Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅതിജീവനത്തിന്റെ കേരളാ...

അതിജീവനത്തിന്റെ കേരളാ സ്റ്റോറി

text_fields
bookmark_border
അതിജീവനത്തിന്റെ കേരളാ സ്റ്റോറി
cancel

ആധുനിക കേരള ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടേണ്ട രണ്ട് ദിനങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ലൈഫ് മിഷൻ മുഖേന പത്തുവർഷത്തിനുള്ളിൽ അഞ്ചുലക്ഷം വീടുകൾ പൂർത്തീകരിച്ചെന്ന പ്രഖ്യാപനം. മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവർക്കായി കൽപറ്റയിൽ സർക്കാർ നിർമിച്ച ടൗൺഷിപ്പിന്റെ ഉദ്ഘാടനം. രണ്ടും മനുഷ്യന്റെ അതിജീവനത്തെയും ജീവനോപാധികളെയും ഉറപ്പാക്കുന്ന സാമൂഹിക ഇടപെടലുകളുടെ സാക്ഷാത്കാരമാണ്.

നാടിന്റെ പല ഭാഗങ്ങളിലും ദുരന്തങ്ങൾ സംഭവിക്കാറുണ്ട്; പുനരധിവാസ വാഗ്ദാനങ്ങൾ ഉയരാറുണ്ട്. എന്നാൽ, വാഗ്ദാനങ്ങൾ യാഥാർഥ്യമായും വീടുകളായി, പുതുജീവിതങ്ങളായും മാറുന്ന ഇടപെടലുകൾ എളുപ്പം കണ്ടെത്താനാവില്ല. ആ അർഥത്തിൽ കേരളത്തിന്റെ ദുരന്തനിവാരണ മാതൃകയും പൊതുവായ ക്ഷേമപ്രവർത്തനങ്ങളും രാജ്യത്തെ ഏറ്റവും തിളക്കമുള്ളതാണ്.

ലൈഫ് ഭവന പദ്ധതി

സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷൻ വഴി 2026 ഫെബ്രുവരി 21 വരെ 6,04,046 കുടുംബങ്ങൾക്ക് ഭവനനിർമാണ ധനസഹായം അനുവദിച്ചു. സ്വതന്ത്രമായ വീടുകൾക്കുപുറമെ നാല് ഭവനസമുച്ചയങ്ങളുടെ നിർമാണം പൂർത്തീകരിച്ചു. 10 ഭവനസമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. മനസ്സോടിത്തിരി മണ്ണ് എന്ന കാമ്പയിന്റെ ഭാഗമായി 29.20 ഏക്കർ ഭൂമി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഗുണഭോക്താക്കൾക്കുമായി രജിസ്റ്റർ ചെയ്തു നൽകി. ഇതിന്റെ ഭാഗമാകുന്നതിന് നിരവധി സംഘടനകളും സുമനസ്സുകളും സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുമുണ്ട്. ലൈഫ് ഭവനപദ്ധതിക്കായി 2017-18 വർഷം മുതൽ ഇക്കഴിഞ്ഞ ദിവസം വരെയുള്ള ആകെ ചെലവ് 20,831.60 കോടി രൂപയാണ്. അതിൽ 2,488.90 കോടി രൂപയാണ് കേന്ദ്ര വിഹിതം. ബാക്കി 18,342.70 കോടി രൂപ സംസ്ഥാന വിഹിതമാണ്. അതിൽ ഹഡ്കോയിൽ നിന്നെടുത്ത വായ്പയും ഉൾപ്പെടും. പരിമിതമായി ലഭിക്കുന്ന പി.എം.എ വൈ ഗ്രാമീണ, നഗര പദ്ധതികളുടെ വിഹിതം, പി.എം ജന്മൻ പദ്ധതിയിൽ നിന്നുള്ള 2 .11 കോടി രൂപ എന്നിവ ഒഴിച്ചാൽ നമ്മുടെ സംസ്ഥാനത്തിന്റെ പദ്ധതിയാണിത്.

കൽപറ്റ ടൗൺഷിപ്

വയനാട് ദുരന്തം സംഭവിച്ച ദിനം മുതൽ സർക്കാർ സാധ്യമായ എല്ലാ ഊർജവും വിനിയോഗിച്ചു. അതിന് പിന്നാലെ, പുനരധിവാസം എന്ന ദൗത്യം സർക്കാർ ഏറ്റെടുത്തു. കൽപറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ മാതൃകാ ടൗൺഷിപ് പടുത്തുയർത്തുകയാണ്. 2025 മാർച്ച് 27ന് തറക്കല്ലിട്ട ഈ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മാർച്ച് ഒന്നിന് നടക്കും. 64.47 ഹെക്ടർ ഭൂമിയിൽ 410 വീടുകളാണ് നിർമിക്കുന്നത്,178 എണ്ണം പൂർത്തിയായി. ഇവിടെ പൊതുറോഡുകൾ, ആരോഗ്യകേന്ദ്രം, അംഗൻവാടി, മാർക്കറ്റ്, കമ്യൂണിറ്റി സെന്ററുകൾ എന്നിവയുണ്ടാകും.

ഒരു സർക്കാർ എന്തിനാണ് നിലനിൽക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം ഈ രണ്ട് നേട്ടങ്ങളിലും കാണാം. ഒരു കുടുംബത്തിന് സ്വന്തമായി ഒരു വീട് ലഭിക്കുമ്പോൾ മതിലുകളും മേൽക്കൂരയും മാത്രമല്ല ലഭിക്കുന്നത്; സുരക്ഷയും മാന്യതയും ആത്മവിശ്വാസവുമാണ്. ദുരന്തത്തെ അതിജീവിച്ചും വേദനയെ ശകതിയാക്കി മാറ്റിയും മുന്നേറുന്ന നമ്മുടെ നാടിന്റെ യാത്ര, ഒറ്റക്കെട്ടായി നാം തീർത്ത ഒരു ‘റിയൽ കേരള സ്റ്റോറി’യാണ്. അത് ലോകത്തിന് മുന്നിൽ ഒരു മാതൃകയായി ഉയർന്നുനിൽക്കും. മനുഷ്യസ്നേഹവും ഉത്തരവാദിത്ത്വവും ചേർന്നാൽ ഒരു സമൂഹത്തിന് എത്ര ഉയരത്തിൽ എത്താനാകുമെന്നതിന്റെ തെളിവായി തിളങ്ങിനിൽക്കും.

Show Full Article
TAGS:Government of Kerala Pinarayi Vijayan chief minister article 
News Summary - Kerala's story of survival
Next Story