വഖഫും തിരുവിതാംകൂറും
text_fieldsവഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ വാദം കേൾക്കവെ, മേയ് 22ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഒരു ചോദ്യം ഉന്നയിച്ചു: ‘‘വഖഫ് സ്വത്തുക്കൾക്ക് രജിസ്ട്രേഷൻ വേണമെന്ന വ്യവസ്ഥ 1923 മുതലുണ്ടായിട്ടും ഇക്കാര്യത്തിൽ എന്തുകൊണ്ട് വീഴ്ചയുണ്ടായി?’’ സ്വാതന്ത്ര്യത്തിനു മുമ്പ്, ബ്രിട്ടീഷ് ഗവൺമെന്റ് കൊണ്ടുവന്ന 1923ലെ മുസൽമാൻ വഖഫ് ആക്ടിൽ വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നുവെന്ന കേന്ദ്രത്തിന്റെ വാദത്തിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. 1954ലെ വഖഫ് ആക്ടിൽ ഈ വ്യവസ്ഥ നിലനിർത്തുകയായിരുന്നുവെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
ഹരജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഇതിന് മറുപടി പറഞ്ഞത്. സർക്കാറുകൾ വരുത്തിയ വീഴ്ചക്ക് സമുദായത്തെ ശിക്ഷിക്കുന്നതാണ് ഇപ്പോഴത്തെ ഭേദഗതികളെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിരോധം. ‘‘1954നു ശേഷം രജിസ്ട്രേഷൻ നിർബന്ധമാക്കിയെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമാണ് സർവേ നടന്നത്. 1995ൽ രജിസ്ട്രേഷൻ നടപടി വിപുലമാക്കി. എന്നിട്ടും ഒന്നും സംഭവിച്ചില്ല. സംസ്ഥാന സർക്കാറുകൾ അനങ്ങിയില്ല. സർവേ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് 2013ൽ പറഞ്ഞു. ഫലത്തിൽ, സർക്കാറുകൾ അവരുടെ കടമകളിൽ വരുത്തിയ വീഴ്ചക്ക് ഇപ്പോൾ മുസ്ലിം സമുദായത്തിന്റെ അവകാശം കവർന്നെടുക്കുകയാണ്’’ -കപിൽ സിബൽ തുടർന്നു.
സ്വാതന്ത്ര്യപൂർവ കാലത്തെ വഖഫ് നിയമങ്ങളും വ്യവസ്ഥകളും സംബന്ധിച്ച കൗതുകകരമായ ആലോചനകൾ ഉയർത്തുന്നതായിരുന്നു സുപ്രീംകോടതിയിലെ ഈ സംവാദം. യഥാർഥത്തിൽ, 1923ൽ ബ്രിട്ടീഷ് ഗവൺമെന്റ് കൊണ്ടുവന്ന മുസൽമാൻ വഖഫ് ആക്ട് ബ്രിട്ടീഷ് ഭരണമേഖലകളിൽ മാത്രമാണ് ബാധകമായിരുന്നത്. നൂറുകണക്കായ നാട്ടുരാജ്യങ്ങളിൽ പലതിലും ബ്രിട്ടീഷ് നിയമങ്ങൾ സ്വീകരിച്ചിരുന്നില്ല. കേരളത്തിന്റെ സാഹചര്യത്തിൽ ബ്രിട്ടീഷ് നുകത്തിന് കീഴിലുണ്ടായിരുന്ന മലബാർ മേഖലക്ക് അപ്പുറത്ത്, സാമന്ത രാജ്യങ്ങളായിരുന്ന തിരുവിതാംകൂറിലോ കൊച്ചിയിലോ ഈ നിയമം നേരിട്ട് ബാധകമായിരുന്നില്ല. ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ഏറ്റവും കാര്യക്ഷമവും കരുത്തുറ്റതുമായ നിയമനിർമാണ സംവിധാനം നിലനിന്നിരുന്ന തിരുവിതാംകൂറിലെ അവസ്ഥ എന്തായിരുന്നുവെന്ന് പരിശോധിക്കാനുള്ള ശ്രമമാണിവിടെ.
