പ്ലാസ്റ്റിക്കിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുമ്പോൾ
text_fields
ഇന്ന് ലോക പരിസ്ഥിതിദിനം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത ഊട്ടിയുറപ്പിക്കേണ്ട ദിനം. പക്ഷേ, പൊട്ടിപ്പോയ ഇഴകൾ പോലെ അവ രണ്ടും അവരവരുടെ വഴികളിൽ സമാന്തരമായി സഞ്ചരിക്കുമ്പോൾ നാം ഇതുവരെ അഭിമുഖീകരിക്കാത്ത പ്രകൃതിക്ഷോഭങ്ങളുടെ ആഴങ്ങളിലേക്ക് വീണുപോകുന്നു. തിരിച്ചുപിടിക്കണം നമ്മുടെ സ്വച്ഛമായ പുഴകളെ, നനവാർന്ന മണ്ണിനെ, ഒപ്പം വിടർന്നുവിലസുന്ന പ്രകൃതിയെയും. മനുഷ്യന്റെ ജീവൻപോലും സംരക്ഷിക്കാൻ പാടുപെടുമ്പോൾ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഇന്ന് ലോക പരിസ്ഥിതിദിനം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത ഊട്ടിയുറപ്പിക്കേണ്ട ദിനം. പക്ഷേ, പൊട്ടിപ്പോയ ഇഴകൾ പോലെ അവ രണ്ടും അവരവരുടെ വഴികളിൽ സമാന്തരമായി സഞ്ചരിക്കുമ്പോൾ നാം ഇതുവരെ അഭിമുഖീകരിക്കാത്ത പ്രകൃതിക്ഷോഭങ്ങളുടെ ആഴങ്ങളിലേക്ക് വീണുപോകുന്നു. തിരിച്ചുപിടിക്കണം നമ്മുടെ സ്വച്ഛമായ പുഴകളെ, നനവാർന്ന മണ്ണിനെ, ഒപ്പം വിടർന്നുവിലസുന്ന പ്രകൃതിയെയും.
മനുഷ്യന്റെ ജീവൻപോലും സംരക്ഷിക്കാൻ പാടുപെടുമ്പോൾ പരിസ്ഥിതിയുടെ നിലനിൽപിനായി സംസാരിക്കുന്നതിന്റെ ഔചിത്യമില്ലായ്മ ചെറിയൊരു അംശമെങ്കിലും ധ്വനിപ്പിച്ചേക്കാം. എന്നാൽ, നാമീയനുഭവിക്കുന്നതൊക്കെയും പ്രകൃതിയെയും മറ്റുജീവജാലങ്ങളെയും നമ്മോട് ചേർത്തുനിർത്താനും പരിസ്ഥിതിയെ സംരക്ഷിക്കാനും നാം മറന്നുപോയതിന്റെ ബാക്കിപത്രമാണ് എന്നതും മനസ്സിലാക്കുന്നിടത്ത് ആ ഔചിത്യമില്ലായ്മ അവസാനിക്കുന്നു. അതിന്റെയൊക്കെ ആകെത്തുകയാണ് നമ്മുടെ മുന്നിലൂടെ കടന്നുപോയ ഓരോ പ്രകൃതിദുരന്തങ്ങളും മഹാമാരികളും എന്ന് തിരിച്ചറിഞ്ഞു തുടങ്ങുന്നിടത്തു നാമറിയും പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം.
ഒരുപക്ഷേ, പ്രകൃതിയുടെ ഗുണഭോക്താക്കളായ മനുഷ്യർതന്നെ അതിന്റെ സംരക്ഷണത്തിനായി മനുഷ്യരോട് ആഹ്വാനം ചെയ്യേണ്ട പരിതാപകരമായ അവസ്ഥയാണ് ഇന്ന് ഉണ്ടാവുന്നത്. അതിനൊപ്പം, ചില രാജ്യങ്ങളിലെ ഭരണകൂടം വേലിതന്നെ വിളവുതിന്നുന്ന അവസ്ഥയുമായി ജനങ്ങളെത്തന്നെ വെല്ലുവിളിക്കുന്ന അവസ്ഥയും സംജാതമാകുന്നുണ്ട്. കുറച്ചുവർഷംമുമ്പ് ബ്രസീലിൽ ഉൾപ്പെടുന്ന ആമസോൺ മഴക്കാടുകൾ കത്തിനശിച്ചപ്പോൾ വെറുമൊരു നാലുകോളം വാർത്ത മാത്രമായിരുന്നു നമുക്ക്. എന്നാൽ, ഡൽഹിയിൽ തന്നെ മലിനീകരണത്തിന്റെ തോത് ഉയർന്നിട്ട് ഓക്സിജൻ പാർലറുകൾ തുറന്നത് ഇന്ന് നമുക്കൊരു വാർത്തയല്ലാതായിരിക്കുന്നു. പല മെട്രോപൊളിറ്റൻ സിറ്റികളിലും ഓക്സിജൻ ക്ഷാമം ഇന്നും അനുഭവപ്പെടുന്ന നമ്മുടെ രാജ്യം അതൊന്നും വകവെക്കാതെ പിന്നെയും വനനശീകരണത്തിലേക്കും ജീവികളുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്ന പ്രവൃത്തിയിലൂടെയും തന്നെ മുന്നോട്ടുപോവുകയാണ്.

