യുദ്ധവും സമാധാനവും
text_fieldsയുദ്ധമോ സമാധാനമോ എന്നൊരു ചോദ്യം വന്നാൽ മനുഷ്യരായ മനുഷ്യരൊക്കെ, യുദ്ധം വേണ്ടേ വേണ്ട എന്നായിരിക്കും ആദ്യം പറയുക. എന്നാൽ, ഒഴിവാക്കാനാവാത്തവിധം ഒരു യുദ്ധം അടിച്ചേൽപിക്കപ്പെട്ടാലോ, അപ്പോൾ പറയുക, കഴിയുന്നത്ര വേഗത്തിൽ അതവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണം എന്നായിരിക്കും. അങ്ങനെയുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇന്ത്യ-പാക് വെടിനിർത്തൽ പ്രഖ്യാപനം എത്രയോ സ്വാഗതാർഹമാണ്. യുദ്ധം ഒരു കോമഡിഷോ അല്ല, ദൃശ്യവിരുന്നല്ല. വിജയത്തിനും പരാജയത്തിനുമപ്പുറം അതുണ്ടാക്കുന്നത് സമാധാനിപ്പിക്കുക പ്രയാസമായ അസ്വസ്ഥതകളാണ്. ‘Remember your humanity and forget the Rest’ എന്ന് ബെർട്രാൻഡ് റസ്സൽ. ‘There was never a good war, or a bad Peace’ എന്ന് ബെഞ്ചമിൻ ഫ്രാങ്ക്ളിൻ.
മുഹമ്മദ് ദർവീശും ഗുർമഹർ കൗറും!
യുദ്ധങ്ങൾ തീരും, നേതാക്കൾ കൈ പിടിച്ച് കുലുക്കും, കരാറുകളിൽ ഒപ്പിടും, ഒരു വട്ടമേശക്ക് ചുറ്റുമിരുന്ന് ചുമൽ ഇളക്കി ചിരിക്കും, എല്ലാം വേണ്ടതുതന്നെ! പക്ഷേ, അപ്പോഴും കാഴ്ച മങ്ങിയ ഒരു വൃദ്ധ, രക്തസാക്ഷിയായ മകനെ കാത്തിരിക്കുന്നുണ്ടാവും. മലയാളത്തിന്റെ അഭിമാനമായ വൈക്കം മുഹമ്മദ് ബഷീർ അനശ്വരമാക്കിയ, എല്ലാ ദിവസവും, എന്നു വരുമെന്നറിയാത്ത മകനുവേണ്ടി എല്ലാ അർധരാത്രികളിലും ഉറങ്ങാതെ ചോറും വിളമ്പിവെച്ച് കാത്തിരിക്കുന്ന ഒരു ഉമ്മയെപ്പോലെ! അതുപോലെ ഒരു പെൺകുട്ടി സ്വന്തം പ്രണയിയെ പ്രതീക്ഷിക്കുന്നുണ്ടാവും, കുഞ്ഞുങ്ങൾ തങ്ങളുടെ അച്ഛൻമാരെ കാത്തിരിക്കുന്നുണ്ടാവും. ദർവീശ് പറയുന്നു, മാതൃരാജ്യത്തെ ഒറ്റിയതാരാണെന്ന് എനിക്കറിയില്ല, പക്ഷേ അതിന് വില നൽകിയതാരാണെന്ന് എനിക്കറിയാം. ഫലസ്തീനിന് മാത്രമല്ല, യുദ്ധംകൊണ്ട് കീഴ്മേൽ മറിക്കപ്പെട്ട, മുറിവില്ലാതെതന്നെ ചോര ഒഴുകുന്ന മുഴുവൻ മനുഷ്യരുടെയും ഒരു െഫ്രയിമിലും കൊള്ളാത്ത ജീവിതമാണിത്.
