ഇ.പി.എസ് ഇല്ലാതാക്കാൻ ശ്രമം വീണ്ടും
text_fields
വ്യവസായ സംഘടിത മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും പ്രതീക്ഷയായിരുന്ന 1995ലെ എംേപ്ലായീസ് പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ജനറൽ സ്റ്റാറ്റ്യൂട്ടറി റൂൾസ് (ജി.എസ്.ആർ) എന്ന പേരില്‍ പലവുരു വിജ്ഞാപനങ്ങളിലൂടെ ഭേദഗതി വരുത്തുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചെറുതെങ്കിലും ആശ്വാസമായ പെന്‍ഷന്‍ തുക ലഭ്യമാകാതിരിക്കാനോ അല്ലെങ്കില്‍ എങ്ങനെ കൊടുക്കാതിരിക്കാനോ കേന്ദ്ര സര്‍ക്കാറും തൊഴില്‍ മന്ത്രാലയവും ഇ.പി.എഫ്.ഒയും ഗവേഷണം നടത്തുകയാണ്. ഏറ്റവും അവസാനമായി 2014ലെ ഭേദഗതി ചോദ്യംചെയ്തുള്ള കേസുകളിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുമാണ് ഈ പദ്ധതിയുടെ കാതലായ ഉള്ളടക്കമായി വര്‍ത്തമാനകാലത്ത്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
വ്യവസായ സംഘടിത മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും പ്രതീക്ഷയായിരുന്ന 1995ലെ എംേപ്ലായീസ് പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ജനറൽ സ്റ്റാറ്റ്യൂട്ടറി റൂൾസ് (ജി.എസ്.ആർ) എന്ന പേരില്‍ പലവുരു വിജ്ഞാപനങ്ങളിലൂടെ ഭേദഗതി വരുത്തുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചെറുതെങ്കിലും ആശ്വാസമായ പെന്‍ഷന്‍ തുക ലഭ്യമാകാതിരിക്കാനോ അല്ലെങ്കില്‍ എങ്ങനെ കൊടുക്കാതിരിക്കാനോ കേന്ദ്ര സര്‍ക്കാറും തൊഴില്‍ മന്ത്രാലയവും ഇ.പി.എഫ്.ഒയും ഗവേഷണം നടത്തുകയാണ്.
ഏറ്റവും അവസാനമായി 2014ലെ ഭേദഗതി ചോദ്യംചെയ്തുള്ള കേസുകളിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുമാണ് ഈ പദ്ധതിയുടെ കാതലായ ഉള്ളടക്കമായി വര്‍ത്തമാനകാലത്ത് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. 2022 നവംബര്‍ നാലിലെ വിധി കേന്ദ്രസർക്കാറിന്‍റെ തൊഴിലാളിദ്രോഹ നയങ്ങൾക്കേറ്റ തിരിച്ചടിയായാണ് ചില മാധ്യമങ്ങളും മറ്റും പ്രതികരിച്ചത്. ഈ വിധിന്യായം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഗുണഭോക്താക്കള്‍ക്ക് അനുകൂലമായും പ്രതികൂലമായും വായിച്ചെടുക്കാനുള്ള കാര്യങ്ങളുണ്ട്.
