ജാതി സെൻസസ്: കേന്ദ്രത്തിന്റെ പ്രഖ്യാപനവും മുഖംതിരിച്ചു നിൽക്കുന്ന പാർട്ടികളും
text_fieldsഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി രാജ്യത്ത് നിലനിൽക്കുന്ന സാമൂഹികമായ അസമത്വങ്ങളാണ്. ഈ അസമത്വങ്ങൾ ഇന്ത്യയുടെ സുദീർഘമായ ചരിത്രത്തിന്റെ തുടർച്ചയാണ്. ഇവ ജാതിവ്യവസ്ഥയുടെ സൃഷ്ടിയായിരുന്നു. ജാതിവ്യവസ്ഥ സമൂഹത്തെ പല തട്ടുകളായി തിരിക്കുകയും, ഓരോ ജാതിയിലുംപെട്ടവർ ചെയ്യേണ്ട തൊഴിലുകൾ അനുശാസിക്കുകയും ചെയ്തു. ഇന്ത്യയിലെ സാമൂഹിക അസമത്വത്തിന്റെ അടിസ്ഥാന കാരണം ജാതിയാണെന്ന കാര്യത്തിൽ തർക്കമില്ല. പട്ടികജാതിക്കാർ, പട്ടികവർഗങ്ങൾ മറ്റ് പിന്നാക്കവർഗങ്ങൾ എന്നിവരുടെ സ്ഥാനം ഇന്നും സമൂഹത്തിന്റെ അടിത്തട്ടിൽ തന്നെയാണ്. പിന്നാക്ക ജനവിഭാഗത്തെ ഉയർത്തിക്കൊണ്ടുവരുന്നതിന് നമ്മുടെ ഭരണഘടനയിൽ തന്നെ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. പട്ടികജാതി-പട്ടികവർഗ-പിന്നാക്ക-ന്യൂനപക്ഷ സംരക്ഷണ വ്യവസ്ഥകളും, അതിന്റെ ഭാഗമായ ജാതിസംവരണവുമെല്ലാം നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനത്തിൽ തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നതും.
നമ്മുടെ രാജ്യത്തെ പട്ടികജാതി-പട്ടികവർഗ-പിന്നാക്ക സംവരണം മനക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1931ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് ഈ സംവരണം പിന്നാക്ക ജനവിഭാഗങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്. എന്നാൽ, അനൗദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ പട്ടികജാതിയും പട്ടികവർഗവും പിന്നാക്ക വിഭാഗവും ന്യൂനപക്ഷങ്ങളിലെ പിന്നാക്കവിഭാഗവും ചേർന്നാൽ ജനസംഖ്യയിലെ 89 ശതമാനം വരും. മുന്നാക്ക-സവർണ വിഭാഗങ്ങൾ ഏതാണ്ട് 10 ശതമാനമാണ്. നിർഭാഗ്യവശാൽ സർക്കാർ ഉദ്യോഗ മേഖലകളിലും, ഉന്നതവിദ്യാഭ്യാസ മേഖലകളിലും എന്തിന് രാഷ്ട്രീയരംഗത്തുപോലും 70 ശതമാനത്തോളം സ്ഥാനം ന്യൂനപക്ഷമായ മുന്നാക്ക-സവർണ വിഭാഗങ്ങൾ കൈയടക്കിവെച്ചിരിക്കുകയാണ്. മണ്ഡൽ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കപ്പെട്ടത് 27 ശതമാനം പിന്നാക്ക സംവരണമാണെങ്കിൽ ഇന്ന് പിന്നാക്കക്കാർക്ക് ലഭ്യമായിട്ടുള്ളത് വെറും 17 ശതമാനം മാത്രം. പട്ടികജാതി-വർഗ സംവരണവും തീരുമാനത്തിന്റെ 60 ശതമാനം മാത്രമാണ് ഈ സമൂഹത്തിന് ലഭ്യമായിട്ടുള്ളത്.
രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ്, സാമൂഹിക-സാമ്പത്തിക വിശദാംശങ്ങൾ, ജാതിക്കണക്കെടുപ്പ് എന്നിവ ഉൾക്കൊള്ളുന്ന പൊതുസെൻസസിന്റെ തീയതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. 1948 ലെ സെൻസസ് ആക്ടും 1990ലെ സെൻസസ് റൂളും അനുസരിച്ച് രാജവ്യാപകമായി രണ്ടു ഘട്ടമായി സെൻസസ് നടത്താനാണ് തീരുമാനം. കേന്ദ്രഭരണ പ്രദേശമായ ലഡാക്ക്, ജമ്മു-കശ്മീരിലെ ചില ഭാഗങ്ങൾ, ഹിമാചൽ പ്രദേശ്, ഉത്തരഖണ്ഡ് തുടങ്ങിയ മേഖലകളിൽ 2026 ഒക്ടോബറിൽ സെൻസസ് നടപടികൾ ആരംഭിക്കും. ഈ പ്രദേശങ്ങളിലെ സെൻസസിന്റെ റഫറൻസ് തീയതി 2026 ഒക്ടോബർ ഒന്നിനും 2027ൽ ആരംഭിക്കുന്ന സെൻസസിന്റെ റഫറൻസ് തീയതി 2027 മാർച്ച് ഒന്നിനുമായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ടാം ഘട്ടത്തിൽ 27 മാർച്ച് ഒന്നുമുതലുള്ള രാജ്യമെങ്ങുമുള്ള സെൻസസ് ഫെബ്രുവരി 28ന് അർധരാത്രിയാണ് തുടക്കമാകുന്നത്. ഈ സെൻസസ് 2028 വരെ നീളും.
