ദുരന്തമുഖത്ത് കേരളം കരുത്തുകാട്ടണം
text_fieldsകേരളതീരത്തുനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പലിൽനിന്ന് കടലിൽ പരന്നൊഴുകുന്ന കണ്ടെയ്നറുകൾ സംസ്ഥാനത്താകെ കടുത്ത ആശങ്കയാണ് വിതച്ചിരിക്കുന്നത്. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി)യുടെ എൽസ-3 (ELSA-3) എന്ന ചരക്കുകപ്പലാണ് കേരളതീരത്തിനടുത്ത അറബിക്കടലിൽ മുങ്ങിയിരിക്കുന്നത്. കപ്പൽ വഹിച്ച 643 കണ്ടെയ്നറുകളിൽ ഇന്ധനങ്ങളും അപായകരമായ രാസവസ്തുക്കളും ഉണ്ടെന്ന വിവരം കേരളത്തെ ഉദ്വേഗമുനയിൽ നിർത്തുന്നു. കപ്പലിലെ ജീവനക്കാരെ മുഴുവൻ രക്ഷപ്പെടുത്തിയെന്നത് ആശ്വാസകരം തന്നെ. എന്നാൽ, നൂറുകണക്കിന് കണ്ടെയ്നറുകളിൽ അടങ്ങിയത് എന്തെല്ലാം വസ്തുക്കളാണെന്ന വ്യക്തതയില്ലായ്മയും അത് കടലിനും പരിസ്ഥിതിക്കും കടൽജീവികളുടെയും മനുഷ്യരുടെയും ആവാസവ്യവസ്ഥക്കും ഏൽപിക്കുന്ന ആഘാതത്തിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയറിയായ്കയും അധികൃതരെ തെല്ലൊന്നുമല്ല കുഴക്കുന്നത്.
കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ 13 എണ്ണത്തിൽ ‘അപായകരമായ ചരക്കാ’ണ് ഉള്ളത് എന്ന പ്രാഥമിക വിവരമാണ് ഇതെഴുതുമ്പോഴും ഉള്ളത്. 12 എണ്ണത്തിൽ കാൽസ്യം കാർബൈഡ് വാതകമുണ്ടെന്നറിയുന്നു. 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലുമാണ് കപ്പലിലുള്ളത്. ഇത് കടലിൽ ഒഴുകിപ്പരന്നാലുള്ള ഭവിഷ്യത്ത് അതിഗുരുതരമായിരിക്കുമെന്നാണ് വിദഗ്ധരും അവരെ അവലംബിച്ച് കേന്ദ്രസർക്കാറിന്‍റെ കീഴിലുള്ള സമുദ്ര, തീരസംരക്ഷണ വിഭാഗങ്ങളും പറയുന്നത്. അതുകൊണ്ടുതന്നെ തീരപ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു സംസ്ഥാന സർക്കാർ. തീരദേശങ്ങളിൽനിന്ന് ആളെ മാറ്റിപ്പാർപ്പിച്ചും മത്സ്യബന്ധനം നിരോധിച്ചും തീരഭാഗങ്ങൾ ഒഴിപ്പിച്ചും ദുരന്തനിവാരണത്തിനുള്ള അടിയന്തര പ്രവർത്തനങ്ങളിലാണ് സർക്കാർ.
കപ്പലിന്‍റെ അപകടകാരണം വെളിപ്പെട്ടിട്ടില്ല. അത്യസാധാരണ കാലവർഷമാകാം എന്നാണ് ഒരു നിഗമനം. എന്നാൽ, 2016ൽ ഒരു കൂട്ടിയിടിയിൽ കേടുപാടുകൾ പറ്റുകയും യന്ത്രത്തകരാർ സംഭവിക്കുകയും ചെയ്തതാണ് ഈ കപ്പൽ. ആറുമാസം മുമ്പ് ഇന്ത്യയിൽ വിശദ പരിശോധനക്ക് വിധേയമായതുമാണ്. ഇതേ കപ്പൽ കമ്പനിയുടെ രണ്ടാമത്തെ കപ്പൽ ഈ മാസംതന്നെ അപകടത്തിൽപെട്ടിരുന്നു. എം.എസ്.സി അന്‍റോണിയ എന്ന ചരക്കുകപ്പൽ മേയ് 13ന് ചെങ്കടലിൽ ജി.പി.എസ് ജാമിങ്ങിനെ തുടർന്ന് കടലിൽ മുടങ്ങിക്കിടന്നിരുന്നു. കപ്പൽ അപകടത്തിൽപെട്ടാൽ അതിൽ നിന്നുള്ള ക്രൂഡ് ഓയിൽ, ഡീസൽ, മറ്റു ഇന്ധന എണ്ണ എന്നിവയൊക്കെ കടൽ വെള്ളവും പരിസ്ഥിതിയും ഒരുപോലെ മലിനപ്പെടുത്തും. വെള്ളത്തിനു മീതെയുള്ള എണ്ണപ്പാളികൾ സൃഷ്ടിക്കുന്ന അപായസാധ്യത വേറെയും.
