Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിത്തെടുത്ത് കുത്തുന്ന...

വിത്തെടുത്ത് കുത്തുന്ന ഭരണകൂടം

text_fields
bookmark_border
വിത്തെടുത്ത് കുത്തുന്ന ഭരണകൂടം
cancel

വിത്തു മുതൽ വിപണി വരെ കോർപറേറ്റുകൾക്ക് തീറെഴുതുകയാണ് കേന്ദ്രസർക്കാർ. കർഷക ക്ഷേമത്തിനെന്ന് ഉദ്ഘോഷിച്ച്​, കർഷകരുടെ അടിവേരറുത്തിരിക്കുകയാണ് ഭരണകൂടം. രാജ്യസഭയിൽ ജനാധിപത്യ ധ്വംസനം നടത്തിയാണ് ഈ നിയമങ്ങൾ ചുട്ടെടുത്തത്. എനിക്ക് ഒരു കൾചറേ അറിയൂ. അത് അഗ്രികൾചറാണ് എന്നുപറഞ്ഞ സർദാർ വല്ലഭഭായി പട്ടേലി​െൻറ പ്രതിമ നിർമിച്ചവർ തന്നെയാണ് കാർഷിക മേഖലയെ തകർക്കുന്ന നിയമം പാർലമെൻറിൽ പാസാക്കിയതെന്നത് ഭരണകൂടത്തി​െൻറ ഇരട്ടത്താപ്പിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്​. ഭക്ഷ്യധാന്യ സംഭരണത്തി​െൻറ മിനിമം താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുന്നതും രാജ്യത്തി​െൻറ കാർഷിക മേഖലയെ സ്വകാര്യമേഖലക്ക് തീറെഴുതുന്നതുമാണ് കേന്ദ്രത്തി​െൻറ പുതിയ നിയമങ്ങൾ. പുതിയ നിയമങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വിഷമംപിടിച്ച ഘട്ടത്തിലേക്കാണ് നമ്മുടെ അന്നദാതാക്കളായ കർഷകരെ കൊണ്ടെത്തിച്ചിരിക്കുന്നത്. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് മിനിമം വില ഉറപ്പാക്കുന്ന കർഷക വിപണികൾ ഇല്ലാതാക്കി. ആർക്കും എവിടെയും വിലനിയന്ത്രണങ്ങൾ ഇല്ലാതെ കാർഷികോൽപന്നങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുന്ന സ്ഥിതി വരാൻ പോകുന്നു. താങ്ങുവില ഉറപ്പുനൽകി ഉൽപന്നങ്ങൾ സംഭരിക്കുന്ന നിലപാടിൽനിന്ന്​ സർക്കാർ പിന്നോട്ടുപോകുന്നു.

യഥേഷ്​ടം സാധനങ്ങൾ വിൽക്കാൻ കഴിയുന്ന തരത്തിലേക്ക് നിയമങ്ങൾ മാറുന്നതോടെ സ്വകാര്യ കുത്തകകൾ കാർഷിക മേഖലയിൽ ആധിപത്യം ഉറപ്പിക്കും. സർക്കാർ ഇടപെടൽ ഇല്ലാതാകുന്നതോടെ ഇടത്തട്ടുകാര​െൻറ വേഷമണിഞ്ഞെത്തുന്ന ഇവർ കാർഷിക മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കും. കൃഷിക്കാരുടെ ജീവിതം സമ്പൂർണദുരിതത്തിലാകും. അവശ്യസാധന നിയന്ത്രണ നിയമംമൂലം നിലവിൽ ആർക്കും ഒരു നിശ്ചിത പരിധിക്കു മുകളിൽ അവശ്യസാധനങ്ങൾ ശേഖരിച്ചുവെക്കാൻ രാജ്യത്ത് അവകാശമില്ല. ആ നിയന്ത്രണം ഇല്ലാതാകുന്നതോടെ ഇനി ആർക്കും കാർഷിക ഭക്ഷ്യസാധനങ്ങൾ ആവശ്യത്തിലധികം വാങ്ങാനും പൂഴ്ത്തിവെക്കാനും അവസരമുണ്ടാകും. ഇത് കരിഞ്ചന്തയും വിലക്കയറ്റവും ഉൾപ്പെടെ അപകടകരമായ സ്ഥിതിവിശേഷം സൃഷ്​ടിക്കും. കരാർ കൃഷി അംഗീകരിക്കുന്നതിലൂടെ വൻകിട കോർപറേറ്റ് കമ്പനികളുടെ കരാർ കൃഷിക്കാരായി കർഷകർ മാറും. ഇവർ പറയുന്ന വിലക്ക്​ ഭക്ഷ്യസാധനങ്ങൾ ഉൽപാദിപ്പിച്ചുകൊടുക്കാൻ കർഷകർ തയാറാകണം. ഇക്കഴിഞ്ഞ മാർച്ച് 15ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധി കരാർ കൃഷിയുടെ അപകടം ബോധ്യപ്പെടുത്താൻ പര്യാപ്തമാണ്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന നന്ദൻ ബയോമാട്രിക്സ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ അംബിക ദേവി എന്ന കർഷക നടത്തിയ പോരാട്ടമാണത്.

