യുദ്ധം ബാക്കിയാക്കുന്ന ജീവിതം
text_fieldsഇസ്രായേലി ഭീകരാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ബസാന്ത് അൽലൂഹ്
നിനച്ചിരിക്കാതെ വീശിയ കാറ്റിൽ പൊഴിഞ്ഞുവീണ പൂക്കൾ പോലെ ഖബറിടത്തിൽ മണ്ണുപറ്റിക്കിടക്കുന്ന കുഞ്ഞുങ്ങൾ, ഒന്ന് കെട്ടിപ്പിടിക്കാൻ ഉറ്റവരില്ലാതായിപ്പോയ കുഞ്ഞുങ്ങൾ, ഉറ്റവരുണ്ടായിട്ടും കെട്ടിപ്പിടിക്കാൻ കൈകളില്ലാതായിപ്പോയവർ, വീടും നാടുമില്ലാതായിപ്പോയവർ... അങ്ങനെ യുദ്ധം കൊന്നവരും മുറിവേൽപിച്ചവരുമായി പല മട്ടിൽ കുഞ്ഞുങ്ങളുടെ ഓർമകൾ ഫലസ്തീനിലെ ഉന്മൂലന കാലം അവശേഷിപ്പിക്കും. കൊല്ലപ്പെടുന്നവർ മാത്രമല്ല ഏതൊരു യുദ്ധത്തിലും അതിജീവിച്ച കുട്ടികൾ യുദ്ധകാലത്തും യുദ്ധാനന്തര കാലത്തും കടന്നുപോകുന്ന ജീവിതാനുഭവം കൂടി മനസ്സിലാക്കുമ്പോഴാണ് യുദ്ധത്തെ അതിന്റെ സമഗ്രതയിൽ മനസ്സിലാക്കാൻ കഴിയുക. നെറ്റ്ഫ്ലിക്സിലെ ഡോക്യുമെന്ററി ‘ബോൺ ഇൻ ഗസ്സ’ യുദ്ധാനന്തരം ഗസ്സയിലെ കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെയും ജീവിതവ്യഥകളെയും വരച്ചിടുന്നുണ്ട്. ആയുധമുപയോഗിച്ചുള്ള ഭീകരാക്രമണത്തിനുപുറമെ വെള്ളവും ഭക്ഷണവും മരുന്നും നിഷേധിച്ചുകൊണ്ടുള്ള ഇസ്രായേൽ ഉപരോധവും കൂടിയാകുമ്പോൾ ഫലസ്തീനിയൻ ജനത അനുഭവിക്കുന്ന ജീവിതാവസ്ഥ സങ്കൽപിക്കാവുന്നതിലുമപ്പുറമാവുന്നു. ഒരാൾക്ക് പരമാവധി നാലുലിറ്റർ വെള്ളം മാത്രമാണ് ഒരു ദിവസം ലഭ്യമാകുന്നത്. 40000 പേരാണ് ഒരു ക്യാമ്പിൽ ജീവിക്കുന്നത്. റഫ എന്ന 27000 മനുഷ്യർ താമസിച്ചിരുന്ന ചെറിയ നഗരത്തിലിന്ന് 15 ലക്ഷം മനുഷ്യരാണ് തിങ്ങിപ്പാർക്കുന്നത്. ഓരോ ദിവസവും അഞ്ചുമുതൽ പത്തുവരെ, പോഷകാഹാരക്കുറവുള്ള കുട്ടികൾ ആശുപത്രിയിലെത്തുന്നതായി അൽ നാസർ മെഡിക്കൽ കോംപ്ലക്സിലെ ഡോ.അഹ്മദ് അൽ ഫറ സാക്ഷ്യപ്പെടുത്തുന്നു. ഗസ്സയിലെ ഇരുപത് ശതമാനം കുട്ടികൾ ഇതിനകം തന്നെ ഗുരുതര പോഷകാഹാരക്കുറവ് നേരിടുന്നതായി നോർത്ത് ഗസ്സയിലെ ആശുപത്രി സന്ദർശിച്ച ശേഷം ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ.റിക്പീപ്പർകൊൺ രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചു വയസ്സിൽ താഴെയുള്ള എഴുപത്തിയൊന്നായിരം കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവിനാൽ വിവിധ രോഗങ്ങളുടെ പിടിയിലമർന്നത്. യു. എന്നിന്റെ ട്രക്കുകൾ അടിയന്തരമായി ഗസ്സ ചീന്തിൽ എത്തിച്ചേർന്നില്ലെങ്കിൽ 14000 കുഞ്ഞുങ്ങൾ മരിച്ചുവീഴുമെന്ന് ബി.ബി.സിയുടെ റേഡിയോ 4 നോട് യു.എൻ ഹ്യുമാനിറ്റേറിയൻ വിഭാഗം മേധാവി ടോം ഫ്ലച്ചർ മുന്നറിയിപ്പ് നൽകുന്നു. മുഴുപ്പട്ടിണിയിൽ പാലുവറ്റിയ അമ്മമാർ വിശക്കുന്ന കുഞ്ഞുങ്ങളെയൂട്ടാനുള്ള വകകൾക്കായി വിണ്ടുകീറിയ ഹൃദയവുമായി കാത്തിരിക്കുന്ന യു.എൻ ട്രക്കുകളാണ് ഇസ്രായേലി ഭരണകൂടം അതിർത്തികളിൽ തടഞ്ഞുവെച്ചിരിക്കുന്നത് എന്നോർക്കണം.
