രാജ്യത്തിനും യുദ്ധത്തിനുമിടയിലെ മുസ്ലിമവസ്ഥ
text_fields
ഇന്ത്യക്കും പാകിസ്താനുമിടയിൽ ഉരുണ്ടുകൂടിയ യുദ്ധാന്തരീക്ഷത്തിനു ശേഷം രാജ്യം അത്തരമൊരവസ്ഥയിലെത്തിയതിനെക്കുറിച്ച് മറ്റു രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്ന നയതന്ത്ര വ്യായാമത്തിലാണ് നാം. പഹൽഗാമിലെ പൈശാചികമായ ഭീകരാക്രമണത്തെ തുടർന്ന് സംജാതമായ സംഘർഷാവസ്ഥയിൽ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കു നേരെ നടത്തിയ ഇന്ത്യൻ ആക്രമണം പ്രതീക്ഷിച്ചതും ന്യായയുക്തവുമാണ്. അവിടെ കൊല്ലപ്പെട്ടവരിൽ ലക്ഷണമൊത്ത ഭീകരർ എത്ര പേരുണ്ടെന്നത് ഒരിക്കലും...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഇന്ത്യക്കും പാകിസ്താനുമിടയിൽ ഉരുണ്ടുകൂടിയ യുദ്ധാന്തരീക്ഷത്തിനു ശേഷം രാജ്യം അത്തരമൊരവസ്ഥയിലെത്തിയതിനെക്കുറിച്ച് മറ്റു രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്ന നയതന്ത്ര വ്യായാമത്തിലാണ് നാം. പഹൽഗാമിലെ പൈശാചികമായ ഭീകരാക്രമണത്തെ തുടർന്ന് സംജാതമായ സംഘർഷാവസ്ഥയിൽ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കു നേരെ നടത്തിയ ഇന്ത്യൻ ആക്രമണം പ്രതീക്ഷിച്ചതും ന്യായയുക്തവുമാണ്. അവിടെ കൊല്ലപ്പെട്ടവരിൽ ലക്ഷണമൊത്ത ഭീകരർ എത്ര പേരുണ്ടെന്നത് ഒരിക്കലും പാകിസ്താൻ പറയാൻപോകുന്നില്ല. അതിനു മറുപടിയായി പാകിസ്താൻ നടത്തിയ ഷെല്ലാക്രമണങ്ങളിൽ അതിർത്തി ഗ്രാമങ്ങളിൽ മരിച്ചതത്രയും നിരപരാധികളായ സാധാരണക്കാരാണ്.
സത്യം ചെരിപ്പിടുന്നതിനിടയിൽ നുണ ഭൂമി ചുറ്റി വരും എന്നതിനെ ഓർമിപ്പിക്കുന്നതാണ് പാകിസ്താൻ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ചമച്ചുവിട്ട നൂറുകൂട്ടം കഥകൾ. ഇന്ത്യയിലും വാർ റൂമുകളേക്കാൾ ഉച്ചത്തിൽ അലറിവിളിച്ച ന്യൂസ് റൂമുകളും കുറെ നുണക്കഥകൾ ചമച്ചിട്ടുണ്ട്. പാകിസ്താനി നുണകൾ അപ്പാടെ കോപ്പിയടിച്ച മാത്യു സാമുവലിനെ പോലുള്ള പ്രച്ഛന്ന വേഷധാരികളേയും നാം കണ്ടു.
ഒട്ടേറെ യുദ്ധവിരുദ്ധരും മാനവിക വാദികളും നിറഞ്ഞ രാജ്യമാണ് ഇന്ത്യയെങ്കിലും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുയർത്താനോ ഇന്ത്യയുടെ മിലിട്ടറി ആക്ഷനെ വിമർശനാത്മകമായി സമീപിക്കാനോ ആദ്യ ദിവസങ്ങളിൽ അവരിൽ മഹാഭൂരിപക്ഷവും മുതിർന്നില്ല. യുദ്ധം പാകിസ്താനോടായതിനാൽതന്നെ ഇന്ത്യയിലെ മുസ്ലിം പരിസരത്തുള്ളവർക്ക് അത് തീർത്തും അചിന്ത്യവുമാണ്. മോദി