പഠനം, പരീക്ഷ, തുടർവിദ്യാഭ്യാസം... മാറ്റത്തിന് സമയമായി
text_fields
ഒന്ന് ജയിച്ചു കിട്ടിയാൽ മതിയായിരുന്നു എന്ന് ചിന്തിച്ചിരുന്ന തലമുറയുടെ കാലം കഴിഞ്ഞു. ഇന്ന് എല്ലാവർക്കും വേണ്ടത് ഫുൾ എ പ്ലസ് ആണ്. സ്കൂളുകൾക്ക് വേണ്ടതോ...100 ശതമാനം വിജയവും. എന്നാൽ അതിനനുസരിച്ച് വിദ്യാർഥികളുടെ പഠന നിലവാരം കൂടുന്നുണ്ടോ..? പരിശോധിക്കേണ്ട വിഷയമാണ്. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കുപോലും തെറ്റാതെ മലയാളം എഴുതാൻ അറിയില്ല എന്ന് വാർത്തകൾ വന്നിരുന്നു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും ഇവരിൽ ഭൂരിപക്ഷത്തിനും വളരെ കുറവാണ്....
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഒന്ന് ജയിച്ചു കിട്ടിയാൽ മതിയായിരുന്നു എന്ന് ചിന്തിച്ചിരുന്ന തലമുറയുടെ കാലം കഴിഞ്ഞു. ഇന്ന് എല്ലാവർക്കും വേണ്ടത് ഫുൾ എ പ്ലസ് ആണ്. സ്കൂളുകൾക്ക് വേണ്ടതോ...100 ശതമാനം വിജയവും. എന്നാൽ അതിനനുസരിച്ച് വിദ്യാർഥികളുടെ പഠന നിലവാരം കൂടുന്നുണ്ടോ..? പരിശോധിക്കേണ്ട വിഷയമാണ്. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കുപോലും തെറ്റാതെ മലയാളം എഴുതാൻ അറിയില്ല എന്ന് വാർത്തകൾ വന്നിരുന്നു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും ഇവരിൽ ഭൂരിപക്ഷത്തിനും വളരെ കുറവാണ്.
ഒരു വിദ്യാർഥി എസ്.എസ്.എൽ.സി പാസാവാൻ 100ൽ വെറും 8 മാർക്ക് മതിയെന്ന അവസ്ഥയാണിന്നുള്ളത്. ക്ലാസ് പരീക്ഷകളിലൂടെയും മറ്റും ലഭിക്കുന്ന മാർക്കുകളുടെ അടിസ്ഥാനത്തിൽ തുടർമൂല്യനിർണയം എന്ന പേരിൽ 20 മാർക്ക് വരെ ലഭിക്കാം. സ്കൂളുകൾ നൽകുന്ന മാർക്കായതിനാൽ 100 ശതമാനം വിജയം ആഗ്രഹിക്കുന്ന വിദ്യാലയങ്ങളിലുള്ളവർക്ക് ഭൂരിപക്ഷത്തിനും 20 മാർക്ക് തന്നെ ലഭിക്കും. പൊതുപരീക്ഷയിൽ 80ൽ 10 മാർക്ക് ലഭിച്ചാൽ മൊത്തം 30 മാർക്കാവും. എട്ട് മാർക്ക് കിട്ടിയാൽ പോലും 10 ആയി റൗണ്ട് ചെയ്യുന്നു. വിജയശതമാനം കൂടണമെന്ന സർക്കാറുകളുടെ താൽപര്യത്തിനനുസരിച്ച് പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയത്തിലുണ്ടാവുന്ന ‘പരിഗണന’കളും കൂടി ചേരുമ്പോൾ ഈ എട്ടുമാർക്ക് പോലും ലഭിക്കാത്തവരാണ് വിജയികളാവുന്നത്.
