കെണിയിൽ കുടുങ്ങിയതാര്?
text_fieldsമാധ്യമം തിരുവനന്തപുരം യൂനിറ്റ് ഉദ്ഘാടനം അന്നത്തെ കേരള
മുഖ്യമന്ത്രി ഇ.കെ. നായനാർ നിർവഹിച്ചപ്പോൾ
യഥാസമയം നടക്കുമോ, നടന്നാൽതന്നെ എരിവും ചൂടുമില്ലാത്ത വെറും ചടങ്ങായി കലാശിക്കുമോ എന്നെല്ലാം പാർട്ടികളും ജനങ്ങളും സംശയിച്ചിരുന്ന നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പാണിപ്പോൾ അഭൂതപൂർവമായ വാശിയോടെയും എൽ.ഡി.എഫും യു.ഡി.എഫും കാരണക്കാരനായ പി.വി. അൻവറും ചേർന്ന് കൊഴുപ്പിച്ചിരിക്കുന്നത്. ഒരുവശത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഏതാണ്ടെല്ലാ മന്ത്രിമാരും ഇടതുമുന്നണിയിലെ കക്ഷിനേതാക്കളും അണിനിരന്നു പ്രചാരണരംഗം കെങ്കേമമാക്കിയപ്പോൾ മറുവശത്ത് യു.ഡി.എഫിന്റെ ഏതാണ്ടെല്ലാ പ്രമുഖരും ജീവന്മരണ പോരാട്ടമാണ് കാഴ്ചവെച്ചത്.
മലപ്പുറം ജില്ലയിൽ കോൺഗ്രസിന് മേൽവിലാസമുണ്ടാക്കിക്കൊടുത്തയാൾ എന്നു പറയാവുന്ന ആര്യാടൻ മുഹമ്മദിന്റെ ജന്മമണ്ഡലമായ നിലമ്പൂരിൽ അദ്ദേഹത്തിന്റെ പുത്രൻ ഷൗക്കത്താണ് യു.ഡി.എഫ് സ്ഥാനാർഥിയെങ്കിൽ അദ്ദേഹത്തിന്റെ പ്രധാന പ്രതിയോഗി ‘ഉറച്ച കമ്യൂണിസ്റ്റ്’ ആയ എം. സ്വരാജാണ് (ഒരു പോസ്റ്ററിൽ അങ്ങനെതന്നെ എഴുതിക്കണ്ടതാണീ വിശേഷണം). ഒമ്പതു വർഷങ്ങൾക്കൊടുവിൽ ഇടതുമുന്നണി വിട്ട പി.വി. അൻവർ അതിനു നിരത്തിയ കാരണങ്ങളിൽ പ്രധാനം മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിൽ ഉന്നത പൊലീസുദ്യോഗസ്ഥർ കാണിക്കുന്ന വർഗീയതയും വഴിവിട്ട നടപടികളും മലപ്പുറം ജില്ലയുടെ നേരെ കാണിക്കുന്ന ചിറ്റമ്മനയവുമൊക്കെ ആയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കും തോറും പ്രകടമായത് ചിത്രത്തിലെങ്ങുമില്ലാതിരുന്ന ജമാഅത്തെ ഇസ്ലാമിയെ മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും കേന്ദ്രസ്ഥാനത്ത് നിർത്തി പ്രചാരണം കൊഴുപ്പിക്കുന്നതാണ്.
വെൽഫെയർ പാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതിനു മുമ്പേ സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദനും പോളിറ്റ് ബ്യൂറോ മെംബർ വിജയരാഘവനും പാർട്ടി മുഖപത്രവും മത്സരിച്ച് ജമാഅത്ത് വിരോധം ആളിപ്പടർത്തുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നുദിവസത്തെ മാരത്തൺ പ്രചാരണപരിപാടിയിലുടനീളം മുന്നറിയിപ്പ് നൽകിയത് സംസ്ഥാനത്തെയെന്നല്ല രാജ്യത്തെയാകെ വിഴുങ്ങാൻ പോവുന്ന ജമാഅത്ത് വിപത്തിനെക്കുറിച്ചാണ്. രാജ്യത്ത് ഒരു പഞ്ചായത്ത് പോലും ഭരിക്കാത്ത ഇസ്ലാമിക സംഘടന രാജ്യം അടക്കിഭരിക്കുന്ന ആർ.എസ്.എസിനോടൊപ്പമോ അതിനേക്കാൾ ഭീകരമായോ ഇന്ത്യക്കും കേരളത്തിനും അപകടകരമാണെന്ന് തോന്നിപ്പിക്കുന്നതാണ് സി.പി.എം കാമ്പയിൻ.
