പശ്ചിമേഷ്യയുടെ ഭൗമ രാഷ്ട്രീയ ഭൂപടം മാറ്റിവരക്കപ്പെടുമോ?
text_fields
ഇറാനിൽ ഭരണകൂടവിരുദ്ധ വികാരം ഉത്തേജിപ്പിക്കാൻ വിവിധ രാജ്യങ്ങൾ വമ്പിച്ച പണമാണ് ഒഴുക്കുന്നത്. അതിൽ ഇറാനിലെ ഏറ്റവും ഉന്നതർതന്നെ വീണിരിക്കുന്നുവെന്ന് വീണ്ടും തെളിയിക്കുന്നതാണ്, ഇസ്രായേൽ ആക്രമണത്തിലെ കൃത്യതയും പ്രധാന നേതാക്കളുടെ മരണവും.ഇറാനിലെ ആണവ - സൈനിക കേന്ദ്രങ്ങൾ ലക്ഷ്യംവെച്ചുള്ള ഇസ്രായേലിന്റെ ആക്രമണം അപ്രതീക്ഷിതമാണെന്ന് പറയാനാവില്ല. സൂചനകൾ നേരത്തേ തന്നെ തെഹ്റാന് ലഭിച്ചിരുന്നു. കഴിഞ്ഞ ജൂൺ അഞ്ചിനാണ് തെക്കൻ ലബനാനിലെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഇറാനിൽ ഭരണകൂടവിരുദ്ധ വികാരം ഉത്തേജിപ്പിക്കാൻ വിവിധ രാജ്യങ്ങൾ വമ്പിച്ച പണമാണ് ഒഴുക്കുന്നത്. അതിൽ ഇറാനിലെ ഏറ്റവും ഉന്നതർതന്നെ വീണിരിക്കുന്നുവെന്ന് വീണ്ടും തെളിയിക്കുന്നതാണ്, ഇസ്രായേൽ ആക്രമണത്തിലെ കൃത്യതയും പ്രധാന നേതാക്കളുടെ മരണവും.
ഇറാനിലെ ആണവ - സൈനിക കേന്ദ്രങ്ങൾ ലക്ഷ്യംവെച്ചുള്ള ഇസ്രായേലിന്റെ ആക്രമണം അപ്രതീക്ഷിതമാണെന്ന് പറയാനാവില്ല. സൂചനകൾ നേരത്തേ തന്നെ തെഹ്റാന് ലഭിച്ചിരുന്നു. കഴിഞ്ഞ ജൂൺ അഞ്ചിനാണ് തെക്കൻ ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രായേൽ മാരക ബോംബ് വർഷം നടത്തിയത്. അതിന് മണിക്കൂറുകൾക്ക് മുമ്പ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഖജി തെക്കൻ ലബനാനിൽ സന്ദർശനം നടത്തുകയും ഇസ്രായേലിനെതിരെയുള്ള പ്രതിരോധ അച്ചുതണ്ട് ഇപ്പോഴും ശക്തമാണെന്ന് പ്രഖ്യാപിക്കുകയുംചെയ്തിരുന്നു.
യമനിലെ ഹൂതികളും ലബനാനിലെ ഹിസ്ബുല്ലയുമാണ് ഇപ്പോൾ ഈ സഖ്യത്തിലുള്ളത്. ബശ്ശാറുൽ അസദ് പുറത്താക്കപ്പെട്ടതോടെ സിറിയ സഖ്യത്തിൽ ഇല്ലാതായത് ഇറാന് വലിയ ക്ഷീണമാണെങ്കിലും ഒരു പരിധി വരെ ഇറാഖിനെ ഒപ്പം നിർത്താൻ കഴിയുന്നുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രി അറഖജി ഈയിടെ നടത്തിയ ബഗ്ദാദ് സന്ദർശനത്തിനും ഈയൊരു പ്രാധാന്യമുണ്ട്. ഇസ്രായേൽ പലരോടായി നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം ഒന്നരവർഷം പിന്നിട്ടിട്ടും പശ്ചിമേഷ്യയിൽ ഇറാൻ സ്വാധീനത്തെ ഏറെയൊന്നും ദുർബലപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവിൽനിന്നാണ് ഇങ്ങനെയൊരു ആക്രമണം ആസൂത്രണംചെയ്യപ്പെടുന്നത്.
