Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകൊല്ലിക്കയത്രേ നിനക്കു...

കൊല്ലിക്കയത്രേ നിനക്കു രസമെടോ!

text_fields
bookmark_border
pistol licence, assam government, editorial podcast
cancel


വർഗീയ-വംശീയ അജണ്ടകളും ​പ്രതിലോമ നിലപാടുകളും കൈക്കൊള്ളുന്നതിലും ജനവിരുദ്ധ നിയമനിർമാണം നടപ്പാക്കുന്നതിലും രാജ്യത്തെ ചില സംസ്ഥാനങ്ങൾ തമ്മിൽ ഒരു രഹസ്യമത്സരം നടക്കുന്നു​വോ എന്ന് തോന്നിപ്പോകുന്നു. ഗോവധത്തിനും മതംമാറ്റത്തിനും തടയിടാനെന്ന പേരിൽ ഗുജറാത്ത്, യു.പി, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ സംഘ്പരിവാർ ഭരണകൂടങ്ങൾ പരസ്പരം പകർത്തിയ നിരോധനനിയമങ്ങൾ അവർക്ക് ഭരണം ലഭിച്ചതോടെ രാജസ്ഥാൻ, ഉത്തരാഖണ്ഡ്, അസം, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. ഈ കഠോര നിയമങ്ങളിൽ കുരുക്കി ഒട്ടനവധി നിരപരാധികളെ തുറുങ്കിലടച്ചു.

വർഷങ്ങളോളം നീതിപീഠങ്ങൾ കയറിയിറങ്ങി നിയമപോരാട്ടം നടത്തി നിരപരാധിത്വം ബോധ്യപ്പെടുത്തി കുറ്റമുക്തി നേടിയെടുക്കുമ്പോഴേക്കും ഇരകളുടെ ജീവിതം തുരുമ്പിച്ച മട്ടായിട്ടുണ്ടാവും. രാജ്യത്തെ മതനിരപേക്ഷ-ജനാധിപത്യ കൂട്ടായ്മകൾ ഒന്നടങ്കം എതിർത്തതുമൂലം കേന്ദ്രസർക്കാർ താൽക്കാലികമായി പിന്നാക്കംപോയ ഏക സിവിൽകോഡ് പോലും ഉത്തരാഖണ്ഡ് സർക്കാർ നടപ്പിൽവരുത്തി. ഇപ്പോഴിതാ മാരകമായ മറ്റൊരു നയവുമായി മുന്നോട്ടുവന്നിരിക്കുന്നു അസം സർക്കാർ. സംസ്ഥാനത്തെ അതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്ന ‘തദ്ദേശീയരുടെ’ സുരക്ഷ ഉറപ്പാക്കാൻ ജനങ്ങൾക്ക് തോക്ക് ലൈസന്‍സ് അനുവദിക്കാനുള്ള പ്രത്യേക പദ്ധതിക്കാണ് അസം മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകിയിരിക്കുന്നത്. ചില കേന്ദ്രങ്ങളിൽനിന്ന് നിരന്തര ആക്രമണ ഭീഷണി നേരിടുന്ന തദ്ദേശജനതയുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ഈ നടപടിയെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വിശദീകരണം.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുക ഭരണകൂടത്തിന്റെ അടിസ്ഥാന ചുമതലയാണ്. അതിർത്തി കടന്നുള്ള ഭീഷണിയും നുഴഞ്ഞുകയറ്റവും തടയുന്നതിന് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് എന്ന അർധസൈനിക വിഭാഗംതന്നെ നമുക്കുണ്ട്. സംസ്ഥാന ആഭ്യന്തരവകുപ്പിനും ബി.എസ്.എഫിനും ജന സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ല എന്നു വരുകിൽ ക്രമസമാധാന നില തകർന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന സർക്കാർ രാജിവെച്ചൊഴിയുകയോ രാഷ്ട്രപതി ഭരണം നടപ്പിൽവരുത്തുകയോ ആണ് ചെയ്യേണ്ടത്. അതിനു പകരം ജനങ്ങളെ ആയുധമണിയിക്കുക എന്നത് കുടിലവും അപകടകരവുമായ തീരുമാനമാണ്.

സംസാരത്തിൽ ബംഗാളി ചുവയുള്ള സകല മുസ്‍ലിംകളെയും നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികൾ എന്ന് ചാപ്പയടിക്കുന്ന അസമിലെ സംഘ്പരിവാർ സർക്കാർ സുരക്ഷ ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന ‘യഥാർഥ തദ്ദേശീയർ’ ആരാണ് എന്നും എന്താണ് തദ്ദേശീയത തെളിയിക്കാനുള്ള മാനദണ്ഡമെന്നും വ്യക്തമാക്കുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ സമരസേനാനികളുടെയും രാജ്യത്തിനുവേണ്ടി ശത്രുസൈന്യങ്ങൾക്കെതിരെ പൊരുതിയ ധീരരായ സൈനികരുടെയും പിന്മുറക്കാരെപ്പോലും മുസ്‍ലിംകൾ എന്ന ഒറ്റക്കാരണത്താൽ പൗരത്വ പട്ടികയിൽനിന്ന് പുറത്താക്കാൻ ഒരുമ്പെട്ട ഭരണകൂടമാണ് അസമിലേത് എന്നതോർക്കുമ്പോൾ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കുറ്റരഹിതമായിരിക്കുമെന്ന് വിശ്വസിക്കാനുമാവില്ല.

