ഗസ്സ: കുഞ്ഞുങ്ങളുടെ ചരമകോളം
text_fields‘ഉമ്മാ, ഞാൻ ഇനി എങ്ങനെ ഉമ്മാനെ കെട്ടിപ്പിടിക്കും?’ ഇസ്രായേൽ ആക്രമണത്തിൽ ഇരുകൈകളും നഷ്ടമായ മഹമ്മൂദ് അജ്ജാർ എന്ന ഒമ്പത് വയസ്സുകാരൻ ചോദിച്ച ചോദ്യമാണ്. ചുറ്റിലും മനുഷ്യർ വെന്തു വെണ്ണീറാകുന്ന യുദ്ധഭീതിയുടെ കാലത്ത് ഉമ്മയെ ചേർത്തണച്ച് ആശ്വസിക്കാൻ തനിക്കിനി ആവില്ലല്ലോ എന്നായിരുന്നു അവൻ ആകുലപ്പെട്ടത്. ഫോട്ടോ ജേണലിസ്റ്റ് സമർ അബു എലൂഫ് പകർത്തിയ മഹമ്മൂദിന്റെ ചിത്രം ഈ വർഷത്തെ വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരത്തിന് അർഹമായി. മഹമ്മൂദ് അജ്ജാറിന്റെ അറ്റുപോയ കൈയിൽനിന്നൊരു ചൂണ്ടുവിരൽ ഇപ്പോഴും ആധുനികർ എന്ന് സ്വയം വിളിക്കുന്ന ലോകത്തിന് നേർക്കുയരുന്നുണ്ട്.
യുദ്ധഭൂമിയിലെ കുഞ്ഞുങ്ങളുടെ ഖബറുകളിൽ നിന്നുയരുന്ന പാതിയിൽ നിലച്ചുപോയൊരു താരാട്ട് ലോകത്തിന്റെ അടഞ്ഞ കാതുകളിൽ വന്നലയ്ക്കുന്നുണ്ട്. ലോകത്ത് അഞ്ചിൽ ഒരു കുട്ടി സംഘർഷഭൂമിയിൽ ജീവിക്കുന്നവരോ സംഘർഷഭൂമിയിൽനിന്ന് രക്ഷപ്പെട്ടവരോ ആണെന്ന് യുനിസെഫിന്റെ പുതിയ പഠനം പറയുന്നു. 473 മില്യൺ കുട്ടികൾ യുദ്ധഭൂമിയിലോ സംഘർഷബാധിത പ്രദേശത്തോ ജീവിക്കുന്നവരാണ്. അവരിൽ പലരും വീടും നാടും വിട്ട് അഭയാർഥിത്വത്തിന്റെ മുറിവുകൾ പേറുന്നവരും രക്ഷിതാക്കളും ബന്ധുക്കളും നഷ്ടപ്പെട്ട് ആളും ആശ്രയവുമറ്റവരുമാണ്. 1990ൽ 10 ശതമാനം കുട്ടികളാണ് സായുധ സംഘർഷ മേഖലകളിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്നത് 19 ശതമാനമായി.
2010 ന് ശേഷം കുട്ടികൾക്കെതിരായ യുദ്ധക്കുറ്റങ്ങളും ആക്രമണങ്ങളും മൂന്നിരട്ടിയായിട്ടുണ്ട്. ഗസ്സ, ഹെയ്തി, സുഡാൻ, യുക്രെയ്ൻ, സിറിയ, യമൻ എന്നീ യുദ്ധവറുതികൾ പേറുന്ന രാജ്യങ്ങളും ബുർകിനഫാസോ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കോംഗോ, നൈജീരിയ, സൗത്ത് സുഡാൻ, മ്യാന്മർ എന്നീ ആഭ്യന്തര സംഘർഷഭൂമികളും കുട്ടികളുടെ ആശയറ്റ ജീവിതത്തിന്റെ ഗ്രാഫിൽ ഏറ്റവും മുന്നിലുള്ള നാടുകളാണ്. ഏതു സായുധസംഘർഷങ്ങളിലും കുട്ടികളെ സംരക്ഷിക്കുക എന്ന 1949ലെ ജനീവ കൺവെൻഷൻ തത്ത്വവും ഇവിടങ്ങളിൽ അട്ടിമറിക്കപ്പെടുന്നു. യുദ്ധത്തിന്റെ ചരിത്രം നമുക്ക് മുന്നിൽ കുട്ടികളുടെ മുറിവേറ്റ ശരീരം കൊണ്ട് ഒരു ഭൂപടം തന്നെ തീർക്കും.