ആക്രമണം അകത്തുനിന്ന്
ആണവ സമ്പുഷ്ടീകരണം നടക്കുന്നുവെന്ന് പറയപ്പെടുന്ന കേന്ദ്രങ്ങളും അതിലെ ആണവശാസ്ത്രജ്ഞരും, തെൽ അവീവിൽ വരെ ചെന്നെത്തുന്ന ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കുന്ന നാഷനൽ ഗാർഡ്സിന്റെ സൈനിക താവളങ്ങളും ഇസ്രായേലിന്റെ ലക്ഷ്യമാവുമെന്ന് മനസ്സിലാക്കിയാവണം കഴിയാവുന്നത്ര സുരക്ഷ ഈ കേന്ദ്രങ്ങൾക്കും ശാസ്ത്രജ്ഞർക്കും നൽകിയിരുന്നത്. പക്ഷേ ആ സുരക്ഷാ ക്രമീകരണങ്ങളെ നിർവീര്യമാക്കുന്ന തരത്തിൽ ആക്രമണങ്ങൾ നടന്നു.
ഇസ്രായേൽ ചാരസംഘത്തിന്റെ ഏജന്റുമാർ ഇറാനിയൻ സുരക്ഷാ സംവിധാനത്തിൽ നുഴഞ്ഞു കയറിയിട്ടുണ്ട് എന്നതിന്റെ തെളിവാണിത്. നേരത്തേ ഹമാസ് രാഷ്ട്രീയ കാര്യ തലവൻ ഇസ്മാഈൽ ഹനിയ്യയെ ഇറാനിൽ വെച്ച് ഇസ്രായേലിന് വധിക്കാൻ സാധിച്ചതും സുരക്ഷാ വിവരങ്ങൾ ചോർന്നുകിട്ടിയത് കൊണ്ടാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈ ചാര നെറ്റ് വർക്ക് കണ്ടെത്തി നശിപ്പിച്ചില്ലെങ്കിൽ ഇറാന് മുന്നോട്ടുള്ള പോക്ക് ദുഷ്കരമായിരിക്കും.
അമേരിക്കൻ പച്ചക്കൊടിയിൽ?
അമേരിക്ക അറിഞ്ഞുകൊണ്ടാണ് ഈ ആക്രമണം. അത് അമേരിക്കൻ പ്രസിഡന്റ് സമ്മതിക്കുകയുംചെയ്തിട്ടുണ്ട്. ഇറാനുമായി തുടർന്നുവരുന്ന അടുത്ത വട്ട ആണവ നിരായുധീകരണ ചർച്ച നടക്കാനിരിക്കെയാണ് അമേരിക്കയുടെ ആശീർവാദത്തോടെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ തകർത്തിരിക്കുന്നത്.
ആണവ നിരായുധീകരണ ചർച്ചയിലേക്ക് ഇറാൻ തിരിച്ചു വരണമെന്ന് ട്രംപ് പിന്നീട് ഉപദേശിക്കുകയുംചെയ്യുന്നു. ആണവകേന്ദ്രങ്ങൾ തകർത്തെങ്കിൽ പിന്നെ ചർച്ചക്ക് എന്ത് പ്രസക്തി? ഇറാനുമായി നേരിട്ട് കൊമ്പു കോർക്കാൻ അമേരിക്ക താൽപര്യപ്പെടുന്നില്ല എന്ന സന്ദേശവും അത് നൽകുന്നുണ്ട്. അതേസമയം, മേഖലയിൽ ഇറാൻ മേൽക്കൈ നേടുന്നത് തടയുകയും വേണം. ആക്രമണത്തിന് അമേരിക്ക പച്ചക്കൊടി കാണിക്കാൻ അതാണ് കാരണം.
ശാക്തിക ബലാബലം
മേഖലയിലെ നാല് ശക്തികളുടെ സന്തുലനത്തിലാണ് അമേരിക്കയുടെ പശ്ചിമേഷ്യൻ നയം ഊന്നിനിൽക്കുന്നതെന്ന് പറയാം. ഇസ്രായേൽ, ഇറാൻ, ഗൾഫ് രാഷ്ട്രങ്ങൾ, തുർക്കിയ എന്നിവയാണവ. ഈ ചതുർകോണ ശാക്തിക ബലാബലത്തിൽ മേധാവിത്വം എപ്പോഴും ഇസ്രായേലിനായിരിക്കണമെന്ന് അമേരിക്കക്ക് നിർബന്ധമുണ്ട്.