മൂന്നു പതിറ്റാണ്ടുകാലമെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും ലോക്സഭയിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളോടും വക്താക്കളോടും സംവദിക്കുകയും പിന്തുണ തേടുകയും നേടിയെടുക്കുകയും ചെയ്ത സി.പി.എം, 2019 മുതൽ സംഘ്പരിവാർ ഭീഷണിക്കെതിരെ ഇന്ത്യ മുന്നണിയെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ച ജമാഅത്തെ ഇസ്ലാമിയുമായി യു.ഡി.എഫ് ബന്ധപ്പെടുന്നതിലും പിന്തുണ തേടുന്നതിലും എന്താണ് കുഴപ്പം എന്നാണ് യു.ഡി.എഫ് നേതാക്കളുടെ ചോദ്യം. അതിനു മറുപടി പറയാതെ ജമാഅത്തിനെതിരെ ഏകപക്ഷീയമായി ആക്രമണം തുടരുന്നതാണ് നിലമ്പൂരിൽ ഒടുവിലത്തെ ദിവസം വരെ കണ്ടത്.
സാക്ഷാൽ പിണറായി വിജയൻതന്നെയാണ് അതിനു ചുക്കാൻ പിടിച്ചതും. മതരാഷ്ട്രവാദമാണ് ജമാഅത്തിൽ ആരോപിക്കപ്പെടുന്ന കുറ്റം. ആ കുറ്റം ജീവിതാന്ത്യം വരെ കൊണ്ടുനടന്ന സാക്ഷാൽ ഇബ്രാഹിം സുലൈമാൻ സേട്ട് സ്ഥാപിച്ച ഐ.എൻ.എല്ലുമുണ്ട് സി.പി.എമ്മിന്റെ പ്രോപഗണ്ട ബ്രിഗേഡിൽ എന്നതാണ് കൗതുകകരം. അടവുനയമെന്ന പേരിൽ അവസരവാദം സ്ഥിരംശൈലിയാക്കി മാറ്റിയ പാർട്ടിയാണ് സി.പി.എം. പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിക്കാതിരുന്ന ഇന്ത്യയിലെ ഒരേയൊരു സംഘടന എന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ അധിക്ഷേപം കോടതി കയറ്റുമെന്ന് ബോധ്യമായപ്പോൾ മലക്കം മറിയുകയായിരുന്നു. ജമ്മു-കശ്മീരിൽ ഇൻഡ്യ മുന്നണി സംഘടിപ്പിച്ച പ്രതിഷേധറാലിയിൽ ജമാഅത്തെ ഇസ്ലാമി പങ്കെടുക്കാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞതത്രെ. ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിക്ക് ജമ്മു-കശ്മീരിൽ ഘടകങ്ങളില്ല. 1948 മുതൽ ജമ്മു-കശ്മീർ ജമാഅത്തെ ഇസ്ലാമി എന്ന പേരിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയെ മോദി സർക്കാർ നിരോധിച്ചിരിക്കുകയാണ്. ആ സംഘടന കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുമില്ല. നേതാക്കളധികവും ജയിലിലായിരിക്കേ പുറത്തുള്ള പ്രവർത്തകർ ഒരു മുന്നണിക്കും പിന്തുണ നൽകിയിട്ടില്ല. നിരോധത്തെ അപലപിക്കുകയോ തങ്ങളോട് പിന്തുണ ചോദിക്കുകയോ ചെയ്യാതിരുന്ന എം.വൈ. തരിഗാമിക്ക് കശ്മീർ ജമാഅത്തുകാർ വോട്ട് നൽകിയില്ല എന്നതാണ് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിക്ക് ഗോവിന്ദൻ മുതൽ പിണറായി വരെ ചാർത്തിക്കൊടുക്കുന്ന കുറ്റം.
മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂർ മണ്ഡലത്തിലെ പ്രചാരണത്തിലുടനീളം ആവർത്തിച്ചത് ജമാഅത്തെ ഇസ്ലാമിയെ ‘കൂട്ടുപിടിച്ചതിലൂടെ’ യു.ഡി.എഫ് മതേതരപാത കൈയൊഴിഞ്ഞുവെന്ന ആരോപണമാണ്. അതിലുപരി ജമാഅത്തിനെ അകറ്റിനിർത്തുന്ന നിലപാടിൽനിന്ന് മുസ്ലിം ലീഗ് വ്യതിചലിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തുന്നു. പിണറായിയുടെ വാക്കുകൾ: ‘നമ്മുടെ നാട് ചില വിഭാഗങ്ങളെ അവരുടെ നിലപാടിന്റെ അടിസ്ഥാനത്തിൽ അകറ്റിനിർത്തിയിട്ടുണ്ട്. അത്തരത്തിലൊരു വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. എന്നാൽ, സ്വീകാര്യതക്കുവേണ്ടി പല നടപടികളും അവർ സ്വീകരിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് അറിയുന്നവർ അതിൽ കുടുങ്ങില്ല. ജമാഅത്തെ ഇസ്ലാമി തുടങ്ങിയ ‘മാധ്യമം’ പത്രത്തിന്റെ സ്വീകാര്യത വർധിപ്പിക്കാൻ അതിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് എല്ലാവരെയും പങ്കെടുപ്പിക്കാൻ ശ്രമിച്ചു. അന്നത്തെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അതിൽ പങ്കെടുത്തില്ല. പിന്നീട് അവരുടെ ദൃശ്യമാധ്യമത്തിന്റെ ഉദ്ഘാടനം വന്നു. അതിലും അന്നത്തെ പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ പങ്കെടുത്തില്ല. എന്തുകൊണ്ടാണ് അവർ വിട്ടുനിന്നതെന്ന് ഇന്നത്തെ ലീഗ് നേതൃത്വം പരിശോധിക്കണം. അവർക്ക് തിരിച്ചറിവുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിയിൽനിന്ന് എന്തു മാറ്റമാണ് ഇപ്പോൾ അവർക്ക് വന്നതെന്നും പറയണം’ (മാതൃഭൂമി 14 ജൂൺ 2025).
1987 മേയ് 31ന് കോഴിക്കോട് വെള്ളിമാടുകുന്നിൽ സംഘടിപ്പിക്കപ്പെട്ട ‘മാധ്യമം’ ദിനപത്രത്തിന്റെ പ്രകാശനോദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥികളായി പങ്കെടുത്തവർ കുൽദീപ് നയാർ, വൈക്കം മുഹമ്മദ് ബഷീർ, എം.പി. വീരേന്ദ്രകുമാർ, കെ. ജയകുമാർ തുടങ്ങിയ സാഹിത്യ-സാംസ്കാരിക-മാധ്യമ രംഗങ്ങളിലെ പ്രമുഖരായിരുന്നു. രാഷ്ട്രീയ-മത സംഘടനകളുടെ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. സ്വാഭാവികമായും മുഹമ്മദലി ശിഹാബ് തങ്ങളും ക്ഷണിക്കപ്പെട്ടിരുന്നില്ല. അതേസമയം, 1999 മുതൽ വർഷങ്ങളോളം സജീവമായി പ്രവർത്തിച്ചുവന്ന കേരള മുസ്ലിം സൗഹൃദവേദിയിൽ ജമാഅത്തെ ഇസ്ലാമി വക്താക്കളുമായി വേദി പങ്കിടാൻ ശിഹാബ് തങ്ങൾ ഒരിക്കൽപോലും അമാന്തിച്ചിരുന്നില്ല. ഇസ്ലാമിനെക്കുറിച്ച തന്റെ കാഴ്ചപ്പാട് അദ്ദേഹം വ്യക്തമാക്കിയതും ശ്രദ്ധേയം.