1999ൽ കാർഗിൽ യുദ്ധത്തിലെ ധീരരക്തസാക്ഷി കേണൽ മന്ദീപ് സിങ്ങിന്റെ മകൾ ഗുർ മഹർ കൗർ ഡൽഹിയിലെ ലേഡി ശ്രീറാം കോളജ് വിദ്യാർഥി, 2017ൽ പങ്കുവെച്ചത്, മഹ്മൂദ് ദർവീശിന്റെ മുമ്പേ പരാമർശിച്ച കവിതയുടെ പരോക്ഷ പരിഭാഷയാണ്. ഒരുപക്ഷേ, അവർ ആ കവിത കണ്ടിട്ടുപോലുമുണ്ടാവില്ല. എന്നാൽ, അന്നവർ പറഞ്ഞ രണ്ട് കാര്യങ്ങൾ രാജ്യത്തുണ്ടാക്കിയ കോളിളക്കത്തിന്റെ അലകൾ ഇന്നും അവസാനിച്ചിട്ടില്ല. ഒന്നാമത്തേത് എന്റെ അച്ഛനെ കൊന്നത് പാകിസ്താനല്ല, യുദ്ധമാണ് എന്നായിരുന്നെങ്കിൽ രണ്ടാമത്തേത് അതിനേക്കാൾ പ്രകോപനപരമായിരുന്നു. അവർ പറഞ്ഞത്, ഞാൻ നിങ്ങൾ കൊണ്ടാടുന്ന രക്തസാക്ഷി മന്ദീപ് സിങ്ങിന്റെ മകളല്ല, ഞാനൊരു സമാധാനവാദിയാണ്. യുദ്ധത്തിന്റെ വില ശരിക്കും എനിക്കറിയാം. അത് പറിച്ചെടുക്കുന്നത് നമ്മുടെ ചങ്കും കരളുമാണ്. മറ്റാരെക്കാളും മന്ദീപ് സിങ്ങിന്റെ മകൾ എന്ന നിലക്ക് എനിക്കത് നന്നായി മനസ്സിലാവും! നിങ്ങൾക്കത് ചിലപ്പോൾ മനസ്സിലായിട്ടില്ലെങ്കിലും!
ഏത് യുദ്ധത്തിലും കൊല്ലലും മരിക്കലും അനിവാര്യമാകും. പക്ഷേ മരിച്ചവരും കൊല്ലപ്പെട്ടവരും ഒന്നും പത്രത്താളുകളിൽ പ്രത്യക്ഷപ്പെടുന്ന മരവിച്ച അക്കങ്ങളല്ല; അതാവാം, അതായിരിക്കണം പ്രിയ അച്ഛനെ നഷ്ടപ്പെട്ട ഒരു മകൾ പറയാതെ പറഞ്ഞത്! അവരുടെ കണ്ണീരിന്റെ ആഴം കാണാതെ, നെഞ്ചിടിപ്പിന്റെ മുഴക്കം കേൾക്കാതെ, വെറും അക്ഷരാർഥത്തിൽ മാത്രം അവരുടെ പ്രതികരണം പരിഗണിച്ച്, അവരെപ്പോലും ഭീകരവാദിയാക്കുകയാണ് ഇന്ത്യൻ ഫാഷിസ്റ്റുകൾ ചെയ്തത്. വെറുപ്പുൽപാദനത്തിന് നിമിത്തമാവുന്ന പല കാരണങ്ങളിൽ ഒന്ന്, വ്യക്തികൾക്കും സമൂഹത്തിനും സംഭവിച്ചുകൊണ്ടിരിക്കുന്ന ഭാവനാനഷ്ടമാണ്. ഭാവനയുടെ അളവ് വെച്ചുകൊണ്ടാണ് സംസ്കാരത്തിന്റെ വലുപ്പം അളക്കേണ്ടതെന്ന് ഹ്യൂഗോ. സങ്കൽപശേഷി കുറഞ്ഞു കുറഞ്ഞു വന്ന് ഒടുവിൽ പൂജ്യാവസ്ഥയിലെത്തുമ്പോൾ, അവശേഷിപ്പിക്കാൻ ഒരു സ്വന്തം പോലുമില്ലാതെ മനുഷ്യർ ഒരു പൊട്ടിത്തെറിയോടെ അവസാനിക്കും.
‘The modern world trains us to feel nothing, to act without imagining. And this is how catastrophes begin.’ (Gunther Anders).
ക്ലോഡ് ഈതർലിയും റസ്സലും!
