മാഞ്ഞുപോയ മരണങ്ങൾ
text_fieldsകോവിഡ് മഹാമാരിയിൽ മരിച്ചുവീണ മനുഷ്യരുടെ അതിഭീമമായ എണ്ണം ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും കണക്കു പുസ്തകങ്ങളിൽ കയറാതെപോയത് എന്തുകൊണ്ട്? രണ്ടാം തരംഗം ആഞ്ഞടിച്ച 2021ൽ, മുൻ വർഷങ്ങളേക്കാൾ 20 ലക്ഷം അധിക മരണങ്ങളുണ്ടായെന്ന രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ കണക്കുകൾ പുറത്തു വന്നപ്പോഴാണ് അസാധാരണ അന്തരം പുറത്തുവന്നത്. ഈ അധിക മരണങ്ങളിൽ 19.7 ലക്ഷവും കോവിഡ് മരണങ്ങളാണെന്ന് വെളിപ്പെടുമ്പോൾ പ്രതിക്കൂട്ടിൽ നിൽക്കേണ്ടത് രാജ്യത്തെ രാഷ്ട്രീയ നേതൃത്വമോ ഭരണനിർവഹണ സംവിധാനങ്ങളോ?
ഒരു കോവിഡുകാല കണക്കുപുസ്തകം
2020 ജനുവരി 11. അന്നാണ് ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. കോവിഡ് മഹാമാരിയുടെ പ്രഭവകേന്ദ്രമായി കണക്കാക്കുന്ന ചൈനയിലെ വുഹാനിൽതന്നെയാണ് ആദ്യ മരണവും റിപ്പോർട്ട് ചെയ്തത്. ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച 41 പേരിലൊരാളായ ഒരു 61കാരനാണ് മഹാമാരിക്കു മുന്നിൽ ആദ്യമായി കീഴടങ്ങിയത്. ലോകത്തെ ആശങ്കയുടെ മുൾമുനയിലേക്ക് നയിച്ച ആ മരണം റിപ്പോർട്ട് ചെയ്തിട്ട് അഞ്ച് വർഷവും നാല് മാസവും ഏഴ് ദിവസവും പിന്നിട്ടിരിക്കുന്നു. ഇക്കാലത്തിനിടെ, 77.7 കോടി ജനങ്ങൾ കോവിഡ് ബാധിതരായി; 70.79 ലക്ഷം പേർ മരിക്കുകയും ചെയ്തു. ഇതിൽ 5.34 ലക്ഷവും ഇന്ത്യയിൽനിന്നുള്ളവരാണ്; ഇതിൽ 68,197 കേരളീയരുമുണ്ട്. (ഇതത്രയും വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക സംവിധാനങ്ങൾ വഴി ലോകാരോഗ്യ സംഘടന -ഡബ്ല്യു.എച്ച്.ഒ- ശേഖരിച്ച് തയറാക്കിയത്. സമാനമായ രീതിയിൽ വേൾഡോമീറ്റർ പോലുള്ള കൂട്ടായ്മകളും ഈ കണക്ക് ശേഖരിച്ചിട്ടുണ്ട്)
പുതിയ കണക്കു പുസ്തകത്തിൽനിന്ന്
ഡബ്ല്യു.എച്ച്.ഒ നൽകിയ മുന്നറിയിപ്പിനെ സാധൂകരിക്കുന്ന കണക്കാണിപ്പോൾ ഇന്ത്യയിൽനിന്ന് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം വന്ന 2021ൽ, മുൻ വർഷങ്ങളേക്കാൾ 20 ലക്ഷത്തിൽ പരം അധിക മരണങ്ങൾ സംഭവിച്ചുവെന്ന, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ (ആർ.ജെ.ഐ) റിപ്പോർട്ടാണ് പുതിയ വിവാദങ്ങളിലേക്ക് വഴിവെട്ടുന്നത്. ഇതിൽ 19.7 ലക്ഷവും കോവിഡ് മരണങ്ങളാണെന്നാണ് കണക്കാക്കപ്പെടുന്നത്.
