മെഡ്‍ലീൻ -ലോക നിസ്സഹായതയുടെ പ്രതീകമാകുമ്പോൾ
text_fields
ഗസ്സയിലെ മനുഷ്യത്വരഹിതമായ അധിനിവേശം ഒന്നര വർഷത്തിലേറെ പിന്നിട്ടതിനിടെ ആധുനിക ധാർമിക സമൂഹമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകജനതയെ നോക്കുകുത്തിയാക്കി ഇസ്രായേൽ നടത്തുന്ന ക്രൂരതയുടെ നുകങ്ങൾക്കുകീഴിൽ ഞെരിഞ്ഞമരുകയാണ് ഗസ്സ. ഭക്ഷണവും മരുന്നും ലഭിക്കാതെ മരണത്തിന് കീഴടങ്ങുന്ന ഒരുപറ്റം മനുഷ്യർ, മുലപ്പാൽ പോലും കിട്ടാതെ പിടഞ്ഞുമരിക്കുന്ന പിഞ്ചുബാല്യങ്ങൾ, നിസ്സഹായരായി കണ്ടുനിന്ന് കരയാൻ മാത്രം വിധിക്കപ്പെട്ട ഉമ്മമാർ, വിശന്ന് ഭക്ഷ്യസഹായങ്ങൾക്ക് കാത്തുനിൽക്കുന്ന ജനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ, വിവരണങ്ങൾക്കുമപ്പുറം ഭീകരമാണ് ഗസ്സയിലെ ഓരോ ദിനരാത്രികളും. ലോകാരോഗ്യ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഗസ്സയിലെ മനുഷ്യത്വരഹിതമായ അധിനിവേശം ഒന്നര വർഷത്തിലേറെ പിന്നിട്ടതിനിടെ ആധുനിക ധാർമിക സമൂഹമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകജനതയെ നോക്കുകുത്തിയാക്കി ഇസ്രായേൽ നടത്തുന്ന ക്രൂരതയുടെ നുകങ്ങൾക്കുകീഴിൽ ഞെരിഞ്ഞമരുകയാണ് ഗസ്സ. ഭക്ഷണവും മരുന്നും ലഭിക്കാതെ മരണത്തിന് കീഴടങ്ങുന്ന ഒരുപറ്റം മനുഷ്യർ, മുലപ്പാൽ പോലും കിട്ടാതെ പിടഞ്ഞുമരിക്കുന്ന പിഞ്ചുബാല്യങ്ങൾ, നിസ്സഹായരായി കണ്ടുനിന്ന് കരയാൻ മാത്രം വിധിക്കപ്പെട്ട ഉമ്മമാർ, വിശന്ന് ഭക്ഷ്യസഹായങ്ങൾക്ക് കാത്തുനിൽക്കുന്ന ജനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ, വിവരണങ്ങൾക്കുമപ്പുറം ഭീകരമാണ് ഗസ്സയിലെ ഓരോ ദിനരാത്രികളും. ലോകാരോഗ്യ സംഘടനാ റിപ്പോർട്ട് പ്രകാരം ഗസ്സയിലെ 21 ലക്ഷം വരുന്ന മുഴുവൻ ജനങ്ങളും ദീർഘകാല ഭക്ഷ്യക്ഷാമം നേരിടുന്നുണ്ട്, ഇതിൽതന്നെ അര ദശലക്ഷം പേർ ഗുരുതര പട്ടിണിയിൽ അകപ്പെട്ടിട്ടുണ്ട്.