1961ൽ ഗുന്തർ ആൻഡേഴ്സ് മുന്നറിയിപ്പ് നൽകി; സർവത്ര ഹിരോഷിമ. (Hiroshima is every where). പ്രശസ്ത തത്ത്വചിന്തകനായ ആ ഗുന്തർ ആൻഡേഴ്സനാണ്, മേജർ ക്ലോഡ് ഈതർലിക്ക്, അദ്ദേഹം നിർവഹിച്ച ഒറ്റയാൾ യുദ്ധവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധാർമിക പിന്തുണ നൽകിയത്. സത്യത്തിൽ മേജർ ക്ലോഡ് ഈതർലിയല്ല, 1945 ആഗസ്റ്റ് ആറിന് ഹിരോഷിമയിൽ ബോംബിട്ടത്. എനോലഗേ, കേണൽ പോൾടിബറ്റ്സ് എന്നീ വൈമാനികരാണ് അന്നത്തെ അമേരിക്കൻ പ്രസിഡന്റായ ഹാരി എസ്. ട്രൂമാന്റെ കൽപന അനുസരിച്ച്, പൂർണമായും മുമ്പേ പരാജിതമായ ജപ്പാനിലെ ഹിരോഷിമയിൽ ബോംബിട്ടത്! അന്ന് അവർക്കൊപ്പം സഹവൈമാനികനായി മേജർ ക്ലോഡ് ഈതർലിയും ഉണ്ടായിരുന്നു. ലോകത്തെ നടുക്കാൻ, പ്രത്യേകിച്ചും സോവിയറ്റ് യൂനിയനെയും സോഷ്യലിസ്റ്റ് സമാധാന ആശയങ്ങളെയും വിരട്ടാൻ, ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബിട്ടുകൊണ്ട്, യു.എസ് ഭീകരർ മനുഷ്യരാശിക്കുമേൽ അടിച്ചേൽപിച്ചത് മാപ്പർഹിക്കാത്ത അപരാധമാണെന്ന് മനസ്സിലാക്കാത്തവരായി ഏതാനും യുദ്ധഭ്രാന്തർ ഒഴിച്ച് ഇന്ന് മറ്റാരുമുണ്ടാവില്ല. ബോംബാക്രമണത്തിന്റെ ഭീകരത കണ്ട് പിൽക്കാലത്ത് ഹതാശനായ മേജർ ക്ലോഡ് ഈതർലി കുറ്റബോധത്തിന്റെ ഭാരം താങ്ങാനാവാതെ ശേഷിച്ച ജീവിതം ഒറ്റയാൾ യുദ്ധവിരുദ്ധ പ്രവർത്തനങ്ങൾക്ക് മാറ്റിവെച്ചു. ‘Guilt -a sign of a still functioning conscience’
യുദ്ധാസക്തർ അദ്ദേഹത്തെ എം. സ്വരാജിനെ സ്വരാജ്ഖാൻ എന്നൊക്കെ വിളിച്ചതുപോലെ ക്ലോഡ് ഈതർലിഖാൻ എന്ന് വിളിച്ചില്ല! പക്ഷേ, അദ്ദേഹത്തിന് ഭ്രാന്താണെന്ന് അവർ മുദ്രകുത്തി! ഒരാവശ്യവുമില്ലാതെ, ഭൂമിതന്നെ ചുട്ടുകരിക്കാൻ ഉത്തരവ് നൽകിയ, അതിൽ ആഹ്ലാദിച്ച, അമേരിക്കൻ പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ ബുദ്ധിസ്ഥിരതയുള്ളവനും, ബോംബാക്രമണത്തിൽ പരോക്ഷമായി പങ്കെടുക്കാൻ നിർബന്ധിതനായതിന്റെ പേരിൽപോലും കുറ്റബോധംകൊണ്ട് നീറുന്ന ക്ലോഡ് ഈതർലി ഭ്രാന്തനുമാണെങ്കിൽ, ഞാനും മനുഷ്യസ്നേഹമുള്ള അത്തരം ഭ്രാന്തർക്കൊപ്പമാണെന്ന് സമാധാനവാദിയായ റസ്സൽ പ്രഖ്യാപിച്ചു.
