ഇന്ത്യ വിശദീകരിക്കുന്നു; അന്നും ഇന്നും
text_fieldsഇന്ദിര ഗാന്ധി അന്നത്തെ യു എസ് പ്രസിഡന്റ് റിച്ചാർഡ് നിക്സനൊപ്പം
രാജ്യത്തിന്റെ കാഴ്ചപ്പാട് വിശദീകരിക്കാൻ ഇന്ത്യ വിദേശത്തേക്ക് ആളുകളെ അയക്കുന്നത് ഇതാദ്യമല്ല. 1971ൽ, പ്രധാനമന്ത്രി ഇന്ദിര ഗാന്ധി യു.കെ, ബെൽജിയം, ഓസ്ട്രിയ, ഫ്രാൻസ്, ജർമനി, യുനൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് 19 ദിവസത്തെ യാത്ര നടത്തി. അവരുടെ ദൗത്യം വ്യക്തമായിരുന്നു: കിഴക്കൻ പാകിസ്താനിൽ - ഇപ്പോൾ ബംഗ്ലാദേശ് എന്ന് വിളിക്കപ്പെടുന്ന -യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തെ അറിയിക്കുക.
ആ സമയത്ത്, കിഴക്കൻ പാകിസ്താനിൽനിന്ന് ആയിരക്കണക്കിന് ആളുകൾ അഭയാർഥികളായി ഇന്ത്യയിലേക്ക് അതിർത്തികടന്ന് വരുകയായിരുന്നു. പാകിസ്താൻ തങ്ങളുടെ സൈന്യത്തെ ഉപയോഗിച്ച് അവിടെ സ്വാതന്ത്ര്യസമര സേനാനികളെ അടിച്ചമർത്തി. ഈ സത്യങ്ങൾ ലോകം അറിയണമെന്ന് ഇന്ദിര ഗാന്ധിക്ക് തോന്നി. ഇന്ത്യയെക്കുറിച്ച് ചില പരുഷമായ പരാമർശങ്ങൾ നടത്തിയ യു.എസ് പ്രസിഡന്റ് റിച്ചാർഡ് നിക്സണെ പോലും അവർ കണ്ടുമുട്ടി.
അവർ അദ്ദേഹത്തിന് മൂർച്ചയുള്ള മറുപടി നൽകി, തുടർന്ന് യു.എസിലെ വിദ്യാർഥികൾ, പ്രഫസർമാർ, ചിന്തകർ എന്നിവരുമായി ഇന്ത്യയുടെ നിലപാട് വിശദീകരിച്ചു. അക്കാലത്ത് ഇന്റർനെറ്റോ സോഷ്യൽ മീഡിയയോ ഇല്ലായിരുന്നു. ധാക്ക പോലുള്ള സ്ഥലങ്ങളിൽ ചെയ്തുകൊണ്ടിരുന്ന ഭയാനകമായ കാര്യങ്ങൾ മറച്ചുവെക്കാൻ പാകിസ്താന് കഴിഞ്ഞു. അതുകൊണ്ടാണ് ഇന്ദിര ഗാന്ധിക്ക് രാജ്യങ്ങൾ തോറും പോയി ജനങ്ങളോടും നേതാക്കളോടും നേരിട്ട് സംസാരിക്കേണ്ടിവന്നത്.
ഇന്ന് കാര്യങ്ങൾ വളരെ വ്യത്യസ്തമാണ്. എന്താണ് സംഭവിക്കുന്നതെന്ന് ലോകം തൽക്ഷണം കാണുന്നു. ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിലെ ബൈസരൻ പുൽമേടുകളിൽ ‘നാല്’ ഭീകരർ 26 നിരപരാധികളെ കൊലപ്പെടുത്തിയപ്പോൾ, അത് മനഃസാക്ഷിയുള്ള സകലരെയും ഞെട്ടിച്ചു. ലോകമെമ്പാടുമുള്ള നേതാക്കൾ കൊലപാതകങ്ങളെ ശക്തമായി അപലപിച്ചു.
ആക്രമണകാരികൾ അരമണിക്കൂറോളം സമയമെടുത്തു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു മണിക്കൂറിനുശേഷം സൈന്യം എത്തി. കൊലയാളികളെ ഹെലികോപ്ടർ വഴി ഇറക്കിയതല്ല. അവർ നൂറുകണക്കിന് കിലോമീറ്റർ കാട്ടിലൂടെ നടന്നുവന്നതാണെന്നാണ് വിവരം. ജമ്മു-കശ്മീരിൽ ആധുനിക ആയുധങ്ങളും സാങ്കേതികവിദ്യയും ലക്ഷക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നിട്ടും, നമുക്ക് ഇപ്പോഴും അക്രമികളെ പിടികൂടാനോ കൊല്ലാനോ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള പലരും ആക്രമണത്തിനുപിന്നിലെ സകല രഹസ്യങ്ങളുടെയും ചുരുളഴിയണമെന്ന നിലപാടെടുത്തത്.
