തിരുത്തൽ ശക്തികൾ സ്വയം തിരുത്താൻ തയാറാകുമോ?
text_fieldsപ്രതീകാത്മക ചിത്രം
പത്തുവർഷം കേരളം ഭരിച്ച മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള എൽ.ഡി.എഫ് നേതാക്കളുടെ ധാർഷ്ട്യം നിറഞ്ഞ പ്രവർത്തന ശൈലിയും ആശാ പ്രവർത്തകരുടെ തികച്ചും ന്യായമായ ആവശ്യങ്ങളോട് പുലർത്തിയ ധിക്കാര സമീപനവും ‘വീട്ടിൽ പോയി ചോദിക്ക്’ ‘കടക്ക് പുറത്ത്’ തുടങ്ങിയ ആജ്ഞകളും ‘ഡാഷ് മോനെ’ ‘ചെറ്റത്തരം’ തുടങ്ങിയ തെറിപ്രയോഗങ്ങളും സഹിക്കാനും ക്ഷമിക്കാനും ഇനിയും താൽപര്യമില്ല എന്ന കേരള ജനതയുടെ പ്രഖ്യാപനമായിരുന്നു യു.ഡി.എഫിന് വൻ വിജയം സമ്മാനിച്ച ഈ തെരഞ്ഞെടുപ്പ് ഫലം. ഒരു ദശകം പിന്നിട്ട സി.പി.എം ഭരണം നവകേരള സൃഷ്ടിക്കോ ജനാധിപത്യാവകാശ സംരക്ഷണത്തിനോ ഉതകുന്ന ഒരു രാഷ്ട്രീയ സംവിധാനമല്ലെന്ന ബോധ്യം മതനിരപേക്ഷതയിലും ധാർമിക മൂല്യങ്ങളിലും പുരോഗമന ചിന്തയിലും അടിയുറച്ച് വിശ്വസിക്കുന്നവരിലുണ്ടായി. മത വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരുപോലെ സർക്കാറിനോട് വിശ്വാസക്കമ്മി സൃഷ്ടിച്ചു ശബരിമലയിലെ സ്വർണക്കൊള്ളയടക്കമുള്ള സാഹചര്യങ്ങൾ.
‘തോൽവിക്ക് കാരണം പിണറായി’ എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞ് എൽ.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനാവില്ല. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഇടതുനയത്തിൽനിന്ന് സർക്കാർ വ്യതിചലിച്ചപ്പോഴെല്ലാം ഒരു തിരുത്തൽ ശക്തിയായി നിലകൊണ്ട പാർട്ടി അതിൽനിന്ന് വഴുതിമാറിയതെന്തുകൊണ്ടാണെന്ന് പക്വമതികളായ അംഗങ്ങൾക്കോ സാമാന്യ ജനങ്ങൾക്കോ ബോധ്യമാവുന്നില്ല. ഇക്കുറി പി.എം. ശ്രീക്കെതിരെ തുടക്കത്തിൽ സ്വീകരിച്ച നിലപാടിൽനിന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ പിറകോട്ട് പോയിരുന്നു. റവന്യൂ വകുപ്പ് സാങ്കേതികമായി ഭരിച്ചത് സി.പി.ഐ പ്രതിനിധിയായ കെ. രാജനായിരുന്നുവെങ്കിലും വകുപ്പിലെ കാതലായ തീരുമാനങ്ങളും നിയമനങ്ങളുമെല്ലാം നിയന്ത്രിച്ചിരുന്നത് വല്യേട്ടനായിരുന്നു. ഭൂമി തരംമാറ്റൽ പ്രക്രിയയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന തിരിമറികൾ ഇന്ന് അങ്ങാടിപ്പാട്ടല്ലേ. പരേതനായ സഖാവ് പി.എസ്. ശ്രീനിവാസൻ റവന്യൂ വകുപ്പ് ഭരിച്ച കാലത്ത് ഇങ്ങനെയായിരുന്നോ സ്ഥിതി എന്ന് സി.പി.ഐ നേതൃത്വം ഒന്ന് ആലോചിച്ചുനോക്കൂ. സി.പി.ഐ മുമ്പ് കൈയാളിയിരുന്നതും, ഇടത് ഐക്യത്തിനും മുന്നണി സമവായത്തിനും വേണ്ടി വിട്ടു കൊടുത്തതുമായ വകുപ്പുകളിൽ വഴിവിട്ട നടപടികളുണ്ടായപ്പോൾ ഒരു വാക്കുകൊണ്ടുപോലും എതിർപ്പറിയിക്കാൻ സാധിക്കാത്തത്ര ഭീരുത്വമാണ് പാർട്ടിക്കുണ്ടായത്. ആദ്യ പിണറായി സർക്കാറിന്റെ കാലത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഴിമതിയില്ലാതെ കൊണ്ടുനടന്ന വനംവകുപ്പിൽ മുട്ടിൽ വനം കൊള്ളയുൾപ്പെടെ കഴിഞ്ഞ അഞ്ചുവർഷം നടന്നത് എന്തെല്ലാമാണ്? അതിനെല്ലാമെതിരെ നിലപാടെടുക്കുന്നതിൽ സി.പി.ഐയെ തടഞ്ഞതെന്താണ്?
വിദ്വേഷ പരാമർശങ്ങൾ നിരന്തരം ആവർത്തിച്ച വെള്ളാപ്പള്ളിയെ പരോക്ഷമായി വിമർശിക്കാൻപോലും പാർട്ടിക്ക് ആർജവമുണ്ടായില്ല. ആഗോള അയ്യപ്പ സംഗമത്തിലേക്ക് മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ സ്വന്തം കാറിലേറ്റി കൊണ്ടുവന്നപ്പോഴും അവർക്ക് അസ്വാഭാവികത തോന്നിയില്ല. പരമത വിദ്വേഷം വിളമ്പുന്നതിൽ കുപ്രസിദ്ധനായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസാ സന്ദേശം അയ്യപ്പ സംഗമത്തിൽ ദേവസ്വം മന്ത്രി വായിക്കുമ്പോൾ സി.പി.ഐക്കാരനായ മന്ത്രി നിശ്ശബ്ദനായി ഇരിപ്പുണ്ടായിരുന്നു.
‘എവിടെയാണ് എൽ.ഡി.എഫ് ഭരണത്തിൽ വീഴ്ചകളും പാളിച്ചകളും സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കണ’മെന്ന പാർട്ടി മുഖപത്രത്തിന്റെ ആഹ്വാനമെങ്കിലും സി.പി.ഐ മുഖവിലക്കെടുക്കണം. യു.ഡി.എഫ് വിടുന്നവർ എന്തു കൊണ്ട് ബി.ജെ.പിയിൽ ചേരുന്നു എന്ന് ആശങ്കപ്പെടുന്ന ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവർ സി.പി.ഐ മുൻ എം.എൽ.എമാരായ സി.സി. മുകുന്ദനും എ. പ്രദീപുമെല്ലാം എന്തുകൊണ്ട് ബി.ജെ.പിയിലെത്തി എന്നുകൂടി ആലോചിക്കുകയും വേണം.