നെല്ലിയിലും ബാർപേട്ടയിലുമുൾപ്പെടെ സ്വതന്ത്ര ഇന്ത്യചരിത്രത്തിലെ അതിഭയാനകമായ കൂട്ട ശിശുഹത്യയും വംശീയ കൊലപാതകപരമ്പരകളും അരങ്ങേറിയ സംസ്ഥാനമാണ് അസം. ജനങ്ങളുടെ അരക്ഷിതബോധത്തിന് തീകൊളുത്തി, വംശീയ വൈരം വളർത്തിയാണ് വർഗീയസംഘങ്ങൾ ഈ കൊലപാതകങ്ങളെല്ലാം നടത്തിക്കൂട്ടിയത്. വംശവൈരത്തിന്റെ വിഷമാവസ്ഥകൾ തിരിച്ചറിഞ്ഞ് എല്ലാം മറന്നും പൊറുത്തും സാധാരണ സമാധാനജീവിതത്തിലേക്ക് മടങ്ങിവന്നയിടത്തുനിന്നാണ് അതിഭയാനകമായ രീതിയിൽ വർഗീയ വിദ്വേഷ പ്രചാരണം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായി ഇവിടം വീണ്ടും മാറിയിരിക്കുന്നത്. ഇത്തരമൊരു നാട്ടിൽ ഒരു വിഭാഗം ജനങ്ങളെ ആയുധമണിയിച്ചാൽ സംഭവിക്കാവുന്ന അനർഥങ്ങൾ എന്തെല്ലാമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. പശുക്കടത്ത് തടയാൻ എന്ന പേരിൽ നടക്കുന്ന നിയമവിരുദ്ധ കൂട്ടംചേരലുകളും അതിക്രമങ്ങളും അതിരുവിട്ടുകഴിഞ്ഞ സാഹചര്യത്തിൽ വിശേഷിച്ചും.

ആയുധങ്ങൾ കൈവശം വെക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾ ഇന്ത്യയിലെ ക്രമസമാധാനം സംരക്ഷിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. സർക്കാർ ചമച്ച ന്യായീകരണത്തിന്റെ ബലത്തിൽ തോക്കുകൾ വ്യാപകമാവുന്നത് ജനങ്ങൾക്കിടയിൽ കടുത്ത ചേരിതിരിവിനും വിശ്വാസരാഹിത്യത്തിനും വഴിവെക്കും. ഈ തോക്കിന് ഉന്നമായി സർക്കാർ കാണുന്ന ആളുകൾക്ക് മാത്രമല്ല, കൊലപാതകങ്ങളും ഗാർഹികപീഡനവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന അസമിൽ ഈ ആയുധങ്ങൾ ഓരോ മനുഷ്യ​െന്‍റയും ജീവന് കടുത്ത ഭീഷണിയാകുമെന്ന് ഉറപ്പാണ്. സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും നിനച്ചിരിക്കാതെ കൂട്ടവെടിവെപ്പ് നടക്കുന്ന അമേരിക്കയുടെ ദുരനുഭവം ആയുധവ്യാപന നയങ്ങൾ നടപ്പാക്കുംമുമ്പ് നിയമ നിർമാതാക്കൾ വായിച്ചുനോക്കണം.

തോക്കുകളല്ല, കമ്പ്യൂട്ടറുകളും തൊഴിലുപകരണങ്ങളും തൊഴിലവസരങ്ങളുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. അവ ലഭ്യമാക്കുന്നതിനു പകരം അഹിംസയുടെ പ്രവാചകനായിരുന്ന ഗാന്ധിജിയെ മായ്ച്ച് തോക്കിനെ പൂജിച്ച ഗോദ്സെയെ പുൽകുന്ന ഭരണാധികാരികൾ മനുഷ്യരെ തമ്മിൽ തല്ലിച്ചും കൊല്ലിച്ചുമുള്ള നയങ്ങൾകൊണ്ട് കാലാകാലം അധികാരം നിലനിർത്താനാവുമെന്നാണോ ധരിച്ചുവെച്ചിരിക്കുന്നത്?.

Show Full Article
TAGS:Pistol licence Assam government editorial 
News Summary - Assam government's order to allow pistol licence to public
Next Story