ഇന്ത്യയിൽ മുമ്പും ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. 2008ൽ, ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ പാക് ഭീകരർ മുംബൈ ആക്രമിച്ചു. ഇന്ത്യ അതിവേഗത്തിൽ പ്രവർത്തിച്ചു. അക്രമം നടത്തിയ ഭീകരവാദികൾ കൊല്ലപ്പെട്ടു, അവരിൽ ഒരാളായ മുഹമ്മദ് അജ്മൽ അമീർ കസബിനെ ജീവനോടെ പിടികൂടി. കസബിന്റെ വെളിപ്പെടുത്തലുകൾ പാകിസ്താന്റെ പങ്കിന്റെ തെളിവായിരുന്നു. കസബിനെ വിചാരണ ചെയ്ത് തൂക്കിലേറ്റി. അന്നത്തെ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചു.
പഹൽഗാം ആക്രമണത്തിനുശേഷം, ഓപറേഷൻ സിന്ദൂറിലൂടെ ശക്തമായി പ്രതികരിച്ചതായി സർക്കാർ പറയുന്നു. എന്നാൽ, കൊലയാളികൾ ഇപ്പോഴും സ്വതന്ത്രരായി നടക്കുമ്പോൾ എല്ലാം ശുഭകരമായി അവസാനിച്ചുവെന്ന് പറയാൻ കഴിയുമോ? പരമ്പരാഗത യുദ്ധത്തിൽ ഇന്ത്യ പാകിസ്താനേക്കാൾ വളരെ ശക്തമാണെന്ന് എല്ലാവർക്കും അറിയാം. നമ്മുടെ ജി.ഡി.പി പന്ത്രണ്ട് മടങ്ങ് വലുതാണ്.ഇംഗ്ലീഷിൽ ‘അവസാന ചിരി’ എന്നൊരു പ്രയോഗമുണ്ടല്ലോ. ഒരു തുമ്പും കൂടാതെ ഭീകരവാദികൾ രക്ഷപ്പെടുമ്പോൾ, അവർ അവസാനത്തെ ചിരി ആസ്വദിക്കുകയാണെന്ന് മാത്രമേ നമുക്ക് പറയാൻ കഴിയൂ.
ഈ ആക്രമണത്തിന് പിന്നിലെ സത്യം നമ്മൾ കൂടുതൽ ആഴത്തിൽ അന്വേഷിക്കേണ്ടതല്ലേ? ലോകനേതാക്കളെ അഭിമാനത്തോടെ പേരെടുത്ത് വിളിക്കുന്ന പ്രധാനമന്ത്രി മോദി, കശ്മീരിനെ നന്നായി മനസ്സിലാക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ, ഫ്രാൻസിൽനിന്ന് ആദ്യത്തെ റാഫേൽ ജെറ്റ് സ്വീകരിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർക്ക് ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് കൂടുതൽ വ്യക്തമായി പറയാൻ കഴിയുമായിരുന്നു.
പകരം, യൂറോപ്യൻ യൂനിയൻ ഉൾപ്പെടെ 32 രാജ്യങ്ങളിലേക്ക് ഏഴ് ഗ്രൂപ്പുകളായി 51 രാഷ്ട്രീയ, രാഷ്ട്രീയേതര നേതാക്കളെയാണ് സർക്കാർ അയച്ചത്. ഈ നേതാക്കളെ എങ്ങനെയാണ് തിരഞ്ഞെടുത്തത്? യു.എന്നിൽ ഏകദേശം 200 അംഗങ്ങളുള്ളപ്പോൾ ദൗത്യസംഘത്തെ 32 രാജ്യങ്ങളിലേക്ക് മാത്രം ഒതുക്കിയത് എന്തുകൊണ്ടാണ്?
അതുമാത്രമല്ല, നമ്മുടെ തൊട്ടയൽക്കാരായ നേപ്പാൾ, ശ്രീലങ്ക, ചൈന, മ്യാന്മർ, ഭൂട്ടാൻ, ബംഗ്ലാദേശ്, മാലദ്വീപ് എന്നിവയിൽ ഒരിടത്തേക്കും ആളെ ആയക്കാഞ്ഞതിന് കാരണമെന്താവും? ഗയാന, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളേക്കാൾ പ്രാധാന്യം കുറഞ്ഞവയാണോ ഈ അയൽരാജ്യങ്ങൾ?