സർക്കാർ അധികാരത്തിൽ വന്നതിനു മുമ്പേ ദിവസം മൂന്നുതവണ രാജ്യസ്നേഹ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട പരിതോവസ്ഥയിൽ ജീവിച്ചിരുന്ന അവർ ഇപ്പോൾ പാകിസ്താനിലേക്ക് പോകൂ എന്ന ആക്രോശം നിരന്തരം കേട്ടുകൊണ്ടിരി ക്കുകയാണ്. പഹൽഗാമിന് ശേഷമാകട്ടെ രാജ്യത്തുടനീളം മുസ്ലിംകൾക്കെതിരായി വിദ്വേഷ പ്രചാരണം ഉച്ചസ്ഥായിയിലായി. കശ്മീരി മുസ്ലിംകൾക്കെതിരെ കായികമായ ആക്രമണംതന്നെ നിർബാധം നടന്നു. ആഗ്രയിൽ മുഹമ്മദ് ഗുൽഫാം എന്ന യുവാവിനെ ഹിന്ദുത്വ ഭീകരർ വെടിവെച്ചുകൊന്നു. മംഗലാപുരത്ത് മുഹമ്മദ് അഷ്റഫ് എന്ന മലയാളിയെയാണ് ഉന്മാദ ദേശീയത ഉറഞ്ഞുതുള്ളി കൊന്നത്. മനോജ് ചൗധരി എന്ന ക്ഷത്രിയ ഗോരക്ഷ നേതാവിന്റെ 26ന് പകരം 2600 മുസ്ലികളെ കൊല്ലണമെന്നാഹ്വാനം ചെയ്യുന്ന വിഡിയോ വൈറലായി. ഇങ്ങനെ പഹൽഗാമാനന്തരം രാജ്യത്ത് നിലനിന്നിരുന്ന ഭ്രാന്തമായ യുദ്ധാന്തരീക്ഷത്തിൽ യുദ്ധ വിരുദ്ധ മുദ്രാവാക്യം പ്രധാന മുസ്ലിം വ്യക്തികളാരുംതന്നെ മുന്നോട്ടു വെക്കാൻ ധൈര്യപ്പെട്ടില്ല എന്നത് രാജ്യത്ത് മുസ്ലിം അപരവത്കരണം പൂർത്തിയായി എന്നതിന്റെ സാമൂഹിക സൂചികയാണ്. കുറച്ചുകാലം മുമ്പാണെങ്കിൽ നസ്റുദ്ദീൻ ഷായോ ജാവേദ് അഖ്തറോ ഇർഫാൻ ഹബീബോ ഒക്കെ യുദ്ധത്തിനെതിരെ സംസാരിക്കുമായിരുന്നു. അതുകൊണ്ടാണ് അസദുദ്ദീൻ ഉവൈസിക്ക് മറ്റൊരു രാഷ്ട്രീയ നേതാവും ചെയ്യാവുന്നതിനേക്കാൾ ഉച്ചത്തിൽ ഓപറേഷൻ സിന്ദൂറിനെ വാഴ്ത്തുകയും യുദ്ധത്തിനായി വാദിക്കുകയും ചെയ്യേണ്ടിവന്നത്. അതിനിടയിൽ ഓപറേഷൻ സിന്ദൂർ നാളുകളിൽ യുദ്ധത്തിനെതിരെ കേട്ട ഒരു മുസ്ലിം ശബ്ദം മഹ്ബൂബ മുഫ്തിയുടേതാണ്. താഴ്വരയിലെ പി.ഡി.പി നേതാവായ മഹ്ബൂബ തുടർന്നുവരുന്ന കശ്മീർ രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമായി അത് ഒതുങ്ങിപ്പോയി. കശ്മീരി നോവലിസ്റ്റ് മിർസ വഹീദ് ഉരുണ്ടുകൂടിയ യുദ്ധാന്തരീക്ഷത്തെക്കുറിച്ച് വിമർശനാത്മകമായി ഗാർഡിയൻ പത്രത്തിൽ ലേഖനവുമെഴുതി.

യുദ്ധം യുദ്ധം എന്നാർത്തട്ടഹസിക്കുന്ന ഒരു പ്രത്യേക രാഷ്ട്രീയ സാമൂഹികാവസ്ഥയിൽ സംഘർഷാവസ്ഥ ലഘൂകരിച്ച് കടുത്ത യുദ്ധ നടപടികളിലേക്ക് പോകാതെ ഉഭയകക്ഷി സംഭാഷണങ്ങളിലേക്കും ഡി എക്സലേഷൻ എക്സർസൈസിലേക്കും രാഷ്ട്രീയ നേതൃത്വത്തെ എത്തിക്കുക എന്നത് മഹത്തായ മാനവിക ഇടപെടലാണ്. യുദ്ധം കൊടുമ്പിരിക്കൊണ്ട ദിവസങ്ങളിൽ ആദ്യമായി അങ്ങനെ പറഞ്ഞവരിൽ ഒരാളാണ് സി.പി.എം യുവനേതാവ് എം. സ്വരാജ്.