കോടതി ഇടപെടലിന്റെ നാൾവഴി
വിധി വന്ന് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും അനിശ്ചിതത്വം തുടരുകയാണ്. കോടിക്കണക്കിന് അര്‍ഹതയുള്ള വിരമിച്ച തൊഴിലാളികൾക്ക് മെച്ചപ്പെട്ട പെൻഷൻ വൈകുന്നതിനും ഇത് കാരണമാകുന്നു. അവസാനമായി പെൻഷൻ പദ്ധതിക്ക് കേന്ദ്രം കൊണ്ടുവന്ന വിവാദ ഭേദഗതി 2014 സെപ്റ്റംബർ ഒന്നിനാണ് നിലവിൽ വന്നത്. മറ്റു പലതിനുമൊപ്പം പ്രധാനപ്പെട്ട ഒരു ഭേദഗതി ഇതോടെയുണ്ടായി. പെൻഷൻ നിശ്ചയിക്കാനുള്ള ശമ്പളത്തിന്‍റെ പരിധി 15,000 രൂപയാക്കി. വിഷയം സൂക്ഷ്‌മമായി പരിശോധിച്ച കേരള ഹൈകോടതി പെൻഷൻ ഭേദഗതി നിയമവിരുദ്ധമെന്ന് കണ്ടെത്തി റദ്ദാക്കി. 2018ലാണ് ഈ വിധി പുറപ്പെടുവിച്ചത്. ശമ്പള പരിധി ഏർപ്പെടുത്തിയതും പദ്ധതിയിൽ ചേരാൻ സമയ പരിധി (കട്ട് ഓഫ് ഡേറ്റ്) ഏർപ്പെടുത്തിയതും അസാധുവാക്കി. ഡൽഹി, രാജസ്ഥാൻ, ഹിമാചൽ ഹൈകോടതികളും ഇത്തരത്തില്‍ ജീവനക്കാർക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര ഗവണ്‍മെന്‍റും ഇ.പി.എഫ്.ഒയും ഈ വിധികള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. 2019ൽ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കേരള ഹൈകോടതി ഉത്തരവിന് എതിരായ അപ്പീൽ തള്ളി. കോടതി ഉത്തരവ് നടപ്പാക്കാതെ കേന്ദ്രം അപ്പീലുമായി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ഉയർന്ന പെൻഷൻ നൽകിയാൽ പൊതുഫണ്ട് തകരുമെന്നതുപോലുള്ള ഊതിപ്പെരുപ്പിച്ച കണക്കുകളും അവതരിപ്പിച്ചു.
2021 ആഗസ്‌റ്റിൽ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് വിഷയം മൂന്നംഗ ബെഞ്ചിനു വിട്ടു. കേസിൽ വാദം നടക്കുന്ന അവസരത്തിലും ഇ.പി.എഫ്.ഒ നാടകീയ നീക്കം നടത്തി. കേസ് പരിഗണിച്ച ബെഞ്ചിൽ അംഗമായ ബഹുമാനപ്പെട്ട ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് പിന്മാറണമെന്ന ആവശ്യം ഉന്നയിച്ചു. ജീവനക്കാർക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ച രാജസ്ഥാൻ ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ അദ്ദേഹം അംഗമായിരുന്നു. ജസ്റ്റിസ് എസ്. രവീന്ദ്രഭട്ട് പിന്മാറി. അര്‍ഹമായ പെന്‍ഷന്‍ വര്‍ധന വൈകിപ്പിക്കാന്‍ പതിനെട്ടടവും പയറ്റിയ സർക്കാറിന് ഉത്തരവ് വലിയ ക്ഷീണമായി.
2014ലെ എംപ്ലോയീസ് പെൻഷൻ (ഭേദഗതി) സ്കീമിലെ വ്യവസ്ഥകൾ നിയമപരവും സാധുതയുള്ളതുമാണെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതി വിധി ചില കാര്യങ്ങൾ ആശങ്കയില്ലാത്ത തരത്തില്‍ എടുത്തുസൂചിപ്പിച്ചിട്ടുണ്ട്. എംപ്ലോയീസ് പെൻഷൻ സ്കീമിൽ ഉയര്‍ന്ന പെന്‍ഷനുവേണ്ടി ഓപ്ഷൻ വിനിയോഗിക്കാത്ത ജീവനക്കാർക്ക് നാലുമാസത്തേക്കും കൂടി അവസരം നൽകണമെന്ന നിർദേശം നിരവധി ജീവനക്കാർക്ക് ആശ്വാസമാണ്. അതുപോലെ 2014ലെ എംപ്ലോയീസ് പെൻഷൻ (ഭേദഗതി) പദ്ധതിയിലെ വ്യവസ്ഥകൾ അസാധുവാക്കിയ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ കട്ട് ഓഫ് തീയതി സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ ഈ ജീവനക്കാർക്ക് അധിക അവസരം നൽകണമെന്നുള്ളതാണ് കോടതി കണ്ടെത്തി കൂട്ടിച്ചേർത്തത്.
