിരൺ, അജിത്, റോഷ്, വിനയൻ, സനൽ, അനന്തു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.