2011ൽ യു.പി.എ സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോഴായിരുന്നു അവസാനമായി രാജ്യത്ത് സെൻസസ് നടന്നത്. 10 വർഷത്തിനുശേഷം 2020 ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ ആദ്യഘട്ടവും 2021 ഫെബ്രുവരിയിൽ രണ്ടാംഘട്ടവുമായി നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് മഹാമാരിമൂലം മാറ്റിവെക്കുകയായിരുന്നു. അവസാനമായി സെൻസസ് നടത്തിയപ്പോൾ ആദ്യഘട്ടത്തിൽ വീടുകൾ പട്ടികപ്പെടുത്തലും രണ്ടാംഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പുമാണ് നടന്നത്. സമാനമായ രീതിയായിരിക്കും വരാനിരിക്കുന്ന സെൻസസിലും സ്വീകരിക്കുക.
അടുത്ത ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതിസെൻസസും നടത്തുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ 30ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. കോൺഗ്രസടക്കം സ്ഥിരമായി പാർലമെന്റിനകത്തും പുറത്തും ആവശ്യപ്പെട്ട ജാതിസെൻസസ് ആണ് കേന്ദ്രസർക്കാർ അംഗീകരിച്ചത്. രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള എല്ലാ പൊതുസെൻസസ് നടപടികളിൽനിന്നും ജാതി സെൻസസ് ഒഴിവാക്കിയിരുന്നു. തുടർന്ന് 2010ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ് ജാതി സെൻസസ് പൊതുസെൻസസിൽ ഉൾപ്പെടുത്തുമെന്ന് ലോക്സഭയിൽ പ്രഖ്യാപിച്ചു. പിന്നീട് വന്ന മോദിസർക്കാർ തങ്ങളുടെ മൂന്നാമത്തെ ഊഴത്തിൽ പൊതുസെൻസസിനൊപ്പം ജാതി സെൻസസും പ്രഖ്യാപിക്കുകയായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് 1931ലാണല്ലോ ഇന്ത്യയിൽ അവസാനമായി ജാതി സെൻസസ് നടന്നത്. ഈ സെൻസസ് വിവരങ്ങളും ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാനകോശമായ ‘ഇന്ത്യയിലെ ജനങ്ങൾ’ എന്ന പുസ്തകത്തിന്റെ 90 വാള്യങ്ങളുമാണ് രാജ്യത്തെ ജാതിയെക്കുറിച്ച് അറിയാൻ ഇപ്പോഴുമുള്ള പ്രധാന മാർഗം. 2011ൽ യു.പി.എ സർക്കാർ സാമൂഹിക-സാമ്പത്തിക ജാതിസെൻസസ് നടത്തിയെങ്കിലും ചില കേന്ദ്രങ്ങളിൽനിന്ന് എതിർപ്പുണ്ടായതുകൊണ്ട് വിവരങ്ങൾ പുറത്തുവിട്ടില്ല.
കഴിഞ്ഞ ഏപ്രിൽ 30ന് വളരെ അപ്രതീക്ഷിതമായാണ് കേന്ദ്ര മന്ത്രിസഭാസമിതി സെൻസസിൽ ജാതിക്കണക്കെടുപ്പിന് അംഗീകാരം നൽകിയത്. പിന്നാക്ക വിഭാഗങ്ങളുടെയും മറ്റ് ജാതികളുടെയും യഥാർഥ ജനസംഖ്യ മനസ്സിലാക്കാൻ ജാതിസെൻസസ് സഹായിക്കുമെന്നും ജാതിസംവരണക്വോട്ട വിപുലീകരണത്തിനടക്കം ഇത് വഴിയൊരുക്കുമെന്നും ചില ബി.ജെ.പി നേതാക്കൾ തന്നെ പറയുന്നുമുണ്ട്.
2027ലെ സെൻസസിന്റെ പൂർണവിവരങ്ങൾ പുറത്തുവരാൻ മൂന്ന് വർഷമെടുക്കുമെന്നാണ് സർക്കാർ സൂചിപ്പിക്കുന്നത്. ഇനിയും 23 മാസം ജാതി സെൻസസ് പൂർത്തിയാക്കാൻ വൈകുന്നതിനെ കോൺഗ്രസ് അടക്കമുള്ള പല പാർട്ടികളും വിമർശിച്ചിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച ജാതിസെൻസസും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളും അനിശ്ചിതമായി നീളുന്നത് എന്തായാലും ഗുണകരമല്ല. ബിഹാർ തെരഞ്ഞെടുപ്പ് നടക്കുന്ന അതേവർഷം തന്നെ ജാതിക്കോളം ഉൾപ്പെടുത്തിയുള്ള സെൻസസ് പ്രഖ്യാപനത്തിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന വിമർശനവും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ബിഹാറിനെ കൂടാതെ കർണാടകത്തിലും തെലങ്കാനയിലുമെല്ലാം ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുകയാണ്.
ജനസംഖ്യാ ജാതിക്കണക്കെടുപ്പ് പ്രഖ്യാപിച്ചതിനുപിന്നാലെ മണ്ഡല പുനർനിർണയത്തിന്റെ കാര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ ആശങ്കകൾ ഉണ്ടായിട്ടുണ്ട്. ഇതിനു പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്.