രാജ്യത്തെ ജനന-മരണങ്ങൾ രേഖപ്പെടുത്തുന്ന സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (സി.ആർ.എസ്) വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട്, കോവിഡ് കാലത്ത് രാജ്യത്ത് സംഭവിച്ച മരണങ്ങളുടെ ഭീതിദമായ എണ്ണവും അവ മറച്ചുവെക്കപ്പെടുകയോ ചേർക്കാതെ പോവുകയോ ചെയ്തുവെന്നാണ് സംശയിക്കുന്നത്. 2021ൽ, ഇന്ത്യയിൽ 3.32 ലക്ഷം കോവിഡ് മരണങ്ങൾ സംഭവിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്; അതിപ്പോൾ 19.7 ലക്ഷത്തിലെത്തിയെന്നറിയുമ്പോൾ ചോദ്യങ്ങൾ നിരവധിയാണ്.
‘അധിക’ മരണങ്ങളും ഇന്ത്യയും
ലോകത്ത് കോവിഡ് ബാധിച്ച് 70 ലക്ഷത്തിലധികം പേർ മരിച്ചുവെന്നാണല്ലോ കണക്ക്. ഇതിൽ വലിയൊരു ശതമാനവും ‘അധിക മരണ’മാണ്. അഥവാ, വർഷങ്ങളായി റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ എത്രയോ അധികം മരണങ്ങൾ മഹാമാരിക്കാലത്ത് സംഭവിച്ചു. ഉദാഹരണത്തിന്, അമേരിക്കയിൽ ലക്ഷം പേരിൽ 871 ആളുകൾ 2019ൽ മരിച്ചപ്പോൾ, 2020ൽ അത് 972 ആയി ഉയർന്നു. സമാനമായ രീതിയിൽ ഇറ്റലിയിൽ 150 പേർ അധികമായി മരിച്ചു. ഇന്ത്യയിലും രേഖപ്പെടുത്തി നൂറ് അധിക മരണങ്ങൾ. മരണനിരക്കിലെ ഈ വർധനയിൽ അസ്വാഭാവികതയില്ല; കോവിഡ് മരണങ്ങൾതന്നെയാണ് വർധനയുടെ അടിസ്ഥാന കാരണം.
2021ൽ പ്രതീക്ഷിത മരണം 83.5 ലക്ഷം. എന്നാൽ, രജിസ്റ്റർ ചെയ്തത് 1.02 കോടി!
അസ്വാഭാവികം ഈ ‘അധിക മരണം’
നമ്മുടെ രാജ്യത്ത് പ്രതിവർഷം ശരാശരി 83.5 ലക്ഷം പേർ മരണപ്പെടുന്നുണ്ട്. എന്നാൽ, മരണങ്ങളൊന്നും പൂർണമായും രജിസ്റ്റർ ചെയ്യപ്പെടാറില്ല. ഉദാഹരണത്തിന്, 2007ൽ 83.91 ലക്ഷം മരണമുണ്ടായി; രജിസ്റ്റർ ചെയ്തത് 58.04 ലക്ഷം മാത്രം -69.17 ശതമാനം. എന്നാൽ, കഴിഞ്ഞ 10 വർഷത്തിനിടയിൽ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. 2019ൽ, കണക്കാക്കപ്പെട്ട മരണം 83.01 ലക്ഷമാണ്; അതിൽ 76.41 ലക്ഷവും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അഥവാ, റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 92 ശതമാനവും രജിസ്റ്റർ ചെയ്യുന്ന സാഹചര്യത്തിലാണ് രാജ്യവും ലോകവും കോവിഡിലേക്ക് പ്രവേശിച്ചത്. 2021ൽ പ്രതീക്ഷിച്ച മരണം 83.5 ലക്ഷമാണ്. എന്നാൽ, രജിസ്റ്റർ ചെയ്തത് 1.02 കോടിയാണ്! 20 ലക്ഷത്തിലധികം മരണങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ രജിസ്റ്റർ ചെയ്തിരിക്കുന്നു. തൊട്ടുമുമ്പത്തെ വർഷം രജിസ്റ്റർ ചെയ്തത് 81.15 ലക്ഷമാണ്. അതും കോവിഡ് കാലമാണ്. അപ്പോൾ, 90 ലക്ഷത്തിന് മുകളിൽ മരണം സംഭവിച്ചിരിക്കാം. അവിടെയും എട്ട് ലക്ഷത്തിനടുത്ത് അധിക മരണം ചുരുങ്ങിയത് കണക്കാക്കാം.
