ഹരിത പെരുമാറ്റച്ചട്ടം ജീവിതശൈലിയാക്കണം
text_fieldsജീവിതത്തെയും പ്രകൃതിയെയും ഉർവരമാക്കി നിലനിർത്തുന്ന ജൈവ സ്രോതസ്സാണ് നമ്മുടെ പരിസ്ഥിതി. ഏതൊരു ജനതയുടെയും അസ്തിത്വവും അതിനെ നിർണയിക്കുന്ന ആവാസവ്യവസ്ഥയും പരിസ്ഥിതിയിലെ സുപ്രധാന ഘടകമാണ്.
പ്രകൃതിവിഭവങ്ങൾ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. അതിനാൽ പാരിസ്ഥിതിക ചൂഷണത്തെ ചെറുക്കേണ്ടത് നാമേവരുടേയും ധാർമിക ഉത്തരവാദിത്തമാണ്. പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സുസ്ഥിരതയും സഗൗരവം ചർച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയ വിഷയം കൂടിയാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളിലേക്ക് പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സന്ദേശം എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
നമ്മുടെ നാട്ടിലെ പാരിസ്ഥിതിക പ്രശ്നങ്ങളുടെ പരിഹാരത്തിനായി നാം അവലംബിക്കുന്ന ശാസ്ത്ര പ്രതിവിധികളും അവയുടെ പരിമിതികളും പരിശോധിച്ചാൽ ബോധപൂർവമുള്ള പരിസ്ഥിതി സംരക്ഷണമാണ് പ്രശ്നപരിഹാരത്തിന് ഏറ്റവും ഉത്തമമെന്ന് മനസ്സിലാകും. ആഗോളതാപനം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനവും അനുബന്ധ പ്രശ്നങ്ങളും നേരിടാൻ സ്വീകരിക്കുന്ന ശാസ്ത്രീയ മാർഗങ്ങൾ, അവയുടെ ഫലസിദ്ധിയിലെ കാലതാമസത്തിലേക്കും സമ്പൂർണതയിലേക്കും വിരൽ ചൂണ്ടുമ്പോൾ പരിസ്ഥിതിയിൽ പ്രശ്നം സൃഷ്ടിച്ചശേഷം പരിഹാരം തേടുന്നതിനേക്കാൾ പരിസ്ഥിതിയെ സംരക്ഷിച്ചുനിലനിർത്തുന്നതിൽ ശ്രദ്ധ വെക്കുന്നതാണ് അഭികാമ്യമെന്ന് ബോധ്യമാകും. പരിസ്ഥിതി പഠനം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി തന്നെ കാണേണ്ടതിന്റെ ആവശ്യകതയും ഇതു വ്യക്തമാക്കുന്നു.
മനുഷ്യനെ പ്രകൃതിയുടെ ഭാഗമായി കാണുന്ന വികസന സമീപനമാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവെക്കുന്നത്. കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, പരിസ്ഥിതി ബജറ്റ് അവതരിപ്പിച്ച സർക്കാറാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. കേരളത്തിന്റെ പരിസ്ഥിതിയെ സുസ്ഥിരവും സമഗ്രവുമായി വീണ്ടെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
പരിസ്ഥിതി പുനഃസ്ഥാപനത്തിനായി ഒരു മിഷൻ തന്നെ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. 2016ൽ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച ഹരിതകേരളം മിഷൻ ജലസ്രോതസ്സുകളുടെ സംരക്ഷണം, ശാസ്ത്രീയ മാലിന്യസംസ്കരണം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ സുപ്രധാന പാരിസ്ഥിതിക പ്രവർത്തനങ്ങൾ നിർവഹിച്ചു വരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കി ഇന്ത്യക്കാകെ മാതൃകയായി മാറിയ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ കേരളത്തിന്റെ വിജയമാണ്.
ഈ വർഷത്തെ ലോക പരിസ്ഥിതിദിനത്തിന്റെ സന്ദേശം പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ്. പ്ലാസ്റ്റിക്കിന്റെ ഉൽപാദനവും ഉപയോഗവും അത്യാവശ്യങ്ങൾക്കു മാത്രമായി നിജപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. പ്ലാസ്റ്റിക്കിലേതുൾപ്പെടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഡിസ്പോസിബിൾ വസ്തുക്കൾ പൂർണമായും ഒഴിവാക്കണം. ഹരിത പെരുമാറ്റച്ചട്ടം ജീവിതശൈലിയാക്കണം. ജലസംരക്ഷണവും പരിസ്ഥിതി സംരക്ഷണത്തിൽ പ്രധാനമാണ്. മഴക്കാലത്ത് പ്രളയവും മഴ കഴിഞ്ഞാൽ വരൾച്ചയും അനുഭവപ്പെടുന്ന സ്ഥിതിയാണ് ഇപ്പോൾ.
