ട്രംപ്-മസ്ക് തർക്കം ഇന്ത്യക്ക് ഗുണമാകുമോ?
text_fieldsലോകം ഇപ്പോൾ ഉറ്റുനോക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെക് ഭീമനായ ഇലോൺ മസ്കും തമ്മിലുള്ള വാക് പോരാട്ടമാണ്. അവരുടെ തീപാറുന്ന പോര് ട്രൂത്ത് സോഷ്യൽ, എക്സ് എന്നീ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ലൈവായി ഇപ്പോഴും തുടരുന്നു. ഈ തർക്കം നയപരമായ വിഷയങ്ങളിൽ നിന്ന് വ്യക്തിഗത ആക്ഷേപങ്ങളിലേക്ക് മാറിയിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനം ആഗോള രാഷ്ട്രീയ-സാമ്പത്തിക മേഖലകളിലും ഉണ്ടായേക്കാം. ആഴ്ചകൾക്ക് മുമ്പുവരെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ ഇപ്പോൾ കടുത്ത ശത്രുക്കളാണ്. ഈ വഴിപിരിയലിന് കാരണമായ വിഷയങ്ങളും, അത് ആഗോളക്രമത്തെ എങ്ങനെയാണ് ബാധിക്കുക എന്ന കാര്യങ്ങളുമാണ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്.
2024ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ്, ട്രംപിന്റെയും മസ്കിന്റെയും അസാധാരണ സഖ്യം ലോകം ശ്രദ്ധിച്ചുതുടങ്ങിയത്.
ടെസ്ല, സ്പേസ് എക്സ്, എക്സ് എന്നിവയുടെ പിന്നിലെ ബുദ്ധികേന്ദ്രവും ശതകോടീശ്വരനുമായ മസ്ക്, ട്രംപിന്റെ ഇലക്ഷൻ പ്രചാരണത്തിന് 100 മില്യൺ ഡോളറിലധികം സംഭാവന ചെയ്യുകയുണ്ടായി. അതിനും പുറമെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’ വഴി ഈ പിന്തുണ ഇലക്ഷൻ സമയത്ത് വ്യാപകമായി ജനങ്ങളിലെത്തിക്കുകയും പരമ്പരാഗത രാഷ്ട്രീയത്തിൽ നിരാശരായ വോട്ടർമാരെ സ്വാധീനിക്കാൻ സഹായിക്കുകയും ചെയ്തു. ഇതിനോടുള്ള നന്ദി സൂചകമായി മസ്കിനെ ‘അമേരിക്കൻ നവീനതയുടെ പ്രതീകം’ എന്ന് ട്രംപ് വിശേഷിപ്പിക്കുകയും, പ്രസിഡന്റായി അധികാരത്തിലെത്തിയതിനുശേഷം അദ്ദേഹത്തെ ‘ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി’ (DOGE) അഥവാ ‘ചെലവു ചുരുക്കലിനുള്ള കാര്യക്ഷമതാവകുപ്പ്’ എന്ന പുതിയ വിഭാഗത്തിന്റെ ഉപദേഷ്ടാവായി നിയമിക്കുകയും ചെയ്തു. അവരുടെ കൂട്ടുകെട്ട് ആദ്യത്തിൽ ഫലം കണ്ടു.
ട്രംപിന്റെ ധനകാര്യ നയങ്ങളെ ശക്തിപ്പെടുത്താൻ ഫെഡറൽ ചെലവുകൾ 2 ട്രില്യൺ ഡോളർ കുറക്കണമെന്ന മസ്കിന്റെ ശിപാർശ നടപ്പിൽവരുത്താനുള്ള നടപടികൾ ട്രംപ് കൈക്കൊണ്ടു. ട്രംപിന്റെ രാഷ്ട്രീയ വിപ്ലവവും മസ്കിന്റെ സാങ്കേതിക ധൈര്യവും ഇവർ ഒരു ശക്തമായ ജോടിയാണ് എന്ന പ്രതീതിയാണ് തുടക്കത്തിൽ സൃഷ്ടിച്ചത്.