2021ലാണല്ലോ, കോവിഡ് വൻ നാശം വിതച്ചത്. സ്വാഭാവികമായും ഇന്ത്യയിലും മരണസംഖ്യ വർധിച്ചിട്ടുണ്ട്. അതുപക്ഷേ, 20 ലക്ഷം അധിക മരണത്തിലെത്തുമെന്ന് പ്രതീക്ഷിച്ചതല്ല. ആ വർഷം ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കിനെക്കാൾ (3.3 ലക്ഷം) ആറിരട്ടി വരുമിത്. സാമ്പ്ൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്.ആർ.എസ്) സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് 2021, സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (സി.ആർ.എസ്) 2021, മരണകാരണത്തെക്കുറിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കേഷൻ (എം.സി.സി.ഡി) 2021 എന്നിങ്ങനെ മൂന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
രാജ്യത്തെ മരണ പുസ്തകം
രാജ്യത്തെ മരണനിരക്കിന്റെയും ജനന സ്ഥിതിവിവരക്കണക്കുകളുടെയും ഔദ്യോഗിക കണക്കായാണ് എസ്.ആർ.എസും സി.ആർ.എസും കണക്കാക്കപ്പെടുന്നത്. എസ്.ആർ.എസ് റിപ്പോർട്ട് അനുസരിച്ച്, കോവിഡ് വ്യാപനം രൂക്ഷമായ 2021ൽ 1000 ആളുകൾക്ക് 7.5 ആയി മരണനിരക്കുയർന്നു. 2020ൽ ഇത് ആറും, 2018ലും 2019ലും 6.2ഉം ആയിരുന്നു. രജിസ്റ്റർ ചെയ്ത മരണങ്ങൾ ഉൾപ്പെടുത്തിയുള്ള സി.ആർ.എസ് റിപ്പോർട്ടനുസരിച്ച് 2021ൽ രണ്ട് ദശലക്ഷം മരണങ്ങളോളം അധികമായി രേഖപ്പെടുത്തിയതായാണ് വ്യക്തമാവുന്നത്.
2018 മുതൽ 2021 വരെയുള്ള രാജ്യത്തെ രജിസ്റ്റർ ചെയ്ത ആകെ മരണങ്ങളുടെ കണക്കുകൾ യഥാക്രമം 8.2 ദശലക്ഷം, 8.3 ദശലക്ഷം, 8.1 ദശലക്ഷം, 10.3 ദശലക്ഷം എന്നിങ്ങനെയാണ്. 2021ൽ മരണങ്ങളിൽ രണ്ട് ദശലക്ഷത്തോളം വർധനയാണ് ഇത് സൂചിപ്പിക്കുന്നത്. ലോക്ഡൗൺ കാലയളവായ 2020ൽ മരണനിരക്ക് കുറഞ്ഞതിന് കാരണമായി റോഡപകടങ്ങളിലെ കുറവാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2019ൽ അപകട മരണങ്ങൾ 4,21,104 ആയിരുന്നപ്പോൾ ഇത് 2020ൽ 3,74,397 ആയി കുറഞ്ഞതായി കാണാം.
ഏറ്റവും വലിയ അന്തരം ഗുജറാത്തിൽ
മരണക്കണക്കിൽ ഏറ്റവും വലിയ അന്തരം കാണുന്നത് ഗുജറാത്തിലാണ്. അവിടെ, രണ്ട് ലക്ഷത്തിനടുത്ത് ആളുകൾ കോവിഡ് ബാധിച്ച് മരിച്ചപ്പോൾ ഔദ്യോഗികമായി രേഖപ്പെടുത്തിയത് വെറും 5800. ഗുജറാത്തിൽ 2020, 21, 22 വർഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത് ആകെ 10,946 കോവിഡ് മരണങ്ങളാണ്. 2021ൽ മാത്രമായി രണ്ടുലക്ഷം പേർ മരിച്ചുവെന്ന് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ എന്തുകൊണ്ട് ഈ അന്തരം എന്ന ചോദ്യം പ്രസക്തമാണ്. കേവലം, മരണ രജിസ്ട്രേഷന്റെ കുറവുകൊണ്ടുമാത്രം സംഭവിച്ചതാകാൻ വഴിയില്ല.