മോദി സർക്കാറിന്റെ പഹൽഗാം തിരിച്ചടിയെ ശക്തിയോടെ പിന്തുണച്ച കോൺഗ്രസ് നേതാവ് ശശി തരൂർ അതേ ശ്വാസത്തിൽതന്നെ ഒഴുക്കൻ മട്ടിൽ ഡി എസ്കലേഷന് വേണ്ടി വാദിച്ചിരുന്നു. ഇതേ ശശി തരൂരിനെ മുന്നിൽനിർത്തിയാണ് വിദേശ രാജ്യങ്ങളിൽ ഇന്ത്യ ഇപ്പോൾ നിലപാട് വിശദീകരിച്ചുകൊണ്ടിരിക്കുന്നത്. ബോളിവുഡ് നടൻ രൺവീർ സിങ് തുടക്കത്തിൽതന്നെ പാകിസ്താനികളോട് വെറുപ്പില്ലെന്നും യുദ്ധം പടരരുതെന്നും പറഞ്ഞ അപൂർവം ഇന്ത്യക്കാരിൽ ഒരാളാണ്. കപിൽ സിബലാകട്ടെ യുദ്ധം പരിഹാരമല്ലെന്നും ഡിപ്ലോമാറ്റിക് ചാനലിലൂടെ പ്രശ്നം പരിഹരിക്കണമെന്നും എക്സിൽ കുറിച്ചു. ആനന്ദ് പട്വർധൻ, ലളിത രാംദാസ്, നേഹാ ദീക്ഷിത് തുടങ്ങിയവർ പതിവുപോലെ യുദ്ധവിരുദ്ധ നിലപാടുകൾ നിർഭയം മുന്നോട്ടുവെച്ചു. യുദ്ധാസക്തി ഇന്ത്യൻ ശരീരഘടനയെ ഗ്രസിച്ച പഹൽഗാമാനന്തര നാളുകളിൽ യുദ്ധാഹ്വാനങ്ങളെ ചോദ്യംചെയ്ത അപൂർവം രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും ഉണ്ട്.

ലളിത രാംദാസ്
ഓപറേഷൻ സിന്ദൂറിനെ വിമർശിച്ച് പോസ്റ്റിട്ട റിജാസ് സിദ്ദീഖ് എന്ന മലയാളി മാധ്യമ പ്രവർത്തകൻ നാഗ്പുർ ജയിലിലായി. യുദ്ധാന്തരീക്ഷം മാറിയ ശേഷം, അശോക സർവകലാശാല പ്രഫസർ അലി ഖാൻ മഹ്മൂദാബാദിനെ ‘ഓപറേഷൻ സിന്ദൂറി’നെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ അറസ്റ്റ് ചെയ്തതോടെ, എന്തുകൊണ്ടാണ് മുസ്ലിം ഐഡന്റിറ്റിയുള്ളവർ യുദ്ധത്തെക്കുറിച്ച് അഭിപ്രായമൊന്നും പറയാത്തതെന്നതിന്റെ കാരണം വ്യക്തമാക്കപ്പെടുകയായിരുന്നു. അലിഖാന്റെ പോസ്റ്റ് അരിച്ചുപെറുക്കി വായിച്ചാലും ദേശവിരുദ്ധമായ ഒരു വാക്കുപോലും കാണാനാവില്ല. ഓപറേഷൻ സിന്ദൂർ കഴിഞ്ഞിട്ടും വലതുപക്ഷ ഇക്കോസിസ്റ്റം ഇളക്കിവിടുന്ന യുദ്ധ ഹിസ്റ്റീരിയയെ പ്രശ്നവത്കരിച്ചു എന്നതു മാത്രമാണ് ആകെ അദ്ദേഹം ചെയ്തത്.

പ്രഫ. അലിഖാൻ മഹ് മൂദാബാദ്
ഇന്ത്യൻ പൗരരെന്ന നിലയിൽ, യുദ്ധവിരുദ്ധരെന്ന നിലയിൽ, മാനവികരെന്ന നിലയിൽ ഇന്ത്യൻ മുസ്ലിമിന്, ആക്ടിവിസ്റ്റോ അക്കാദമീഷ്യനോ രാഷ്ട്രീയക്കാരോ മാധ്യമ പ്രവർത്തകരോ ആകട്ടെ യുദ്ധം അരുത് എന്ന് പറയാൻ ആകുന്നില്ല എന്നിടത്താണ് ഇന്ത്യൻ മതനിരപേക്ഷതയും ജനാധിപത്യവും ഇരട്ടക്കള്ളിയിലാകുന്നത്. സെഡീഷൻ എന്ന തൂങ്ങിയാടുന്ന വാളിനു ചുവട്ടിൽനിന്ന് രാജ്യത്തെ മറ്റു മനുഷ്യരെപ്പോലെ യുദ്ധത്തിന്റെ തിക്താനുഭവങ്ങളെക്കുറിച്ചും സമാധാനത്തെക്കുറിച്ചും അഭിപ്രായം പറയാൻ ആകില്ല എന്നത് സംഘ്പരിവാർ സൃഷ്ടിക്കുന്ന ഹൈപ്പർ നാഷനലിസത്തിന്റെ അപരവത്കരണ ചതിക്കുഴിയിൽ ഒരു സർഗാത്മക സമൂഹം വീണുപോകുന്നു എന്നതിന്റെ സൂചകമാണ്. അത്രമേൽ ക്ഷമാപണത്തോടെ കുനിഞ്ഞുനിന്ന് നിശ്ശബ്ദത പാലിക്കേണ്ടവരാണോ സ്വാതന്ത്ര്യസമരത്തിലെ മേജർ സ്റ്റേക്കുകാർ?