അൽ മഗാസി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ മയ്യിത്ത് കൈയിൽ വെച്ച് വിലപിക്കുന്ന മാധ്യമപ്രവർത്തകൻ മുഹമ്മദ് അലാലൂൽ (Samar Abu Elouf)
ഫലസ്തീനിൽ ഉണ്ടായിരുന്ന 36 ആശുപത്രികളിൽ 31എണ്ണം ഷെല്ലാക്രമണത്തിൽ തകർക്കപ്പെട്ടു. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രി നിലയമായ അൽ ഷിഫ ഹോസ്പിറ്റലും അതിലുൾപ്പെടും. ലോകാരോഗ്യ സംഘടനയുടെ കണക്കിൽ ഫലസ്തീനിലെ ആരോഗ്യ മേഖലക്കുനേരെ 890 അക്രമണങ്ങളാണുണ്ടായത്. നിഷ്കരുണമുള്ള ഉന്മൂലനകാലത്തിന്റെ ബാക്കിപത്രമെന്നോണം 22 ആശുപത്രികൾ പ്രവർത്തനയോഗ്യമല്ലാതായി മാറിയിട്ടുണ്ട്. വൈദ്യുതിയുടെയും മരുന്നിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തതയും, ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിലെ കുറവുമെല്ലാം ആശുപത്രികളെ നിസ്സഹായതയുടെ കെട്ടിടങ്ങളാക്കി മാറ്റിയിരിക്കുന്നു. കുഞ്ഞുങ്ങൾക്ക് അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവരുമ്പോൾ അനസ്തീഷ്യ നൽകാൻ മരുന്നില്ല. അനസ്തീഷ്യ നൽകാതെ പച്ച മാംസം മുറിച്ചുമാറ്റുമ്പോഴുള്ള കുഞ്ഞുങ്ങളുടെ ആർത്തനാദങ്ങൾ ഗസ്സയിലെ അവശേഷിക്കുന്ന അമ്മമാരുടെ ഉള്ളം പിളർക്കുന്നു. വെസ്റ്റ് ബാങ്കിൽ മാത്രം മുന്നൂറ് ആംബുലൻസുകൾക്ക് നാശനഷ്ടമുണ്ടായി. യുദ്ധത്തിൽ പോലും ചെയ്യാൻ പാടില്ലാത്തത് എന്നുകരുതുന്ന, ആശുപത്രികൾക്കും സ്കൂളുകൾക്കും അഭയാർഥി ക്യാമ്പുകൾക്കും നേരെയുള്ള ആക്രമണവും ഇടതടവില്ലാതെ ഫലസ്തീനിൽ അരങ്ങേറിയിട്ടുണ്ട്. യുദ്ധം രണ്ട് രാജ്യങ്ങൾ തമ്മിൽ നടക്കുന്ന ആയുധ സംഘർഷമാണല്ലോ. ഗസ്സയിൽ ഇന്ന് നടക്കുന്നത് യുദ്ധമല്ല, ഒരു യുദ്ധത്തിൽ പ്രയോഗിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ നടത്തുന്ന വംശഹത്യയാണ്, ഉന്മൂലനമാണ്. ഫലസ്തീനിലെ 96 ശതമാനം കുട്ടികളും ഏതു നിമിഷവും തങ്ങൾ കൊല്ലപ്പെടുമെന്ന് വിശ്വസിക്കുന്നവരും, അതുകൊണ്ടുതന്നെ മരണഭയമുള്ളവരുമാണെന്ന് സേവ് ചിൽഡ്രൺ ഫോറം നടത്തിയ പഠനം വ്യക്തമാക്കുന്നു. ആകുലതകളും വേദനകളും ഭയവും ഒറ്റപ്പെടലും കൊണ്ട് ഉറക്കം നഷ്ടമായ ഫലസ്തീനിലെ കുഞ്ഞുങ്ങളെ ചേർത്തണക്കാൻ, ഇസ്രായേലിന്റെ നരവേട്ടയോട് അരുത് എന്നുറപ്പിച്ചുപറയാൻ ലോകം ഇനിയെന്ന് സന്നദ്ധമാകും?
കുഞ്ഞുങ്ങൾ ഒലിവ് മരങ്ങളായി പിറവിയെടുക്കുമെന്ന നാടോടി സങ്കൽപമുണ്ട് ഫലസ്തീനികൾക്ക്. യുദ്ധം കൊന്നുതള്ളിയ കുഞ്ഞുങ്ങൾ അപ്രകാരം പിറവിയെടുത്താൽ നമുക്ക് എളുപ്പം തിരിച്ചറിയാനാവും. എന്തെന്നാൽ അവയുടെ ശിഖരങ്ങളിൽ ചോര പൊടിയുന്നുണ്ടാവും.
(അവസാനിച്ചു)
കേരള കലാമണ്ഡലം സാംസ്കാരിക പഠനവിഭാഗത്തിൽ ഗവേഷകനാണ് ലേഖകൻ