അധിക കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ നോക്കിയാൽതന്നെ ഏറക്കുറെ കാര്യം വ്യക്തമാകും. ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയിലേക്കുകൂടി ഇത് വിരൽ ചൂണ്ടുന്നുണ്ട്. എന്നല്ല, മരണങ്ങൾ മറച്ചുവെച്ച് ആരോഗ്യ അടിയന്തരാവസ്ഥയെ സർക്കാർ നേരിടുന്നുവെന്ന ആ സമയത്തെ ആരോപണത്തെയും ഇത് ശരിവെക്കുന്നു.
ആദ്യം പിഴച്ച് കേരളം പിന്നെ തിരുത്തി
മറ്റു സംസ്ഥാനങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ കോവിഡ് മരണക്കണക്കിലെ പിഴവ് ചെറുത്
2021ൽ കേരളത്തിൽ 44,721 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പുതിയ കണക്കുപ്രകാരം ഇത് 65,655 ആയി ഉയർന്നിരിക്കുന്നു. ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതു നേരിയ വ്യത്യാസം മാത്രമാണ്. മധ്യപ്രദേശിൽ 6927 മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരുന്നിടത്ത് ഇപ്പോൾ അത് ഒന്നേകാൽ ലക്ഷത്തിനുമീതെ പോയിരിക്കുന്നു. യു.പിയിലും പശ്ചിമ ബംഗാളിലുമെല്ലാം ഇതുതന്നെ സ്ഥിതി. ഇവിടെയാണ് കേരളത്തിന്റെ ആരോഗ്യ മോഡൽ വേറിട്ടുനിൽക്കുന്നത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ എല്ലാം കൃത്യമായി രേഖപ്പെടുത്തി എന്നു പറയാം. എന്നാൽ, 2020ൽ ഇതായിരുന്നില്ല സ്ഥിതി.
ആരോഗ്യവകുപ്പിന്റെ കണക്ക്
2021 ഫെബ്രുവരിയിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ഒരു റിപ്പോർട്ട് പുറത്തിറക്കി. അതിങ്ങനെയാണ്: 2015ൽ കേരളത്തിലെ ആകെ മരണം 2.36 ലക്ഷം; ഒാരോ കൊല്ലവും മുൻവർഷത്തേക്കാൾ ഏകദേശം 5000 മരണങ്ങൾ അധികമായി രേഖപ്പെടുത്താറുണ്ട്. അങ്ങനെ 2019 ലെ മരണം 2.63 ലക്ഷമായി. എന്നാൽ, നാലായിരത്തോളം പേർ കോവിഡ് ബാധിച്ചു മരിച്ചിട്ടും 2020ൽ റിപ്പോർട്ട് ചെയ്തത് വെറും 2.34 ലക്ഷം മരണങ്ങൾ!
കാരണമെന്ത് ?
വർഷത്തിൽ പകുതിയും നാടാകെ അടഞ്ഞുകിടന്നതിനാൽ റോഡപകടങ്ങളും മറ്റു പകർച്ചവ്യാധികളുമെല്ലാം കുറഞ്ഞതുകൊണ്ടായിരിക്കുമതെന്ന് പലരും ഉൗഹിച്ചു. പക്ഷേ, കേരളത്തിൽ മാത്രമായിരുന്നില്ലല്ലോ ലോക്ഡൗൺ. മാത്രവുമല്ല, റോഡപകടങ്ങളും പകർച്ചവ്യാധികളുമെല്ലാം കൂട്ടിയാൽപോലും വർഷം 13,000ത്തോളം മരണമാണ് പരമാവധി സംഭവിക്കുക. റോഡപകടങ്ങൾക്ക് കാര്യമായ കുറവുമുണ്ടായിരുന്നില്ല. സംസ്ഥാന സർക്കാറും ആരോഗ്യവകുപ്പും കൈക്കൊണ്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് മരണം ഇവ്വിധം ‘പിടിച്ചുനിർത്തുന്ന’തിന് സഹായകമായതെന്നാണ് ഒൗദ്യോഗിക ഭാഷ്യം.
