Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബി.ഡി.എസ് മൂവ്മെന്‍റും...

ബി.ഡി.എസ് മൂവ്മെന്‍റും ബഹിഷ്കരണത്തിന്‍റെ രാഷ്ട്രീയവും

text_fields
bookmark_border
bds
cancel

സ്രായേൽ ഫലസ്തീനിൽ നടത്തുന്ന വംശഹത്യ തുടർന്നുകൊണ്ടേയിരിക്കുകയാണ്. അതോടൊപ്പം ഫലസ്തീനികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും, ഇസ്രായേലിന്റെ വംശഹത്യാ നയങ്ങളോടുള്ള പ്രതിഷേധവും കനക്കുകയാണ്. 2005ൽ 170ലധികം ഫലസ്തീൻ സിവിൽ സൊസൈറ്റി സംഘടനകളുടെ ആഹ്വാനത്തോടെ ആരംഭിച്ച 'ബോയ്കോട്ട്, ഡിവെസ്റ്റ്മെന്റ്, സാങ്ഷൻസ്' (BDS) പ്രസ്ഥാനം, ഇസ്രായേലിന്റെ അധിനിവേശം, വംശീയ വിവേചനം, കോളനിവൽക്കരണം എന്നിവക്കെതിരെ അന്താരാഷ്ട്ര പിന്തുണ ആവശ്യപ്പെട്ട് അക്രമരഹിതമായ പ്രതിരോധ മാർഗമായി ആഗോള ശ്രദ്ധ നേടിയതാണ്.

BDSന്‍റെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ അന്താരാഷ്ട്ര നിയമത്തിലും മനുഷ്യാവകാശ തത്വങ്ങളിലും അധിഷ്ഠിതമാണ്:- 1967ൽ ഇസ്രായേൽ ആരംഭിച്ച വെസ്റ്റ് ബാങ്ക്, ഗസ്സ, കിഴക്കൻ ജറൂസലേം എന്നിവിടങ്ങളിലെ അധിനിവേശം അവസാനിപ്പിക്കുക, നിയമവിരുദ്ധമായ മതിലുകളും കുടിയേറ്റ കേന്ദ്രങ്ങളും പൊളിച്ചുമാറ്റുക; ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാർക്ക് പൂർണ സാമൂഹിക-രാഷ്ട്രീയ സമത്വം ഉറപ്പാക്കുക; 1948ലെ നക്ബയെ തുടർന്ന് അഭയാർഥികളായ ഫലസ്തീനികൾക്ക് മടങ്ങിവരവിനുള്ള അവകാശം ഉറപ്പാക്കുക. 'സമാധാന പ്രക്രിയ' എന്ന പേര് നൽകപ്പെട്ട പതിറ്റാണ്ടുകളുടെ പരാജയം, ഇസ്രായേലിന്റെ കോളനിവൽക്കരണത്തിനും 'വംശീയ ശുദ്ധീകരണത്തിനും' കൂടുതൽ സമയം നൽകിയെന്ന് ഫലസ്തീനികൾ വാദിക്കുന്നു. താഴെനിന്നുള്ള, ജനകീയമായ സമ്മർദത്തിലൂടെ മാത്രമേ ഇവ അവസാനിപ്പിക്കാനാകൂ എന്നാണ് BDSന്‍റെ വീക്ഷണം.

BDS മൂവ്മെന്‍റ് ഒരു അക്രമരഹിത പ്രതിരോധ മാതൃകയാണ്. ദക്ഷിണാഫ്രിക്കയിലെ വർണവിവേചന വിരുദ്ധ പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടത്. ബോയ്കോട്ട്, ഡിവെസ്റ്റ്മെന്റ്, സാമ്പത്തിക ഉപരോധം എന്നിവയിലൂടെ, മനുഷ്യാവകാശ ലംഘനങ്ങളിൽ പങ്കാളികളായ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് ഇത് പ്രവർത്തിക്കുന്നത്. വ്യക്തിയെ അല്ല, അന്താരാഷ്ട്ര നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെയും കോർപ്പറേഷനുകളെയുമാണ് BDS ഉന്നമിടുന്നത്. ഉദാഹരണത്തിന്, ഫലസ്തീനികളുടെ അടിച്ചമർത്തലിൽ പങ്കാളികളായ വിയോലിയ, G4S തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ BDSന്റെ സമ്മർദ്ദത്തെ തുടർന്ന് ഇസ്രായേലിൽ നിന്ന് പിന്മാറി. 2014ൽ ഇസ്രായേലിലേക്കുള്ള വിദേശ നിക്ഷേപം 46 ശതമാനം കുറഞ്ഞതും BDS-ന്റെ സ്വാധീനത്തിന്റെ തെളിവാണ്.