മെഡ്‍ലീൻ അടയാളപ്പെടുത്തുമ്പോൾ
ഇതിനിടയിലാണ് ഗസ്സക്ക് മേലുള്ള ഇസ്രായേലിന്റെ നാവിക ഉപരോധങ്ങൾ മറികടക്കുക, ഗസ്സയിൽ അടിയന്തര സഹായങ്ങൾ എത്തിക്കുക, ഇസ്രായേലിന്റെ ക്രൂരത അന്താരാഷ്ട്ര ശ്രദ്ധയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന ഫ്രീഡം ഫ്ലോട്ടില്ല കൂട്ടായ്മ (എഫ്.എഫ്.സി)ക്കുകീഴിൽ ജൂൺ ഒന്നിന് സിസിലിയിലെ കറ്റാനിയയിൽ നിന്ന് ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളുമായി യാത്ര പുറപ്പെടുന്നത്. ദിവസങ്ങൾ യാത്ര ചെയ്ത് മെഡ്‍ലീൻ കപ്പൽ അന്താരാഷ്ട്ര അതിർത്തിയിൽ (ഒരു രാജ്യത്തിന്റെയും അധികാര പരിധിയിൽ പെടാത്ത സമുദ്രപ്രദേശങ്ങൾ) സഞ്ചരിക്കവെ ഇസ്രായേൽ സേന പിടിച്ചെടുത്തതായും ഇസ്രായേലിലെ പ്രമുഖ ചരക്ക് തുറമുഖമായ അഷ്ദോദ് തുറമുഖത്തേക്ക് കൊണ്ടുപോയതായും വാർത്തകളെത്തി. മെഡ്‍ലീൻ യാത്രയുടെ ആരംഭത്തിൽ തന്നെ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ്, യൂറോപ്യൻ പാർലമെന്റ് അംഗം റീമ ഹസ്സൻ, ഐറിഷ് നടൻ ലിയാം കന്നിംഗ്ഹാം തുടങ്ങിയ പ്രമുഖരടങ്ങുന്ന 12 അംഗ സന്നദ്ധ പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് മെഡ്‍ലീൻ ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഫ്രീഡം ഫ്ലോട്ടില്ല കൊളിഷന്റെ തന്നെ ഗസ്സയിലേക്ക് പുറപ്പെട്ട മാനുഷിക സഹായ കപ്പലായിരുന്ന ‘കോൺഷ്യൻസ്’ കഴിഞ്ഞ മേയ് രണ്ടിന് മാൾട്ടക്ക് അടുത്തുള്ള അന്താരാഷ്ട്ര ജലത്തിൽ വെച്ച് ഇസ്രായേലിന്റെ ഡ്രോൺ ആക്രമണത്തിനിരയായിട്ട് ഏറെയാകും മുമ്പാണ് മെഡ്‍ലീൻ പുറപ്പെട്ടത്.

ഇസ്രായേലിന്റെ വംശഹത്യക്കിരയായി കൊല്ലപ്പെട്ട പിതാവിന്റെ മത്സ്യബന്ധനം അനന്തരമെടുത്ത് കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്ത് ഫലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായി മാറിയ ഗസ്സയിലെ ആദ്യ വനിതാ മത്സ്യബന്ധന തൊഴിലാളി മെഡ്‍ലീൻ കുലാബിനോടുള്ള ആദരസൂചകമായാണ് കപ്പലിന് നാമകരണം ചെയ്തത്. യാത്ര തുടങ്ങി ദിവസങ്ങൾ കഴിയും മുമ്പുതന്നെ യു.എസ് സെനറ്റർ ലിൻഡ്സേ ഗ്രാഹമടക്കമുള്ള സയണിസ്റ്റ് അനുകൂല നേതാക്കളിൽനിന്ന് മെഡ്‍ലീന് ഭീഷണികളുണ്ടായിരുന്നു. അരി, മാവ്, ജല ശുദ്ധീകരണ കിറ്റുകൾ, ബേബി ഫോർമുല, മരുന്നുകൾ തുടങ്ങിയ അടിസ്ഥാന സഹായങ്ങളടങ്ങിയ കപ്പൽ ഹമാസിനുള്ള ആയുധ കൈമാറ്റത്തിനായാണ് ഗസ്സയിലേക്ക് വരുന്നതെന്നും ഹമാസിന്റെ ആയുധക്കടത്ത് തടയാനുള്ള കടൽ ഉപരോധം മറികടക്കാൻ ആരെയും അനുവദിക്കില്ലെന്നും നേരത്തെ തന്നെ ഇസ്രായേലും പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇസ്രായേലിന്റെ ഡ്രോണുകൾ കപ്പലിനുമീതെ മണിക്കൂറുകളോളം വട്ടമിട്ട് പറന്നതായും മെഡ്‍ലീൻ സംഘം സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നു. ഗസ്സയിലേക്ക് കടന്നുപോകാൻ സുരക്ഷിത പാത ഒരുക്കണമെന്ന് യു.എൻ വിദഗ്ധരടക്കമുള്ള ലോക മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും അതിനോടെല്ലാം വിമുഖത കാണിച്ച് ‘സെലിബ്രിറ്റികളുടെ സെൽഫി കപ്പൽ’ എന്ന് മെഡ്‍ലീനെ പരിഹസിച്ച് പിടിച്ചെടുത്ത ഇസ്രായേൽ ഉയർത്തുന്നത് ലോക ജനതയോടുള്ള വെല്ലുവിളിയാണ്.
ഫ്രീ ഗസ്സ മൂവ്മെന്റും ഫ്രീഡം ഫ്ലോട്ടില്ല പ്രയാണങ്ങളും
ഇതാദ്യമായല്ല ഗസ്സയുടെ തീരത്തേക്ക് മാനുഷിക സഹായാർഥം കപ്പലുകൾ പുറപ്പെടുന്നത്. 2005ൽ ഗസ്സയിൽനിന്ന് പിൻവാങ്ങിയ ഇസ്രായേൽ, ഗസ്സ അതിർത്തികളിലുള്ള ഉപരോധം തുടർന്നതോടെ തുരുത്തിൽ പട്ടിണി രൂക്ഷമായി. 2007ൽ ഗസ്സ ഭരണം ഹമാസ് ഏറ്റെടുത്തതോടെ ഇസ്രായേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തി. ഉപരോധം മുറുകിയ ഗസ്സ ലോകത്തെ ഏറ്റവും വലിയ ഓപൺ എയർ പ്രിസണായി മാറി. ഈ ഉപരോധങ്ങൾക്ക് മറുപടിയെന്നോണം 2008 ആഗസ്റ്റിൽ ഇസ്രായേൽ ഉപരോധം മറികടന്ന് ഗസ്സയിൽ മാനുഷിക സഹായങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫ്രീ ഗസ്സ മൂവ്മെന്റിന്റെ (എഫ്.ജി.എം) ആദ്യ കപ്പലുകളായ ‘ലിബർട്ടി’യും ‘ഫ്രീ ഗസ്സ’യും യാത്ര ആരംഭിച്ചു. ആദ്യ ദൗത്യം വിജയകരമായി പൂർത്തീകരിച്ച ഫ്രീ ഗസ്സ മൂവ്മെൻറ് തുടർന്ന് 2008 ഒക്ടോബർ അവസാനത്തിൽ രണ്ടാം ദൗത്യത്തിനായി ‘ഡിഗ്നിറ്റി’ എന്ന് നാമകരണം ചെയ്ത 66 അടി നീളമുള്ള കപ്പൽ ലോഞ്ച് ചെയ്തു. 1976ലെ നൊബേൽ സമാധാന പുരസ്കാര ജേതാവ് മൈറീഡ് മഗ്വയർ, ഫലസ്തീൻ നിയമനിർമാണ സഭ (പി.എൽ.സി) അംഗം മുസ്തഫ ബർഗൂസി എന്നിവരടങ്ങുന്ന 26 അംഗ മനുഷ്യാവകാശ പ്രവർത്തകർ നയിച്ച ഡിഗ്നിറ്റിയെ തടയുമെന്ന് ആദ്യം ഇസ്രായേൽ പ്രഖ്യാപിച്ചെങ്കിലും അവസാനം ഡിഗ്നിറ്റിയും ഒക്ടോബർ 29ന് വിജയതീരമണഞ്ഞു. തുടർന്ന് 2008 ആഗസ്റ്റ്-ഡിസംബർ മാസങ്ങൾക്കിടയിൽ അഞ്ചുതവണ ഇസ്രായേൽ ഉപരോധം ഭേദിച്ച് ഗസ്സയുടെ തുറമുഖത്തേക്ക് ഫ്രീ ഗസ്സ മൂവ്മെൻറ് കപ്പൽ യാത്രകൾ നടത്തി. അഞ്ചാം യാത്രയിൽ വിഖ്യാത ‘ഖത്തർ ഈദ് ചാരിറ്റി’യുടെ ഭാഗമായി ഖത്തർ പ്രതിനിധി സംഘവും ചേർന്നതോടെ ഇസ്രായേൽ ഉപരോധം ഭേദിക്കുന്ന ആദ്യ അറബ് രാജ്യമായി ഖത്തർ മാറി.