വഖഫ് സ്വത്തുക്കളുടെ പരിപാലനത്തിലും അതുസംബന്ധിച്ച് സമുദായാംഗങ്ങൾ ഉയർത്തിയ ആശങ്കകളിലും മാത്രമല്ല, മതപരമായ മറ്റു വിഷയങ്ങളിലും രാജഭരണകൂടം പൊതുവെ തണുപ്പൻ നിലപാടാണ് സ്വീകരിച്ചതെന്ന് കാണാം. വിവിധ മുസ്ലിം ആരാധനാലയങ്ങൾക്ക് ചില കാലങ്ങളിൽ കരമൊഴിവാക്കി നൽകിയിട്ടുണ്ടെങ്കിലും അതിനപ്പുറമുള്ള ഇടപെടലുകൾക്ക് മടിച്ചുനിൽക്കുകയായിരുന്നുവെന്നാണ് രേഖകൾ തെളിയിക്കുന്നത്. സമുദായ പ്രവർത്തനങ്ങളിൽ നിയന്ത്രണമൊന്നും ഏർപ്പെടുത്താതെ പരമാവധി സ്വാതന്ത്ര്യം നൽകുകയായിരുന്നുവെന്ന വാദം ഉണ്ടെങ്കിലും വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുന്നതിലും തർക്കങ്ങളിൽ കുടുങ്ങുന്നതിലും നിയമമോ ഇടപെടലോ വേണമെന്ന 1900കളുടെ തുടക്കം മുതലേയുള്ള അഭ്യർഥനകളോട് ഭരണകൂടം മുഖംതിരിക്കുകയായിരുന്നു. എന്നാൽ, പള്ളി ഭരണവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകൾ സിവിൽ കേസായി വരുമ്പോൾ കൃത്യമായ നടപടികൾ എടുത്തിട്ടുമുണ്ട്.
മണക്കാട് പള്ളിയിലെ ലബ്ബ സ്ഥാനം
1855 ധനുമാസം പത്മനാഭസ്വാമിക്ഷേത്രത്തിനും കോട്ടക്കും തൊട്ടുപുറത്തുള്ള നെല്ലമൺ അധികാരത്തിൽ പെട്ട മണക്കാട് പള്ളിയിലെ ലബ്ബ സ്ഥാനം (ഖത്തീബ്/ ഖാദി) സംബന്ധിച്ച ആശയക്കുഴപ്പം രാജഭരണകൂടത്തിന് മുന്നിലെത്തി. നാലു വ്യക്തികൾ ഭാഗമായ വ്യവഹാരത്തിൽ അതിദീർഘവും സുവ്യക്തവുമായ തീർപ്പാണ് ദിവാൻ പേഷ്കാർ പുറപ്പെടുവിച്ചത്. രായസം നീട്ടുരേഖകളിൽ അഞ്ചുപേജിലാണ് ഈ ഉത്തരവുള്ളത്. മണക്കാട് പള്ളിയിലെ മാത്രമല്ല, നേമത്തേതടക്കമുള്ള മുസ്ലിം ആരാധനാലയങ്ങളിലെ സിവിൽ വ്യവഹാരങ്ങളിൽ ഭരണകൂടം ഇടപെട്ടിട്ടുണ്ട്. ചങ്ങനാശ്ശേരി ഉൾപ്പെടെ പള്ളികൾക്ക് കരം ഒഴിവാക്കി (1820ൽ) നൽകുകയും ചെയ്തു. പക്ഷേ, അതിനപ്പുറമുള്ള ഇടപെടലുകൾക്ക് എന്നും വിമുഖമായിരുന്നു തിരുവിതാംകൂർ.