കമ്പനിക്കുവേണ്ടി 1.5 ഏക്കർ സ്ഥലത്ത് മുസ്​ലി കരാർ കൃഷി ചെയ്ത അംബിക ദേവിക്ക് പ്രശ്നം പരിഹരിക്കാൻ സുപ്രീംകോടതി വരെ എത്തേണ്ടിവന്നു. ഒരു കിലോ വൈറ്റ് മുസ്​ലിക്ക് 1000 രൂപ കരാറുറപ്പിച്ചാണ് അംബിക ദേവി ഒന്നര ഏക്കർ സ്ഥലത്ത് കൃഷി ചെയ്തത്. എന്നാൽ, വിളവെടുപ്പ് കാലമായപ്പോഴേക്കും കമ്പനി വാക്കുമാറി. വിളവ് സ്വീകരിക്കാൻ കമ്പനി തയാറാകാത്തതിനെത്തുടർന്ന്, വിവിധ സ്ഥലങ്ങളിൽ പരാതിയുമായി ആ കർഷക കയറിയിറങ്ങി. ഒടുവിൽ സുപ്രീംകോടതിയിൽനിന്ന് ഇക്കഴിഞ്ഞ മാർച്ച് 15ന് അനുകൂല വിധി നേടിയെടുത്തു അംബിക ദേവി. പുതിയ നിയമം പ്രാബല്യത്തിലായാൽ അംബിക ദേവിമാരുടെ നീണ്ടനിരകളെയാകും കാണേണ്ടിവരുക. പൂർണമായും കോർപറേറ്റ് അനുകൂലമായ ഈ പുതിയ നിയമം കൊണ്ടുവരുന്നതിനു മുമ്പുതന്നെ നമ്മുടെ കർഷകർ അതിഗുരുതരമായ പ്രതിസന്ധിയിലായിരുന്നു. കൃഷിനഷ്​ടം വരുത്തി വെച്ച ദാരിദ്ര്യവും വീട്ടാൻ കഴിയാത്ത കടവും കാരണം കർഷക ആത്മഹത്യ നിത്യവാർത്തകളാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ആരംഭിച്ച് ഉത്തർപ്രദേശിലൂടെ പടർന്ന കർഷക സമരം ഇന്ത്യയാകെ ബഹുജന പ്രക്ഷോഭമായി വ്യാപിക്കുന്നതും അതിദയനീയമായ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.