നമ്മുടെയൊക്കെ പരിസ്ഥിതിദിനം കേവലമൊരു ചെടിനട്ടുകൊണ്ടും അതിന്റെ സെൽഫി ‘SAVEENVIRONMENT’ എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിലോ അവസാനിക്കുന്നു. അതിനപ്പുറം പ്രകൃതിയെ മനസ്സിലാക്കാനോ അടുത്തറിയാനോ നാം ശ്രമിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പിഴവ്. ചുറ്റിനുമുള്ള ഓരോ ജീവജാലങ്ങളെയും, എല്ലാ വസ്തുക്കളെയും അറിയാൻ ശ്രമിക്കുന്നതുപോലെ അതിന്റെയെല്ലാം ആകെത്തുകയായ പരിസ്ഥിതിയെയും അതിന്റെ സ്പന്ദനങ്ങളെയും അറിയാൻകൂടി ശ്രമിക്കേണ്ടതുണ്ട്. കൊച്ചുകുട്ടികളിൽ കൂടി അങ്ങനെയൊരു തിരിച്ചറിവിന്റെ വിത്തുപാവുകയെന്നതാണ് ഏറെ പ്രധാനം. വരുംതലമുറകൾ പ്രകൃതിയെ സ്വന്തമെന്നുകരുതി പരിപാലിക്കേണ്ടതുണ്ട്. മണ്ണിനെയും മഴയെയും പുഴയെയും അറിയാതെ വളരുന്ന ഒരു കുട്ടിക്കും മനുഷ്യനെയും സഹജീവികളെയും മനസ്സിലാക്കാൻ കഴിയില്ല. പ്രകൃതിയോട് അത്തരമൊരു മാനസികമായ അടുപ്പം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ അവരുടെ നാളെകൾ പ്രതീക്ഷാനിർഭരമാകും. അതല്ല, പ്രകൃതിയെ മറന്നുകൊണ്ട് മുന്നോട്ടുപോകാനാണെങ്കിൽ അതിന്റെ ഭവിഷ്യത്ത് നാമിന്ന് കൺമുന്നിൽ കാണുന്ന കോവിഡും പ്രളയവും പോലെയുള്ള തിരിച്ചടികളുടെ കൂമ്പാരം തന്നെയായിരിക്കും നമ്മെ കാത്തിരിക്കുന്നത്.
പരിസ്ഥിതി ദിനത്തിൽ മരംനടുന്നത് തണൽ ലഭിക്കാൻ മാത്രമാണെന്ന് കരുതുന്നവരുണ്ട്. നമുക്കൊരു കണക്കുനോക്കാം. ശരാശരി വലുപ്പമുള്ള ഒരുമരം ഏകദേശം 1.2 കിലോഗ്രാം ഓക്സിജനാണ് ഒരുദിവസം ഉൽപാദിപ്പിക്കുന്നത്. നാലുപേർക്ക് ഒരുദിവസം സുന്ദരമായി ശ്വസിക്കാൻ കഴിയുന്നത്ര ഓക്സിജൻ. ഒരുമരം നടുമ്പോൾ നാം നാലുപേർക്ക് ജീവവായു നൽകുകയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഓരോ മരം നാം വെട്ടിനശിപ്പിക്കുമ്പോഴും നാലുപേരുടെ ജീവഹാനിക്ക് നാം ഉത്തരവാദിയാകുന്നു എന്നർഥം. കുറച്ചുവർഷംമുമ്പ് ആമസോൺ മഴക്കാടുകൾ അഗ്നിക്കിരയായി കിലോമീറ്റർകണക്കിന് പ്രദേശത്തെ ലക്ഷക്കണക്കിന് മരങ്ങൾ നശിപ്പിക്കപ്പെട്ടപ്പോൾ എത്ര മനുഷ്യരുടെ ജീവശ്വാസത്തിന്റെ ഉറവിടമാണ് നഷ്ടപ്പെട്ടത് എന്ന് ഊഹിക്കാവുന്നതേയുള്ളു. 1972ൽ ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതിദിനം ആഘോഷിക്കാൻ തീരുമാനിച്ചെങ്കിലും 1974ൽ ആണ് ‘ഒരൊറ്റ ഭൂമി’ എന്ന മുദ്രാവാക്യവുമായി ലോകമാകമാനം ആഘോഷിച്ചുതുടങ്ങുന്നത്.
ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം ‘പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ യുദ്ധപ്രഖ്യാപനം’ (Combat Plastic Pollution) ആണ്. നിശ്ശബ്ദനായ കൊലയാളിയായി പ്ലാസ്റ്റിക് മാറുമ്പോൾ അതിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും തോൽപിക്കുകയും ചെയ്യേണ്ടത് മാനവരാശിയുടെ നിലനിൽപിന്റെ ആവശ്യം കൂടിയാണ്.

പ്ലാസ്റ്റിക് ഭൂമിയിൽ അഴുകാൻ അയ്യായിരം വർഷങ്ങളോളം വേണ്ടിവരുമെന്നാണ് കണക്കുകൾ. പരിസ്ഥിതി സൗഹാർദമല്ലാതെ ഭൂമിയിൽ കെട്ടിക്കിടക്കുന്നത് മാത്രമല്ല പ്ലാസ്റ്റിക്കിന്റെ പ്രശ്നങ്ങൾ. അതിലേറെ, അത് ജീവജാലങ്ങളുടെ ഭക്ഷ്യശൃംഖലയിൽ എത്തിച്ചേരുകയും ജീവികളുടെ നാശത്തിന് കാരണമാവുകയും ചെയ്യുന്നു. ജലജീവികളാണ് ഇതിന്റെ ഏറ്റവും ഭീകരമായ മുഖം കാണേണ്ടിവരുന്നത്. 2019 നവംബർ മാസത്തിൽ ഇറ്റലിയിലെ സെഫാലു ബീച്ചിൽ ചത്തടിഞ്ഞ 22 അടി നീളവും ഏകദേശം ഏഴുവയസ്സു പ്രായവുമുള്ള നീലത്തിമിംഗലത്തിന്റെ വയറ്റിൽ നിന്ന് കണ്ടെടുത്തത് നാൽപതുകിലോ പ്ലാസ്റ്റിക് ആയിരുന്നു. ഷെൽ മത്സ്യങ്ങൾ, ഉപ്പ്, കുടിവെള്ളം, ബിയർ, എന്തിന് മനുഷ്യന്റെ ഗർഭപാത്രത്തിൽ വരെ മൈക്രോപ്ലാസ്റ്റിക്കുകളുടെ അംശങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വരുന്നത് മനുഷ്യരിലെ രക്തത്തിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു എന്നതാണ്. അന്താരാഷ്ട്ര ജേണലായ ‘എൻവയോൺമെന്റ് ഇൻറർനാഷനലി’ൽ ആണ് 22 പേരുടെ രക്തപരിശോധനയിൽ പതിനേഴുപേരിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ഒരുവശത്ത് ഒരു നിയന്ത്രണവുമില്ലാതെ നാം പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിർലോഭം തുടരുമ്പോൾ മറുവശത്ത് അത് നമ്മുടെ നിലനിൽപിനെത്തന്നെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിൽ കടന്നുകൂടുകയും വീണ്ടും വീണ്ടും അതിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുമ്പോൾ മറിച്ചൊരു ചിന്തയും പ്രവർത്തനവും അനിവാര്യമായി മാറുകയാണ്.