ഒടുവിൽ 2008-2009ലെ ഒന്നാം ഗസ്സ യുദ്ധ (ഓപറേഷൻ കാസ്റ്റ് ലീഡ്) ത്തോടുകൂടി ഇസ്രായേൽ എല്ലാറ്റിലും പിടിമുറുക്കിയതോടെ യാത്രകൾ ദുസ്സഹമായി. തുടർന്ന് ഫ്രീ ഗസ്സ മൂവ്മെൻറ് നടത്തിയ ദൗത്യങ്ങളെല്ലാം സർവ മാർഗവും ഉപയോഗിച്ച് ഇസ്രായേൽ സേന തടഞ്ഞതോടെ തുടർന്ന് ഓരോ ബോട്ടുകൾ വീതമുള്ള ദൗത്യങ്ങൾ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ഫ്രീ ഗസ്സ മൂവ്മെന്റ് 2010ൽ തുർക്കിയ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന ഹ്യുമാനിറ്റേറിയൻ റിലീഫ് ഫൗണ്ടേഷൻ (ഐ.എച്ച്.എച്ച്), യൂറോപ്യൻ കാമ്പയിൻ ടു എൻഡ് ദി സീജ് ഓൺ ഗാസ (ഇ.സി.ഇ.എസ്.ജി), പെർദാന ഗ്ലോബൽ പീസ് ഫൗണ്ടേഷൻ (പി.ജി.പി.എഫ്), മറ്റ് ചില സ്വീഡിഷ്- ഗ്രീക്ക് കൂട്ടായ്മകൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. തുടർന്ന് സംഘടിതമായി ആദ്യ ഫ്രീഡം ഫ്ലോട്ടില്ല ദൗത്യം 2010 മേയ് 30ന് ആരംഭിച്ചു. ആറു കപ്പലുകളിലായി വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 600ലധികം വരുന്ന ആക്ടിവിസ്റ്റുകളടങ്ങിയ ഫ്രീഡം ഫ്ലോട്ടില്ലയുടെ ആദ്യ ദൗത്യസംഘത്തെ മേയ് 31ന് മെഡിറ്ററേനിയൻ കടലിലെ അന്താരാഷ്ട്ര ജലത്തിൽ വെച്ച് ഇസ്രായേൽ സേന തടഞ്ഞു. കൂട്ടത്തിലെ ഏറ്റവും വലിയ കപ്പലായ മവി മർമാരയിൽ ഗുരുതരമായ ആക്രമണം നടത്തുകയും ചെയ്തു. ആക്രമണത്തിനിടയിൽ ഒമ്പത് ആക്ടിവിസ്റ്റുകളും (8 തുർക്കി പൗരന്മാരും 1 ടർക്കിഷ്-അമേരിക്കൻ) ആക്രമണത്തെ തുടർന്നും പരിക്കുകൾ മൂലം 1 ആക്ടിവിസ്റ്റുമടക്കം 10 പേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനെ ത്തുടർന്ന് ലോകരാഷ്ട്രങ്ങളും മനുഷ്യാവകാശ സംഘടനകളും ഇസ്രായേലിനെതിരെ രംഗത്തുവരുകയും തുർക്കിയയുമായി ഇസ്രായേലിന്റെ ബന്ധം കൂടുതൽ വഷളാവുകയും ചെയ്തു.
2011ലെ ഫ്രീഡം ഫ്ലോട്ടില്ലയുടെ ‘സ്റ്റേ ഹ്യൂമൻ’ രണ്ടാം ദൗത്യം, തുടർന്ന് ‘എസ്റ്റെല്ലെ’ ദൗത്യം, 2015ലെ മൂന്നാം ദൗത്യം, 2016ൽ സ്ത്രീകൾ നടത്തിയ പ്രത്യേക ദൗത്യം, 2017ലെ ഗസ്സയിലെ മൂക്കുവന്മാർക്കുള്ള ഐക്യദാർഢ്യ പദ്ധതി, 2018ലെ ‘ജസ്റ്റ് ഫ്യൂച്ചർ ഫോർ ഫലസ്തീൻ’ ദൗത്യം, കഴിഞ്ഞ മാസം ഫ്രീഡം ഫ്ലോട്ടില്ലയുടെ മാൾട്ടയിൽ ഡ്രോൺ ആക്രമണത്തിനിരയായ ‘കോൺഷ്യൻസ്’ കപ്പൽ എന്നിവയെല്ലാം പലരീതിയിൽ ആക്രമണം നേരിട്ടിട്ടുണ്ട്. അഷ്ദോദ് തുറമുഖത്തേക്ക് വഴിതിരിച്ചുവിടൽ, ബന്ദിയാക്കി തിരിച്ചയക്കൽ തുടങ്ങി സർവമാർഗവും ഉപയോഗിച്ച് ഇസ്രായേൽ സേന അവ ലക്ഷ്യത്തിലെത്തുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. 2008ലെ ഒന്നാം ഗസ്സ യുദ്ധം മുതൽ ആവർത്തിക്കുന്ന ഈ പരാജയ ദൗത്യങ്ങളുടെ പട്ടികയിലേക്ക് അവസാനമായി മെഡ്‍ലീനും ചേരുന്നതോടെ ആരുതന്നെ വന്നാലും നേരിടുമെന്ന് ലോകജനതയോട് ഇസ്രായേലിന്റെ ധാർഷ്ട്യവും ഒന്നും ചെയ്യാനാകാത്ത ലോകജനതയുടെ നിസ്സഹായതയുമാണിവിടെ വീണ്ടും പ്രകടമാവുന്നത്.