തുർക്കിയയെയും ഇറാനെയും എന്തെങ്കിലും കാരണങ്ങളുണ്ടാക്കി ഒതുക്കുക എന്നത് അമേരിക്കയുടെയും ഇസ്രായേലിന്റെയും മുഖ്യ അജണ്ടയാണ്. ഒരുപക്ഷേ, തുർക്കിയ സംഘർഷങ്ങളിൽ നേരിട്ട് ഇടപെടാതിരിക്കുന്നത് ഇങ്ങനെയൊരു അവസരം അമേരിക്കക്കും ഇസ്രായേലിനും തുറന്നുകൊടുക്കാതിരിക്കാൻ വേണ്ടിയുമാകാം.
സുഹൃത്തുക്കളില്ല സഹായിക്കാൻ
കനത്ത തിരിച്ചടി നൽകുമെന്ന് ഇറാനിലെ പരമോന്നത മതാധ്യക്ഷൻ അലി ഖാംനഈ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത്തരമൊരു ആക്രമണം നടത്താൻ ഇറാന് സഖ്യരാഷ്ട്രങ്ങളുടെ സഹായം വേണ്ടിവരും. ചൈന ഇറാന്റെ അടുത്ത വ്യാപാര പങ്കാളിയാണെങ്കിലും സൈനിക സഹായം നൽകാനുള്ള ഒരു സാധ്യതയുമില്ല. ഇറാൻ അമേരിക്കയുമായി യുദ്ധത്തിനിറങ്ങിയാൽ സൈനികമായി സഹായിക്കാൻ തങ്ങൾ ഉണ്ടാകില്ലെന്ന് റഷ്യൻ വിദേശകാര്യ സഹമന്ത്രിയും പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റൊരു യുദ്ധത്തിൽ തലയിട്ട് കുടുങ്ങിയ റഷ്യയിൽനിന്ന് അത്തരമൊരു സഹായം പ്രതീക്ഷിക്കാനും വയ്യ.
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവാകട്ടെ ഇറാനെ ഒരു പൂർണ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള കെണിയാണ് വെച്ചിരിക്കുന്നത്. ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അതിന് ഒരുങ്ങുകയുംചെയ്തിരിക്കുന്നു. പൂർണ യുദ്ധത്തിലേക്കിറങ്ങുകയെന്നാൽ പ്രവചനാതീതമായ നഷ്ടങ്ങൾ ഇറാന് സംഭവിച്ചേക്കും. ഇസ്രായേലിനുമുണ്ടാകും നഷ്ടങ്ങൾ. ഇറാനിനകത്ത് ഭരണകൂട വിരുദ്ധവികാരം ഉത്തേജിപ്പിക്കാൻ വിവിധ രാജ്യങ്ങൾ വമ്പിച്ച പണമാണ് ഒഴുക്കുന്നത്. അതിൽ ഇറാനിലെ ഏറ്റവും ഉന്നതർ തന്നെ വീണിരിക്കുന്നുവെന്ന് വീണ്ടും തെളിയിക്കുന്നു, ഇസ്രായേൽ ആക്രമണത്തിലെ കൃത്യതയും ഇത്രയും പ്രധാന നേതാക്കളുടെ മരണവും.
നെതന്യാഹുവിന് രാഷ്ട്രീയമായി നിലനിൽക്കാൻ യുദ്ധം പല തലങ്ങളിൽ തുടരേണ്ടതിന്റെ ആവശ്യകത വ്യക്തമാണ്. യുദ്ധം നിലച്ചുപോയാൽ അധികാരത്തിൽനിന്ന് പുറത്താകുമെന്ന തിരിച്ചറിവാണ് സ്വന്തം നാടിനും മുഴുവൻ മേഖലക്കും എത്ര വിനാശകരമാണെങ്കിലും അദ്ദേഹം പുതിയ യുദ്ധമുഖങ്ങൾ തുറക്കുന്നതിന് പിന്നിൽ. അതോടൊപ്പം, കൂടുതൽ സങ്കീർണമാകുന്ന രാഷ്ട്രീയ പ്രതിസന്ധികൾ, പശ്ചിമേഷ്യയുടെ ഭൗമ-രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിവരക്കപ്പെടുമോ എന്ന ആശങ്ക ശക്തിപ്പെടുകയാണ്.