കുരുന്നു ജീവനുകൾ പൊലിഞ്ഞു വീഴുമ്പോൾ
‘ഞങ്ങളുടെ കുഴിമാടങ്ങളിലെ
തണൽ മരങ്ങൾക്ക്
ആരും വെള്ളം തേവുന്നില്ല’
● മൊസാബ് അബൂ താഹ
ജനിച്ച മണ്ണിൽ ജീവിക്കാൻ ഒരു ജനത നൽകുന്ന ജീവത്യാഗങ്ങളുടെ അനിതരസാധാരണമായ ആത്മകഥകൂടിയാണ് ഫലസ്തീനിന്റെ ചരിത്രം. പല ഘട്ടങ്ങളായി അടിച്ചമർത്തി അവഹേളിക്കപ്പെടുന്ന ജനതക്ക് മുന്നിൽ ഒന്നുകിൽ പലായനം അല്ലെങ്കിൽ മരണം എന്ന ഉപാധികൾ മാത്രമായി മാറുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, രാഷ്ട്രീയ അതിർത്തികളാൽ മനുഷ്യനെ നിർണയിക്കുന്ന ലോകവ്യവസ്ഥയിൽ ഫലസ്തീനികൾ എവിടേക്ക് പലായനം ചെയ്യും? ഹൃദയസംബന്ധിയായ ഗുരുതരരോഗത്തെ തുടർന്ന് സർജറിക്കായി ജോർഡനിലെത്തിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി ജോർഡനിൽ തുടരാൻ അനുവദിക്കണമെന്ന് ഹൈതം അബു ദാഖ എന്ന യുവാവ് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ജോർഡൻ ദാഖയുടെ കുഞ്ഞിനെ ഗസ്സയിലേക്ക് തിരിച്ചയക്കുകയാണ് ചെയ്തത്. ‘എങ്ങനെയാണ് അസുഖബാധിതയായ കുഞ്ഞിനെയും കൊണ്ട് ബോംബ് വർഷിക്കുന്ന മണ്ണിൽ, ഒരു ടെന്റിൽ ജീവിക്കുക’ എന്ന ദാഖയുടെ ചോദ്യത്തിന് ജോർഡനെന്നല്ല, തോക്കുകൊണ്ട് അതിർത്തി കെട്ടുന്ന ലോകത്ത് ഒരു രാഷ്ട്രത്തിനും ഉത്തരം നൽകാൻ കഴിയില്ല.

ഹമാസിനെതിരായ യുദ്ധം എന്ന പേരിൽ 2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ തുടങ്ങിയ അതിക്രമങ്ങളിൽ ഇതിനകം 53,655 പേരാണ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ 7 മുതൽ 2024 ആഗസ്റ്റ് 31 വരെയുള്ള പതിനൊന്നു മാസത്തിനിടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ ഗസ്സ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പട്ടികയുടെ ആദ്യ 14 പേജുകൾ നിറയെ ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുടെ പേരുകളാണ്.