‘മനുഷ്യന്റെ വ്യക്തി-സാമൂഹിക ജീവിതത്തിൽ നിഖിലമേഖലകളെയും സ്പർശിക്കുന്നതാണ് ഇസ്ലാം. ജീവിതയാത്രയുടെ ഒരു സന്ധിയിലും ശങ്കിച്ചുനിൽക്കേണ്ടതില്ലാത്തവിധം ഇസ്ലാം എന്ന സമഗ്രപദ്ധതി വിശ്വാസിക്ക് വഴികാട്ടുന്നു. ആരാധനയിലും ആചാരാനുഷ്ഠാനങ്ങളിലും വ്യക്തിയുടെ ദൈനംദിന ദാമ്പത്യത്തിന്റെ സ്വകാര്യതയിലും കുടുംബ സാമൂഹിക ബന്ധങ്ങളിലും സമ്പത്തിന്റെ ശേഖരണത്തിലും വ്യയത്തിലും തുടങ്ങി രാഷ്ട്രീയത്തിലും ഭരണത്തിലും വരെ പാലിക്കേണ്ട നീതിശാസ്ത്രവും രീതിമര്യാദകളും വ്യവസ്ഥ ചെയ്തിരിക്കുന്ന ഇസ്ലാമിനെ ഓരോ കർമത്തിലും മുൻനിർത്തിയാൽ ജീവിതവിശുദ്ധിയും വിജയവും കൈവരിക്കാനാവും. ഇസ്ലാം എന്ന സമ്പൂർണ തത്ത്വസംഹിത സമസ്ത കാലത്തിനും സമസ്ത സമൂഹത്തിനുമുള്ള സന്ദേശവും തിരുത്തലുകൾക്കും കൂട്ടിച്ചേർക്കലിനുമതീതവുമാണ്. ഭൗതിക, പാരത്രിക വിജയത്തിന്റെ സിദ്ധാന്തവും പ്രയോഗവുമായ ഇസ്ലാം മനുഷ്യനന്മയെന്ന മഹാലക്ഷ്യവുമായി ലോകത്തിന് വെളിച്ചം പകരുന്നു’ (മാതൃഭൂമി റമദാൻ സപ്ലിമെന്റ്, 1995)
‘മതരാഷ്ട്രവാദികളായ’ ജമാഅത്തെ ഇസ്ലാമിയുടെ മൗദൂദി സാഹിത്യത്തിൽനിന്ന് ഉദ്ധരിച്ചതല്ല ഈ വരികൾ. ലോക പ്രശസ്ത അൽ അസ്ഹർ യൂനിവേഴ്സിറ്റി ബിരുദധാരിയായ സാക്ഷാൽ മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്വന്തം തൂലികയിൽനിന്ന് പിറന്നതാണ്. അപ്പോൾ പിന്നെ പിണറായിയുടെ മസ്തിഷ്ക പ്രക്ഷാളനം എവിടെനിന്ന് തുടങ്ങണമെന്ന് അദ്ദേഹം ആലോചിച്ചാൽ മതി.
സ്വീകാര്യതക്കുവേണ്ടി ജമാഅത്തെ ഇസ്ലാമി സ്വീകരിച്ച നടപടികളിൽ പിണറായി ഉൾപ്പെടുത്തിയ ‘മാധ്യമ’ത്തിന്റെ കെണിയിൽ കുടുങ്ങിയ മറ്റു ചിലരുടെ പേരുകൾ ശ്രദ്ധിക്കുന്നത് സന്ദർഭോചിതമാവും. ഒന്നാമൻ ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെ; രണ്ടാമൻ സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെ ഇ.കെ. നായനാരാണ്. മാധ്യമം തിരുവനന്തപുരം യൂനിറ്റ് ഉദ്ഘാടനം ചെയ്തത് അദ്ദേഹമാണ്. ഇന്നത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുമുണ്ടായിരുന്നു അന്ന് വേദിയിൽ. മൂന്നാമത്തെയാൾ സാക്ഷാൽ പിണറായി വിജയൻ തന്നെ. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ അദ്ദേഹം 2007 സെപ്റ്റംബർ 5ന് മാധ്യമം വിചാരവേദി തിരുവനന്തപുരം ചാപ്റ്റർ സംഘടിപ്പിച്ച ‘മാധ്യമ ഇടപെടലുകളുടെ രാഷ്ട്രീയം’ എന്ന വിഷയത്തെക്കുറിച്ച സെമിനാറിൽ ചെയ്ത പ്രസംഗം അദ്ദേഹം മറക്കാനിടയില്ല. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ അദ്ദേഹം നയിച്ച ഉൾപാർട്ടി പോരാട്ടത്തിന്റെ പശ്ചാത്തലത്തിലായിരുന്നല്ലോ പ്രസ്തുത സെമിനാർ. സംഘ്പരിവാർ പടച്ചുവിടുന്ന ആഖ്യാനങ്ങൾ പ്രചരിപ്പിച്ച് മുസ്ലിം വിരുദ്ധത വളർത്തി വേണം ഓരോ ഉപതെരഞ്ഞെടുപ്പിലും സി.പി.എം സ്ഥാനാർഥിക്ക് വോട്ടുപിടിക്കാൻ എന്ന ഗതികേടിൽ പിണറായിയും ഗോവിന്ദൻ മാഷുമൊക്കെ അകപ്പെട്ടിരിക്കുന്നുവെന്നു വരികിൽ അഹോ കഷ്ടം എന്നല്ലാതെ എന്തു പറയാൻ?