എട്ടാംതരെ വരെ തോൽപിക്കരുത് എന്നാണ് സർക്കാറിന്റെ നയം. 9ാം ക്ലാസിലാവട്ടെ വിജയശതമാനം കുറയരുത് എന്നാണ് മറ്റൊരു നയം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ പരാജയം കുട്ടികൾക്ക് സഹിക്കാനോ ഉൾക്കൊള്ളാനോ കഴിയുന്നില്ല. തോൽവി മാത്രമല്ല അതിനെചൊല്ലിയുള്ള ചെറു കുറ്റപ്പെടുത്തലുകൾ പോലും ഇവർക്ക് സഹിക്കാനാവുന്നില്ല. പരീക്ഷാഫലം വന്നുകഴിഞ്ഞാലുള്ള ആത്മഹത്യാവാർത്തകൾ ഇതിന് ഉദാഹരണമാണ്. പുറത്തറിയാത്ത ‘ആത്മഹത്യാശ്രമ’ ങ്ങൾ അതിലുമെത്രയോ അധികമാണ്. ആത്മഹത്യ ചെയ്യുന്നവരുടെയും ആത്മഹത്യാശ്രമം നടത്തി പരാജയപ്പെടുന്നവരുടെയും മാനസികാവസ്ഥ ഒരുപോലെയാണ്. അവർക്ക് ഒരു ചെറിയ പ്രതിസന്ധി പോലും നേരിടാനാവുന്നില്ല. എന്തുപറ്റി നമ്മുടെ പുതുതലമുറക്ക്? പറ്റിയത് അവർക്കാണോ അതോ അവരെ പരാജയം അറിയിക്കാതെ, ആവശ്യത്തിനും കുറ്റപ്പെടുത്താതെ അമിതലാളനയും, അനാവശ്യ കരുതലും നൽകി വളർത്തിയ നമുക്ക് തന്നെയാണോ?

തീർച്ചയായും നമ്മൾ തന്നെ പ്രതിക്കൂട്ടിൽ. തോൽവി വിജയത്തിന്റെ ചവിട്ടുപടിയാണ്, തോൽവിയാണ് തിരിച്ചറിവ് നൽകുന്നത് തുടങ്ങിയ ആപ്തവാക്യങ്ങളൊക്കെ പഴഞ്ചനായിക്കഴിഞ്ഞു. ആദ്യകാലങ്ങളിൽ 2ാം ക്ലാസുമുതൽ തീരേ പഠിക്കാത്ത കുട്ടികൾ ആ ക്ലാസുകളിൽ തോൽക്കും. അതുകൊണ്ട്, എന്തുകൊണ്ട് തന്റെ കുട്ടി തോറ്റു എന്ന് ചെറു ക്ലാസുകളിൽ നിന്നുതന്നെ രക്ഷിതാക്കൾക്ക് മനസ്സിലാവുകയും അവർക്ക് വേണ്ട ശിക്ഷണം നൽകുകയും ചെയ്യും.
പഠനവൈകല്യമുള്ള കുട്ടികളെ കൃത്യമായി തിരിച്ചറിയുന്നത് ഒന്നാം ക്ലാസുകളിൽ നിന്നും രണ്ടാം ക്ലാസുകളിൽ നിന്നുമായിരിക്കും. ഈ സമയത്ത് പ്രത്യേക ശ്രദ്ധയോടെ പഠന പരിശീലനം നടത്തിയാൽ ഒരളവുവരെ അവർക്ക് എഴുതാനും വായിക്കാനും കണക്കിലെ ക്രിയകൾ മനസ്സിലാക്കാനും എളുപ്പം സാധിക്കും. ഈ പ്രായത്തിൽ അത് എളുപ്പവുമാണ്. മറിച്ച് കുട്ടികൾ എഴുതാനും വായിക്കാനും, കൂട്ടാനും കുറക്കാനും അറിയാതെ ഉയർന്ന ക്ലാസിൽ എത്തിക്കഴിഞ്ഞാൽ പിന്നീട് അവരെ പഠിപ്പിച്ചെടുക്കൽ എളുപ്പമല്ല.
കുട്ടി പഠിക്കാൻ പിന്നിലാണ്, പഠിക്കാൻ തീരെ താൽപര്യമില്ല എന്നുപറഞ്ഞ് കൗൺസലിങ്ങിനും മനഃശാസ്ത്ര ചികിത്സക്കും വരുന്ന 8, 9 ക്ലാസുകളിലുള്ള കുട്ടികളിൽ മഹാഭൂരിപക്ഷം പേർക്കും എഴുതാനോ വായിക്കാനോ അല്ലെങ്കിൽ കണക്കിലെ പ്രാഥമിക ക്രിയകൾ ചെയ്യാനോ അറിവുണ്ടാവില്ല. ഇവരിൽ ചിലർ പഠനവൈകല്യമുള്ളവരാണ്. എന്നാൽ, ശാസ്ത്രീയ ഇടപെടലുകളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള സമയമാകട്ടെ ഇതിനകം അതിക്രമിച്ചുകഴിഞ്ഞിട്ടുമുണ്ടാവും. ഇത്തരം കുട്ടികൾ നേരത്തെ സൂചിപ്പിച്ച രീതിയിൽ തട്ടിയും മുട്ടിയുമാണ് എസ്.എസ്.എൽ.സി എന്ന കടമ്പ പാസാകുന്നത്. അതാകട്ടെ എട്ട് മാർക്കോ അതിൽ അൽപം കൂടുതലോ ലഭിച്ചാണ്.

