ജീവിതം പുകച്ച് തുലക്കരുത്
text_fieldsശ്വാസകോശത്തിലേക്ക് തുറന്നുവെച്ചിരിക്കുന്ന ഒരു പുകക്കുഴലാണ് ചുണ്ടിലിരിക്കുന്നതെന്ന് ഒരു പുകവലിക്കാരും ഓർക്കാറില്ല. ആ കുഴൽ വഴി മാരക വിഷപ്പുക ശരീരത്തിലേക്ക് വലിച്ചുകയറ്റി പുകയില നൽകുന്ന നിർവൃതിയിൽ ലയിക്കുന്ന അവർ പിന്നീടെപ്പോഴെങ്കിലും ശ്വാസനാളത്തിലോ കവിളിലോ കുടലിലോ അർബുദ കോശങ്ങൾ പെരുകാൻ തുടങ്ങുമ്പോഴായിരിക്കും താൻ അകപ്പെട്ട മരണക്കെണിയെ തിരിച്ചറിയുന്നത്. ഒരു തിരിച്ചുവരവിനുള്ള സമയം അപ്പോഴേക്കും കഴിഞ്ഞിട്ടുണ്ടാവും. ലോകത്തിൽ 30 ലക്ഷം പേരാണ് പുകയില ഉപയോഗം വഴി അർബുദത്തിന് കീഴ്പ്പെടുന്നത്.
പുകയിലയിൽ നാന്നൂറോളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷണം തെളിയിക്കുന്നത്. അതിൽ അമ്പതോളം എണ്ണം അർബുദത്തിന് നേരിട്ട് കാരണമാവുന്നവയാണ്. വായുടെ ഉൾവശം, തൊണ്ട, അന്നനാളം എന്നിവിടങ്ങളിലെ അർബുദത്തിന് മുഖ്യകാരണം പുകവലിയും പുകയില കൂട്ടിയുള്ള മുറുക്കുമാണ്. പുകയിലയിലെ ടാർ ആണ് അർബുദത്തിന് മുഖ്യകാരണമായി തീരുന്നത്. അതിന് പുറമേ നിക്കോട്ടിൻ, കാർബൺമോണോക്സൈഡ് തുടങ്ങിയ മാരകവസ്തുക്കളും പുകയിലയിലെ വില്ലന്മാരായി പ്രവർത്തിക്കുന്നു. നിക്കോട്ടിൻ ഹൃദയത്തെയും രക്തത്തെയും ബാധിക്കുന്നു. കാർബൺ മോണോക്സൈഡ് രക്തത്തിലെ ഓക്സിജനെയാണ് കേടുവരുത്തുന്നത്.
ഉയർന്ന രക്തസമ്മർദവും രക്തത്തിൽ അമിതമായ കൊഴുപ്പും പ്രമേഹവുമുള്ളവർക്ക് പുകവലിയിലൂടെ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടും. പുകവലിക്കാരിൽ ഹൃദയാഘാതത്തിന്റെ ശക്തി പുകവലിക്കാത്തവരെക്കാൾ നാലിരട്ടി കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഹൃദയധമനികളിൽ പുകവലി തടസ്സം സൃഷ്ടിക്കും. ധമനികൾ ചുരുങ്ങുമ്പോൾ ഹൃദയം സ്തംഭിക്കും. പുകവലി രക്തസമ്മർദം വർധിപ്പിക്കുകയും ചെയ്യും.
40 വയസ്സിൽ താഴെയുള്ള ഹൃദ്രോഗികളിൽ 99 ശതമാനം പേരും പുകവലിക്കാരാണെന്ന് ഡോ.ജി. വിജയരാഘവൻ തിരുവനന്തപുരത്തും ഡോ. എ.കെ. അബ്രഹാം കൊച്ചിയിലും നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. പുകവലിക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയശേഷം അമേരിക്കയിൽ ഹൃദ്രോഗം മുപ്പത് ശതമാനം കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഹൃദയധമനികൾ മാത്രമല്ല കാൽ, കൈ, തലച്ചോറ് എന്നിവയിലേക്കെല്ലാമുള്ള ധമനികൾ അടഞ്ഞുപോകാൻ പുകവലി കാരണമാകുന്നു. തന്മൂലം പക്ഷാഘാത സാധ്യതയും പുകവലിക്കാരിൽ കൂടുതലാണ്.
ചില ധമനീരോഗങ്ങൾമൂലം വിരലോ മറ്റവയവങ്ങളോ മുറിച്ചുകളയേണ്ട അവസ്ഥവരെ വന്നുചേരും.