കൗതുകകരമെന്നുപറയട്ടെ, പ്രതിനിധി സംഘത്തിലെ ഏറ്റവും അറിയപ്പെടുന്ന പേരുകാരൻ കോൺഗ്രസ് എം.പി ശശി തരൂർ ആണ്. 2023ലെ ഭൂകമ്പത്തിനുശേഷം തുർക്കിയക്ക് കേരളം നൽകിയ സംഭാവനയെ അദ്ദേഹം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു, പക്ഷേ മോദി എന്തിനാണ് ഓപറേഷൻ ദോസ്ത് എന്ന പേരിൽ തുർക്കിയക്ക് സഹായം അയച്ചത് എന്ന് അദ്ദേഹം ചോദിച്ചില്ല.
യു.എസിൽ ജോർജ് ബുഷ്, ബിൽ ക്ലിന്റൺ, ബറാക് ഒബാമ തുടങ്ങിയ മുൻ പ്രസിഡന്റുമാരെ തരൂർ പ്രശംസിച്ചു, പക്ഷേ ഡോണൾഡ് ട്രംപിനെക്കുറിച്ച് ദയയില്ലാത്ത പരാമർശങ്ങൾ നടത്തി. ഒരു അമേരിക്കൻ നേതാവ് ഇന്ത്യയിൽ വന്ന് സമാനമായ എന്തെങ്കിലും പറയുന്നത് സങ്കൽപിച്ചുനോക്കൂ: ഇന്ദിര ഗാന്ധിയെയും എ.ബി. വാജ്പേയിയെയും ആദരിക്കുന്നു, പക്ഷേ, നരേന്ദ്ര മോദി അത്ര കഴിവുള്ളയാളല്ലെന്ന് തോന്നുന്നു-എന്നു പറഞ്ഞാൽ എന്തായിരിക്കും മോദിയുടെ പ്രതികരണം?
ന്യൂനപക്ഷങ്ങൾക്കെതിരായ കടുത്ത അവഗണനയുടെ പേരിൽ മോദി സർക്കാർ നിരന്തരം വിമർശിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ജനസംഖ്യയുടെ 14 ശതമാനം വരുന്ന മുസ്ലിം സമൂഹത്തിൽനിന്ന് ഒരാൾ പോലും മോദിയുടെ മന്ത്രിസഭയിലോ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിസഭകളിലോ ഇല്ല. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ഒരേയൊരു മുസ്ലിം സ്ഥാനാർഥിയെ മാത്രമാണ് ബി.ജെ.പി കളത്തിലിറക്കിയതുപോലും.
എന്നാലിപ്പോൾ വിദേശ രാജ്യങ്ങളിലേക്കയക്കുന്ന 51 അംഗ വിശദീകരണ സംഘത്തിൽ 10 മുസ്ലിംകളുണ്ട്. ക്രൈസ്തവ,സിഖ് വിഭാഗങ്ങളിൽ നിന്ന് ഒരോരുത്തരും- അതായത് ഏകദേശം 24ശതമാനം ന്യൂനപക്ഷ പ്രാതിനിധ്യം!
ബി.ജെ.പിയിലെ ഗുലാം അലി ഖതാന ഒഴികെ, മിക്കവരും കോൺഗ്രസ്, എൻ.സി.പി, മുസ്ലിം ലീഗ്, സി.പി.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ളവരാണ്, പിന്നെ എം.ജെ. അക്ബറിനെയും അംബാസഡർ സയ്യിദ് അക്ബറുദ്ദീനെയും പോലുള്ള സ്വതന്ത്ര വ്യക്തികളും.
ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് കുറഞ്ഞത് 15 ശതമാനം സീറ്റുകൾ നൽകി, തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി ഈ സമഗ്രമായ ഉൾച്ചേർക്കൽ മനോഭാവം പ്രകടിപ്പിക്കാൻ സന്നദ്ധമാകുമോ? നിലപാട് വിശദീകരിക്കാൻ പ്രതിനിധി സംഘങ്ങളെ വിദേശങ്ങളിലേക്ക് അയച്ചാൽ മാത്രം പോര, രാജ്യം സ്വന്തം ജനതയോട് - പ്രത്യേകിച്ച് അവഗണിക്കപ്പെടുന്ന സമൂഹങ്ങളോട് - എങ്ങനെ പെരുമാറുന്നു എന്നതാണ് യഥാർഥ പരീക്ഷണം, അവിടെയാണ് നിലപാട് വ്യക്തമാക്കപ്പെടേണ്ടതും.