ഒട്ടും ആശാവഹമല്ല ഇത്. പുഴകളും നീർച്ചാലുകളും വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ‘ഇനി ഞാനൊഴുകട്ടെ’ എന്ന ജനകീയ കാമ്പയിൻ ഇതിനകംതന്നെ പ്രകടമായ ഗുണഫലങ്ങളാണ് സൃഷ്ടിച്ചത്. രണ്ടുഘട്ടങ്ങളിലായി ആവർത്തിച്ചു വൃത്തിയാക്കിയ ഇടങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് 92,429 കി.മീ. ദൂരം നീർച്ചാലുകൾ ശുചീകരിച്ച്, സുഗമമായ നീരൊഴുക്ക് പുനഃസ്ഥാപിച്ചു. 412 കി.മീ. നീളത്തിൽ പുഴകൾ ശുചീകരിച്ചു. 29,254 കുളങ്ങൾ പുനരുജ്ജീവിപ്പിച്ചു. 24,645 കുളങ്ങൾ നിർമിച്ചു. 737 സ്ഥിരം തടയണകളും 76,123 താൽക്കാലിക തടയണകളും നിർമിച്ചു. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ലഘൂകരിക്കാനായി പശ്ചിമഘട്ട പ്രദേശങ്ങളിൽ നീർച്ചാൽ മാപ്പിങ് നടത്തി നീരൊഴുക്ക് വീണ്ടെടുക്കുന്ന ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ കാമ്പയിൻ പ്രവർത്തനങ്ങളും പ്രത്യേക പരാമർശമർഹിക്കുന്നു.
ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണവും പ്രകൃതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ സുപ്രധാനമാണ്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന, തരിശുഭൂമിയിൽ പച്ചപ്പൊരുക്കാനുള്ള ‘പച്ചത്തുരുത്ത്’ പദ്ധതി ഇതിൽ ശ്രദ്ധേയമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ കുറക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനുമുള്ള പ്രായോഗിക ഇടപെടലാണ് പച്ചത്തുരുത്ത്. കഴിഞ്ഞ ആറു വർഷമായി 1173.49 ഏക്കർ വിസ്തൃതിയിൽ 3657 പച്ചത്തുരുത്തുകൾ ഇതുവരെയായി സംസ്ഥാനത്ത് വെച്ചുപിടിപ്പിച്ചു.
കാർബൺ ന്യൂട്രൽ കേരളം അഥവാ നെറ്റ് സീറോ എമിഷൻ അവസ്ഥയിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ പുരോഗമിക്കുകയാണ്. രാജ്യം 2070ൽ നെറ്റ് സീറോ എമിഷൻ അവസ്ഥയിലെത്താൻ ലക്ഷ്യമിടുമ്പോൾ, കേരളം 2050ൽ തന്നെ ഈ അവസ്ഥ കൈവരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം മുൻനിർത്തിയാണ് നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ എന്ന കാമ്പയിൻ നടപ്പാക്കിവരുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 10 സ്ഥാപനങ്ങൾ ഇതിനോടകം ഈ ലക്ഷ്യം കൈവരിച്ചിട്ടുണ്ട്.
ആവാസവ്യവസ്ഥയുടെ നിലനിൽപിനാധാരമായ കാടുകളും അവിടെ വസിക്കുന്ന ജീവജാലങ്ങളും സംരക്ഷിക്കപ്പെടണം. അതിവേഗം നഗരവത്കരണം നടക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിൽ മരങ്ങൾ ഇല്ലാതാകുന്നത് ആശങ്കാജനകമാണ്. പ്രകൃതിക്കും സഹജീവികൾക്കും അനുഗുണമാകുംവിധം ‘ഒരു തൈ നടാം’ എന്ന പേരിൽ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ജനകീയ കാമ്പയിന് ഇന്ന് സംസ്ഥാനത്ത് തുടക്കമാവുകയാണ്. ജൂൺ 5ന് ആരംഭിച്ച് സെപ്റ്റംബർ 30ന് സമാപിക്കുംവിധമാണ് ഈ കാമ്പയിൻ വിഭാവനം ചെയ്തിട്ടുള്ളത്.
വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേന, സർക്കാർ ജീവനക്കാർ, റസിഡന്റ്സ് അസോസിയേഷനുകൾ, ആരാധനാലയങ്ങൾ, വായനശാലകൾ, സാമൂഹിക രാഷ്ട്രീയ സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങി സമസ്ത ജനവിഭാഗങ്ങളെയും അണിനിരത്തി നിശ്ചിത സമയത്ത് ലക്ഷ്യം നേടാനുതകുംവിധം ഈ കാമ്പയിനും വിജയിപ്പിക്കാൻ നമുക്ക് കഴിയണം.
പരിസ്ഥിതി സൗഹൃദപരമായ ജീവിതശൈലി സ്വീകരിച്ച്, വരും തലമുറകൾക്കുവേണ്ടി ഒരു നല്ല നാളെ കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.