ഗർഭിണികൾ പുകവലിക്കുന്നത് ഗർഭം അലസിപ്പോകുന്നതിനും ഗർഭസ്ഥ ശിശുവിന്റെ വളർച്ച മുരടിക്കുന്നതിനും ഇടവരുത്തും. പുകവലിക്കാരികൾ മുലയൂട്ടുമ്പോൾ പുകയിലയിലെ വിഷപദാർഥങ്ങൾ കുട്ടിയിലേക്കും സംക്രമിക്കും.
താൻ പുകവലിക്കുന്നില്ലല്ലോ എന്ന് വിചാരിച്ച് സ്വസ്ഥമായി ഇരിക്കുന്നവർ ഒന്നോർത്തുകൊള്ളുക. പുകവലിക്കാരോടൊപ്പം ഇരിക്കുമ്പോഴും അടച്ചിട്ട വാഹനങ്ങളിലും മറ്റും ഇരിക്കുമ്പോഴും നാമറിയാതെ പുകവലിച്ചു കേറ്റാൻ സാധ്യതയുണ്ട്. പാസീവ് സ്മോക്കിങ് എന്ന ഈ വിപത്തിൽ അകപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശിശുക്കൾമുതൽ വൃദ്ധർവരെ ഇതിനിരകളാകാം. സിഗരറ്റിന്റെ എരിയുന്ന അറ്റത്തുനിന്ന് വമിക്കുന്ന പുകയിൽ അകത്തേക്ക് വലിച്ചെടുക്കുന്ന പുകയിൽ, ഉള്ളതിന്റെ മൂന്ന് മുതൽ 10 വരെ മടങ്ങ് രാസവസ്തുകൾ ഉണ്ടെന്നാണ് കണക്ക്. പുകയില ജന്യരോഗങ്ങളിൽനിന്ന് പുകവലിക്കാത്തവരും മോചിതരല്ലെന്ന് ചുരുക്കം.
കുട്ടികളിൽ ആസ്തമ രോഗം രൂക്ഷമാകുന്നതിന് ഒരു കാരണം അവർ പുക ശ്വസിക്കുന്നതാണ് എന്ന് കണ്ടിട്ടുണ്ട്. പുകവലിക്കാരുടെ വീട്ടിൽ ആസ്ത രോഗമുള്ള കുട്ടികളുണ്ടെങ്കിൽ അവരുടെ രോഗനില വഷളാകാനുള്ള സാധ്യത 2.5 ശതമാനം ഇരട്ടിയാണ്. രണ്ടുവയസ്സുവരെ പ്രായമുള്ള കുട്ടികളിൽ ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത പുകവലിക്കാർ വീട്ടിലുണ്ടെങ്കിൽ 50 മുതൽ 60 ശതമാനംവരെ വർധിക്കുന്നു.
കേരളത്തിലെ അർബുദരോഗികളിൽ 60 ശതമാനം പേരുടെയും രോഗഹേതു പുകവലിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ നടത്തിയ പഠനത്തിൽ പുരുഷന്മാരുടെ ഇടയിൽ വായക്കകത്തെ അർബുദം കേരളത്തിൽ വളരെ കൂടുതലാണെന്ന് തെളിഞ്ഞിട്ടുണ്ട്. പുകയില കൂട്ടിയുള്ള മുറുക്കും പാൻമസാലയുടെ ഉപയോഗവുമാണ് ഇതിന് കാരണമായി തീരുന്നത്. വെറ്റില മുറുക്കുന്നവരുടെ എണ്ണം കേരളത്തിൽ കുറഞ്ഞിട്ടുണ്ടെങ്കിലും പാൻമസാല ഒരു ശീലമായി മലയാളി സ്വീകരിച്ചു കഴിഞ്ഞു. ബീഡിയും സിഗരറ്റും പാൻപരാഗും വെറ്റില മുറുക്കും ചേർന്നൊരുക്കുന്ന താൽക്കാലിക നിർവൃതിക്കിടയിൽ മരണം ഒളിഞ്ഞിരിക്കുന്ന കാര്യം മലയാളി വിസ്മരിക്കുകയാണ്.
ജീവിതത്തിലെ ടെൻഷൻ, ജോലിഭാര സമ്മർദം, മാനസികമായ പ്രശ്നങ്ങൾ, അപകർഷതാ ബോധം എന്നിവയിൽനിന്നെല്ലാം മോചനം നേടാനുള്ള ഒറ്റമൂലിയാണ് പലർക്കും പുകവലി. എന്നാൽ, പുകവലി ഇതിനൊന്നും പരിഹാരമല്ലെന്ന് മനസ്സിലാക്കുമ്പോഴേക്കും അയാൾ അതിന് അടിമയായിരിക്കും. പുകയില പുകച്ചും ചവച്ചും നശിപ്പിക്കുന്നത് സ്വന്തം ആയുസ്സിനെതന്നെയാണ് എന്ന തിരിച്ചറിവിലേക്ക് സമൂഹം ഉണർന്നേ മതിയാവൂ.