പഠനവൈകല്യമുള്ള കുട്ടികൾ പലപ്പോഴും ബുദ്ധി കുറഞ്ഞവരായിരിക്കണമെന്നില്ല. മറിച്ച് തോമസ് ആൽവ എഡിസനെപോലെ ഉയർന്ന ബുദ്ധി (ഐ.ക്യു) ഉള്ളവരുമാവാം. പക്ഷേ, നമ്മുടെ വിദ്യാഭ്യാസ രീതിക്ക് എഴുത്തും വായനയും അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ചെറിയ ക്ലാസുകളിൽനിന്നും അവരെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി ഉയർത്തുകയാണ് വേണ്ടത്. ഈ സാഹചര്യത്തിലാണ് ഇന്നത്തെ പരീക്ഷാസമ്പ്രദായത്തെക്കുറിച്ച് മാറിച്ചിന്തിക്കേണ്ടിവരുന്നത്. ഇന്ന് നടത്തുന്ന രീതിയിൽ പ്രഹസന പരീക്ഷ നടത്തി ലക്ഷക്കണക്കിന് പണം ഖജനാവിൽ നിന്നും ചെലവഴിച്ച് വലിയ വിജയ ശതമാനം ഉണ്ടാക്കി നാടിന്റെ ആഘോഷമായി മാറ്റണോ? ഇതിലൂടെ നമ്മുടെ സമൂഹവും വിദ്യാഭ്യാസരംഗവും എന്ത് നേട്ടമാണ് ഉണ്ടാക്കുന്നത്?
10ാം ക്ലാസ് പരീക്ഷ ഈ രീതിൽ നടത്തുന്നതിനുപകരം ഒന്നാംതരം മുതൽ ഒമ്പതാംതരം വരെ നടത്തുന്ന രീതിയിൽതന്നെ നടത്തിയാൽ പോരെ? കാരണം, മുമ്പ് ഈ രീതിയിൽ നടത്തിവന്നത് എസ്.എസ്.എൽ.സി എന്നത് വിദ്യാർഥികളുടെ പഠനം സ്കൂൾ തലത്തിൽ നിന്ന് കോളജ് തലത്തിലേക്ക് മാറാനുള്ള ഒരു വഴിത്തിരിവായിരുന്നതുകൊണ്ടാണ്.
എന്നാൽ, ഇന്ന് അങ്ങനെയല്ല. പ്ലസ് ടു വരെ സ്കൂളിൽ തന്നെയാണ് പഠനം. ഇവിടെ ഒരു ചോദ്യം ഉയരുന്നത്, എങ്ങനെയാണ് സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് തുടങ്ങിയ വിവിധ ഗ്രൂപ്പുകളിലേക്ക് കുട്ടികൾക്ക് പ്രവേശനം നൽകുക എന്നതാണ്. അതിനുള്ള പരിഹാരം പത്താം ക്ലാസ് പാസായവരെ ഒരു അഭിരുചി പരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) നടത്തി അവർക്ക് വിജയിക്കാൻ കഴിയുന്ന വിഷയങ്ങളിലേക്ക് മാറ്റുക എന്നതാണ്. അങ്ങനെ വരുമ്പോൾ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് തുടർപഠനം നടത്താനും പഠനത്തിൽ നല്ല നിലവാരം പുലർത്താനും കഴിയും എന്നതാണ്. അത് കുട്ടികൾക്കും അധ്യാപകർക്കും സമൂഹത്തിനും ഗുണപ്രദവും ആയിരിക്കുകയും ചെയ്യും. അതിനെല്ലാം പുറമെ രക്ഷിതാക്കളുടെ അമിത പ്രതീക്ഷമൂലം കുട്ടികളെ നിർബന്ധിച്ച് കോഴ്സ് എടുപ്പിക്കുന്ന രീതിയും ഇല്ലാതാക്കാനാവും.
ചുരുക്കത്തിൽ ബുദ്ധിമുട്ടി പണം ചെലവഴിച്ച് പൊതുപരീക്ഷ നടത്തുന്നതിനേക്കാൾ ഗുണം അത് ഇല്ലാതായാൽ സമൂഹത്തിന് ലഭിക്കും.
(കണ്ണൂർ മാധവറാവു സിന്ധ്യ ആശുപത്രിയിൽ കൺസൾട്ടന്റ് സൈക്കോളജിസ്റ്റും സൈക്കോതെറപ്പിസ്റ്റുമാണ് ലേഖകൻ)