അതുപോലെ തന്നെ ഫലസ്തീനികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തെ ആഗോളവൽക്കരിച്ചു എന്നത് BDS മൂവ്മെന്‍റിന്‍റെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിക്കുന്ന കാര്യമാണ്. അമേരിക്കൻ സഭകൾ മുതൽ ബ്രിട്ടീഷ് കാമ്പസുകൾ, ഈജിപ്ഷ്യൻ ട്രേഡ് യൂണിയനുകൾ മുതൽ ബൊളീവിയൻ സർക്കാർ വരെ, BDS-ന്റെ സ്വാധീനം വ്യാപിച്ചു. സ്റ്റീഫൻ ഹോക്കിങ്, റോജർ വാട്ടേഴ്സ്, ആലീസ് വാക്കർ തുടങ്ങിയ പ്രമുഖർ ഈ പ്രസ്ഥാനത്തിന് പിന്തുണ നൽകിയിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികളുടെ പിന്മാറ്റം, വിദേശ നിക്ഷേപത്തിലെ കുറവ്, അക്കാദമിക-സാംസ്കാരിക ബഹിഷ്കരണത്തിനുള്ള വർധിച്ച പിന്തുണ എന്നിവ BDS-ന്റെ വിജയങ്ങളാണ്.

അതുകൊണ്ട് തന്നെ, BDSന് ഇസ്രയേലിൻ്റെ ഭാഗത്ത് നിന്ന് ശക്തമായ എതിർപ്പുകളും നേരിടേണ്ടി വരുന്നുണ്ട്. 2010 മുതൽ ഇസ്രായേൽ BDSനെ 'തന്ത്രപരമായ ഭീഷണി'യായി കണക്കാക്കി, 2011ൽ ബോയ്കോട്ടിന് വേണ്ടി വാദിക്കുന്നത് നിരോധിക്കുന്ന നിയമം പാസാക്കി. സൈനിക-രഹസ്യാന്വേഷണ ഏജൻസികളുടെ പിന്തുണയോടെ, 25 മില്യൺ ഡോളർ ബജറ്റ് BDSനെതിരെ വകയിരുത്തി. അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങൾ BDSനെ ക്രിമിനലൈസ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, ഓസ്ട്രേലിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ BDS പ്രവർത്തകർക്കെതിരെ നിയമനടപടികൾ നേരിടേണ്ടി വന്നു. എന്നിരുന്നാലും, യൂറോപ്യൻ യൂണിയനും നിയമ വിദഗ്ധരും ബോയ്കോട്ടിനെ സ്വതന്ത്രാഭിപ്രായ പ്രകടനമായി അംഗീകരിക്കുകയാണ് ചെയ്യുന്നത്. ഇതാകട്ടെ BDSന്റെ നിയമസാധുതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

BDSനെ വംശീയമെന്ന് വിമർശിക്കുകയും, ഇത് ഇസ്രായേലിനെ ഒറ്റപ്പെടുത്തുകയും ജൂത വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് സയണിസ്റ്റുകളും അവരുടെ അനുകൂലികളും വാദിക്കുന്നത്. എന്നാൽ, BDS എല്ലാ തരത്തിലുള്ള വംശീയതയെയും എതിർക്കുന്നതായിട്ടാണ് കാണാൻ കഴിയുന്നത്. ഇസ്രായേലിന്റെ വംശീയ വിവേചന നയങ്ങൾക്കെതിരാണ് BDS പോരാടുന്നത്. വ്യക്തികളെ ലക്ഷ്യമിടാതെ, മനുഷ്യാവകാശ ലംഘനങ്ങളിൽ പങ്കാളിത്തമുള്ള സ്ഥാപനങ്ങളെയാണ് BDS ഉന്നമിടുന്നത്. ദക്ഷിണാഫ്രിക്കയിലെ വർണവിവേചന വിരുദ്ധ പ്രസ്ഥാനത്തിന്റെ മാതൃകയിൽ, BDS ഒരു കൊളോണിയൽ വിരുദ്ധ, വംശീയ വിരുദ്ധ പ്രസ്ഥാനമായാണ് സ്വയം നിർവചിക്കുന്നത്.