നഷ്ടജീവനുകളുടെ അപൂർണമായ കണക്കു പുസ്തകം ഇസ്രായേലിന്റെ കൂട്ടക്കൊലക്ക് നിശബ്ദ പിന്തുണ നൽകിയ ലോകത്തോട് കണക്കുചോദിക്കുന്ന കാലം വരും. ഫലസ്തീനിലെ അമ്മമാർ ഓരോ പുലരിയിലും കുഞ്ഞുങ്ങളുടെ കൈയിലും കാലിലും പേരെഴുതിവെക്കുന്ന ശീലം തുടങ്ങിയത് ഈ യുദ്ധകാലത്താണ്. ഏതു നിമിഷവും ബോംബ് തകർക്കുന്ന തങ്ങളുടെ കുരുന്നുകളുടെ മൃതശരീരങ്ങൾ തിരിച്ചറിയാനാണ് മാഞ്ഞുപോകും മുന്നേ ഓരോ പുലരിയിലും പേരുകളെഴുതി കറുപ്പിക്കുന്നത്.

പന്ത്രണ്ടു വയസ്സിൽ താഴെയുള്ള ഒരു കുട്ടി കാൽ നഷ്ടപ്പെട്ട ചെറിയ കുട്ടിയെ വീൽ ചെയറിൽ തള്ളിക്കൊണ്ടു വരുന്ന കാഴ്ചയെക്കുറിച്ച് മാധ്യമപ്രവർത്തക സുരയ്യ അലി ‘സേവ് ചിൽഡ്രണി’നുവേണ്ടി എഴുതുകയുണ്ടായി. 3105 നും 4050 നും ഇടയിൽ കുട്ടികൾക്കാണ് യുദ്ധകാലത്ത് അംഗഭംഗം വന്നത്. ആയിരത്തിലധികം കുട്ടികൾക്ക് കാലുകൾ നഷ്ടമായി. ഗസ്സയിലെ മാധ്യമപ്രവർത്തകർ നവമാധ്യമങ്ങളിലൂടെ ദുരിതജീവിതത്തിന്റെ മുറിവുകൾ ലോകത്തിന് മുന്നിൽ തുറന്നുവെച്ചു. പൊട്ടിത്തെറിയിൽ ഇടതുകൈ നഷ്ടമായ ഫാത്തിമ അബു ഷാറിനെയും ഇടതു കാൽപത്തി നഷ്ടമായ എട്ടുവയസ്സുകാരി താലയേയും സമർ അബു എലൂഫിന്റെ ചിത്രങ്ങളിൽ കാണാം.
പതിനൊന്നുകാരി ദരീൻ അൽ ബയ്യ സ്ഫോടനാനന്തരം കോമയിൽ നിന്നുണർന്നപ്പോഴാണ് താനും അഞ്ചു വയസ്സുകാരനായ സഹോദരൻ കിനാനും മാത്രമാണ് വീട്ടിൽ അവശേഷിക്കുന്നത് എന്ന് മനസ്സിലാക്കുന്നത്. മാതാപിതാക്കൾ നഷ്ടമായ 24000 കുട്ടികളെയാണ് യുദ്ധം അവശേഷിപ്പിച്ചത്. പതിനേഴായിരം കുട്ടികൾക്കാണ് ബന്ധുക്കളെ പിരിഞ്ഞ് അഭയാർഥി ജീവിതം ജീവിക്കേണ്ടിവന്നത്. 2023ന് ശേഷം 1200 കുട്ടികളെയാണ് ഒരു കുറ്റവും ചുമത്താതെ തടവിലിട്ടത്.
കൊല്ലപ്പെടാത്തവരെ എങ്ങനെയാണ് യുദ്ധം കൊല്ലാക്കൊല ചെയ്യുന്നതെന്നതിന് ഫലസ്തീൻ സാക്ഷ്യം വെക്കും. കൂട്ടക്കുരുതിയുടെ പാരിതോഷികമെന്ന കണക്കെ 2024ൽ അമേരിക്ക 3.8 ബില്യൺ ഡോളറാണ് ഇസ്രായേലിന് സാമ്പത്തിക സഹായം നൽകിയത്. ലോകരാഷ്ട്രങ്ങൾ പുലർത്തുന്ന കുറ്റകരമായ മൗനവും ഫലസ്തീനിലെ വംശഹത്യക്കുള്ള സമ്മതം നൽകലാണ്.
(തുടരും)