2010 ഏപ്രിൽ 20ന് മെക്സിക്കൻ ഉൾക്കടലിൽ ഓഫ്ഷോർ ഡ്രില്ലിങ് റിഗ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് സമുദ്രാന്തർഭാഗത്തെ എണ്ണക്കിണറിൽ നിന്നുണ്ടായ ഒഴുക്ക് 87 ദിവസം നീണ്ടുനിന്നു. ഡോൾഫിനുകളും വലിയ ആമകളുമടക്കമുള്ള ആയിരക്കണക്കിന് സമദ്രജീവികളാണ് അന്ന് ചത്തുമലച്ചത്. മത്സ്യബന്ധന വ്യാപാരത്തെ വൻതോതിൽ തകർത്തുകളഞ്ഞ ആ ദുരന്തം ടൂറിസം വ്യവസായത്തെയും മുടിച്ചു. ജലശുദ്ധീകരണത്തിനു മാത്രം 65 ബില്യൺ അമേരിക്കൻ ഡോളർ ചെലവിട്ടു. ഗൾഫ് യുദ്ധകാലത്ത് പേർഷ്യൻ ഗൾഫിലും എണ്ണപ്പാടങ്ങൾ കത്തിച്ചതിനെ തുടർന്ന് വൻ തോതിലുള്ള എണ്ണസ്രാവം അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ പ്രതിസന്ധിയുണ്ടാക്കി. ഈ മുന്നനുഭവങ്ങളിൽ നിന്നാണ് കേരളത്തിന് ആധികയറുന്നത്.
ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്ന് ശതക്കണക്കിന് കണ്ടെയ്നറുകൾ അറബിക്കടലിൽ പരന്നൊഴുകുന്നതും അതിൽ നിന്നുള്ള എണ്ണ-വാതകസ്രാവവുമാണ് ആശങ്കക്ക് നിദാനം. വൻതോതിലുള്ള മത്സ്യസമ്പത്ത്, സമുദ്രപക്ഷികൾ, മറ്റു കടൽജീവികൾ എല്ലാം അതിവേഗം ദുരന്തത്തിന്‍റെ പ്രത്യക്ഷബാധയേൽക്കുന്ന വിഭാഗമാണ്. എണ്ണസ്രാവം വഴിയുള്ള വിഷവമനത്തിലൂടെയും മറ്റും ഇക്കണ്ട ജീവികൾ ജീവൽഭീഷണി നേരിടുന്നുവെന്നു മാത്രമല്ല, കടലിലെ ഭക്ഷ്യവിഭവ സ്രോതസ്സുകൾ കൂടി വിഷബാധയിൽ നശിക്കുന്നതോടെ കടലിന്‍റെ ആവാസവ്യവസ്ഥ തന്നെ അവതാളത്തിലാവും.
കേരളജനതയിൽ വലിയൊരു വിഭാഗം മത്സ്യസമ്പത്തിനെ ആശ്രയിച്ച് ജീവിതം നയിക്കുന്നവരാണെന്നിരിക്കെ ഇത് സംസ്ഥാനത്തെ രൂക്ഷമായ പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചേക്കാം. കടൽജലത്തിന്‍റെ മലിനീകരണം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വേറെ. പവിഴപ്പുറ്റുകൾ, കണ്ടൽക്കാടുകൾ തുടങ്ങി കേരളത്തിന്‍റെ സമൃദ്ധമായ ജൈവവൈവിധ്യത്തിന് ഈ വിഷവമനം ഏൽപിക്കുന്ന സാരമായ പരിക്കിന്‍റെ ഫലം പ്രവചനാതീതമാണ്. മത്സ്യബന്ധന നിരോധനം കാലവർഷത്തിന്‍റെ വറുതിയിൽ കഷ്ടപ്പെടുന്ന തീരദേശ ജനതയെയും മത്സ്യവ്യാപാര രംഗത്തുള്ള പതിനായിരങ്ങളെയും പ്രയാസത്തിലേക്ക് തള്ളിവിടും. മത്സ്യം എന്ന ഭക്ഷ്യവസ്തുവിൽനിന്ന് ആളുകളെ അകറ്റാനും ഈ വിഷവമന പ്രക്രിയ ഇടവരുത്തും.
പല നിലക്കും കേരളം ഒരു വലിയ വിപത് സന്ധിയിലാണ് എന്നുപറയാം. നേരത്തേ എത്തിയ കാലവർഷത്തിന്‍റെ കെടുതികൾ ഒരു ഭാഗത്ത്. പ്രളയത്തിന്‍റെയും ഉരുൾപൊട്ടലിന്‍റെയും ഭീഷണി നേരിടാനുള്ള ഒരുക്കങ്ങൾ നടത്തുമ്പോൾതന്നെയാണ് കനത്ത പേമാരിയിൽ, നിർമാണത്തിലുള്ള ദേശീയപാതയിലെ തുടരുന്ന മണ്ണിടിച്ചിലും റോഡ് വിള്ളലും സമാധാനം കെടുത്തുകയും ചെയ്യുന്നതിനിടെ കടലിൽനിന്നു കൂടിയുള്ള അപകടഭീഷണി നേരിടുന്നത്. എണ്ണയും വിഷവാതകങ്ങളും നിർവീര്യമാക്കാനും അതിൽനിന്നുള്ള അപകടങ്ങളൊഴിവാക്കാനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒത്തുപിടിച്ച് എല്ലാ വഴിയും തേടണം; അതിവേഗം നടപ്പിലാക്കുകയും ചെയ്യണം.
അപകടനിവാരണ യജ്ഞത്തിന്‍റെ ഭാഗമായി സർക്കാർ നൽകുന്ന മുന്നറിയിപ്പുകളും ജാഗ്രതാ നിദേശങ്ങളും പാലിക്കാനും അപകടമുക്തി പ്രവർത്തനങ്ങളിൽ സഹകരിക്കാനും ജനങ്ങളും തയാറാവണം. കരയിലും കടലിലും നേരിട്ടുകൊണ്ടിരിക്കുന്ന വിപത്തുകളെ യഥാസമയം, യഥോചിതം മറികടക്കാനും സംസ്ഥാനത്തിനു സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനും നമുക്ക് കഴിയണം. മുമ്പെന്നപോലെ ഈ ഘട്ടവും കേരളം അതിജീവിക്കും.