‘Madness is the salt which prevents you from rotting’ എന്ന് നിക്കോസ് കസാൻദ്സാകിസ്.
നമ്മുടെ രാഷ്ട്രം കൈക്കൊണ്ട വളരെ ഉചിതവും സർവോത്കൃഷ്ടവുമായ വെടിനിർത്തൽ തീരുമാനം മാധ്യമങ്ങളോട് പറയാൻ ഉത്തരവാദപ്പെട്ട വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം നിർവഹിച്ച യുദ്ധാസക്തർക്ക്, ആ, ക്ലോഡ് ഈതർലിക്ക് വന്നുപെട്ട, നിക്കോസ് കസാൻദ്സാകിസ് സാക്ഷ്യപ്പെടുത്തിയ നല്ലവട്ട് പിടിപെട്ടിരുന്നെങ്കിൽ! കെട്ടുപോകുന്നതിൽനിന്നും മനുഷ്യരെ തടയുന്ന ആ മേൽത്തരം വട്ട് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ! പാകിസ്താന്റെ അപേക്ഷയിൽ സൈനിക നടപടി നിർത്തിയതിൽ അസ്വസ്ഥരായ യുദ്ധഭ്രാന്തരാണ്, മിസ്രിക്കെതിരെ വിദ്വേഷത്തിന്റെ മിസൈൽ തിരിച്ചുവെച്ചിരിക്കുന്നത്. ഇന്ത്യ-പാക് ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാവില്ല എന്ന് യു.എൻ സെക്രട്ടറി ആന്റോണിയോ ഗുട്ടെറസും, യുദ്ധത്തിന്റെ പേരിൽ പാഴാക്കുന്നത് കോടിക്കണക്കിന് രൂപ എന്ന് ലെനിനും. സങ്കീർണമായ ഇത്തരം തത്ത്വശാസ്ത്രങ്ങളെല്ലാം തൽക്കാലം വഴിമാറട്ടെ, രാഷ്ട്രീയ അന്വേഷണങ്ങളെല്ലാം അടുപ്പിൽപോയി ഒളിക്കട്ടെ, ഐക്യരാഷ്ട്രസഭ പോയി തുലയട്ടെ. എന്നാലും മാന്യരേ, ഉളുപ്പ് എന്നൊന്നില്ലയോ? ആ ഉളുപ്പ് എന്ന മൂന്നക്ഷരത്തിന്റെ മൂല്യമെങ്കിലും അല്ലയോ യുദ്ധാസക്തരേ നിങ്ങളറിഞ്ഞിരുന്നെങ്കിൽ!
എം. സ്വരാജ് പറഞ്ഞത്
എം. സ്വരാജ് ശ്രദ്ധേയമായൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അത്തരമൊരു സമാധാന സമരമാണ്, ആത്മബോധമുള്ള മുഴുവൻ മലയാളികൾക്കും അഭിമാനകരമാവുംവിധം നിർവഹിച്ചത്. യുദ്ധഭ്രാന്ത് പൊതുബോധമായി വളരുമ്പോൾ ആൾക്കൂട്ടത്തിന്റെ കൂട്ടപ്പാട്ടിന് താളംപിടിക്കാൻ സൗകര്യമില്ലെന്ന് എല്ലാവരെയും ഒരിക്കൽക്കൂടി അറിയിക്കട്ടെ എന്ന ആ കുറിപ്പിലെ യുദ്ധഭ്രാന്ത്, പൊതുബോധം, കൂട്ടപ്പാട്ട്, ആൾക്കൂട്ടം എന്നീ നാലുവാക്കുകൾ വെറുംവാക്കുകൾക്കപ്പുറം സാംസ്കാരിക വിശകലനത്തിനുള്ള ഒന്നാന്തരം ഉരുപ്പടികളാണ്.
ശാരദക്കുട്ടിയും ഗോൾവൾക്കറും ഈവ്മേരി അമും
ചീനയും പാകിസ്താനും തമ്മിലുള്ള ദുഷിച്ച കൂട്ടുകെട്ടിനെച്ചൊല്ലി നാം അനാവശ്യമായി ഭയപ്പെടേണ്ടതില്ല. രണ്ടാക്രമികെളയും മുട്ടുകുത്തിക്കുവാൻ നമുക്ക് തീർച്ചയായും കഴിയും. നമ്മുടെ സൈന്യം യുദ്ധത്തിന് തയാറായ അവസ്ഥയിലാണ്. ചീന അതിന്റെ അന്ത്യശാസനത്തെ തുടർന്നുകൊണ്ടു നമ്മുടെ രാജ്യത്തെ ആക്രമിച്ചിരുന്നെങ്കിൽ അതേറ്റവും നന്നായിരുന്നേനെ; എന്തെന്നാൽ അതു നമ്മുടെ രണോദ്യുക്തരായ ഭടന്മാർക്ക് ചീനയെ നിലംപരിശാക്കിക്കൊണ്ട്, കഴിഞ്ഞ തവണയുണ്ടായ ഏറ്റുമുട്ടലിൽ നമ്മുടെ പേരിനു വന്ന കളങ്കവും പരാജയം പടർത്തിയ അവമാനവും കഴുകിക്കളയുന്നതിന്നൊരു സുവർണാവസരം പ്രദാനം ചെയ്യുമായിരുന്നു. പാകിസ്താനെപ്പോലുള്ള നിസ്സാരശക്തികളുമായി മാത്രം ഏറ്റുമുട്ടുന്നതിൽ എന്തു തമാശയാണുള്ളത്? (ഗോൾവൾക്കർ).
യുദ്ധം ന്യൂസ് സ്റ്റുഡിയോയിലെ വിഡിയോ ഗെയിം അല്ല. ജേണലിസം ജിങ്കോയിസമല്ല. കാൽപനിക സൃഷ്ടികളെ യാഥാർഥ്യമായി അവതരിപ്പിക്കരുത്. സെൻസ് സെൻസേഷനലിസത്തിന് വഴി മാറരുത്. സോഷ്യൽ മീഡിയ പോരാളികൾ ബങ്കറുകളിലേക്ക് മടങ്ങണം.(രാജ്ദീപ് ദേശായി). രാജ്യമെന്നുകേട്ടാലല്ല, മനുഷ്യനെന്നു കേട്ടാൽ മാത്രമാണ് എന്റെ അന്തരംഗം അഭിമാനപൂരിതമാവുക. ദേശമെന്നുകേട്ടാലല്ല, മനുഷ്യനെന്നു കേട്ടാൽ മാത്രമാണ് എന്റെ സിരകളിൽ ചോര പതക്കുക. വേദനിച്ചാൽ എന്റെ കുഞ്ഞുങ്ങൾ കരയുന്ന അതേ ശബ്ദത്തിലാകും ലോകത്തിലെ ഏതു കുഞ്ഞും കരയുക എന്നതോർക്കുമ്പോൾ ഒരു വേദന എന്റെ ഗർഭപാത്രത്തെ പിളർക്കുന്നുണ്ട്. സമാധാനത്തോളം വലുതല്ല മറ്റൊന്നും. അശക്തരെയും കുഞ്ഞുങ്ങളെയും കാത്തുകൊള്ളണേ എന്നതിലും വലിയ പ്രാർഥനയില്ല (ഡോ. എസ്. ശാരദക്കുട്ടി).
‘I dream of giving birth to a child who will ask, ‘Mother, what was war?’(Eve Merriam).
അനിവാര്യമായൊരു സമാധാന സമരം
ആദ്യമായി ഞാനൊരു വലിയ ജാഥയിൽ പങ്കെടുക്കുന്നത്, 1965ൽ ഇന്ത്യ-പാക് യുദ്ധകാലത്ത് പുത്തൂർമഠം യു.പി സ്കൂളിൽ പഠിക്കുമ്പോഴാണ്. കാലമേറെ കടന്നുപോയി, എന്നാലും പാകിസ്താന്റെ വെടിയുണ്ട, ഭാരതമക്കൾക്ക് എള്ളുണ്ട എന്ന, അന്നത്തെ ആ മധുരമനോജ്ഞ മുദ്രാവാക്യം ഒരുനാളും മറക്കാനാവില്ല. സ്കൂളിന്റെ മുറ്റത്ത് യുദ്ധം നടന്നിരുന്നെങ്കിൽ എന്നുപോലും അന്ന് കൊതിച്ചുപോയിട്ടുണ്ട്. യു.പി സ്കൂൾവിട്ട് ഹൈസ്കൂളിൽ എത്തിയപ്പോഴാണ് ഹിരോഷിമയും നാഗസാക്കിയും യുദ്ധഭീകരതയും ചെറിയതോതിൽ മനസ്സിലാക്കിയത്. അപ്പോഴേക്കും മനസ്സിന് മുകളിൽ പിക്കാസോ എന്ന മഹാനായ ചിത്രകാരൻ അനശ്വരമാക്കിയ സമാധാനത്തിന്റെ വെളുത്ത പ്രാവുകൾ പറന്നുകഴിഞ്ഞിരുന്നു. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്നൊരു മുദ്രാവാക്യം, ആരും വിളിച്ചുതരാതെ, മനസ്സാഴങ്ങളിൽ മുഴങ്ങിക്കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞദിവസങ്ങളിലെ പഹൽഗാമിലെ ലശ്കറെ ത്വയ്യിബയുടെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യ നടത്തിയ ഇടപെടലിനെ ഒരു മഹായുദ്ധമാക്കി മാറ്റാൻ മോഹിച്ച ഫാഷിസ്റ്റുകളല്ലാത്ത, ലിബറൽ സെക്കുലറിസ്റ്റുകളുടെ യുദ്ധവെറി ബാധിച്ച അപസ്മാര പ്രകടനങ്ങൾ കണ്ടപ്പോൾ, ഇവരിപ്പോഴും ആ യു.പി സ്കൂൾ വിട്ടിട്ടില്ലല്ലോ എന്നാണ് ആദ്യം തോന്നിയത്. ‘If we do not end war, war will end us (H.G. Wells) യുദ്ധം ആഘോഷിക്കുമ്പോൾ വറ്റിപ്പോകുന്നത് ആർദ്രതയുടെ ജലാശയങ്ങളാണ്. കരിഞ്ഞുപോവുന്നത് ഭാവിയുടെ സ്വപ്നങ്ങളാണ്. വറ്റിത്തീരുന്നത് പരിമിതമായ പ്രകൃതിവിഭവങ്ങളാണ്. അതുകൊണ്ട് യുദ്ധം ചെയ്യുമ്പോൾ എന്തു കാരണമുണ്ടെങ്കിലും ഇത് തുടരണമേ എന്നല്ല, ഇതൊന്ന് വേഗം അവസാനിക്കണേ എന്നാണ് ആരും മനസ്സിൽ കരുതേണ്ടത്. അങ്ങനെ കരുതാൻ കഴിയാത്തവരുണ്ടെങ്കിൽ, അവർക്കിനിയും ശരിക്കും യുദ്ധം എന്താണെന്ന് മനസ്സിലായിട്ടില്ല. ശ് ശ് ശ്/ നിങ്ങളുടെ തൂലിക നശിപ്പിക്കുക/ മഷി ഒഴുക്കിക്കളയുക/ പേപ്പർ ചുട്ടുകരിക്കുക/ വായടക്കുക/ നിശ്ശബ്ദരാകുക (ബഷീർ മൻസാർ). ഇത്രയൊക്കെ ഏത് യുദ്ധകാലത്തും ചിലപ്പോൾ നടന്നേക്കും. എന്നാൽ, കവി പറഞ്ഞ ആ ശ് ശ് ശ് എന്നുള്ളത് ഷൂട്ട്, ഷൂട്ട് അഥവാ കൊല്ലുക എന്ന ഷൂ.ഷൂ എന്ന ആക്രോശമായി മാറുമ്പോൾ; ജനായത്തം തെരുവിൽ തള്ളപ്പെട്ട ഒരു കുഞ്ഞിനെപ്പോലെ അനാഥമാവുമ്പോൾ, യുദ്ധാസക്തിക്കെതിരെയുള്ള, ഒരു സമാധാന സമരം അനിവാര്യമാകും.