പ്രതിമാസം 15,000 രൂപയിൽ കൂടുതലുള്ള ശമ്പളത്തിന് 1.16 ശതമാനം എന്ന നിരക്കിൽ ജീവനക്കാർ കൂടുതൽ വിഹിതം നൽകണമെന്ന 2014ലെ സ്കീമിലെ വ്യവസ്ഥ അസാധുവാണെന്നും കോടതി വ്യക്തമാക്കി. ഈ കാര്യത്തില്‍ സ്പഷ്ടമാക്കിയത്, പി.എഫ് അധികാരികള്‍ പരിധിയിൽ കൂടുതലുള്ള ശമ്പളത്തിൽ അധിക വിഹിതം അടക്കുന്നതിന് നിര്‍ദേശം വെച്ചത് നിയമാനുസൃതമല്ല/ചട്ട വിരുദ്ധമാണ്/യുക്തിരഹിതമാണ് എന്നാണ്. അതിനാല്‍, അധികാരികൾക്ക് ഫണ്ട് സൃഷ്ടിക്കാൻ പ്രാപ്തമാക്കുന്നതിനായി/നടപടി സ്വീകരിക്കുന്നതിനായി ആറ് മാസത്തേക്ക് വിധി നടപ്പാക്കുന്നതിന് സാവകാശം കൊടുത്തു. കാരണം ഒരു പെന്‍ഷന്‍ പദ്ധതിയുടെ രൂപവത്കരണവും ഭേദഗതിയും വരുത്തേണ്ടത് അതിന്‍റെ അധികാരപരിധിയില്‍ വരുന്ന നിയമനിർമാണ സഭകളോ ഈ പദ്ധതിയുടെ ഉപജ്ഞാതാക്കളോ ആണ്. അതിനാല്‍ ആറ് മാസമോ ഭേദഗതി വരുത്തുന്ന തീയതിയോ- ഇതിൽ ഏതാണ് ആദ്യം സംഭവിക്കുന്നത്, അതുവരെ തൊഴിലാളികളുടെ വിഹിതത്തില്‍നിന്നുള്ള 1.16ശതമാനം അധിക വിഹിതം താല്‍ക്കാലികമായി പിടിച്ചെടുത്ത് അടക്കുന്നത് ഇളവ് അനുവദിച്ചിട്ടുണ്ട് എന്നായിരുന്നു 2022 നവംബറിലെ വിധി.
എന്നാൽ, തൊഴിലാളിക്ക് അര്‍ഹതപ്പെട്ട വരുമാന സ്രോതസ്സില്‍ നിന്നുതന്നെ 1.16 ശതമാനം (അതായത്, തൊഴിലുടമ തൊഴിലാളികള്‍ക്കായി മാറ്റിവെക്കുന്ന 12ശതമാനം വിഹിതത്തില്‍ നിന്നും) 8.33ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് കൊടുക്കുന്നതോടൊപ്പം1.16 ശതമാനം കൂടി അധികമായി പെന്‍ഷന്‍ അഡ്മിനിസ്ട്രേറ്റിവ് ചാര്‍ജ് എന്ന നിലയില്‍ കുറവ് ചെയ്ത് ഗവൺമെന്‍റിലേക്ക് അടക്കേണ്ടി വരുന്ന നിയമ നിര്‍മാണമാണ് ഇപ്പോള്‍ കേന്ദ്ര ഗവൺമെന്‍റ് നടത്തിയിരിക്കുന്നത്.
ഇപ്പോൾ പെന്‍ഷന്‍കാരില്‍ കുറഞ്ഞതു ഒരു ശതമാനം ആള്‍ക്കാര്‍ക്കെങ്കിലും ആശ്വാസമാകുന്ന ഈ ചെറിയ കച്ചിത്തുരുമ്പും, നഷ്ടപ്പെടുന്ന അവസ്ഥയില്‍ 75 ലക്ഷത്തോളം വരുന്ന വിരമിച്ച ജീവനക്കാര്‍ എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ്. വീണ്ടും കേസ് കൊടുക്കാനുള്ള സാമ്പത്തികശേഷിയോ തൊഴിലോ ഇല്ലാത്തവരും, പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്നവരുമാണ് ഭൂരിപക്ഷം പേരും.
ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച സ്ഥിതി
ഇപ്പോഴിതാ, എംേപ്ലായീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO) ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലെ വിരമിച്ചവര്‍ക്കും നിലവില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ജോയന്‍റ് ഓപ്ഷന്‍ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ല എന്ന ഒരു സര്‍ക്കുലര്‍ (18.1.2025) പുറപ്പെടുവിച്ചിരിക്കുന്നു. ഒഴിവാക്കിയിട്ടുള്ള എസ്റ്റാബ്ലിഷ്മെന്‍റുകളിലെ ട്രസ്റ്റ് റൂളുകളെ അടിസ്ഥാനമാക്കി ഉയർന്ന വേതനക്കാർക്കുള്ള പെൻഷൻ യോഗ്യത എന്തായിരിക്കണമെന്ന് വിശദീകരിക്കുന്ന കാര്യങ്ങളാണ് വിജ്ഞാപനത്തിലെ രണ്ടാം ഖണ്ഡിക വിശദീകരിക്കുന്നത്. ഈ സർക്കുലറിന്റെ പിന്‍ബലത്തില്‍ ഏകദേശം ഏഴരലക്ഷം അപേക്ഷകൾ നിഷ്കരുണം നിരസിക്കപ്പെടും. ഈ സർക്കുലര്‍ തന്നെ 2022ലെ സുപ്രീംകോടതി വിധിക്ക് എതിരാണ്. ഒഴിവാക്കപ്പെട്ടതോ അല്ലാത്തതോ ആയ കമ്പനികളിലെ പി.എഫ് അംഗങ്ങളെ ഒരുപോലെ കണക്കാക്കി ഉയര്‍ന്ന പെന്‍ഷന്‍ കൊടുക്കുന്നതിനുവേണ്ടി അപേക്ഷ സ്വീകരിക്കണമെന്നും അതനുസരിച്ച് ഉയര്‍ന്ന പെന്‍ഷന്‍ കൊടുക്കാന്‍ നാലു മാസത്തെ സമയവും കൊടുത്തുകൊണ്ടാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇ.പി.എഫ്.ഒയും സുനിൽകുമാറും തമ്മിലുള്ള കേസിൽ സുപ്രീംകോടതിയുടെ വിധിന്യായത്തിൽ, സംയുക്ത ഓപ്ഷൻ സമർപ്പിക്കുന്നതിന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളും ഒഴിവാക്കപ്പെടാത്ത സ്ഥാപനങ്ങളും തമ്മിൽ യാതൊരു വ്യത്യാസവും ഉണ്ടാകില്ലെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മുകളിൽ പറഞ്ഞ രണ്ട് വിഭാഗങ്ങളിലെയും അംഗങ്ങളെയും പെൻഷൻകാരെയും ഒരുപോലെ പരിഗണിക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ട്.
ഉയർന്ന വേതനത്തിൽ പെൻഷൻ ലഭിക്കുന്നതിനായി ജീവനക്കാർ സമർപ്പിച്ചതും പൊതുമേഖലാ സ്ഥാപനങ്ങൾ സാക്ഷ്യപ്പെടുത്തിയതുമായ ജോയന്‍റ് ഓപ്ഷനുകൾ പരിശോധിച്ചും, മുകളിൽ പറഞ്ഞ വസ്തുതാപരമായ വശങ്ങൾ കണക്കിലെടുത്തും ഇ.പി.എസ് ആനുകൂല്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ, ഒഴിവാക്കപ്പെട്ടതും അല്ലാത്തതുമായ സ്ഥാപനങ്ങൾക്കിടയിൽ ഒരു വ്യത്യാസവും വരുത്താത്ത സുപ്രീംകോടതി വിധിയുടെ വെളിച്ചത്തിൽ, ഉയർന്ന പെൻഷനുവേണ്ടി സമർപ്പിച്ച സംയുക്ത ഓപ്ഷൻ അപേക്ഷകൾ തീര്‍പ്പുകൽപിച്ച് ഉയര്‍ന്ന പെന്‍ഷന്‍ എല്ലാവര്‍ക്കും കൊടുക്കാനും /നിരസിച്ചവ പുനഃപരിശോധിക്കാനും ഇ.പി.എഫ്.ഒ യും കേന്ദ്ര തൊഴില്‍ മന്ത്രാലയവും തയാറാകണം.
(കേരള ഹൈകോടതി അഭിഭാഷകനാണ് ലേഖകൻ)