കേരളത്തിന്റെ സ്വപ്നസാഫല്യം
text_fieldsകേരളത്തിന്റെ സ്വപ്നസാഫല്യമായ വിഴിഞ്ഞം തുറമുഖം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുകയാണ്. തീർച്ചയായും കേരള ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്ന ചരിത്രമുഹൂർത്തമാണിത്, കേരള സർക്കാറിനും ജനതക്കും അഭിമാന നിമിഷവും. ഇന്ത്യയിൽ സംസ്ഥാനത്തിന്റെ മുൻകൈയിൽ ഇത്ര ബൃഹത്തായ ഒരു തുറമുഖം ഏറ്റെടുത്തു പൂർത്തിയാക്കുന്നത് ഇതാദ്യമാണ്.
ഇന്ത്യക്ക് ലോകത്തിലേക്കും ലോകത്തിന് ഇന്ത്യയിലേക്കും തുറന്നുകിട്ടുന്ന പുതിയ ഒരു പ്രവേശന കവാടമായിരിക്കും ഈ തുറമുഖം. ഇതോടെ സമുദ്രമാർഗേണയുള്ള വ്യാപാരത്തിന്റെയും ലോജിസ്റ്റിക്സിന്റെയും ഹബ് ആയി കേരളവും അതിലൂടെ ഇന്ത്യയും മാറുകയാണ്. ആഗോള ചരക്കു ഗതാഗതത്തിൽ അതിപ്രാധാന്യമുള്ള സാന്നിധ്യമായി നമ്മുടെ രാജ്യം മാറുകയാണ്.
നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ വിഭാവനം ചെയ്ത ഈ പദ്ധതിയുടെ കൊമേഴ്സ്യൽ ഓപറേഷൻ 2024ൽ തന്നെ ആരംഭിച്ചു. 2045ൽ പൂർത്തീകരിക്കേണ്ട തുടർഘട്ടങ്ങൾ 17 വർഷം മുമ്പ് 2028ൽ പൂർത്തീകരിക്കാനാവും. ഒന്നാം ഘട്ടം അതിവേഗം പൂർത്തിയാക്കി കമീഷനിലെത്തിക്കാൻ കഴിഞ്ഞു. ഇത് ചാരിതാർഥ്യം നൽകുന്ന കാര്യമാണ്. പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന്റെ ഭരണസംസ്കാരം. അതിന്റെ മറ്റൊരു ദൃഷ്ടാന്തമാവുകയാണ് വിഴിഞ്ഞം തുറമുഖം.
കടുത്ത സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്ന ഘട്ടത്തിൽതന്നെയാണ് കേരളം വലിയ തുക ഇതിനുവേണ്ടി കണ്ടെത്തിയത്. ആകെ ചെലവായ 8,867 കോടി രൂപയിൽ 5,595 കോടി രൂപയും സംസ്ഥാന സർക്കാറാണ് മുടക്കുന്നത്. 2,454 കോടി രൂപ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡാണ് മുടക്കുന്നത്. കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 818 കോടി രൂപ, വി.ജി.എഫ് വായ്പാ രൂപത്തിലാണ് കേന്ദ്രം ലഭ്യമാക്കുന്നത്. എന്നാൽ, ആ തുക ഇതുവരെ കേന്ദ്രത്തിൽനിന്ന് ലഭിച്ചിട്ടില്ല. അത് ലഭിക്കും എന്നുതന്നെയാണ് നമ്മുടെ പ്രതീക്ഷ.
ഇന്ത്യക്ക് സ്വന്തമായി ഒരു ഡീപ് വാട്ടർ ട്രാൻസ്ഷിപ്മെൻറ് തുറമുഖമില്ല. രാജ്യത്തെ ട്രാൻസ്ഷിപ്മെൻറ് ചരക്കിന്റെ വലിയ ശതമാനവും സിംഗപ്പൂർ, കൊളംബോ, ദുബൈ തുടങ്ങിയ വിദേശ തുറമുഖങ്ങൾ വഴിയാണ് നിലവിൽ കൈകാര്യം ചെയ്യുന്നത്. ഇതുവഴി ഇന്ത്യക്ക് പ്രതിവർഷം 200 മുതൽ 220 മില്യൺ ഡോളർവരെ വരുമാന നഷ്ടമുണ്ടാവുന്നുണ്ട്. വ്യാപാരരംഗത്തെ ഈ വിഷമാവസ്ഥക്ക് വിഴിഞ്ഞം തുറമുഖം അന്ത്യം കുറിക്കും. ആ നിലക്ക് രാജ്യത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിക്കുകൂടി വലിയ സംഭാവന നൽകാൻ കേരളത്തിനു കഴിയുന്നു എന്നതു ചെറിയ കാര്യമല്ല.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്ന സങ്കൽപം രൂപപ്പെടുന്നത് 1996ലാണ്. അന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറാണ് ഇതു പ്രായോഗികമാക്കാനുള്ള ശാസ്ത്രീയ പഠനത്തിന് സമിതിയെ നിയോഗിച്ചത്. എന്നാൽ, പിന്നീട് പല കാരണങ്ങളാലും പദ്ധതി അനിശ്ചിതത്വത്തിലായി. 2006ൽ മാത്രമാണ് പിന്നീട് പദ്ധതിക്കു പുനർജീവനമുണ്ടായത്. 2009ൽ പദ്ധതി പഠനത്തിനായി ഇൻറർനാഷനൽ ഫിനാൻസ് കോർപറേഷൻ നിയോഗിക്കപ്പെട്ടു. 2010ൽ ടെൻഡർ നടപടിയിലേക്ക് കടന്നെങ്കിലും കേന്ദ്ര അനുമതി നിഷേധിക്കപ്പെട്ടു. തുടർന്നുള്ള ഘട്ടം പദ്ധതി പ്രായോഗികമാക്കാനുള്ള പ്രക്ഷോഭങ്ങളുടേതായിരുന്നു. മനുഷ്യച്ചങ്ങല മുതൽ 212 ദിവസം നീണ്ട ജനകീയസമരം വരെ എത്രയോ ജനമുന്നേറ്റങ്ങൾ!
