നാഷനൽ ഹെറാൾഡ്: വേട്ടക്ക് പിന്നിലെന്ത്?
text_fieldsജനഹൃദയങ്ങളെയും സ്വാതന്ത്ര്യസമര പോരാളികളെയും ഉണർത്താൻ വാക്കുകൾക്കുള്ള ശക്തി എത്രമാത്രമെന്ന ബോധ്യത്തിൽനിന്നാണ് 1938 സെപ്റ്റംബറിൽ, നാഷനൽ ഹെറാൾഡ് പത്രത്തിന് ജവഹർലാൽ നെഹ്റു രൂപം നൽകിയത്. അദ്ദേഹം എഴുതിത്തയാറാക്കിയ ‘സ്വാതന്ത്ര്യം അപകടത്തിലാണ്, നിങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കുക’ എന്ന മുദ്രാവാക്യം പത്രത്തിന്റെ മാസ്റ്റ് ഹെഡിൽത്തന്നെ ഉൾപ്പെടുത്തിയിരുന്നു. ആദ്യ ലക്കം മുതൽ നീതി, ജനാധിപത്യം, ആധുനിക ഇന്ത്യയുടെ മൂല്യങ്ങൾ എന്നിവക്കുള്ള വ്യക്തമായ ആഹ്വാനങ്ങളുമായി നാഷനൽ ഹെറാൾഡ് പത്രം നിലകൊണ്ടു. ബ്രിട്ടീഷ് ഭരണകൂടത്തെ പിന്തുണച്ചിരുന്ന ‘ലീഡർ’ പത്രത്തിന് എതിരായി 1919ൽ ‘ദി ഇൻഡിപെൻഡന്റ്’ പത്രം തുടങ്ങിയ പിതാവ് മോത്തിലാൽ ആവണം ജവഹർലാലിന് ഇക്കാര്യത്തിൽ മാതൃക.
നാഷനൽ ഹെറാൾഡിന്റെ ഉദ്ഘാടന ലക്കം ലഖ്നോവിൽനിന്ന് 1938 സെപ്റ്റംബർ ഒമ്പതിന്, പരിചയസമ്പന്നനായ പത്രപ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായ കെ. രാമറാവുവിന്റെ എഡിറ്റോറിയൽ മേൽനോട്ടത്തിലാണ് പുറത്തിറങ്ങിയത്. 1946 വരെ അദ്ദേഹത്തിനായിരുന്നു പത്രത്തിന്റെ പൂർണ ഉത്തരവാദിത്തം.
ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ശബ്ദമായി നാഷനൽ ഹെറാൾഡ് മാറി. സ്ഥാപകനായ ജവഹർലാൽ നെഹ്റു പിന്നീട് സ്വതന്ത്ര ഇന്ത്യയെ നയിക്കാനുള്ള ദൗത്യം ഏറ്റെടുത്തപ്പോഴും പത്രം ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിച്ചു പോകാതിരിക്കാൻ ഏറെ ശ്രദ്ധ പുലർത്തി. 1946ൽ ഇടക്കാല പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതുവരെ, നെഹ്റു നാഷനൽ ഹെറാൾഡിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചു. പലപ്പോഴും വായനക്കാരെ നേരിട്ട് അഭിസംബോധന ചെയ്യാനായി എഡിറ്റോറിയലുകൾ സ്വയം തയാറാക്കുകയുണ്ടായി. നാഷനൽ ഹെറാൾഡ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പാർട്ടി മുഖപത്രമെന്നതിനേക്കാൾ, പുരോഗമന ചിന്തക്കുള്ള വേദിയായിരുന്നു.
1942 ആഗസ്റ്റിൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോൾ, ബ്രിട്ടീഷ് അധികാരികൾ നാഷനൽ ഹെറാൾഡ് പത്രത്തെ ഒരു ഭീഷണിയായിക്കണ്ടു. 1942നും 1945നും ഇടയിൽ പത്രം നിരോധിക്കപ്പെട്ടു. ഓഫിസുകളിൽ റെയ്ഡ് നടത്തുകയും ക്രൂരമായ യുദ്ധകാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അച്ചടി നിർത്തിവെപ്പിക്കുകയും ചെയ്തു. 1945 അവസാനത്തോടെ സമ്മർദം കുറഞ്ഞപ്പോൾ മാത്രമാണ് ഹെറാൾഡ് പ്രസിദ്ധീകരണം പുനരാരംഭിച്ചത്. ചരിത്രത്തിൽ നിന്നുള്ള ഈ ഏടുകൾ നാഷനൽ ഹെറാൾഡ് പത്രത്തിന്റെ ഉജ്ജ്വലമായ പ്രതിരോധത്തിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ പിന്തുണക്കുമുള്ള തെളിവാണ്.