ലോകരാഷ്​ട്രങ്ങളിലെ കഴിഞ്ഞകാല കാർഷിക പരിഷ്കരണങ്ങൾ രാഷ്​ട്രങ്ങളുടെ വളർച്ചക്കു മാത്രമല്ല, പലപ്പോഴും പതനത്തിനും കാരണമായിട്ടുണ്ട്. വാസ്തവത്തിൽ ഒന്നാം മോദിസർക്കാർ നടപ്പാക്കിയ നോട്ടുനിരോധനം ഏറ്റവും കൂടുതൽ ബാധിച്ചത് കർഷകരെയായിരുന്നു. ഇന്ത്യയിലെ കർഷകരുടെ പ്രധാനമായ രണ്ടു വിളവെടുപ്പാണ് റബീ വിളയും ഖരീഫ് വിളയും. ഗോതമ്പ്, ബാർലി, ഓട്സ്, ചെറുചണം, ജീരകം, പെരുഞ്ചീരകം, മല്ലി, കടുക്, കടല, ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്,പയറുവർഗങ്ങൾ, സോയാബീൻ, നെല്ല്, ചണം മുതലായവ പ്രധാന റബീ വിളകളാണ്. നെല്ല്, എള്ള്, കരിമ്പ്, പരുത്തി, നിലക്കടല, ചണം, ചോളം, റാഗി, സോയാബീൻ, മഞ്ഞൾ, ചില പയറുവർഗങ്ങൾ എന്നിവ ഇന്ത്യയിലെ പ്രധാനപ്പെട്ട ഖരീഫ് വിളകളാണ്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ഖരീഫ് വിളവെടുപ്പു നടത്തുന്നത്. എന്നാൽ, റബീ വിളകളുടെ വിത്തു പാകുന്നത് ഒക്ടോബർ-നവംബർ മാസങ്ങളിലുമാണ്. ഖരീഫ് വിളകൾ കൊയ്തെടുത്ത് വിപണിയിലെത്തിച്ച് പണം ശേഖരിക്കേണ്ട നവംബർ മാസത്തിൽ തന്നെയാണ് റബീ വിളകൾ വിതക്കാൻ കർഷകർക്ക് പണം ആവശ്യമായി വരുന്നതും. 2016 നവംബർ എട്ടാം തീയതി അർധരാത്രിയാണ് കേന്ദ്രസർക്കാർ 1000, 500 നോട്ടുകൾ നിരോധിച്ചത്. അതോടെ വിപണി നിശ്ചലമായി, ബാങ്കുകൾ കടുത്ത നിയന്ത്രണത്തിലായി. കർഷകർ ദുരിതത്തിലുമായി. അക്കാലത്ത് കർഷക ആത്മഹത്യകൾ വർധിച്ചതായി കണക്കുകൾ പറയുന്നു. ഗത്യന്തരമില്ലാതെ പല കർഷകരും കൃഷിയിടങ്ങൾ വിൽക്കേണ്ടിവന്നു. കോർപറേറ്റുകൾ അത് വാങ്ങിക്കൂട്ടി. നോട്ടുനിരോധനത്തിനു പിന്നിലും കോർപറേറ്റ് താൽപര്യങ്ങൾ മുഴച്ചുനിന്നുവെന്ന ആരോപണത്തെ ഇത് ശരിവെക്കുന്നു.

മണ്ണിനെയും മനുഷ്യരെയും പ്രകൃതിനിയമങ്ങളെയും കണക്കിലെടുക്കാതെ നടപ്പാക്കുന്ന കാർഷിക നിയമങ്ങൾ മനുഷ്യരുടെയും പ്രപഞ്ചത്തി​െൻറയും നിലനിൽപ്​ തന്നെ അവതാളത്തിലാക്കും. ചൈനയിൽ 1958ൽ മാവോ സേ തുങ്​ കാർഷിക രംഗത്ത് നടപ്പാക്കിയ കുപ്രസിദ്ധമായ കുരുവിയെ കൊല്ലൽ കാമ്പയി​നിെൻറ അനന്തരഫലം ഭീകരമായിരുന്നുവെന്നോർക്കണം. കാർഷിക മേഖലയിലെ പരിഷ്കരണങ്ങൾ ദീർഘമായ ചർച്ചകളിലൂടെ മാത്രം രൂപപ്പെടുത്തേണ്ടതാണെന്ന പാഠമാണ് അത് പഠിപ്പിച്ചത്. ആ ദുരിതത്തിലേക്കാണോ നമ്മുടെയും യാത്രയെന്ന് ഭയപ്പെടേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അതിർത്തികളില്ലാത്ത വാണിജ്യത്തിനും വ്യാപാരത്തിനും അവസരം ലഭിക്കുന്നതിലൂടെ അമിതമായി ഉൽപന്നങ്ങൾ സംഭരിച്ചുവെച്ച് കൃത്രിമക്ഷാമമുണ്ടാക്കി വില വർധിപ്പിച്ചു വിപണനം നടത്താൻ കോർപറേറ്റുകൾക്ക് അവസരമുണ്ടാക്കുന്നതോടെ കർഷകരുടെ ജീവിതത്തി​െൻറ ഗതിമുട്ടുകയും കാർഷിക വിളകൾ മാത്രമല്ല കാർഷിക ഭൂമിയും കോർപറേറ്റുകളുടെ കൈയിലാവുകയും ചെയ്യും. കേന്ദ്രസർക്കാറി​െൻറ പുതിയ കർഷക നിയമം കർഷകരെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ നാശത്തിലേക്കെത്തിക്കും.

Show Full Article
TAGS:farmers bill Farmers protest 
News Summary - Farmers Bill Protest
Next Story