ജാതി സെൻസസും സംവരണവും ബിഹാറിനുമപ്പുറം
text_fieldsജാതി സെൻസസിന്റെ പേരിൽ ബി.ജെ.പിയും കോൺഗ്രസുമായി കൊമ്പുകോർക്കാൻ തുടങ്ങിയിട്ട് കുറച്ചായി. കഴിഞ്ഞ മാസം അവസാനം ബി.ജെ.പി നടത്തിയ നയ(മാറ്റ)പ്രഖ്യാപനം അടുത്ത സെൻസസിൽ ജാതി തിരിച്ച കണക്കുകളുണ്ടാകുമെന്നാണ്. ഈ വിഷയത്തിൽ ബി.ജെ.പി-കോൺഗ്രസ് വാക്പോരിൽ ഏറ്റവും അവസാനമായി ഉയർന്നുവന്നത് കോൺഗ്രസ് വക്താവ് ജയറാം രമേശ് പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ രണ്ടു വിഡിയോ ക്ലിപ്പുകളാണ്. വിഷയത്തിൽ ബി.ജെ.പിയുടെ നയംമാറ്റം വ്യക്തമാക്കുന്നതാണ് ആ ക്ലിപ്പുകൾ.
ജാതി സെൻസസിലൂടെ വിഭാഗീയത നിലനിർത്താനും പെരുപ്പിക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നായിരുന്നു ഇതുവരെ പ്രതിപക്ഷത്തെ ബി.ജെ.പി അധിക്ഷേപിച്ചത്. എന്നാൽ, ഉയർന്ന പിന്നാക്ക വിഭാഗ സാന്ദ്രതയുള്ള ബിഹാറിൽ ഈ വർഷം ഒക്ടോബർ-നവംബറിൽ നടക്കേണ്ട സംസ്ഥാന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ജാതി വിവേചനങ്ങൾ സജീവ വിഷയമായതും ബി.ജെ.പിക്ക് സംവരണത്തിൽ നിലപാട് മാറ്റം ഉണ്ടായതും. 2022ൽ നിതീഷ് കുമാർ സർക്കാർ അവിടെ ജാതി സർവേ നടത്തിയതുമാണ്. അത്തരം ഒരു സംസ്ഥാനത്ത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ജാതി സെൻസസിനെ അനുകൂലിക്കാതെ പറ്റില്ല ബി.ജെ.പിക്ക്.
എന്നാൽ, കോൺഗ്രസ് എടുത്തുകാട്ടിയ 2023 ഒക്ടോബർ രണ്ടിന്റെ വിഡിയോയിൽ നരേന്ദ്ര മോദി പറയുന്നത് പ്രതിപക്ഷം സമൂഹത്തെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുന്നെന്നാണ്. രണ്ടാമത്തെ വിഡിയോയിൽ കോൺഗ്രസിന്‍റെ ജാതി സെൻസസ് ആവശ്യത്തോട് പ്രതികരിച്ചുകൊണ്ട് മോദി പറഞ്ഞത് ‘അത് അവരുടെ നാഗരിക നക്സൽ മാനസികാവസ്ഥയുടെ ഭാഗം’ ആണെന്നായിരുന്നു. അന്നത്തെയും ഇന്നത്തെയും ബി.ജെ.പി നിലപാടുകൾ തമ്മിലെ വൈരുധ്യം വ്യക്തം.
ഇപ്പോൾ ജാതി സെൻസസിന്‍റെ വക്താക്കളായി മാറിയിരിക്കുന്ന ബി.ജെ.പി അതിദയനീയമായി ഒരു വാദമുയർത്തുന്നുണ്ട്. ജാതി കണക്കെടുപ്പ് എന്നും തങ്ങളുടെ ‘ഭാവന’യിലുണ്ടായിരുന്നെന്നും തങ്ങളുടെ സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെ.ഡി.യു സർക്കാർ ആണ് ബിഹാറിൽ അതാദ്യം നടത്തിയതെന്നുമാണ് ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ അവകാശവാദം. എന്നാൽ, സംവരണം നടപ്പാക്കുമ്പോൾ നിതീഷ് കുമാർ നയിച്ചത് ബി.ജെ.പി ഒപ്പമുള്ള എൻ.ഡി.എ സർക്കാറായിരുന്നില്ല. ബി.ജെ.പി വിരുദ്ധ മഹാഘട്ബന്ധൻ മുന്നണിയായിരുന്നു എന്നത് നഡ്ഡക്കറിയാതെ പോയോ എന്തോ?
ഇന്ത്യയിൽ ജാതിയും ജാതിവിവേചനവും ജാതി രാഷ്ട്രീയവും യാഥാർഥ്യങ്ങളാണെങ്കിലും അതിനോടുള്ള പാർട്ടികളുടെ സമീപനം മിക്കതും രാഷ്ട്രീയ പരിഗണനകൾ വെച്ചാണ്. ജാതി അടിസ്ഥാനത്തിലുള്ള ആദ്യത്തെ സെൻസസ് നടന്നത് 1931ൽ ബ്രിട്ടീഷ് ഭരണത്തിലാണ്. അന്ന് കണ്ടെത്തിയ വസ്തുതകളിൽ നാലായിരത്തിൽ പരം ജാതികളും ഉപജാതികളും ഉണ്ടായിരുന്നു. അതിനുശേഷം ഇന്നുവരെ ജാതികളുടെ മൊത്തം കണക്കെടുത്ത് സെൻസസ് നടന്നിട്ടില്ല. പട്ടികജാതി-വർഗങ്ങളുടെ കണക്കെടുപ്പ് മാത്രമേ വർഷം കൂടുമ്പോഴുള്ള സെൻസസിൽ നടക്കാറുള്ളൂ.