പാഴ്സി കുടുംബത്തിൽ ജനിച്ച സ്വാതന്ത്ര്യസമര സേനാനി ഫിറോസ് ഗാന്ധി 1942 മാർച്ചിലാണ് നെഹ്റുവിന്റെ മകൾ ഇന്ദിരയെ വിവാഹം ചെയ്യുന്നത്. പരിശീലനം ലഭിച്ച പത്രപ്രവർത്തകനായിരുന്ന അദ്ദേഹം നാഷനൽ ഹെറാൾഡിൽ ജോലി ചെയ്യുകയുണ്ടായി. 1946 സെപ്റ്റംബറിൽ ഇടക്കാല സർക്കാർ രൂപവത്കരണത്തെത്തുടർന്ന്, പത്രത്തിന്റെ ദൈനംദിന നേതൃത്വം ഏറ്റെടുക്കാൻ ഫിറോസ് ഗാന്ധിയോട് നെഹ്റു ആവശ്യപ്പെടുകയായിരുന്നു. 1946 മുതൽ 1950 വരെ, ഫിറോസ് ഗാന്ധി നാഷനൽ ഹെറാൾഡ് പത്ര സ്ഥാപനമായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (AJL) മാനേജിങ് ഡയറക്ടറായി. അദ്ദേഹം പത്രത്തിന്റെ സാമ്പത്തിക സ്ഥിതി പുനരുജ്ജീവിപ്പിക്കുകയും ഹിന്ദി, ഉർദു പതിപ്പുകൾ ആരംഭിക്കുകയും ചെയ്തു.
ഫിറോസ് ഗാന്ധി
സാമ്പത്തിക പ്രതിസന്ധി കാരണം 2008ൽ അച്ചടി നിർത്തുന്നതുവരെ ജനാധിപത്യ ആദർശങ്ങളുടെ ദീപസ്തംഭമായി നാഷനൽ ഹെറാൾഡ് നിലകൊണ്ടു. 90 കോടിയിലധികം രൂപയുടെ ബാധ്യത നികത്താനാവാത്തതായി വന്നപ്പോൾ കടങ്ങളിൽനിന്ന് കര കയറാനും, പത്രത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനുമായി അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് (AJL) കോൺഗ്രസ് നൽകിയ 90 കോടി രൂപയുടെ അവകാശം 23 നവംബർ 2010ൽ യങ് ഇന്ത്യ ലിമിറ്റഡിന് കൈമാറി. സെക്ഷൻ 8 പ്രകാരം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന യങ് ഇന്ത്യ 2010ലാണ് രൂപവത്കരിച്ചത്. ഇതിന്റെ ലാഭമോ ഡിവിഡന്റോ യങ് ഇന്ത്യയുടെ ഷെയർ ഹോൾഡർമാരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഓസ്കർ ഫെർണാണ്ടസ്, മോത്തിലാൽ വോറ എന്നിവർക്ക് കൈപ്പറ്റാനാവാത്ത രീതിയിലാണ് യങ് ഇന്ത്യ പ്രവർത്തിച്ചിരുന്നത്.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കീഴിൽ, ടെലികോം, രോഗപ്രതിരോധം, ജലവിതരണം, സാക്ഷരത തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ സത്യനാരായണ ഗംഗാ റാം പിട്രോഡ എന്ന സാം പിട്രോഡ യങ് ഇന്ത്യയുടെ ഡയറക്ടർമാരിൽ ഒരാളാണ്. യങ് ഇന്ത്യ ഒരു വാണിജ്യ സംരംഭമല്ല, മറിച്ച് പാരമ്പര്യത്താൽ നയിക്കപ്പെടുന്ന, ലാഭേച്ഛയില്ലാത്ത സംരംഭമാണെന്ന കോൺഗ്രസ് പാർട്ടിയുടെ വാദത്തെ കൂടുതൽ ശക്തിപ്പെടുത്തും വിധമായിരുന്നു ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ചെയർമാൻ കൂടിയായ സാം പിട്രോഡയുടെ ഇടപെടൽ. മുതിർന്ന പത്രപ്രവർത്തകനായ സുമൻ ദുബെയും ഓഹരി ഉടമയല്ലാത്ത ഡയറക്ടറാണ്.
അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ (എ.ജെ.എൽ) യങ് ഇന്ത്യ ഏറ്റെടുത്തത് നാഷനൽ ഹെറാൾഡിന്റെ പാരമ്പര്യം സംരക്ഷിക്കാൻവേണ്ടി മാത്രമായിരുന്നു. അതൊരിക്കലും തന്നെ വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനു വേണ്ടിയായിരുന്നില്ല. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ ഓഹരി ഉടമകൾക്കും ഡയറക്ടർമാർക്കും കമ്പനിയിൽനിന്ന് ശമ്പളമോ സാമ്പത്തിക ആനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല. മാത്രമല്ല, ഇപ്പോൾ പ്രവർത്തിച്ചുവരുന്ന കമ്പനിയുടെ ഘടനപ്രകാരം വ്യക്തിപരമായി ഒരിക്കലും ഒരു സാമ്പത്തിക നേട്ടവും ഇതിൽനിന്ന് ആർക്കും ലഭിക്കില്ല.
പത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കിയ കോൺഗ്രസ് പാർട്ടി 2016 നവംബറിൽ പത്രത്തെ ഡിജിറ്റൽ പതിപ്പിലൂടെ പുനരുജ്ജീവിപ്പിച്ചു.
എന്നാൽ, കുടുംബ പൈതൃകം സംരക്ഷിക്കുന്ന നെഹ്റു കുടുംബത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രതികാര രാഷ്ട്രീയമാണ് ഇപ്പോൾ നടക്കുന്നത്. 2012ൽ സുബ്രഹ്മണ്യ സ്വാമി പ്രൈവറ്റ് ക്രിമിനൽ കുറ്റമെന്ന നിലയിൽ ഡൽഹി ഹൈകോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട് കേസ് കൊടുക്കുന്നത്. എന്തെങ്കിലും നിയമപരമായ പ്രശ്നം ഉണ്ടായിരുന്നെങ്കിൽ ആ കാലഘട്ടത്തിൽ ഭരണത്തിലുണ്ടായിരുന്ന മൻമോഹൻ സിങ് സർക്കാറിന് അത് റദ്ദാക്കാമായിരുന്നു. മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലേറിയ അന്നുമുതൽ ഒരു രാഷ്ട്രീയ പ്രതികാര നടപടിയായി നാഷനൽ ഹെറാൾഡ് കേസ് മാറിയിരിക്കുകയാണ്.
നാഷനൽ ഹെറാൾഡ് സ്വകാര്യ സമ്പത്തിന്റെ ഉറവിടമായിട്ടല്ല നിലകൊള്ളുന്നത്, മറിച്ച് ഇന്ത്യയുടെ ജനാധിപത്യ ആദർശങ്ങളുടെ ജീവിക്കുന്ന തെളിവും അതിന്റെ സ്ഥാപക ദർശകരായ ജവഹർലാൽ നെഹ്റു- ഫിറോസ് ഗാന്ധി കുടുംബത്തിന്റെ വൈകാരിക ബന്ധത്തിന്റെ സജീവ അടയാളവുമാണ്. സ്വാതന്ത്ര്യ സമരത്തിൽ ഒരുപങ്കും വഹിച്ചിട്ടില്ലാത്തവരുടെ ഭരണകൂടത്തിന് ആ വൈകാരിക തലം മനസ്സിലാവില്ല. അവർ യജമാനന്മാരായി കണ്ടിരുന്ന ബ്രിട്ടീഷ് ഭരണകൂടത്തെ നിരന്തരം അലോസരപ്പെടുത്തിയ പത്രത്തിനെതിരെ പതിറ്റാണ്ടുകൾക്കുശേഷം പകപോക്കുകയാണ് സംഘ്പരിവാർ ഫാഷിസ്റ്റുകൾ. നാഷനൽ ഹെറാൾഡിന്റെ ചരിത്രവും വർത്തമാനവും ലാഭനഷ്ട കണക്കുകൾ പറയുന്ന ബാലൻസ് ഷീറ്റുകളുടേതല്ല. സംരക്ഷിക്കപ്പെടേണ്ട മഹിതമായ പാരമ്പര്യത്തിന്റേതാണ്. രാഷ്ട്രീയ പകപോക്കലുകളിലൂടെ ആ ചരിത്രം തേച്ച്മായിച്ചു കളയാൻ ആരുതന്നെ ശ്രമിച്ചാലും നടക്കില്ല.
(ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മിഡിൽ ഈസ്റ്റ് കൺവീനറാണ് ലേഖകൻ)