നാസ, പെന്റഗൺ എന്നിവയുമായുള്ള സ്പേസ് എക്സിന്റെ കരാറുകൾ ഉറപ്പിച്ചത്, യുക്രെയ്ൻ സൈന്യത്തിനുള്ള പിന്തുണ ഉൾപ്പെടെയുള്ള കാര്യങ്ങൾ, ആഗോള കണക്ടിവിറ്റിയിൽ സ്റ്റാർലിങ്കിന്റെ പങ്കും യു.എസിന്റെ തന്ത്രപരമായ താൽപര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായിച്ചു. ഇത് ഫലത്തിൽ രണ്ടുപേർക്കും ആദ്യ ഘട്ടങ്ങളിൽ ഗുണം ചെയ്തു. ഇലോൺ മസ്കുമായുള്ള ട്രംപിന്റെ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുന്നത് ട്രംപിന്റെ കടുത്ത വ്യാപാര നയങ്ങളിൽ തട്ടിയാണ്. പൊരുത്തപ്പെടുത്താനാവാത്തവിധം വളർന്ന നയപരമായ വ്യത്യാസങ്ങളാണ് അഭിപ്രായ വ്യത്യാസത്തിന് വിത്തിട്ടത്. മസ്കിന്റെ വ്യവസായങ്ങൾ ആഗോള വിതരണ ശൃംഖലകളെ -പ്രത്യേകിച്ച് ചൈനയിൽ നിന്നുള്ള ബിസിനസുകളെ- ആശ്രയിക്കുന്നത് ട്രംപിന്റെ വ്യാപാര നയങ്ങൾക്ക് എതിരായിരുന്നു . ഇത് രണ്ടുപേരും തമ്മിൽ അസ്വസ്ഥത ഉടലെടുക്കാൻ കാരണമായി.
2025 ജൂൺ ഒമ്പതുമുതൽ സ്റ്റീൽ, അലൂമിനിയം തീരുവ 50 ശതമാനം ഉയർത്തിയത് ടെസ്ലയുടെ ഉൽപാദനച്ചെലവുകളെ കുത്തനെ ഉയർത്തി. ടാരിഫ് വർധനവിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് മസ്ക് ഏപ്രിലിൽ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപിന്റെ ‘അമേരിക്ക ആദ്യം’ നയം മസ്കിന്റെ ‘ആഗോളവാദത്തെ’ ഒരു വിശ്വാസ വഞ്ചനയായി കണ്ടു. ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന വലിയ ആഭ്യന്തര നികുതി പാക്കേജ് അവതരിപ്പിച്ചതോടെയാണ് അവർ തമ്മിൽ ശക്തമായ വാക് തർക്കം പൊട്ടിപ്പുറപ്പെട്ടത്.
ജൂൺ മൂന്നിന് മസ്ക് ‘എക്സി’ൽ ഇതിനെ “വെറുപ്പുളവാക്കുന്ന വൃത്തികേട്’ എന്നാണ് വിശേഷിപ്പിച്ചത്. ‘ട്രൂത്ത് സോഷ്യൽ’ എന്ന സമൂഹ മാധ്യമത്തിലൂടെ ട്രംപ് ശക്തമായ പ്രതികരണവുമായി തിരിച്ചടിച്ചു. ‘‘മസ്കിന് ഭ്രാന്തായിരിക്കുന്നു’’ എന്ന് ആരോപിച്ച ട്രംപ് മേയ് 29ന് ഇലോൺ മസ്കിനോട് തന്റെ ഉപദേശക പദവി ഒഴിയണമെന്നും ആവശ്യപ്പെട്ടു. സ്പേസ് എക്സുമായും സ്റ്റാർലിങ്കുമായുള്ള കോടിക്കണക്കിന് സർക്കാർ കരാറുകൾ അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതോടെയാണ് തർക്കം രൂക്ഷമായത്. 30ന് ഉപദേശക പദവി സ്ഥാനം ഒഴിഞ്ഞ ഇലോൺ മസ്ക്, സീൽ ചെയ്ത ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ ട്രംപിന്റെ പേര് ഉണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപിനെതിരെ ആഞ്ഞടിച്ചു. ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്റി എഡ്വേർഡ് എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട രേഖകളിൽ നിരവധി പ്രമുഖരുടെ പേരുകളുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. വിചാരണ നേരിടാനിരിക്കെ 2019ലാണ് ജെഫ്രി ജയിലിൽവെച്ച് ആത്മഹത്യചെയ്തത്.