മണക്കാട് പള്ളി- പഴയ ചിത്രം
പുനഃസംഘടിപ്പിക്കപ്പെട്ട ശ്രീമൂലം പ്രജാസഭയുടെ രണ്ടാം സെഷൻ ആരംഭിച്ചത് 1905 ഒക്ടോബറിലായിരുന്നു. ഇന്നത്തെ കന്യാകുമാരി ജില്ലയിലെ ഇരണിയലിൽനിന്നുള്ള നോമിനേറ്റഡ് അംഗമായ ഊസാൻ പിള്ള ഗുലാം മൈതീൻ പിള്ള അക്കാലത്ത് സമുദായം നേരിടുന്ന വലിയൊരു പ്രശ്നം സഭയുടെ ശ്രദ്ധയിൽകൊണ്ടുവന്നു. 1905 ഒക്ടോബർ 24ലെ സഭാരേഖകളിൽ ആ ചർച്ച ഇങ്ങനെ കാണാം: ‘‘അഭിപ്രായഭിന്നതകളും യോജിപ്പില്ലായ്മയും കാരണം തെറ്റായ നിലയിലാണ് പള്ളികളുടെ ഭരണം നടക്കുന്നത്. മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലെ പള്ളികളുടെ ഭരണനിർവഹണത്തിനായി പ്രദേശവാസികളിൽനിന്ന് ഉത്തമരായ വ്യക്തികളെ സർക്കാർ നേരിട്ട് മാനേജർമാരായി (മുതവല്ലി) നിയമിക്കാൻ അഭ്യർഥിക്കുന്നു.’’ ദിവാൻ വി.പി. മാധവറാവു ആയിരുന്നു സഭാധ്യക്ഷൻ. ഗുലാംമൈതീൻ പിള്ള ഈ ആവശ്യം ഉന്നയിച്ചയുടൻ ദിവാൻ ഇടപെട്ടു: ‘‘ഈ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നാണോ താങ്കൾ ശിപാർശ ചെയ്യുന്നത്?’’
ഗുലാം മൈതീൻ പിള്ള: അതെ. മുസ്ലിംകളിൽനിന്ന് യോഗ്യരായ വ്യക്തികളെ സർക്കാർ അതിനായി തെരഞ്ഞെടുക്കണമെന്നാണ് എന്റെ അഭ്യർഥന.
ദിവാൻ: മതപരമായ വിഷയങ്ങളിൽ സർക്കാർ ഇടപെടുന്നത് അപ്രായോഗികമല്ലേ?
ഗുലാം മൈതീൻ പിള്ള: ഇത് പൂർണമായും മതപരമായ വിഷയമാണെന്ന് പറയാനാകില്ല. തന്നെയുമല്ല, ഇത്തരം കാര്യങ്ങൾ സർക്കാർ നിർവഹിക്കുന്നുമുണ്ടല്ലോ, ദേവസ്വംതന്നെ ഉദാഹരണം.
ദിവാൻ: സർക്കാറിൽനിന്ന് ഗ്രാൻറ് വല്ലതും സ്വീകരിക്കുന്ന സ്ഥാപനങ്ങളാണെങ്കിൽ ഇടപെടുന്നതിന് എന്തെങ്കിലും ന്യായീകരണം ഉണ്ടാകുമായിരുന്നു. എന്നിരുന്നാലും ഈ വിഷയം പരിശോധിച്ച് സർക്കാറിന് എന്താണ് ചെയ്യാനാകുകയെന്ന് നോക്കാം.
തിരുവിതാംകോട്ടെ പ്രമാണിയും സമ്പന്നനുമായ ഗുലാം മൈതീൻ പിള്ള പള്ളികളുടെ ഭരണനിർവഹണ വിഷയമാണ് നേരിട്ട് ചൂണ്ടിക്കാട്ടിയതെങ്കിലും വഖഫും അതിൽ അന്തർലീനമായിരുന്നുവെന്ന് വ്യക്തം.
1907ൽ കന്യാകുമാരിയിലെ അഗസ്തീശ്വരത്തുനിന്നുള്ള നോമിനേറ്റഡ് അംഗമായ ശൈഖ് സുലൈമാൻ ലബ്ബ മറ്റൊരു വിഷയം സഭയിൽ ഉന്നയിച്ചു. മുസ്ലിംകളുടെ വിവാഹം കൃത്യമായി രജിസ്റ്റർ ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അപ്പോഴും തണുപ്പൻ മറുപടിയാണ് സർക്കാറിൽനിന്നുണ്ടായത്: ‘‘ഈ വിഷയം മുസ്ലിം സമുദായാംഗങ്ങൾതന്നെ നിർവഹിക്കേണ്ടതാണ്. എങ്കിലും പ്രത്യേക അപേക്ഷ തന്നാൽ അതുസംബന്ധിച്ച ആക്ട് സർക്കാർ പരിഗണിക്കാം.’’
(തുടരും)