ആരോഗ്യമേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളുടെ നിദർശകമായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. അപ്പോഴും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കണക്കുകളിൽ സംശയമുണ്ടായിരുന്നു. സമാനരീതിയിൽ ‘ഹെൽത്ത് മോഡൽ’ വികസിപ്പിച്ച സ്കാൻഡിനേവിയൻ രാജ്യങ്ങളിലൊന്നിനുപോലും സാധ്യമാകാത്ത ആ സ്വപ്നം കേരളത്തിൽ മാത്രമായി എങ്ങനെ യാഥാർഥ്യമായി? ഇതിനിടെ, ഇൗ റിേപ്പാർട്ടിനെ മറയാക്കി ‘കോവിഡ് ഗൂഢാലോചനാവാദി’കൾ പുതിയൊരു സിദ്ധാന്തം പുറത്തുവിട്ടു.
ആശുപത്രികൾ അടക്കമുള്ള ആേരാഗ്യ സുരക്ഷ സംവിധാനങ്ങളുടെ സേവന ലഭ്യത പരിമിതമായിട്ടും മരണം കുറഞ്ഞുവെങ്കിൽ ആശുപത്രികളാണ് മരണകാരികൾ എന്നായി അവർ. സത്യമിതൊന്നുമല്ല: മരണങ്ങൾ റിപ്പോർട്ട് ചെയ്യാപ്പെടാത്തതും റിപ്പോർട്ട് ചെയ്ത മരണങ്ങൾ രജിസ്റ്റർ ചെയ്യാത്തതുമാണ് കാരണമെന്ന് ലളിതമായി പറയാം. കേരളത്തിൽ മരണ രജിസ്ട്രേഷൻ ഈ സമയം വെറും 65 ശതമാനമായിരുന്നു. 2021ന്റെ ആദ്യപകുതി വരെ ഈ നില തുടർന്നു.
2021 ജനുവരി മുതൽ ജൂൺ വരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം 1573 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു പ്രധാന ആശുപത്രികളിലും വീടുകളിലുമായി മരിച്ചവരും നിരവധി. എന്നാൽ, ആരോഗ്യവകുപ്പിന്റെ കണക്കിൽ 2020, 21 വർഷങ്ങളിലായി ജില്ലയിൽ ആകെ കോവിഡ് മരണങ്ങൾ 1700ൽ താഴെയാണ്. മൊത്തം മരണസംഖ്യ കുറയാനുള്ള കാരണവും ഇതുതന്നെ.
ആരോഗ്യമന്ത്രിയുടെ ‘ചക്ക സിദ്ധാന്തം’
ലോകാരോഗ്യസംഘടനയുടെയും ഐ.സി.എം.ആറിന്റെയും കോവിഡ് മരണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതും ആ സമയത്ത് വിനയായി. കോവിഡ് നെഗറ്റിവായി, കോവിഡാനന്തര ചികിത്സയിൽ കഴിയുന്ന ഒരാൾ മരണപ്പെട്ടാൽ കേരളത്തിൽ അത് കോവിഡ് മരണത്തിന് പുറത്താണ്. ആത്മഹത്യ, റോഡപകടം പോലുള്ള അത്യാഹിതങ്ങൾ എന്നിവ ഒഴികെ, കോവിഡാനന്തര ചികിത്സയിലുള്ള ഒരാൾ കാൻസർ ബാധിച്ച് മരിച്ചാൽപോലും അതിനെ സവിശേഷമായി പരിഗണിക്കണമെന്ന് മേൽപറഞ്ഞ മാനദണ്ഡങ്ങളിലുണ്ട്.