അതുപോലെ BDSന്റെ ധാർമ്മിക അടിത്തറ, ഇസ്രായേലിന്റെ 'പരാനോയിഡ് വിക്ടിം കോംപ്ലക്സിനെ' വെല്ലുവിളിക്കുന്നതായി കാണാവുന്നതാണ്. ലോകത്തിലെ വലിയ സൈനിക ശക്തികളിലൊന്നായ, ആണവായുധങ്ങളുടെ പിന്തുണയോടെ, അന്താരാഷ്ട്ര പിന്തുണയുള്ള ഇസ്രായേൽ, ഫലസ്തീനികളിൽ നിന്ന് 'അസ്തിത്വ ഭീഷണി' നേരിടുന്നുവെന്ന വാദം എങ്ങനെയാണ് യാഥാർഥ്യവുമായി പൊരുത്തപ്പെടുക?

തീർച്ചയായും അടിത്തട്ടിലുള്ള, സന്നദ്ധ സ്വഭാവത്തിന്റെ ശക്തിയിലാണ് BDSന്റെ ഭാവി നിലകൊള്ളുന്നത്. ഇസ്രായേലിന്റെ 'ലോഫെയർ' തന്ത്രങ്ങൾ, അപവാദ പ്രചാരണങ്ങൾ, BDS പ്രവർത്തകർക്കെതിരായ നിയമനടപടികൾ എന്നിവയെല്ലാം ഇതിനു മുന്നിലുള്ള വെല്ലുവിളികളാണ്. ആംനസ്റ്റി ഇന്റർനാഷണൽ, BDS പ്രവർത്തകർക്കെതിരായ 'ടാർഗറ്റെഡ് സിവിൽ എലിമിനേഷൻ' ആഹ്വാനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കിലും, BDS-ന്റെ വളർച്ച തുടരുന്നു. അമേരിക്ക, യൂറോപ്പ്, ഇസ്രായേൽ എന്നിവിടങ്ങളിലെ യഹൂദ യുവാക്കൾ, BDSനും മറ്റ് ഫലസ്തീൻ-നീതി പ്രസ്ഥാനങ്ങൾക്കും പിന്തുണ നൽകുന്നു. ഇസ്രായേലിനകത്ത്, ജോയിന്റ് ലിസ്റ്റ് പോലുള്ള രാഷ്ട്രീയ സഖ്യങ്ങൾ ഫലസ്തീനികൾക്ക് വേണ്ടിയുള്ള രാഷ്ട്രീയ-സാമ്പത്തിക നീതിക്കായി വാദിക്കുന്നു.

ഫലസ്തീനികളുടെ നീതിക്കായുള്ള പോരാട്ടത്തിൽ, പ്രതീക്ഷയുടെ കിരണമായും അക്രമരഹിതവും, ജനകീയവുമായ പ്രതിരോധ മാർഗമായും, ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ആഗോള ഐക്യദാർഢ്യം സൃഷ്ടിക്കുന്നുണ്ട്. അന്താരാഷ്ട്ര നിയമവും മനുഷ്യാവകാശവും ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ഈ പ്രസ്ഥാനം, ഫലസ്തീനികളുടെ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ നിർണായക സംഭാവനകൾ നൽകുന്നു. ഇത്തരത്തിൽ ആഗോളതലത്തിൽ തന്നെ കാര്യക്ഷമമായി ഇടപെടുന്ന BDSന്‍റെ പ്രവർത്തനങ്ങളോടും അതിലുപരി ഫലസ്തീൻ കോസിനോടും ചേർന്ന് നിന്നതിൻ്റെ ഭാഗമായാണ് കേരളത്തിലുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നട(ക്കു)ന്ന ബഹിഷ്കരണ സമരങ്ങളെയും കാണാൻ കഴിയേണ്ടത്. കഴിഞ്ഞ മേയ് 28ന്, ഇന്ത്യൻ പീപ്പിൾ ഇൻ സോളിഡാരിറ്റി വിത്ത് പലസ്തീൻ (IPSP) പട്നയിലെ ഡാക്‌ബംഗ്ലോവിലെ സൂഡിയോ ഷോറൂമിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ BDS ഇന്ത്യയിലെ ആക്ടിവിസ്റ്റായ സോമ പറഞ്ഞത് ഇപ്രകാരമാണ്. "ഇന്ത്യൻ വൻകിട കമ്പനിയായ ടാറ്റാ ഗ്രൂപ്പ്, ഇസ്രായേലുമായി ചേർന്ന് സൈനിക ആയുധങ്ങളുടെയും നിരീക്ഷണ സാങ്കേതികവിദ്യയുടെയും നിർമാണത്തിൽ പങ്കാളിയാണ്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫാഷൻ ബ്രാൻഡായ സൂഡിയോ ഈ അന്യായമായ പങ്കാളിത്തത്തിൽ നിന്ന് ലാഭം നേടുന്നു"