1941ൽ ലോകയുദ്ധ കാലത്ത് കണക്കെടുപ്പ് നടന്നിരുന്നെങ്കിലും അതിന്‍റെ ഫലങ്ങൾ പുറത്തുവിട്ടിരുന്നില്ല. 1931ലെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അരനൂറ്റാണ്ടിനു ശേഷം 1981ൽ 52 ശതമാനം ജനസംഖ്യ മറ്റു പിന്നാക്കവിഭാഗങ്ങളിൽ പെടുന്നവരാണെന്ന വസ്തുത പുറത്തുവന്നതും പിന്നീട് വന്ന മണ്ഡൽ കമീഷന്‍റെ പഠനത്തിനു വിധേയമായതും, 27 ശതമാനം അവർക്ക് സംവരണം ചെയ്ത ചരിത്രപരമായ തീരുമാനത്തിലേക്ക് നയിച്ചതും.
ഇന്നിപ്പോൾ ബി.ജെ.പി നിലപാട് (മാറ്റം) ന്യായീകരിക്കുന്നത്, ജാതി സർവേ ജനങ്ങളുടെ യഥാർഥ സ്ഥിതിവിവരം തിട്ടപ്പെടുത്താനാണെന്നും വെറും സർവേ വേണ്ടതായ ഫലം ചെയ്യില്ല എന്നതിനാലാണ് ആധികാരികതക്കു വേണ്ടി അത് സെൻസസിന്റെ ഭാഗമാക്കിയത് എന്നുമൊക്കെയാണ്. 2021ൽ നടക്കേണ്ടിയിരുന്നതും കോവിഡ് കാരണം മാറ്റിവെച്ചതുമായ ദശ വാർഷികസെൻസസ് ഇനി എന്നു നടക്കുമെന്ന് ഇപ്പോഴും കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
ബിഹാറിന് പുറമെ, കർണാടകയിൽ 2015ൽ സിദ്ധരാമയ്യയുടെ മുൻ കാലയളവിലും, തെലങ്കാനയിൽ കോൺഗ്രസ് സർക്കാറിന്‍റെ തന്നെ കീഴിൽ 2023ലും ജാതി സർവേകൾ നടന്നു. തെലങ്കാന സർവേയിൽ സംസ്ഥാനത്തെ 56 ശതമാനം ജനങ്ങൾ പിന്നാക്കവിഭാഗങ്ങളിൽ പെട്ടവരായിരുന്നു എന്ന വെളിപ്പെടുത്തലും വന്നു. കർണാടക സർവേ ഫലങ്ങൾ 10 വർഷം കഴിഞ്ഞേ പുറത്തിറങ്ങിയുള്ളൂവെങ്കിലും അതിലും സംസ്ഥാനത്തെ 70 ശതമാനം പിന്നാക്ക വിഭാഗങ്ങളാണ് എന്നാണ് കണ്ടെത്തൽ.
ജാതി സെൻസസിൽ അന്തർലീനമായ പ്രശ്നം ബിഹാറിലെയോ ഉത്തർ പ്രദേശിലെയോ തെരഞ്ഞെടുപ്പോടെ തീരുന്നതല്ല. അതു കൂടുതൽ തലവേദന സൃഷ്ടിക്കുക മുന്നാക്ക ജാതിമേധാവിത്വവും സവർണാഭിമുഖ്യവുമുള്ള ബി.ജെ.പിക്ക് തന്നെയാവും. പുതിയ സെൻസസിൽ പിന്നാക്ക ജാതി ജനസംഖ്യാനുപാതം നേരത്തേ കണ്ടെത്തിയതിനേക്കാൾ കൂടുതലാവാനാണ് സാധ്യത. മണ്ഡൽ കമീഷൻ ശിപാർശയനുസരിച്ചുള്ള 27 ശതമാനത്തേക്കാൾ കൂടുതൽ ഇപ്പോൾതന്നെ ഉണ്ട്.
സുപ്രീംകോടതി നിശ്ചയിച്ച സംവരണം പരമാവധി 50 ശതമാനം എന്ന പരിധി കാരണം അത് 27ൽ പരിമിതപ്പെട്ടതാണ്. ആ പരിധി ഉയർത്തണമെന്ന ആവശ്യം കോൺഗ്രസും വിവിധ സംസ്ഥാനങ്ങളിലെ പിന്നാക്കക്കാരും ചില സർക്കാറുകൾതന്നെയും ഉയർത്തുന്നുണ്ട്. സുപ്രീംകോടതിതന്നെ സാമ്പത്തികസംവരണം സാധുവായി പ്രഖ്യാപിച്ചപ്പോൾ അതുയർത്തിയത് ശരിവെച്ചിട്ടുമുണ്ട്. ജാതി സെൻസസിലൂടെ വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിന്നാക്ക സംവരണവും വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നുവന്നാൽ -അതിനുള്ള എല്ലാ സാധ്യതയുമുണ്ട് -തീർച്ചയായും സാമൂഹിക നീതിക്കുവേണ്ടിയുള്ള സമരത്തിന്‍റെ ഒരു പുതിയ തലം രൂപപ്പെടും. അതോടൊപ്പം സാമൂഹികനീതിയോടുള്ള രാഷ്ട്രീയനേതൃത്വങ്ങളുടെ സമീപനവും ജനങ്ങളുടെ മുമ്പാകെ വരും. കേവല വാചാടോപംകൊണ്ട് പരിഹരിക്കാവുന്ന ഒന്നായിരിക്കില്ല അത്.