ഇതിന്റെയൊക്കെ ഫലമായി 2015ൽ ഒരു കരാറുണ്ടായി. പിന്നീട് 2016ൽ വന്ന എൽ.ഡി.എഫ് സർക്കാർ കേവലം തറക്കല്ലു മാത്രമായി നിന്നിരുന്ന പദ്ധതിയെ പുനരുജ്ജീവിപ്പിച്ചു. ആ പദ്ധതിയാണ് ജാഗ്രത്തായ തുടർനടപടികളിലൂടെ 2024 ജൂലൈയിൽ ട്രയൽ റണ്ണിലേക്കും ഡിസംബറിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിലേക്കും തുടർന്ന് മദർഷിപ്പുകൾ ഉൾപ്പെടെ 265 കപ്പലുകൾ എത്തിച്ചേരുന്ന സ്ഥിതിയിലേക്കും ഇപ്പോൾ കമീഷനിങ്ങിലേക്കും എത്തിയത്.
ഇങ്ങനെയൊരു തുറമുഖം നിലവിൽ വരുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് ആശങ്കകൾ പ്രദേശവാസികൾക്ക് ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുടെയും സ്ഥലം വിട്ടുകൊടുക്കേണ്ടി വന്നവരുടെയുമെല്ലാം ആവലാതികൾ കേട്ടു മനസ്സിലാക്കി സമഗ്രമായ പുനരധിവാസ നടപടികൾ ആവിഷ്കരിക്കാൻ സംസ്ഥാന സർക്കാറിനു സാധിച്ചു. ജീവനോപാധി നഷ്ടപരിഹാര ഇനത്തിൽ നാളിതുവരെ 107.28 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിതരണം ചെയ്തത്. വിഴിഞ്ഞം തുറമുഖത്തിലും അതിന്റെ ഓപറേഷൻ പങ്കാളികളിലും കരാർ കമ്പനികളിലുമായി ആകെ 755 പേർ നിലവിൽ തൊഴിൽ നേടിയിട്ടുണ്ട്. ആ തൊഴിലാളികളിൽ ഏകദേശം 67 ശതമാനം കേരളത്തിൽ നിന്നുള്ളവരാണ്. അതിൽതന്നെ 57 ശതമാനം തിരുവനന്തപുരത്ത് നിന്നുള്ളവരും 35 ശതമാനം വിഴിഞ്ഞം സ്വദേശികളുമാണ്.
വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന സംസ്ഥാന സർക്കാറിന്റെ നയമാണ് ഇതിലൂടെയെല്ലാം ദൃശ്യമാകുന്നത്. ബഹുമുഖമായ മുന്നേറ്റത്തിന്റെ ഊർജ സ്രോതസ്സായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറുകയാണ്. ലോക വാണിജ്യ ഭൂപടത്തിൽ നമ്മുടെ നാടിനെ അടയാളപ്പെടുത്തുന്ന വലിയ ചുവടുവെപ്പാണിത്. മാരിടൈം വിനിമയങ്ങളുടെയും ലോജിസ്റ്റിക്സിന്റെയും ഹബ് എന്ന നിലയിൽ കേരളത്തിന്റെ വളർച്ച ഇവിടെ ആരംഭിക്കുകയാണ്. അന്താരാഷ്ട്ര ചരക്കുനീക്കങ്ങളുടെ സിരാകേന്ദ്രമായുള്ള ഇന്ത്യയുടെ കുതിപ്പിനും തുടക്കമിടുകയാണ്.