ട്രംപ്-മസ്ക് വാക് യുദ്ധം
ജൂൺ ആറ് ആയപ്പോഴേക്കും, സാമ്പത്തിക വിപണിയിൽ സ്ഫോടനങ്ങൾക്ക് കാരണമായി. ടെസ്ലയുടെ ഓഹരികൾ 14 ശതമാനം ഇടിഞ്ഞു, വിപണി മൂല്യത്തിൽ 150 ബില്യൺ ഡോളർ നഷ്ടപ്പെട്ടു. ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിന്റെ ഓഹരി എട്ടുശതമാനം ഇടിഞ്ഞു. ട്രംപിന്റെ അമേരിക്കൻ താൽപര്യവും മസ്കിന്റെ ആഗോള ബിസിനസ് താൽപര്യവും തമ്മിലുള്ള കൊമ്പുകോർക്കൽ ആഗോള സാമ്പത്തിക രംഗത്ത് കാര്യമായൊന്നും ബാധിക്കില്ലെന്ന് ചിലർ പറയുന്നുണ്ടെങ്കിലും അത് അങ്ങനെ കരുതാനാവില്ല. രാഷ്ട്രീയവും ടെക്നോളജിയും ഒന്നിച്ചുചേരുമ്പോൾ രണ്ട് വ്യക്തികൾ തമ്മിലുണ്ടായ ഒരു തർക്കമായി മാത്രം ഇതിനെ കാണാനാവില്ല. മസ്കും ട്രംപും തമ്മിലുള്ള തർക്കം അവരുടെ വ്യക്തിഗത സ്ഥാപനങ്ങളെ മാത്രമല്ല, ആഗോളതലത്തിൽ സാങ്കേതിക, ഡിഫൻസ്, വ്യാപാര മേഖലകളിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. ട്രംപിന്റെ സർക്കാർ ഇലോൺ മസ്കുമായുള്ള സ്പെയ്സ് എക്സ് കരാറുകൾ റദ്ദാക്കുകയാണെങ്കിൽ, ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ (ISRO) ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അതൊരു അവസരമായേക്കാം. ഇന്ത്യയുടെ ചാന്ദ്രദൗത്യ പദ്ധതിയായ ചന്ദ്രയാൻ, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യമായ ഗഗൻയാൻ പദ്ധതികൾക്ക് കൂടുതൽ ഗ്ലോബൽ പങ്കാളിത്തം ലഭിക്കാൻ ഇത് വഴിയൊരുക്കും. ഇന്ത്യയിലെ സ്റ്റീൽ കയറ്റുമതി യു.എസ് തീരുവ ഉയർത്തിയതുകാരണം തിരിച്ചടി നേരിടാം. ടെസ്ല ഇന്ത്യയിൽ തുടങ്ങാനുള്ള പദ്ധതി ഇനിയും നീണ്ടുപോയേക്കാം. ഇലോൺ മസ്കിന്റെ ‘എക്സു’മായുള്ള ട്രംപിന്റെ പോര് യു.എസിൽ ടെക്-ഡേറ്റാ നിയന്ത്രണ നിയമങ്ങൾ കൂടുതൽ ശക്തമാക്കാനും അത് ഇന്ത്യയിലെ സോഷ്യൽ മീഡിയ നയങ്ങളിലും മാറ്റങ്ങൾക്ക് കാരണമായേക്കാം.
ഡിജിറ്റൽ വ്യവഹാരങ്ങളിൽ മസ്കിന്റെ സ്വാധീനം യു.എസിൽ റെഗുലേറ്ററി പരിശോധനക്ക് വിധേയമായേക്കാം. ഡേറ്റ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ കമ്പനികൾ റീ ലൊക്കേറ്റ് ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ ഇലോൺ മസ്കിന്റെ കമ്പനികൾ കൂടുതൽ ‘സൗഹൃദ’ പരിരക്ഷ കിട്ടുന്ന സ്ഥലങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചേക്കാം. ഇത് ബംഗളൂരു പോലുള്ള ടെക് ഹബ്ബുകൾക്ക് ഗുണം ചെയ്യും.
ഇന്ത്യക്കും ലോകത്തിനും ഇലോൺ മസ്ക്-ഡോണൾഡ് ട്രംപ് തർക്കം നൽകുന്ന സന്ദേശം വ്യക്തമാണ്. രാഷ്ട്രീയ നാടകങ്ങൾക്ക് സാമ്പത്തിക പ്രകമ്പനങ്ങൾ സൃഷ്ടിക്കാൻ കഴിയും. പ്രവചനാതീതമായ സഖ്യങ്ങളുടെ ഈ പുതിയ യുഗത്തിൽ ചങ്ങാത്ത മുതലാളിത്ത കൂട്ടുകെട്ട് രാജ്യതാൽപര്യങ്ങൾക്ക് അപകടകരമാണ്. സ്ഥിരത, വൈവിധ്യമാർന്ന പങ്കാളിത്തങ്ങൾ, ദീര്ഘകാല വീക്ഷണം എന്നിവയായിരിക്കണം രാജ്യ പുരോഗതിക്ക് മുന്നോട്ടുപോകാനുള്ള വഴികൾ.