കോഴിക്കോട് ബലിപെരുന്നാളിനോടനുബന്ധിച്ച് 'പുത്തനുടുപ്പിൽ ചോരക്കറയോ' എന്ന ടൈറ്റിലിൽ എസ്.ഐ.ഒ സംഘടിപ്പിച്ച പരിപാടിയും ശ്രദ്ധേയമായിരുന്നു. ഡൽഹിയിലും പൂണെയിലും മുംബൈയിലും വിശാഖപട്ടണത്തിലുമൊക്കെ ടാറ്റയുടേതടക്കമുള്ള, ഇസ്രയേലിനോട് പങ്കുചേർന്നുള്ള ഇടപാടുകളെ പ്രശ്നവൽക്കരിച്ച് നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായിരുന്നു അത്. എന്നാൽ, കോഴിക്കോട് എസ്.ഐ.ഒ സംഘടിപ്പിച്ച പരിപാടിക്കെതിരെ വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണങ്ങളാണ് നടന്നത്. സൂഡിയോ ബഹിഷ്കരിക്കുന്നവർ ടാറ്റയുടെ മറ്റ് ഉൽപ്പന്നങ്ങളും എയർ ഇന്ത്യയും ഇന്ത്യയുടെ പൗരത്വം തന്നെയും ബഹിഷ്കരിക്കട്ടെ എന്നിങ്ങനെ പോകുന്നു യമണ്ടൻ ചോദ്യങ്ങളും പ്രതികരണങ്ങളും. ഫലസ്തീനിൽ നടക്കുന്ന വംശഹത്യ എന്ന യാഥാർഥ്യത്തിൽ നിന്നും കുതറിമാറി, ബഹിഷ്കരിക്കുന്നവരുടെ യുക്തിയളക്കുന്നവർ വംശീയതയുടെ പക്ഷത്താണ് നിലകൊള്ളുന്നത്. അവർ ചിതറിത്തെറിച്ച പിഞ്ചുപൈതങ്ങളുടെ ചോരയിലാണ് പങ്കുകൊള്ളുന്നത്. തീർച്ചയായും വംശീയതയുടെ സഹകാരികളെ ബഹിഷ്കരിക്കുക എന്നത് എളുപ്പം നിർവഹിക്കാൻ കഴിയുന്നൊരു കർമമല്ല, മറിച്ച് ഇനിയും വിപുലപ്പെടേണ്ടുന്ന ഒരു പ്രക്രിയയായാണ് അതിനെ തിരിച്ചറിയേണ്ടത്. പ്രമുഖ നരവംശ ശാസ്ത്രജ്ഞനായ തലാൽ അസദ് BDSനെ ക്കുറിച്ച് എഴുതിയത് ഇപ്രകാരമാണ്- "ഇസ്രായേലിന്റെ അനീതി നിലനിർത്താൻ സഹായിക്കുന്ന ഇസ്രായേൽ അക്കാദമിക് സ്ഥാപനങ്ങളുടെ ബഹിഷ്കരണം ഒരർഥത്തിൽ തൊഴിലാളിവർഗ ജീവിതം മെച്ചപ്പെടുത്താൻ സഹായിച്ച വ്യാവസായിക പണിമുടക്കിനും മറ്റു ചില വിധങ്ങളിൽ പൗരാവകാശങ്ങൾ വിപുലീകരിക്കാൻ സഹായിച്ച സിവിൽ ഡിസ്ഒബീഡിയൻസിനും സമാനമാണ്. പലപ്പോഴും അപഹസിപ്പിക്കപ്പെടുന്ന, ചിലപ്പോൾ വിജയിക്കാത്ത, എന്നാൽ എപ്പോഴും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ നീതി നേടാൻ ശ്രമിക്കുന്നതിനുള്ള ഒരു അനിവാര്യ മാർഗം." അതിനാൽ തന്നെ അക്കാദമികവും സാംസ്കാരികവുമായ മണ്ഡലങ്ങളിലേക്കെല്ലാം വികസിക്കേണ്ടുന്ന; വംശഹത്യയുടെ സന്ദർഭത്തിൽ അതിനെതിരായി നിലകൊള്ളാനുള്ള ചെറുതെങ്കിലും നൈതികമായൊരു നിലപാടാണ് ബഹിഷ്കരണം എന്ന് തന്നെ നിസ്സംശയം പറയാവുന്നതാണ്.

(എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)

Show Full Article
TAGS:BDS Movement Israel Palestine Conflict sio boycotting 
News Summary - The BDS Movement and the Politics of Boycott
Next Story