ഏതൊരു ജീവിയുടെയും ജീവന് അടിസ്ഥാനമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കുക എന്ന ആഹ്വാനത്തിനപ്പുറം, അത് പുനഃസ്ഥാപിക്കുക എന്ന സംജ്ഞയിലൂടെ; നമ്മുടെ ആവാസവ്യവസ്ഥതന്നെ ഇന്ന് അപകടാവസ്ഥയിലാണ് എന്ന ധ്വനി ജനിപ്പിക്കുന്നുണ്ട്. നഷ്ടപ്പെട്ട ഈ പ്രതാപത്തെ പുനഃസ്ഥാപിക്കുന്നതിലൂടെ പ്രകൃതിയോടും പരിസ്ഥിതിയോടും ചേർന്നുനിൽക്കുന്ന ഒരു ജീവനതാളം രൂപപ്പെടുത്താനുള്ള ലക്ഷ്യം നേടാൻ കഴിഞ്ഞേക്കാം. അതല്ലാതെ നമുക്ക് മറ്റൊരു മാർഗവുമില്ല. ഈ തിരിച്ചറിവിന്റെ പാതയിൽ ഐക്യരാഷ്ട്ര സംഘടന വരുന്ന അഞ്ചുവർഷത്തേക്കുള്ള ബൃഹത്തായ പരിപാടികൾക്കാണ് തുടക്കമിടുന്നത്. 2030ൽ പത്തു ബില്യൺ മരങ്ങൾ എന്നതാണ് ലക്ഷ്യം.
പ്രകൃതിയെ സംബന്ധിച്ച് അതിന് സ്വയം നിലനിൽക്കാനും, ഭൂമിയിലെ കോടാനുകോടി ജീവജാലങ്ങളുടെ നിലനിൽപുകൂടി നിയന്ത്രിക്കാനും കഴിയുമെന്നിരിക്കെ മനുഷ്യന്റെ നിരുത്തരവാദപരമായ ഇടപെടലുകൾ സർവതിന്റെയും താളം തെറ്റിക്കുകയും, പ്രകൃതിതന്നെ വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമ്പോൾ അത് പ്രതിഫലിപ്പിക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും നിലനിൽപുതന്നെയാണെന്നതും ഓർക്കേണ്ടതുണ്ട്. ആ ഒരർഥത്തിൽ അഞ്ചുവർഷംമുമ്പ് ഉണ്ടായ കോവിഡ് പരിസ്ഥിതിയുടെ തന്നെ പുനഃസ്ഥാപിക്കലിനായി ഒരുക്കിക്കൊടുത്ത ഒരു കാരണമായി കാണാൻ കഴിയും. ലോക് ഡൗൺ എന്ന പേരിൽ മനുഷ്യനെ വീടിന്റെയുള്ളിൽ നിസ്സഹായനായി ഇരുത്തിക്കൊണ്ട് പ്രകൃതി നടത്തിയ ഒരു സ്റ്റിങ് ഓപറേഷൻ. ചൂഷണങ്ങൾ അതിരുകടക്കുമ്പോൾ കാരണഭൂതരായ മനുഷ്യനെ കൂച്ചുവിലങ്ങിട്ടു കിടത്തിയിട്ട് തന്റെ തിരിച്ചുവരവിന് സ്വയം വഴിയൊരുക്കാൻ പ്രകൃതിക്ക് കഴിയുന്നത്, നാളെയും ഈ ഭൂമിയെ താങ്ങിനിർത്താൻ തനിക്കുമാത്രമേ കഴിയൂ എന്ന തിരിച്ചറിവിലൂടെയാണ്.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചുകൊണ്ട് പരിസ്ഥിതിയുടെ തനതായ ഹാർമണി കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിയും. കമ്പ്യൂട്ടറും ടെക്നോളജിയും നിയന്ത്രിക്കുന്ന ഇന്നത്തെ ലോകത്തോട് സമരസപ്പെടുമ്പോഴും, നാം കാലുറപ്പിച്ചുനിൽക്കുന്ന ഭൂമി അതിന്റെ എല്ലാ പരിശുദ്ധിയോടും മൂല്യത്തോടും കൂടെയുണ്ടാവണം എന്നതുകൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്. അതല്ല, കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയാലും പ്രകൃതിയെ തൊട്ടറിയാത്ത വികസനത്തിലൂടെ നമുക്ക് ലോകത്തെ വെട്ടിപ്പിടിക്കാം എന്ന പുരോഗമന മനഃസ്ഥിതിയാണെങ്കിൽ നമ്മുടെ ഭാവി ഇരുളടഞ്ഞതായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ആ ഒരു ഓർമപ്പെടുത്തലാവട്ടെ ഈ പരിസ്ഥിതിദിനം.
(കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ )