ദേശീയപാത: ഓടിയൊളിക്കാതെ ഓഡിറ്റിങ് നടത്തൂ
text_fieldsനിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ദേശീയപാതയുടെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായ ഇടിഞ്ഞുവീഴ്ചകളും തകർച്ചകളും റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയാവുന്നു. മലപ്പുറം കൂരിയാട് ഭാഗത്താണ് ആദ്യം തകർച്ച കണ്ടത്. കണ്ണൂർ കുപ്പത്തും, കോഴിക്കോട് തിരുവങ്ങൂരും തൃശൂർ ചാവക്കാട്ടും കാസർകോട് ചട്ടഞ്ചാലിലുമെല്ലാം തുടർദിവസങ്ങളിലായി തകർച്ചകൾ കണ്ടെത്തി. കേക്കിന്റെ മുകളിലെ അലങ്കാരപ്പാളി പൊടിഞ്ഞു പോരുന്നതുപോലെയാണ് റോഡും മേൽപാലവും വിണ്ടുപൊളിഞ്ഞ് പോരുന്നത്. ഇതിനു പുറമെ, സംരക്ഷണ ഭിത്തിയും സർവിസ് റോഡും പലയിടങ്ങളിലും തകരുന്നുണ്ട്. ആദ്യം തകർച്ച കണ്ട മലപ്പുറം കൂരിയാട് കഴിഞ്ഞ ദിവസം സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൊളിഞ്ഞു വീണിരിക്കുന്നു. കാസർകോട് കാവുങ്കലിൽ മേൽപാലത്തിന്റെ കമ്പികൾ പുറത്തുകാണുന്ന വിധത്തിൽ കോൺക്രീറ്റ് അടർന്ന് പോയിരിക്കുന്നു. മഴ കനത്തു പെയ്യുന്നതോടെ വെള്ളം നിറഞ്ഞ് സർവിസ് റോഡുകൾ മിനി പൂളുകൾ പോലെ ആയിരിക്കുന്നതിനാൽ വാഹനങ്ങൾ തെന്നിയുള്ള അപകട സാധ്യത കൂടി വർധിച്ചിരിക്കുന്നു. അക്ഷരാർഥത്തിൽ ജീവൻ പണയംവെച്ചാണ് മഴ കനത്തു പെയ്യുന്ന ദിവസങ്ങളിൽ ഈ റോഡുകളിലൂടെ ജനം സഞ്ചരിക്കുന്നത്. നിർമാണം നടത്തിയവർ ഗുരുതര വീഴ്ച വരുത്തിയെന്നും മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ലെന്നും ഡിസൈനില്‍ പാളിച്ചയുണ്ടായെന്നുമാണ് കൂരിയാട് ഭാഗത്തെ ദേശീയപാത തകര്‍ച്ച പരിശോധിക്കാൻ കേന്ദ്രം നിയോഗിച്ച ഐ.ഐ.ടി പ്രഫസര്‍ കെ.ആര്. റാവുവിന്റെ നേതൃത്വത്തിലെ മൂന്നംഗ സമിതി കണ്ടെത്തിയത്. തകർച്ച റിപ്പോർട്ട് ചെയ്യുന്നതിന്റെ തലേനാൾ വരെ ദേശീയപാത നിർമാണ പുരോഗതിയെ തങ്ങളുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമായി എണ്ണിപ്പറഞ്ഞ് അഭിമാനം പൂണ്ടിരുന്ന കേന്ദ്ര-കേരള സർക്കാറുകൾ ഇപ്പോൾ ഈ വിഷയത്തിൽ മൗനം ലംഘിക്കുന്നത് പരസ്പരം പഴിചാരാൻ മാത്രമായിരിക്കുന്നു. എല്ലാം നിർമാണക്കമ്പനിയുടെ വീഴ്ച എന്ന് പറഞ്ഞ് ഓടിയൊളിക്കുന്ന സർക്കാറുകൾ റോഡ് തകരുന്നതു വരെ എന്തെടുക്കുകയായിരുന്നെന്ന് ജനം ചോദിക്കാതിരിക്കുന്നതെങ്ങനെ?
മഴക്കാലത്ത് വെള്ളം നിറഞ്ഞുനില്ക്കുന്ന പാടങ്ങൾ മണ്ണിട്ട് ഉയര്‍ത്തി ആറുവരിപ്പാത നിര്‍മിക്കുന്നത് അപകടകരമാണെന്നും തൂണുകൾ സ്ഥാപിച്ച് പാതപണിയലാണ് അഭികാമ്യമെന്നും നിര്‍മാണ സമയത്തുതന്നെ നാട്ടുകാര്‍ സൂചിപ്പിച്ചിരുന്നതാണ്. ഇത്തരത്തിൽ നെൽപ്പാടം നികത്തി ഉയര്‍ത്തിയ റോഡ് താഴ്ന്നാണ് കൂരിയാട്ട് റോഡ് തകർന്നത്. മണ്ണ്, കാലാവസ്ഥ, കാലാവസ്ഥയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റം ഇതൊന്നും പരിഗണിക്കാതെ, തദ്ദേശവാസികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പ്രാദേശിക വിദഗ്ധരുടെയും നിർദേശങ്ങളെയും ആശങ്കകളെയും അപ്പാടെ അവഗണിച്ച് കെട്ടിപ്പടുത്ത പാതയുടെ തകർച്ചക്ക് നിർമാണത്തിലെ അശാസ്ത്രീയതക്ക് പുറമെ, ഒട്ടും മാപ്പർഹിക്കാത്ത അലംഭാവവും കാരണമാണ്. വൻഅഴിമതി നടന്നിരിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. സർക്കാറുകളാവട്ടെ മേനിപറച്ചിലിനു കാണിച്ചതിന്റെ പകുതി ശ്രദ്ധപോലും നിർമാണപ്രവൃത്തിയുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിൽ പുലർത്തിയില്ല. പകരം ന്യായീകരണങ്ങൾകൊണ്ട് ഓട്ടയടക്കുന്നതിലാണ് അവർക്ക് തിടുക്കം. ദേശീയപാതയോരത്തെ വീടുകളിലേക്കും പറമ്പുകളിലേക്കും വെള്ളം കയറുന്നത് പതിവായിരിക്കുന്നു. ഭൂമി ഏറ്റെടുക്കാൻ മതിയായ നഷ്ടപരിഹാരം നൽകി എന്നത് ജനങ്ങൾക്ക് ദ്രോഹകരമാവുന്ന വിധത്തിൽ നിർമാണം നടത്താനുള്ള അനുമതിയോ ന്യായീകരണമോ അല്ല.
കുരുക്കുകളില്ലാതെ സുഗമമായ സഞ്ചാരത്തിന് സഹായിക്കുന്ന റോഡുകൾ ഏതൊരു നാടിന്റെയും സമാധാനവും സുരക്ഷയും നിറഞ്ഞ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്, അതിലുപരി നാടിന്റെ സമ്പദ്വ്യവസ്ഥയുടെ പുരോഗതിക്കും അത്യാവശ്യമാണ്. ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, ഗ്രീൻഫീൽഡ് ഹൈവേ എന്നിവയെല്ലാമായി പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ നീളുന്ന അതിവേഗ ഇടനാഴിയാണ് കേരളത്തിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അതിനു പുറമെ, വയനാട് തുരങ്കപാതക്കും അനുമതിയായിരിക്കുന്നു. അവിടങ്ങളിലും ഇവ്വിധത്തിൽ അനാസ്ഥയും പ്രകൃതിവിരുദ്ധതയും നിറഞ്ഞ നിർമാണരീതികളാണ് അവലംബിക്കാനിരിക്കുന്നതെങ്കിൽ അതു നമ്മെ കൊണ്ടെത്തിക്കുന്നത് വൻദുരന്തത്തിലേക്കായിരിക്കുമെന്ന് പറയാതിരിക്കാനാവില്ല.
പരിസ്ഥിതി ആഘാതത്തിന്റെ തോത് പരമാവധി കുറച്ചു വേണം വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ എന്നു പറയുന്നതിനെ പിന്തിരിപ്പൻവാദവും വികസനവിരുദ്ധതയുമായി മുദ്രകുത്തിയതിന്റെ കൂടി മറുപടിയാണ് ഇപ്പോൾ നമ്മുടെ മുന്നിൽ വിണ്ടുപിളർന്നു കിടക്കുന്ന മഹാപാതകൾ. ഉത്തരവാദിത്തപൂർണമായ വികസന പ്രവർത്തനമാണ് നാടിനു വേണ്ടത്. കൃത്യമായി ഓഡിറ്റ് ചെയ്ത് വീഴ്ചകൾ വെളിപ്പെടാതെയും ചുമതലപ്പെട്ടവരെക്കൊണ്ട് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുപ്പിക്കാതെയും വിട്ടയക്കുന്ന കാലത്തോളം അതു സാധ്യമാവില്ല. അതുകൊണ്ടുതന്നെ അടിയന്തരമായി ദേശീയപാത വികസന പ്രവർത്തനം കർശനമായ ഓഡിറ്റിങ്ങിന് വിധേയമാക്കണം. നിർമാണത്തിൽ വന്ന അപാകതകളും സാമ്പത്തിക ഇടപാടുകളും പരിസ്ഥിതി ആഘാതങ്ങളുമെല്ലാം ഇഴകീറി പരിശോധിക്കപ്പെടണം. നിർമാണക്കമ്പനികൾ വീഴ്ചവരുത്തിയെങ്കിൽ കനത്തപിഴ ചുമത്തുകയും അപകടരഹിതമായ രീതിയിൽ പുനർനിർമാണം നടത്തിക്കുകയും വേണം. വികസനം സ്തംഭിപ്പിക്കാനല്ല, വികസനം എന്നപേരിൽ നടപ്പാക്കുന്ന പദ്ധതികൾ യഥാർഥ ഗുണഫലങ്ങൾ സമ്മാനിക്കുന്നെന്ന് ഉറപ്പുവരുത്താനായാണ് ഇൗ ആവശ്യം മുന്നോട്ടുവെക്കുന്നത്. സർക്കാറുകളും സന്നദ്ധസംഘടനകളും പൊതുജനകൂട്ടായ്മകളും സമയാസമയങ്ങളിൽ നിർവഹിക്കുന്ന ഇത്തരം സുപ്രധാനമായ വിശദ പരിശോധനകളാണ് സുതാര്യമായ ഏതൊരു ജനാധിപത്യവ്യവസ്ഥയെയും ആരോഗ്യകരമായി മുന്നോട്ടുനയിക്കുന്നത്.