എന്നാൽ, 2021 ജൂൺ വരെയും അതെല്ലാം കോവിഡിതര മരണത്തിലുൾപ്പെടുത്തി എഴുതിത്തള്ളുകയായിരുന്നു സർക്കാർ. ന്യൂമോണിയ ബാധിച്ച് വെൻറിലേറ്ററിൽ കഴിയവെ മരിച്ചയാൾ, മരണസമയത്ത് കോവിഡ് നെഗറ്റിവായതിന്റെ പേരിൽ പോലും പട്ടികയിൽനിന്ന് പുറത്തായ സംഭവങ്ങളുണ്ട്. ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കപ്പെട്ടപ്പോഴാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് തന്റെ പ്രശസ്തമായ ‘ചക്ക സിദ്ധാന്തം’ പുറത്തെടുത്ത് കുരുക്കിലായത്. ഏതായാലും ആ വിവാദത്തോടെ സർക്കാറും ആരോഗ്യവകുപ്പും തിരുത്തിയതോടെ രേഖകൾ കൃത്യമായി.
രാഷ്ട്രീയ വിവാദം മാത്രമല്ല
കോവിഡ് മരണക്കണക്കിലെ അന്തരം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പുതിയ പ്രക്ഷോഭങ്ങൾക്ക് തുടക്കംകുറിക്കുന്നതിന്റെ സൂചനകളുണ്ട്. ജോൺ ബ്രിട്ടാസ് എം.പി കേന്ദ്ര ആരോഗ്യ മന്ത്രിക്ക് അയച്ച കത്ത് ഇതിന്റെ തുടക്കമായി കണക്കാക്കാം. കോവിഡ് മരണപ്പട്ടികയിലേക്ക് പുതുതായി ചേർത്തവർക്കും നഷ്ടപരിഹാരം നൽകണമെന്നാണ് അദ്ദേഹത്തിന്റെ വാദം. കോവിഡ് നഷ്ടപരിഹാരം സംബന്ധിച്ച് നിലവിൽ ഒരു തർക്കം സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
ഒരു ദുരന്തം എന്ന നിലയിൽ പരിഗണിച്ച്, കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് ദുരന്തനിവാരണ നിയമപ്രകാരമുള്ള നഷ്ടപരിഹാരമായ നാലു ലക്ഷം രൂപ നൽകണമെന്നാണ് ഗൗരവ് ബൻസാൽ എന്ന അഭിഭാഷകൻ നൽകിയ പൊതുതാൽപര്യ ഹരജിയിലെ ആവശ്യം. ഈ കേസിന്റെ വാദത്തിനിടെ, ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി, മരണപ്പെട്ടവരുടെ കുടുംബത്തിന് അര ലക്ഷം വീതം നൽകാമെന്നാണ് കേന്ദ്ര സർക്കാർ സമ്മതിച്ചത്. പുതിയ കണക്കനുസരിച്ച് സർക്കാറിന് വൻ ബാധ്യത വരും. ഇത്തരമൊരു നിയമക്കുരുക്കിലേക്കാണ് ബ്രിട്ടാസ് പുതിയ ചോദ്യമെറിഞ്ഞിരിക്കുന്നത്.
അതിനെല്ലാം അപ്പുറം ഈ മരണങ്ങൾ യഥാസമയം കൃത്യമായി രേഖപ്പെടുത്താതെ പോയതും നഷ്ടമാണ്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട, ചികിത്സകൾക്കും ഗവേഷണങ്ങൾക്കും ഉപയോഗപ്പെടുമായിരുന്ന വലിയൊരു ഡേറ്റ ശേഖരംകൂടിയല്ലേ കൃത്യമായ കണക്കുകൾ സൂക്ഷിക്കാത്തതുമുലം നഷ്ടമായിരിക്കുന്നത്. കോവിഡാനന്തരം ന്യുമോണിയ ബാധിച്ച് മരിച്ചവരുടെ എണ്ണം, അവരുടെ പ്രായം തിരിച്ചുള്ള കണക്കുകൾ, ഇതേ മാതൃകയിൽ പ്രമേഹ േരാഗികളുടെ എണ്ണം തുടങ്ങി വിവരങ്ങൾ കൃത്യവും വ്യവസ്ഥാപിതവുമായി രേഖപ്പെടുത്തിയിരുന്നെങ്കിൽ അതു ൈവദ്യശാസ്ത്ര ഗവേഷണത്തിനുതന്നെ വലിയ മുതൽക്കൂട്ടായേനേ.