ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം
text_fields‘മലയാളിയുടെ വികസനമോഹങ്ങളുടെ മറവില്‍ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റന്‍ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 2400 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. അതില്‍ 1600 കോടി പൊതുമേഖലാ ധനസ്ഥാപങ്ങളില്നിന്ന് വായ്പയെടുക്കാവുന്നതേയുള്ളൂ. ബാക്കി 800 കോടിയാണ് സമാഹരിക്കേണ്ടത്. അതിന് പകരമാണ് 6000 കോടി രൂപയുടെ ഭൂമി അദാനിക്ക് നല്‍കുന്നത്. ഇത് വന്‍ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇതില്‍ ദുരൂഹമായ ഇടപെടല്‍ നടത്തി.’
അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ സാക്ഷാല്‍ പിണറായി വിജയന്റെ വാക്കുകളാണിത്. ‘കടല്‍കൊള്ള, മത്സ്യബന്ധനത്തിന് മരണമണി, കടലിന് കണ്ണീരിന്റെ ഉപ്പ് എന്നീ തലവാചകങ്ങള്‍ ദേശാഭിമാനിയുടേതാണ്. വിഴിഞ്ഞത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ നടക്കുന്നവര്‍ ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞു നോക്കണം. രാജഭരണ കാലം മുമ്പുതന്നെ വിഴിഞ്ഞത്ത് തുറമുഖം എന്ന ആശയം നിലനിന്നിരുന്നു. എന്നാല്‍, ഈ സ്വപ്നത്തിന് ചിറക് നല്‍കിയത് 2011ല്‍ അധികാരത്തില്‍വന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാറാണ്.
ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റെടുത്തയുടന്‍ പദ്ധതി യാഥാർഥ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയി. അന്നത്തെ കേന്ദ്ര പരിസ്ഥിതി വകുപ്പുമന്ത്രി ജയറാം രമേശിനെ കൊണ്ടുവന്ന് പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറന്‍സ് അംഗീകരിപ്പിച്ചു. ആഗസ്റ്റ് 2013ല്‍ പഠന റിപ്പോര്‍ട്ടിന് അംഗീകാരം കിട്ടുകയും മേയ് 2013ല്‍ ഡി.പി.ആര് പൂര്‍ത്തിയാക്കുകയും ചെയ്തു. തമിഴ്നാട്ടിലെ കുളച്ചലിലെ തുറമുഖമെന്ന വെല്ലുവിളി അതിജീവിച്ചാണ് യു.ഡി.എഫ് സര്‍ക്കാര്‍ വിഴിഞ്ഞത്തിന് ജീവന് വെപ്പിച്ചത്.
പാരിസ്ഥിതികാനുമതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ ആഗോള ടെൻഡര്‍ പുറപ്പെടുവിക്കാന്‍ ഉമ്മന്‍ ചാണ്ടിയെന്ന ഭരണാധികാരിക്ക് സാധിച്ചു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം എന്താണ് സംഭവിച്ചതെന്ന് എല്ലാവര്ക്കും അറിയാം. പദ്ധതി പൂര്‍ത്തിയാക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്ന അതേ പിണറായി വിജയനും സി.പി.എം നേതാക്കളും ഇപ്പോള്‍ വിഴിഞ്ഞത്തിന്റെ പേരില്‍ ക്രെഡിറ്റ് അടിക്കാന്‍ നടക്കുകയാണ്. ഉമ്മന്‍ ചാണ്ടി എന്ന യു.ഡി.എഫ് മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് 2019ല്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന ഈ പദ്ധതി ഇപ്പോള്‍ സ്വാഭാവികമായും പൂര്‍ത്തിയായതാണ്. അല്ലാതെ പദ്ധതി പൂര്‍ത്തിയാക്കിയത് ഒമ്പത് വര്‍ഷത്തെ പിണറായി സര്‍ക്കാറല്ല. പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയ പല കരാറുകളും സർക്കാർ നടപ്പാക്കിയിട്ടില്ല. പുനരധിവാസത്തിന് വേണ്ടിയുള്ള 475 കോടിയുടെ പാക്കേജും യാഥാർഥ്യമായിട്ടില്ല. കരാര്‍ അനുസരിച്ചുള്ള റോഡ്, റെയില്‍ കണക്ടിവിറ്റികള്പോലും സംസ്ഥാനത്തിന് ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില്‍ പരിഭവവുമില്ല. ആദ്യം വിഴിഞ്ഞത്ത് കപ്പല്‍ അടുത്തപ്പോള്‍ ക്ഷണിച്ചിരുന്നു. അതു കഴിഞ്ഞ് നടത്തിയ പരിപാടിയിലേക്കും ഇപ്പോഴത്തെ പരിപാടിയിലേക്കും ക്ഷണിച്ചിട്ടില്ല. സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായ പരിപാടിയാണെന്നും സര്‍ക്കാറിന്റെ വാര്‍ഷികവുമായി പ്രതിപക്ഷം സഹകരിക്കാത്തതു കൊണ്ടാണ് വിളിക്കാതിരുന്നതെന്നുമാണ് മന്ത്രി വി.എന്‍. വാസവന് മാധ്യമങ്ങളോട് പറഞ്ഞത്.
അങ്ങനെയെങ്കില്‍ സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്നാണോ സര്‍ക്കാറിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നതെന്ന് ബി.ജെ.പി നേതൃത്വവും പറയട്ടെ. വല്ലവരും ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കുക എന്നതു മാത്രമാണ് മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും സ്ഥിരം പരിപാടി. അതാണ് ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.